വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, January 24, 2016

ആത്മഹത്യയുടെ രാഷ്ട്രീയം

ആത്മഹത്യയുടെ രാഷ്ട്രീയം

Deshabhimani, Wednesday Jan 20, 2016

പ്രഭാവര്‍മ്മ

രാഷ്ട്രഭരണഘടനയെ മനുസ്മൃതികൊണ്ടു പകരംവയ്ക്കാന്‍ വ്യഗ്രതപ്പെടുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ സംവിധാനമാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്. ഭാവി ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ജ്ഞാനരംഗത്തെ ഭാഗധേയം നിര്‍ണയിക്കേണ്ടിയിരുന്ന ഗവേഷണപ്രതിഭയെ കുരുന്നിലേ തല്ലിക്കെടുത്തിയത് ബ്രാഹ്മണാധിപത്യ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ വ്യവസ്ഥിതിയാണ്. ഈ സത്യത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടേ ആ ആത്മഹത്യയെ പരിശോധിക്കാനാകൂ.
ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നു പറയുന്നത് എന്ത് അസംബന്ധമാണെന്ന് ഒരു സംഘപരിവാര്‍ വക്താവ് ഇംഗ്ളീഷ് ചാനലില്‍ ചോദിക്കുന്നതു കേട്ടു. കലാലയരാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥി നല്‍കുന്ന പരാതിക്കുമേല്‍ നടപടി എടുക്കുന്നത് വൈസ് ചാന്‍സലറല്ല, കേന്ദ്രമന്ത്രിയാണ് എന്നുവരുന്ന അസംബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എന്ന് ആരും ചര്‍ച്ചയില്‍ പറഞ്ഞുകണ്ടില്ല. പരാതി ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്കെതിരെയാണെന്നു വന്നപ്പോള്‍ തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഇടപെടുന്നു. മനുഷ്യവിഭവമന്ത്രി സ്മൃതി ഇറാനി നടപടി നിര്‍ദേശിക്കുന്നു. എവിടെപ്പോയി നമ്മുടെ സര്‍വകലാശാലയുടെ ജനാധിപത്യഘടനയും സ്വയംഭരണാധികാരവും അക്കാദമിക് സ്വാതന്ത്യ്രവും മറ്റും? ഇന്ത്യയിലെ ഏതെല്ലാം കോളേജുകളില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിനിടെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. അവിടെയൊന്നുമില്ലാത്ത കേന്ദ്ര ഇടപെടല്‍ ഇവിടെ എങ്ങനെയുണ്ടായി? ഈ ചോദ്യത്തിന്റെ ഉത്തരം ഒന്നുമാത്രം. അങ്ങേത്തട്ടില്‍ നില്‍ക്കുന്നത് ദളിത് സമുദായത്തില്‍പ്പെട്ടവനാണെന്നതുമാത്രം!

ദളിതന്‍ പഠിക്കാനേ പാടില്ല എന്ന വിശ്വാസക്കാരാണ് സംഘപരിവാറുകാര്‍. ഇവിടെ ഇതാ ഒരു ദളിതന്‍ പഠിച്ചു മിടുക്കനായി നെറ്റും ജെആര്‍എഫും ഒക്കെ എടുത്ത് ഗവേഷകനായി നില്‍ക്കുന്നു. ഏകലവ്യന്റെ പെരുവിരലെടുത്ത, ശംബൂകന്റെ കഴുത്തറുത്ത ആ ജീര്‍ണസംസ്കാരം സഹിക്കുമോ അത്? ആ അസഹിഷ്ണുതയാണ് ദത്താത്രേയന്റെയും സ്മൃതി ഇറാനിയുടെയും രൂപത്തില്‍ ഇടപെട്ടത്. 'ശൂദ്രം അക്ഷരസംയുക്തം ദൂരതപരിവര്‍ജ്ജയേല്‍' (അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം) എന്ന സ്മൃതിവാക്യമാണ് സംഘപരിവാറിനെ നയിക്കുന്നത്. സംശയമുള്ളവര്‍ക്ക് മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാര (Bunch of Thought) പരിശോധിക്കാം. ധര്‍മമാണ് ജീവിതക്രമം എന്ന് അതില്‍ അദ്ദേഹം പറയുന്നു. ഏതു ധര്‍മത്തെക്കുറിച്ചാണ് പറയുന്നത് എന്നു സംശയിക്കേണ്ട, വര്‍ണാശ്രമധര്‍മം തന്നെ. അതായത് ബ്രാഹ്മണനെ ഏറ്റവും മുകള്‍ത്തട്ടിലും ശൂദ്രനെ ഏറ്റവും താഴെത്തട്ടിലും സ്ഥാപിക്കുന്ന സാമുദായിക ഘടന. ഈ ഘടനയുടെ താഴെത്തട്ടിലുള്ള ശൂദ്രനുപോലും അറിവുനേടല്‍ വിധിച്ചിട്ടില്ല. അപ്പോള്‍ ആ ഘടനയിലേ പെടാത്ത ദളിതന്‍ പഠിക്കാന്‍ തുടങ്ങിയാലോ? അന്ന് ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടു; ശംബൂകന് ശിരസ്സ് നഷ്ടപ്പെട്ടു; ഇന്ന് രോഹിതിനു ജീവന്‍ നഷ്ടപ്പെട്ടു.

ജാതിസമ്പ്രദായം നമ്മുടെ പ്രശസ്തമായ ദേശീയ ജീവിതത്തില്‍ ആയിരത്താണ്ടുകളായി നിലനിന്നുപോരുന്നുവെന്നും സാമുദായിക യോജിപ്പിന്റെ മഹത്തായ ശക്തിയായി അതു തുടരുന്നുവെന്നുമാണ് ഗോള്‍വാള്‍ക്കര്‍ പറയുന്നത്. ബ്രാഹ്മണേതര പ്രസ്ഥാനങ്ങള്‍ തലപൊക്കിത്തുടങ്ങിയപ്പോള്‍ അതിനെ ചെറുക്കാന്‍ പോരുന്ന പ്രസ്ഥാനം എന്ന നിലയ്ക്കാണ് ആര്‍എസ്എസ് സ്ഥാപിച്ചതുതന്നെ എന്നാണ് ഡോ. ഹെഡ്ഗേവാര്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ സി പി ഭിഷിക്കിനോടു പറഞ്ഞത്. ജീവചരിത്രത്തില്‍ അതു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 'സംഘവൃക്ഷത്തിന്റെ വിത്ത്' എന്നാണ് അതിന്റെ പേര്.
മുന്‍ ഹൈക്കോടതി ജഡ്ജിയായ ശങ്കര്‍ ശുഭ അയ്യര്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട്, മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു എന്നാണ്. മനുവിന്റെ നാളുകള്‍ കഴിഞ്ഞുപോയതായി അംബേദ്കര്‍ പറഞ്ഞെങ്കിലും നമുക്ക് ബാധകമാകുന്നത് മനുസ്മൃതിയിലെ തത്വങ്ങളും വിലക്കുകളും തന്നെയാണെന്നും അദ്ദേഹം പറയുന്നു. പൌരാണിക മനുസ്മൃതിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്നാണ് 'ആര്‍എസ്എസിന്റെ കഥ'യില്‍ ആര്‍എസ്എസ് ചിന്തകന്‍ കെ ആര്‍ മല്‍ഖാനി പറയുന്നത്. മനുസ്മൃതിയാകണം ഭരണഘടന എന്നു ചുരുക്കം.

എന്താണ് മനുസ്മൃതി പറയുന്നത്? ശൂദ്രന് അക്ഷരജ്ഞാനം ഉണ്ടായിക്കൂടാ. ധാന്യം പതിരുകലര്‍ത്തിയേ അളന്നുകൊടുക്കാവൂ. ജീര്‍ണവസ്ത്രമേ നല്‍കാവൂ. ഉച്ഛിഷ്ടമേ ആഹാരമായി കൊടുക്കാവൂ. ഏതെങ്കിലും ഒരു രാജാവ് അയാളുടെ ബുദ്ധിമോശത്തിന് ഒരു ശൂദ്രന് ധര്‍മനിര്‍ണയാധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയാണ് സ്മൃതിവ്യവസ്ഥകള്‍. ശൂദ്രനുപോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ആ സ്മൃതിനിയമം, അതിനും താഴെയായി കാണുന്ന ദളിതന് ജീവിച്ചിരിക്കാനുള്ള അവകാശംകൂടി നിഷേധിക്കുന്നതില്‍ എന്താണ് അത്ഭുതം?  ആര്യപുരാതനരുടെ വംശമഹിമ പുനഃസ്ഥാപിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു; നാസിസം ശ്രമിച്ചു. പ്രാചീന റോമിന്റെ ജീര്‍ണാന്ധകാരം പുനഃസ്ഥാപിക്കാന്‍ മുസോളിനി ശ്രമിച്ചു; ഫാസിസം ശ്രമിച്ചു. അതേപോലെ, ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജീര്‍ണബ്രാഹ്മണ്യാധികാര വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. അവിടെ ദളിതന് എന്ത് അവകാശം! ഈ ചിന്തയാണ് സംഘപരിവാര്‍ നേതാക്കളെ നയിക്കുന്നത്. ജാതി–മത–ലിംഗ–ഭാഷാ–പ്രദേശ ഭേദങ്ങള്‍ക്കതീതമായ നിയമത്തിനുമുന്നിലെ തുല്യത എന്ന ഭരണഘടനാതത്വം അവര്‍ക്കു ബാധകമേ അല്ല.

ദളിതുകളുടെ ഒരു അവകാശസമരത്തെയും സംഘപരിവാര്‍ പിന്തുണച്ച ചരിത്രമില്ല. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള ദളിത് സമരങ്ങള്‍ ഇപ്പോഴും നടക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ എതിര്‍പക്ഷത്താണ് ആര്‍എസ്എസ്. തലസ്ഥാന നഗരത്തിലെ വസന്ത്കുഞ്ജില്‍ ആര്‍എസ്എസുകാര്‍ വേദപഠന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തറക്കല്ലിടല്‍ നടത്തിയപ്പോള്‍ 'അന്തരീക്ഷം മലിനമാകാതിരിക്കാന്‍' എന്നുപറഞ്ഞ് പത്ത് ദളിത് കുടുംബങ്ങളെ അവിടെനിന്ന് ഒഴിപ്പിച്ച സംഭവം വിദൂരഭൂതകാലത്തല്ല ഉണ്ടായത്. ഉമാഭാരതി മുഖ്യമന്ത്രിയായിരുന്നകാലത്ത് ഗോവധ നിരോധന ഓര്‍ഡിനന്‍സിറക്കിയപ്പോള്‍ അതില്‍ നിയമവകുപ്പുകളല്ല, മറിച്ച് മനുസ്മൃതി സൂക്തങ്ങളായിരുന്നു ഉദ്ധരിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ മനുഷ്യരായേ കണക്കാക്കേണ്ടതില്ല എന്നു വിശ്വസിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ജീര്‍ണശക്തികളാണ് രാജ്യഭരണം നടത്തുന്നത്.

ഈ അധികാരത്തണലിലാണ് ബീഫ് സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ ഒരു മുസ്ളിമിനെ തല്ലിക്കൊന്നതിനെമുതല്‍ ഹരിയാനയില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ കൊന്നതിനെവരെ കാണാന്‍. ഇതേ അധികാരത്തിന്റെ തണലിലാണ് കര്‍ണാടകയിലെ ഹ്യുച്ചംഗി പ്രസാദ് എന്ന ദളിത് യുവസാഹിത്യകാരന്റെ വിരലുകളറുത്തതുമുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിനെ ആത്മഹത്യയിലേക്കു തള്ളിവിട്ടതുവരെയുള്ള സംഭവങ്ങള്‍ നടക്കുന്നത്. ഹരിയാനയിലെ ജജ്ജാറില്‍ ചത്ത പശുവിന്റെ തോല്‍ ചെരിപ്പ് ഉണ്ടാക്കാന്‍ ഉരിഞ്ഞെടുത്ത അഞ്ചു ദളിതരെ കൊന്നത് ഈയിടെയാണ്. ദളിതര്‍ പശുവിനെ കൊന്നു എന്ന് പ്രചരിപ്പിച്ച് ഈ കൂട്ടക്കൊല നടത്തിയത് സംഘപരിവാര്‍ ശക്തികളാണ്. ദളിത് ആയതുകൊണ്ടുമാത്രം പ്രമോഷന്‍ നിഷേധിക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ ഇസ്ളാമിലേക്ക് മതംമാറിയത് ഈയിടെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഒരു പരമ്പരയിലെ കണ്ണികളാണിവ. മനുഷ്യത്വരഹിതമായ ഒരു കൂരിരുട്ടിന്റെ വാഴ്ച സ്ഥാപിക്കാനുള്ള സുസംഘടിതമായ ശ്രമങ്ങള്‍.

ഭരണഘടനയുടെ 51–ാം വകുപ്പ് പൌരന്റെ കടമയായി എടുത്തുപറയുന്നത് ശാസ്ത്രബോധം വളര്‍ത്തണമെന്നാണ്. എന്നാല്‍, ഇതിനു നേര്‍വിപരീതമായി പ്രധാനമന്ത്രിതന്നെ തുടരെ പ്രവര്‍ത്തിക്കുന്നു. പണ്ടേ ഇന്ത്യയില്‍ പ്ളാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി എന്നു പറഞ്ഞുനടക്കുന്നത് പ്രധാനമന്ത്രിയാണ്. സ്റ്റെന്റ് ടെക്നോളജിയുണ്ടായിരുന്നതിനു തെളിവാണ് കര്‍ണന്‍ എന്നും പണ്ട് ഇവിടെ വിമാനമുണ്ടായിരുന്നുവെന്ന് രാമായണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഒക്കെയുള്ള വങ്കത്തങ്ങള്‍ പറഞ്ഞുനടക്കുകയാണ് ഒരു പ്രധാനമന്ത്രി. മുസോളിനി അധികാരത്തിന്റെ രാഷ്ട്രീയഭാഷയില്‍ മുന്നോട്ടുവച്ച പ്രധാന ചിന്തയാണ് 'ആന്റി പോസിറ്റീവിസം.'

മനുഷ്യമനസ്സ് ഉദ്ദീപിപ്പിക്കപ്പെടുന്നത് ശാസ്ത്രചിന്തകൊണ്ടോ യുക്തികൊണ്ടോ കാര്യകാരണവിചിന്തനംകൊണ്ടോ അല്ല എന്നും മറിച്ച്, മിത്തുകളും കെട്ടുകഥകളും തോന്നലുകളും വൈകാരിക പ്രതികരണങ്ങളും കൊണ്ടാണ് എന്നും കരുതുന്ന ചിന്തയാണ് ആന്റി പോസിറ്റീവിസം. ശാസ്ത്രതത്വങ്ങളെയും ചരിത്രവസ്തുതകളെയും മിത്തുകളും കെട്ടുകഥകളും ഐതിഹ്യങ്ങളും കൊണ്ടു പകരംവച്ച് ജനത്തെ പഴയകാല 'മഹിമ'യിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കലാണത്. എന്തു പുതിയ കാര്യമുണ്ടായാലും പണ്ടേ അത് ഇവിടെ ഉണ്ടായിരുന്നു എന്നു വാദിക്കുന്ന മോഡി യഥാര്‍ഥത്തില്‍ നടപ്പാക്കുന്നത് പഴയതിന്റെ മഹത്വവല്‍ക്കരണമാണ്. ആ മഹത്വവല്‍ക്കരണത്തിന്റെ മറുവശമാണ് 'മഹിമ' ഇല്ലാത്തത് എന്ന് അവര്‍ കരുതുന്നതിനെ നാശിപ്പിക്കല്‍. പുതിയ ദളിത് വേട്ടകളില്‍ കാണുന്നത് മുസോളിനിയുടെ ഈ തന്ത്രം തന്നെയാണ്. ആദ്യം ഇസ്ളാം വേട്ടയായിരുന്നു. പിന്നെ ദളിത് വേട്ടയായി.

സംഘപരിവാറിന്റെ ഈ യഥാര്‍ഥ പശ്ചാത്തലവും തന്ത്രശാലിത്വവും കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അവരുടെ നശീകരണ കൂടാരത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടാതിരിക്കാന്‍ ഇത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായേ പറ്റൂ. ജാതി പരിഗണനവച്ച് രോഹിതിനെയും മറ്റും അക്കാദമിക് സമൂഹത്തില്‍നിന്ന് ഊരുവിലക്കുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്രമന്ത്രിമാര്‍ ചെയ്തത്. എബിവിപി എന്ന സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയ്ക്കു പരാതിയുണ്ടായി എന്നതാണ് പ്രകോപനം. എബിവിപിപരാതി മറയാക്കി രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്നും തീവ്രവാദികളെന്നും മുദ്രയടിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. ജീര്‍ണമായ ഒരു ഫ്യൂഡല്‍ മനോഘടനയില്‍നിന്നേ ജാതി അടിസ്ഥാനത്തിലുള്ള ഈ വിവേചനമുണ്ടാകൂ. മനുഷ്യത്വമില്ലായ്മയുടേതായ ഈ മനോഘടന സംഘപരിവാറിന്റെ രാഷ്ട്രീയ സൃഷ്ടിയാണ്.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പതിനെട്ട് ദളിത് വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. രോഹിതിന്റെ ആത്മഹത്യയോടെ എണ്ണം പത്തൊമ്പതായി. രോഹിത് എന്റെ സഹോദരന്‍ എന്ന ചിന്തയുടെ തിരി മനസ്സില്‍ കൊളുത്തിവച്ചുകൊണ്ട് ജീര്‍ണമായ ബ്രാഹ്മിണിക്കല്‍ ഹിന്ദുത്വാധികാരത്തിന്റെ പുനഃസ്ഥാപനത്തിനെതിരായ പോരാട്ടത്തില്‍ മുഴുവന്‍ മനുഷ്യസ്നേഹികളും അണിനിരക്കേണ്ട ഘട്ടമാണിത്. അതാകട്ടെ, സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കലില്‍നിന്നു വേറിട്ട ഒന്നല്ലതാനും

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്