വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, January 24, 2016

ആത്മഹത്യയുടെ രാഷ്ട്രീയം

ആത്മഹത്യയുടെ രാഷ്ട്രീയം

Deshabhimani, Wednesday Jan 20, 2016

പ്രഭാവര്‍മ്മ

രാഷ്ട്രഭരണഘടനയെ മനുസ്മൃതികൊണ്ടു പകരംവയ്ക്കാന്‍ വ്യഗ്രതപ്പെടുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ സംവിധാനമാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്. ഭാവി ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ജ്ഞാനരംഗത്തെ ഭാഗധേയം നിര്‍ണയിക്കേണ്ടിയിരുന്ന ഗവേഷണപ്രതിഭയെ കുരുന്നിലേ തല്ലിക്കെടുത്തിയത് ബ്രാഹ്മണാധിപത്യ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ വ്യവസ്ഥിതിയാണ്. ഈ സത്യത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടേ ആ ആത്മഹത്യയെ പരിശോധിക്കാനാകൂ.
ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നു പറയുന്നത് എന്ത് അസംബന്ധമാണെന്ന് ഒരു സംഘപരിവാര്‍ വക്താവ് ഇംഗ്ളീഷ് ചാനലില്‍ ചോദിക്കുന്നതു കേട്ടു. കലാലയരാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥി നല്‍കുന്ന പരാതിക്കുമേല്‍ നടപടി എടുക്കുന്നത് വൈസ് ചാന്‍സലറല്ല, കേന്ദ്രമന്ത്രിയാണ് എന്നുവരുന്ന അസംബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എന്ന് ആരും ചര്‍ച്ചയില്‍ പറഞ്ഞുകണ്ടില്ല. പരാതി ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്കെതിരെയാണെന്നു വന്നപ്പോള്‍ തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഇടപെടുന്നു. മനുഷ്യവിഭവമന്ത്രി സ്മൃതി ഇറാനി നടപടി നിര്‍ദേശിക്കുന്നു. എവിടെപ്പോയി നമ്മുടെ സര്‍വകലാശാലയുടെ ജനാധിപത്യഘടനയും സ്വയംഭരണാധികാരവും അക്കാദമിക് സ്വാതന്ത്യ്രവും മറ്റും? ഇന്ത്യയിലെ ഏതെല്ലാം കോളേജുകളില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിനിടെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. അവിടെയൊന്നുമില്ലാത്ത കേന്ദ്ര ഇടപെടല്‍ ഇവിടെ എങ്ങനെയുണ്ടായി? ഈ ചോദ്യത്തിന്റെ ഉത്തരം ഒന്നുമാത്രം. അങ്ങേത്തട്ടില്‍ നില്‍ക്കുന്നത് ദളിത് സമുദായത്തില്‍പ്പെട്ടവനാണെന്നതുമാത്രം!

ദളിതന്‍ പഠിക്കാനേ പാടില്ല എന്ന വിശ്വാസക്കാരാണ് സംഘപരിവാറുകാര്‍. ഇവിടെ ഇതാ ഒരു ദളിതന്‍ പഠിച്ചു മിടുക്കനായി നെറ്റും ജെആര്‍എഫും ഒക്കെ എടുത്ത് ഗവേഷകനായി നില്‍ക്കുന്നു. ഏകലവ്യന്റെ പെരുവിരലെടുത്ത, ശംബൂകന്റെ കഴുത്തറുത്ത ആ ജീര്‍ണസംസ്കാരം സഹിക്കുമോ അത്? ആ അസഹിഷ്ണുതയാണ് ദത്താത്രേയന്റെയും സ്മൃതി ഇറാനിയുടെയും രൂപത്തില്‍ ഇടപെട്ടത്. 'ശൂദ്രം അക്ഷരസംയുക്തം ദൂരതപരിവര്‍ജ്ജയേല്‍' (അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം) എന്ന സ്മൃതിവാക്യമാണ് സംഘപരിവാറിനെ നയിക്കുന്നത്. സംശയമുള്ളവര്‍ക്ക് മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാര (Bunch of Thought) പരിശോധിക്കാം. ധര്‍മമാണ് ജീവിതക്രമം എന്ന് അതില്‍ അദ്ദേഹം പറയുന്നു. ഏതു ധര്‍മത്തെക്കുറിച്ചാണ് പറയുന്നത് എന്നു സംശയിക്കേണ്ട, വര്‍ണാശ്രമധര്‍മം തന്നെ. അതായത് ബ്രാഹ്മണനെ ഏറ്റവും മുകള്‍ത്തട്ടിലും ശൂദ്രനെ ഏറ്റവും താഴെത്തട്ടിലും സ്ഥാപിക്കുന്ന സാമുദായിക ഘടന. ഈ ഘടനയുടെ താഴെത്തട്ടിലുള്ള ശൂദ്രനുപോലും അറിവുനേടല്‍ വിധിച്ചിട്ടില്ല. അപ്പോള്‍ ആ ഘടനയിലേ പെടാത്ത ദളിതന്‍ പഠിക്കാന്‍ തുടങ്ങിയാലോ? അന്ന് ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടു; ശംബൂകന് ശിരസ്സ് നഷ്ടപ്പെട്ടു; ഇന്ന് രോഹിതിനു ജീവന്‍ നഷ്ടപ്പെട്ടു.

ജാതിസമ്പ്രദായം നമ്മുടെ പ്രശസ്തമായ ദേശീയ ജീവിതത്തില്‍ ആയിരത്താണ്ടുകളായി നിലനിന്നുപോരുന്നുവെന്നും സാമുദായിക യോജിപ്പിന്റെ മഹത്തായ ശക്തിയായി അതു തുടരുന്നുവെന്നുമാണ് ഗോള്‍വാള്‍ക്കര്‍ പറയുന്നത്. ബ്രാഹ്മണേതര പ്രസ്ഥാനങ്ങള്‍ തലപൊക്കിത്തുടങ്ങിയപ്പോള്‍ അതിനെ ചെറുക്കാന്‍ പോരുന്ന പ്രസ്ഥാനം എന്ന നിലയ്ക്കാണ് ആര്‍എസ്എസ് സ്ഥാപിച്ചതുതന്നെ എന്നാണ് ഡോ. ഹെഡ്ഗേവാര്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ സി പി ഭിഷിക്കിനോടു പറഞ്ഞത്. ജീവചരിത്രത്തില്‍ അതു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 'സംഘവൃക്ഷത്തിന്റെ വിത്ത്' എന്നാണ് അതിന്റെ പേര്.
മുന്‍ ഹൈക്കോടതി ജഡ്ജിയായ ശങ്കര്‍ ശുഭ അയ്യര്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട്, മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു എന്നാണ്. മനുവിന്റെ നാളുകള്‍ കഴിഞ്ഞുപോയതായി അംബേദ്കര്‍ പറഞ്ഞെങ്കിലും നമുക്ക് ബാധകമാകുന്നത് മനുസ്മൃതിയിലെ തത്വങ്ങളും വിലക്കുകളും തന്നെയാണെന്നും അദ്ദേഹം പറയുന്നു. പൌരാണിക മനുസ്മൃതിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്നാണ് 'ആര്‍എസ്എസിന്റെ കഥ'യില്‍ ആര്‍എസ്എസ് ചിന്തകന്‍ കെ ആര്‍ മല്‍ഖാനി പറയുന്നത്. മനുസ്മൃതിയാകണം ഭരണഘടന എന്നു ചുരുക്കം.

എന്താണ് മനുസ്മൃതി പറയുന്നത്? ശൂദ്രന് അക്ഷരജ്ഞാനം ഉണ്ടായിക്കൂടാ. ധാന്യം പതിരുകലര്‍ത്തിയേ അളന്നുകൊടുക്കാവൂ. ജീര്‍ണവസ്ത്രമേ നല്‍കാവൂ. ഉച്ഛിഷ്ടമേ ആഹാരമായി കൊടുക്കാവൂ. ഏതെങ്കിലും ഒരു രാജാവ് അയാളുടെ ബുദ്ധിമോശത്തിന് ഒരു ശൂദ്രന് ധര്‍മനിര്‍ണയാധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയാണ് സ്മൃതിവ്യവസ്ഥകള്‍. ശൂദ്രനുപോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ആ സ്മൃതിനിയമം, അതിനും താഴെയായി കാണുന്ന ദളിതന് ജീവിച്ചിരിക്കാനുള്ള അവകാശംകൂടി നിഷേധിക്കുന്നതില്‍ എന്താണ് അത്ഭുതം?  ആര്യപുരാതനരുടെ വംശമഹിമ പുനഃസ്ഥാപിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു; നാസിസം ശ്രമിച്ചു. പ്രാചീന റോമിന്റെ ജീര്‍ണാന്ധകാരം പുനഃസ്ഥാപിക്കാന്‍ മുസോളിനി ശ്രമിച്ചു; ഫാസിസം ശ്രമിച്ചു. അതേപോലെ, ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജീര്‍ണബ്രാഹ്മണ്യാധികാര വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. അവിടെ ദളിതന് എന്ത് അവകാശം! ഈ ചിന്തയാണ് സംഘപരിവാര്‍ നേതാക്കളെ നയിക്കുന്നത്. ജാതി–മത–ലിംഗ–ഭാഷാ–പ്രദേശ ഭേദങ്ങള്‍ക്കതീതമായ നിയമത്തിനുമുന്നിലെ തുല്യത എന്ന ഭരണഘടനാതത്വം അവര്‍ക്കു ബാധകമേ അല്ല.

ദളിതുകളുടെ ഒരു അവകാശസമരത്തെയും സംഘപരിവാര്‍ പിന്തുണച്ച ചരിത്രമില്ല. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള ദളിത് സമരങ്ങള്‍ ഇപ്പോഴും നടക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ എതിര്‍പക്ഷത്താണ് ആര്‍എസ്എസ്. തലസ്ഥാന നഗരത്തിലെ വസന്ത്കുഞ്ജില്‍ ആര്‍എസ്എസുകാര്‍ വേദപഠന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തറക്കല്ലിടല്‍ നടത്തിയപ്പോള്‍ 'അന്തരീക്ഷം മലിനമാകാതിരിക്കാന്‍' എന്നുപറഞ്ഞ് പത്ത് ദളിത് കുടുംബങ്ങളെ അവിടെനിന്ന് ഒഴിപ്പിച്ച സംഭവം വിദൂരഭൂതകാലത്തല്ല ഉണ്ടായത്. ഉമാഭാരതി മുഖ്യമന്ത്രിയായിരുന്നകാലത്ത് ഗോവധ നിരോധന ഓര്‍ഡിനന്‍സിറക്കിയപ്പോള്‍ അതില്‍ നിയമവകുപ്പുകളല്ല, മറിച്ച് മനുസ്മൃതി സൂക്തങ്ങളായിരുന്നു ഉദ്ധരിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ മനുഷ്യരായേ കണക്കാക്കേണ്ടതില്ല എന്നു വിശ്വസിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ജീര്‍ണശക്തികളാണ് രാജ്യഭരണം നടത്തുന്നത്.

ഈ അധികാരത്തണലിലാണ് ബീഫ് സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ ഒരു മുസ്ളിമിനെ തല്ലിക്കൊന്നതിനെമുതല്‍ ഹരിയാനയില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ കൊന്നതിനെവരെ കാണാന്‍. ഇതേ അധികാരത്തിന്റെ തണലിലാണ് കര്‍ണാടകയിലെ ഹ്യുച്ചംഗി പ്രസാദ് എന്ന ദളിത് യുവസാഹിത്യകാരന്റെ വിരലുകളറുത്തതുമുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിനെ ആത്മഹത്യയിലേക്കു തള്ളിവിട്ടതുവരെയുള്ള സംഭവങ്ങള്‍ നടക്കുന്നത്. ഹരിയാനയിലെ ജജ്ജാറില്‍ ചത്ത പശുവിന്റെ തോല്‍ ചെരിപ്പ് ഉണ്ടാക്കാന്‍ ഉരിഞ്ഞെടുത്ത അഞ്ചു ദളിതരെ കൊന്നത് ഈയിടെയാണ്. ദളിതര്‍ പശുവിനെ കൊന്നു എന്ന് പ്രചരിപ്പിച്ച് ഈ കൂട്ടക്കൊല നടത്തിയത് സംഘപരിവാര്‍ ശക്തികളാണ്. ദളിത് ആയതുകൊണ്ടുമാത്രം പ്രമോഷന്‍ നിഷേധിക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ ഇസ്ളാമിലേക്ക് മതംമാറിയത് ഈയിടെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഒരു പരമ്പരയിലെ കണ്ണികളാണിവ. മനുഷ്യത്വരഹിതമായ ഒരു കൂരിരുട്ടിന്റെ വാഴ്ച സ്ഥാപിക്കാനുള്ള സുസംഘടിതമായ ശ്രമങ്ങള്‍.

ഭരണഘടനയുടെ 51–ാം വകുപ്പ് പൌരന്റെ കടമയായി എടുത്തുപറയുന്നത് ശാസ്ത്രബോധം വളര്‍ത്തണമെന്നാണ്. എന്നാല്‍, ഇതിനു നേര്‍വിപരീതമായി പ്രധാനമന്ത്രിതന്നെ തുടരെ പ്രവര്‍ത്തിക്കുന്നു. പണ്ടേ ഇന്ത്യയില്‍ പ്ളാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി എന്നു പറഞ്ഞുനടക്കുന്നത് പ്രധാനമന്ത്രിയാണ്. സ്റ്റെന്റ് ടെക്നോളജിയുണ്ടായിരുന്നതിനു തെളിവാണ് കര്‍ണന്‍ എന്നും പണ്ട് ഇവിടെ വിമാനമുണ്ടായിരുന്നുവെന്ന് രാമായണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഒക്കെയുള്ള വങ്കത്തങ്ങള്‍ പറഞ്ഞുനടക്കുകയാണ് ഒരു പ്രധാനമന്ത്രി. മുസോളിനി അധികാരത്തിന്റെ രാഷ്ട്രീയഭാഷയില്‍ മുന്നോട്ടുവച്ച പ്രധാന ചിന്തയാണ് 'ആന്റി പോസിറ്റീവിസം.'

മനുഷ്യമനസ്സ് ഉദ്ദീപിപ്പിക്കപ്പെടുന്നത് ശാസ്ത്രചിന്തകൊണ്ടോ യുക്തികൊണ്ടോ കാര്യകാരണവിചിന്തനംകൊണ്ടോ അല്ല എന്നും മറിച്ച്, മിത്തുകളും കെട്ടുകഥകളും തോന്നലുകളും വൈകാരിക പ്രതികരണങ്ങളും കൊണ്ടാണ് എന്നും കരുതുന്ന ചിന്തയാണ് ആന്റി പോസിറ്റീവിസം. ശാസ്ത്രതത്വങ്ങളെയും ചരിത്രവസ്തുതകളെയും മിത്തുകളും കെട്ടുകഥകളും ഐതിഹ്യങ്ങളും കൊണ്ടു പകരംവച്ച് ജനത്തെ പഴയകാല 'മഹിമ'യിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കലാണത്. എന്തു പുതിയ കാര്യമുണ്ടായാലും പണ്ടേ അത് ഇവിടെ ഉണ്ടായിരുന്നു എന്നു വാദിക്കുന്ന മോഡി യഥാര്‍ഥത്തില്‍ നടപ്പാക്കുന്നത് പഴയതിന്റെ മഹത്വവല്‍ക്കരണമാണ്. ആ മഹത്വവല്‍ക്കരണത്തിന്റെ മറുവശമാണ് 'മഹിമ' ഇല്ലാത്തത് എന്ന് അവര്‍ കരുതുന്നതിനെ നാശിപ്പിക്കല്‍. പുതിയ ദളിത് വേട്ടകളില്‍ കാണുന്നത് മുസോളിനിയുടെ ഈ തന്ത്രം തന്നെയാണ്. ആദ്യം ഇസ്ളാം വേട്ടയായിരുന്നു. പിന്നെ ദളിത് വേട്ടയായി.

സംഘപരിവാറിന്റെ ഈ യഥാര്‍ഥ പശ്ചാത്തലവും തന്ത്രശാലിത്വവും കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അവരുടെ നശീകരണ കൂടാരത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടാതിരിക്കാന്‍ ഇത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായേ പറ്റൂ. ജാതി പരിഗണനവച്ച് രോഹിതിനെയും മറ്റും അക്കാദമിക് സമൂഹത്തില്‍നിന്ന് ഊരുവിലക്കുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്രമന്ത്രിമാര്‍ ചെയ്തത്. എബിവിപി എന്ന സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയ്ക്കു പരാതിയുണ്ടായി എന്നതാണ് പ്രകോപനം. എബിവിപിപരാതി മറയാക്കി രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്നും തീവ്രവാദികളെന്നും മുദ്രയടിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. ജീര്‍ണമായ ഒരു ഫ്യൂഡല്‍ മനോഘടനയില്‍നിന്നേ ജാതി അടിസ്ഥാനത്തിലുള്ള ഈ വിവേചനമുണ്ടാകൂ. മനുഷ്യത്വമില്ലായ്മയുടേതായ ഈ മനോഘടന സംഘപരിവാറിന്റെ രാഷ്ട്രീയ സൃഷ്ടിയാണ്.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പതിനെട്ട് ദളിത് വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. രോഹിതിന്റെ ആത്മഹത്യയോടെ എണ്ണം പത്തൊമ്പതായി. രോഹിത് എന്റെ സഹോദരന്‍ എന്ന ചിന്തയുടെ തിരി മനസ്സില്‍ കൊളുത്തിവച്ചുകൊണ്ട് ജീര്‍ണമായ ബ്രാഹ്മിണിക്കല്‍ ഹിന്ദുത്വാധികാരത്തിന്റെ പുനഃസ്ഥാപനത്തിനെതിരായ പോരാട്ടത്തില്‍ മുഴുവന്‍ മനുഷ്യസ്നേഹികളും അണിനിരക്കേണ്ട ഘട്ടമാണിത്. അതാകട്ടെ, സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കലില്‍നിന്നു വേറിട്ട ഒന്നല്ലതാനും

മൃണാലിനി സാരാ ഭായി

നൃത്തത്തിലെ വിമോചനം

ശ്രീചിത്രന്‍ എം ജെ

(Deshabhimani, Friday Jan 22, 2016)

പാരമ്പര്യം ആഭരണമല്ല, ആയുധമാണ്–പ്രായം നിഴല്‍വീഴ്ത്തിയപ്പോഴും തിളങ്ങുന്ന കണ്ണുകളോടെ,മൃണാളിനി പറഞ്ഞു.പരീക്ഷണം പാരമ്പര്യത്തെ നശിപ്പിക്കുന്നോ എന്ന സംശയത്തിന് ഇത്ര നിശിതമായ ഉത്തരം നല്‍കാനാവില്ല.പാരമ്പര്യം ആഭരണമായി ധരിക്കുന്നവര്‍ക്കിടയില്‍ ശാസ്ത്രീയനൃത്തത്തെ സമൂഹത്തോട് ശബ്ദിയ്ക്കാനുള്ള ആയുധമാക്കി പുതുക്കിപ്പണിത കലാസാരം ആ ഒറ്റവാക്യത്തില്‍ ത്രസിച്ചു.കത്തുമന്നാര്‍കോവില്‍ മുത്തുകുമരപ്പിള്ള എന്ന നട്ടുവപാരമ്പര്യത്തിന്റെ ബലിഷ്ഠസ്വരൂപത്തില്‍ നിന്നുരുവംകൊണ്ട്, ഇന്ത്യയിലുടനീളമുള്ള നൃത്തനൃത്യപ്രത്യക്ഷങ്ങളിലൂടെ കടന്നുപോവുകയും ആവശ്യമുള്ളവ സ്വാംശീകരിയ്ക്കുകയുംചെയ്ത ഒരാള്‍ക്ക്മാത്രം പറയാവുന്നത്.ആഴവും പരപ്പുമാര്‍ന്ന കലാബോധത്തില്‍നിന്നാണ് മൃണാളിനി മാധ്യമത്തെയും അവതരണത്തെയും നിര്‍ണയിച്ചത്. പാരമ്പര്യവാദം മുഖംചുളിച്ചു.പക്ഷേ മൃണാളിനിയെ നിഷേധിക്കാനായില്ല. ഭരതനാട്യത്തിന്റെ ക്ളാസിക്ക് സൌന്ദര്യബോധം സൂക്ഷ്മമായി അവര്‍ ഉള്‍ക്കൊണ്ടു.

വിക്രം സാരാഭായിയും മൃണാളിനിയും വിവാഹവേളയില്‍വിക്രം സാരാഭായിയും മൃണാളിനിയും വിവാഹവേളയില്‍
ഇന്ത്യന്‍ നൃത്തങ്ങളില്‍ ഭരതനാട്യത്തിനുമാത്രം സാധ്യമാകുംവിധം,നൃത്തനൃത്യങ്ങളെ സ്വാംശീകരിക്കുകയുംചെയ്തു.ചന്ദ്രലേഖയെ ഒഴിച്ചാല്‍,ഇത്ര വിപ്ളവകരമായ കലാജീവിതം നയിച്ച നര്‍ത്തകിയെ കണ്ടെടുക്കുക എളുപ്പമല്ല.  ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. പൊതുപ്രവര്‍ത്തകയായ അമ്മയുടെ പരുഷശിക്ഷണത്തില്‍ വളര്‍ന്ന കുട്ടിക്ക് ഒറ്റയ്ക്ക് ബാത്ത്റൂമില്‍ പൂട്ടുന്ന ശിക്ഷകളില്‍നിന്നാണ് ഇടുങ്ങിയ സ്ഥലത്തോടുള്ള വെറുപ്പ് വളര്‍ന്നത്.വര്‍ണാഭമല്ലാത്ത ബാല്യത്തില്‍നിന്ന് സ്വയമേവ കണ്ടെത്തിയതാണ് താന്‍ നൃത്തംചെയ്യാനുള്ള ജന്മമാണെന്നത്.ചെറുപ്പത്തിലേ രൂഢമൂലമായ ആ അഭിനിവേശത്തില്‍നിന്ന് പലയിടങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവില്‍ രുഗ്മിണീദേവിയുടെ കലാക്ഷേത്രയില്‍ പഠിക്കാനെത്തി.മുത്തുകുമരപിള്ളയുടെ അകൃത്രിമവും പാരമ്പര്യനിഷ്ഠവുമായ നൃത്താഭ്യസനത്തിലൂടെ കടന്നുപോയ കലാക്ഷേത്ര ഘട്ടമാണ് ആ നര്‍ത്തകിയെ ഉരുവപ്പെടുത്തിയത്.

അന്ന് ചെന്നൈ തെന്നിന്ത്യന്‍ സംസ്കാരത്തിന്റെ ദീപ്തമുഖം.'ചെന്നൈയിലെ ഇരമ്പുന്ന കടലും ഉദ്യാനത്തിലെ തെങ്ങോലകളും എനിക്കായി നൃത്തംവെച്ചു.ചൂളമരത്തിന്റെ മര്‍മരം,കിണറിനുകുറുകെ കെട്ടിയ മരത്തിന്റെ വള്ളികളില്‍ വെള്ളമെടുക്കാന്‍ കയറുന്ന തോട്ടക്കാരന്റെ മൂളല്‍ എന്നിവയൊക്കെ ആദ്യസംഗീതം.എന്റെ ശരീരം നൃത്തംചെയ്യുംമുമ്പ് ആത്മാവ് നൃത്തംചെയ്തിരുന്നു.'എന്നാണ് ആ കാലത്തെ  അടയാളപ്പെടുത്തിയത്.

ആനക്കരയിലെ വടക്കത്തുതറവാട്ടില്‍ നിന്നുവന്ന മൃണാളിനിക്ക് പൊതുസമൂഹവും അതിന്റെ സാംസ്കാരിക രാഷ്ടീയ പരിപ്രേക്ഷ്യവും കലാവിഷ്കരണത്തില്‍നിന്നു മാറ്റിവെയ്ക്കുക സാധ്യമായില്ല.ഭരതനാട്യം ശൃംഗാരമോ ഭക്തിദായകമോ എന്ന സംവാദം നടന്ന കാലത്താണ് സ്ത്രീപ്രശ്നവും അഴിമതിയും പരിസ്ഥിതിയും വര്‍ഗീയതയും അരങ്ങില്‍ പ്രത്യക്ഷമാക്കിയത്.ഇരുപതാം നൂറ്റാണ്ടിലെ മധ്യഘട്ടം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ആ കലാപം അത്യപൂര്‍വം. ഭാരതീയനൃത്തങ്ങളുടെ പുരോഗമനാത്മകഭാവമാറ്റം സാധ്യമാക്കിയതില്‍ അതിനും ഇടമുണ്ട്.കഥകളിയടക്കമുള്ള നൃത്ത നാട്യസ്വരൂപങ്ങളെ തനിമയിലും ആഴത്തിലും തിരിച്ചറിഞ്ഞ് ആവിഷ്കരണപദ്ധതിയിലേക്ക് ഉള്‍ച്ചേര്‍ത്തു. കഥകളിയോട് സവിശേഷ ആദരവും പ്രതിപത്തിയും. പകര്‍ന്നാട്ടം’എന്ന സങ്കേതം അവതരണങ്ങളിലുപയോഗിച്ചു.

കഥകളിയുടെ അതിസൂക്ഷ്മ അഭിനയപദ്ധതിയെ നൃത്തത്തിലേക്ക് വിളക്കിച്ചേര്‍ത്ത മൃണാളിനി ആത്മകഥയ്ക്കു ‘ഹൃദയത്തിന്റെ സ്വരം’എന്ന് പേര് നല്‍കിയത്  അന്വര്‍ത്ഥം.സാന്ദ്ര ജീവിതാനുഭൂതികളെ അകൃത്രിമ ഭാഷയില്‍ ആവിഷ്കരിച്ച കവിതകളെപ്പോലെ, ഹൃദയം കൊണ്ടാണ് തന്റെ അവതരണങ്ങളെയും നെയ്തെടുത്തത്.'മീര'പോലുള്ള പ്രണയവും തിരസ്കാരവും ഇഴചേര്‍ന്ന ആവിഷ്കരണങ്ങളില്‍ തീവ്ര സൌന്ദര്യാവബോധത്തിന്റെ ഹൃദയഭാഷ വ്യക്തം.ഹൃദയത്തിന്റെസ്വരം’വായിക്കുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതിന്റെ ആദ്യവും രൂപപ്പെടുത്തിയ വീക്ഷണങ്ങളുമായി പുരുഷാധിപത്യസമൂഹത്തെ നിശിതമായി നേരിട്ട  ഇസഡോറ ഡങ്കന്റെ ആത്മകഥ,നാമോര്‍ക്കും. നൃത്തവിദ്യാഭ്യാസവും ക്ളാസിക്കല്‍ കലാകാരന്മാരുടെ കണ്‍
മൃണാളിനി സാരാഭായ് മകള്‍ മല്ലികയ്ക്കൊപ്പംമൃണാളിനി സാരാഭായ് മകള്‍ മല്ലികയ്ക്കൊപ്പം
സര്‍ട്ടുകളിലെ നൃത്തവുമായി അരങ്ങിലേക്കു പ്രവേശിച്ച അവര്‍ നടത്തിയ കലാപം മൃണാളിനി പലയിടങ്ങളില്‍ അനുസ്മരിപ്പിച്ചു.

ഊട്ടിയിലെ അവധിക്കാലത്ത് സാരാഭായ് കുടുംബത്തെ പരിചയപ്പെട്ടതും രാംഗോപാല്‍ നൃത്തംചെയ്യാന്‍ ബംഗലൂരിലേക്കു ക്ഷണിച്ചപ്പോള്‍ വിക്രത്തെ കൂടുതല്‍ പരിചയപ്പെട്ടതും  പ്രണയമായി പരിണമിച്ചതും അദ്ദേഹം പ്രണയോപഹാരമായി പട്ടിക്കുട്ടിയെ അയച്ചതുമെല്ലാം ആത്മകഥയില്‍ വിവരിച്ചു. ഇന്ത്യ കണ്ട മികച്ച ശാസ്ത്രജ്ഞന്റെ ഭാര്യയായ സന്ദര്‍ഭത്തെ കലാജീവിതത്തിന്റെ സ്വാഭാവികപരിണിതിയെന്നോണമാണ്  കണ്ടത്.പ്രണയവും വിവാഹവും കുടുംബവും കലയും സാമൂഹ്യപ്രവര്‍ത്തനവും വേറിട്ടല്ല  ദര്‍ശിച്ചതും.മകളും നര്‍ത്തകിയുമായ മല്ലികയുടെ ജനനവും വിവാഹവും വിവാഹമോചനവും നിര്‍മമതയുടെ വാക്കുകളിലാവിഷ്കരിക്കാനായതും അതുകൊണ്ട്.ദര്‍പ്പണയുടെപിറവിയും വളര്‍ച്ചയും ഏറ്റവും അഭിമാനമായി മൃണാളിനി കരുതി.

സ്വാതന്ത്യ്രസമരത്തിന്റെ പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് മൃണാളിനിയുടെ വിവാഹം. ക്വിറ്റ് ഇന്ത്യാസമരത്തോടനുബന്ധിച്ച പ്രകടനത്തില്‍ വിക്രത്തിനൊപ്പം നടക്കവെ വെടിയേറ്റുണ്ടായ പരിക്കില്‍ കുറേകാലം കണ്ണിനു ചികില്‍സിക്കേണ്ടിവന്നു. അകക്കണ്ണിന് പരിക്കേല്‍പ്പിക്കാന്‍ ഒരു ആക്രമണത്തിനുംകഴിഞ്ഞില്ല.പാരമ്പര്യത്തെ ആഭരണനിര്‍മുക്തമായ ആയുധമാക്കിയും കലയെ ആനന്ദങ്ങള്‍ക്കുപരി കലാപമാക്കിയും പരിവര്‍ത്തിപ്പിച്ച മൃണാളിനിയുടെ ജീവിതം ഇന്ത്യന്‍ നൃത്തലോകത്തിന്റെ പകര്‍പ്പുകളില്ലാത്ത പാഠമാണ്.
****************************************************
ടാഗോര്‍,ഗാന്ധിജി,നെഹ്റു

അനില്‍കുമാര്‍ എ വി
ശാന്തിനികേതനിലെ പ്രശസ്ത പൂര്‍വവിദ്യാര്‍ഥിനിയായ മൃണാളിനിയെ ആഴത്തില്‍ പിടിച്ചുലച്ചത് ടാഗോര്‍. ലോകത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി അദ്ദേഹമാണെന്ന് പലവട്ടം പറഞ്ഞു. എവിടെ ശിരസ് ഉയര്‍ന്നിരിക്കുന്നുവോ, മനസ്സ് നിര്‍ഭയമായിരിക്കുന്നുവോ ആ സ്വര്‍ഗത്തിലേക്ക് എന്റെ രാജ്യത്തെ ഉണര്‍ത്തിയാലും എന്ന ടാഗോര്‍ വരികള്‍ വിദ്യുത്പ്രവാഹമായി ആ മനസ്സില്‍. സ്വാതന്ത്യ്രവും നിര്‍ഭയത്വവും തലയെടുപ്പും പ്രദാനംചെയ്യുന്നതില്‍ വിശ്വമഹാകവിയുടെ സന്ദേശങ്ങള്‍ വലിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ജീവിതവും കലയും ചലനാത്മകമാണ്. മാറ്റത്തിന്റെ ആശയം സാക്ഷാത്കരിക്കാന്‍ കലാകാരന്മാര്‍ കലയെയും ജീവിതത്തെയും തുലനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ നിയമങ്ങളുടെയും നിബന്ധനകളുടെയും ഭൂഖണ്ഡം പുതിയ തലമുറയ്ക്ക് തിരിച്ചറിയാനാവാത്ത വിധം വ്യത്യസ്തം.
1948ല്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാനെത്തിയ നെഹ്റു മൃണാളിനിയെ ആശ്ളേഷിച്ചപ്പോള്‍1948ല്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാനെത്തിയ നെഹ്റു മൃണാളിനിയെ ആശ്ളേഷിച്ചപ്പോള്‍

കുഞ്ഞുങ്ങളായപ്പോള്‍ അനുവര്‍ത്തിച്ച രീതികളെല്ലാം മുതിര്‍ന്നപ്പോള്‍ ചോദ്യംചെയ്തു. രക്ഷിതാക്കള്‍മുതല്‍ കുടുംബംതൊട്ട് മതംവരെ വിമര്‍ശനത്തിനിരയായി. തന്റെ മക്കള്‍ പിന്നെയും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നതെന്നും മൃണാളിനി സൂചിപ്പിച്ചു. ഒരേയൊരാളെ മാത്രമേ താന്‍ ഗുരു എന്നു വിശേഷിപ്പിയ്ക്കുകയുള്ളൂവെന്ന് അവര്‍ പറയാറുണ്ടായി–ടാഗോര്‍. ശാന്തിനികേതനില്‍ എത്തിയതോടെ അവരുടെ ഭാവുകത്വം വികസിച്ചു.വിസ്മയാവഹമായ സൌന്ദര്യസങ്കല്‍പ്പവും സാമൂഹികാവബോധവും സമന്വയിച്ച ടാഗോര്‍ ദര്‍ശനമാണ് നൃത്തജീവിതത്തിലുടനീളം പിന്‍പറ്റിയത്. മനുഷ്യര്‍ തങ്ങള്‍ക്കുള്ളിലെ സ്വാത്മബോധത്തെ ആഴത്തില്‍ തിരിച്ചറിയുകയാണ് കലാവിഷ്കരണത്തിനുള്ള മാര്‍ഗമെന്നതായിരുന്നു ടാഗോര്‍ ദര്‍ശനം. ദര്‍പ്പണയുടെ പേരിലടക്കം അതിന്റെ തിളക്കമുണ്ട്. കണ്ണാടിയിലെന്നവണ്ണം സ്വാഭാവികമായും സത്യസന്ധമായും പ്രകാശിപ്പിക്കപ്പെടുകയാണ് മികച്ച കലാപ്രത്യക്ഷമെന്ന് അവര്‍ വിശ്വസിച്ചു.

രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ സ്വാധീനമായത് ഗാന്ധിജി.മഹാത്മാവ് പ്രസരിപ്പിച്ച സ്നേഹവും കാരുണ്യവും കുഞ്ഞുനാളിലേ ആ ഹൃദയം കവര്‍ന്നു. സ്വാതന്ത്യ്രസമരത്തിന്റെ അഗ്നിവീഥിയിലേക്ക് ഇറങ്ങിയ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ആഭിമുഖ്യം ദൃഢതരമാക്കി. ഗാന്ധിജിയുമൊത്തുള്ള കൂടിക്കാഴ്ചകള്‍ ആദരവ് വാനോളമുയര്‍ത്തി. ദളിത് വിഭാഗങ്ങളോടുള്ള അടുപ്പം, പ്രകൃതിസ്നേഹം, പരിസ്ഥിതി സൌഹൃദ വികസനം, സ്വാശ്രയത്വം തുടങ്ങിയ വീക്ഷണങ്ങള്‍ മൃണാളിനിയിലും പടര്‍ന്നു. മതസൌഹാര്‍ദത്തിന്റെ സാന്ത്വനങ്ങളും പഠിച്ചു. ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ മുറിവുണക്കാന്‍ ഇറങ്ങിയത് മനുഷ്യത്വത്തിന്റെ വിസ്തൃത ബോധ്യങ്ങള്‍ മുറുകെപിടിച്ചായിരുന്നു.

കലാപ്രവര്‍ത്തനത്തിന് സഹൃദയനായ ഭര്‍ത്താവ് വിക്രം സാരാഭായിയുടെ പ്രോത്സാഹനവും പ്രധാനം. ആ കുടുംബം പാശ്ചാത്യ രീതികളോട് ഇണങ്ങിനിന്നു. ബംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പഠനകാലത്ത് അദ്ദേഹം  നൃത്തത്തെയും സംഗീതത്തെയും  ആരാധിച്ചു. നഗരത്തിലെ എല്ലാ നൃത്ത– സംഗീത നിശകളിലും  എത്തി. സ്വന്തം കലാരൂപത്തോടും വാക്കുകളോടും മൃണാളിനി പുലര്‍ത്തിയ സത്യസന്ധത പ്രണയമായി തളിരിട്ടു. വിക്രത്തിന്റെ അഛനും മൃണാളിനിയുടെ നൃത്തം ആസ്വദിക്കാനെത്തി. 'തെക്കെ ഇന്ത്യയില്‍നിന്നുള്ള നൃത്തക്കാരിപ്പെണ്ണ്' എന്ന ഗുജറാത്തി വരേണ്യരുടെ വിധിതീര്‍പ്പ് മായ്ക്കാന്‍ അത് സഹായകമായി.

നെഹുറുവുമായി രണ്ടുവഴിയില്‍  ബന്ധമുണ്ടായി മൃണാളിനിക്ക്്.സ്വാതന്ത്യ്രസമര സേനാനിയായ അമ്മ അമ്മു സ്വാമിനാഥനിലൂടെ ആദ്യം. ഭര്‍ത്താവ്
മൃണാളിനി സാരാഭായ് ചേച്ചി ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പംമൃണാളിനി സാരാഭായ് ചേച്ചി ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പം
വിക്രം സാരാഭായിയുടെ കുടുംബവുമായുള്ള നെഹ്റുവിന്റെ സമ്പര്‍ക്കമാണ് രണ്ടാമത്തെ വഴി. ആത്മകഥയായ ദി വോയ്സ് ഓഫ് ഹാര്‍ടില്‍ ആ ഓര്‍മകളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്.1926ല്‍ ഒരു ദിവസം നെഹ്റു ചെന്നൈയിലെ വീട്ടിലെത്തി. പ്രഭാതഭക്ഷണം കഴിച്ചു. മറീന ബീച്ചിലടക്കം നഗരത്തിന്റെ പല കോണുകളിലേക്കും അമ്മയും മൃണാളിനിയും അനുഗമിച്ചു. അവരുടെ വീട്ടിലെ കാറിലായിരുന്നു യാത്ര. തിങ്ങിക്കൂടിയ ജനക്കൂട്ടം കൈവീശിയാണ് വരവേറ്റത്. അമ്മയും മകളും കാറില്‍ പിന്‍സീറ്റില്‍. മൃണാളിനി പിന്നീട് കാണുന്നത് ശാന്തിനികേതനില്‍. ഹിന്ദിഭവന്‍ ഉദ്ഘാടനമായിരുന്നു പരിപാടി. ഒപ്പം മകള്‍ ഇന്ദിരയും.ഭംഗിയുള്ള ജനാലക്കടുത്ത് നിര്‍ത്തി നന്ദിതാകൃപലാനിക്കും ഇന്ദിരക്കുമൊപ്പം മൃണാളിനിയുടെ ഫോട്ടോയെടുക്കാന്‍ നിര്‍ദേശിച്ചു. തുറന്ന മനഃസ്ഥിതിക്കാരനും ഫലിതപ്രിയനുമായ സഹൃദയന്‍ എന്ന് മൃണാളിനി വിശേഷിപ്പിച്ച നെഹ്റു അവരുടെ നൃത്തത്തെ എക്കാലവും പ്രോത്സാഹിപ്പിച്ചു.1948ല്‍ ദില്ലിയില്‍ 'മനുഷ്യ' ഡാന്‍സ് ഡ്രാമ കാണാന്‍ എല്ലാ തിരക്കുകളും മാറ്റി എത്തി.

തിരശീല വീണയുടന്‍ മൃണാളിനിയെ ആലിംഗനംചെയ്തു. ആ ഫോട്ടോ പിന്നീട് പ്രശസ്തമായി. വര്‍ഷങ്ങള്‍ക്കുശേഷം അത് ഒരു സ്വിസ് പത്രം പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിരോധനമുള്ള ഫോട്ടോ എന്ന അടിക്കുറിപ്പോടെ.അത് കണ്ട് രസംപിടിച്ച വിക്രം,നെഹ്റുവിന് കത്തെഴുതുകയുംചെയ്തു.ദില്ലയില്‍ നൃത്താവരണം നടന്നപ്പോഴെല്ലാം മൃണാളിനി, നെഹ്റുവിനെ ക്ഷണിച്ചു.എത്താന്‍ സമയമെടുത്താലും പരിപാടി വൈകിപ്പിക്കരുതെന്നാണ് അദ്ദേഹം പറയാറുള്ളത്. കൃത്യനിഷ്ഠ പുലര്‍ത്താറുള്ള നെഹ്റു, അവിചാരിത സന്ദര്‍ഭങ്ങളില്‍ വൈകിയാല്‍ ഇരിപ്പിടത്തില്‍പോയി നൃത്തം വീക്ഷിക്കും.നെഹ്റുവിനെ കാത്തിരിക്കാന്‍ സംഘാടകര്‍ ചില അവസരങ്ങളില്‍ അഭ്യര്‍ഥിച്ചെങ്കിലും മൃണാളിനി വഴങ്ങിയില്ല. അദ്ദേഹത്തിനത് ഇഷ്ടമാവില്ലെന്ന ഉറപ്പിലായിരുന്നു അത്.

Thursday, January 21, 2016

ദളിതന്‍ വളരുന്നത് സഹിക്കാതെ

ദളിതന്‍ വളരുന്നത് സഹിക്കാതെ 

(ദേശാഭിമാനി, Wednesday Jan 20, 2016) 

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൈശാചികമായ ആക്രമണം മഹത്തായ പാരമ്പര്യമുള്ള ഇന്ത്യാമഹാരാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത മാനക്കേടാണ് വരുത്തിവച്ചത്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയത് ഏവരും ഓര്‍ക്കുന്നുണ്ടാകും. മതസൌഹാര്‍ദത്തിനുവേണ്ടി ജീവന്‍ ഉഴിഞ്ഞുവച്ച ഗാന്ധിജി ദളിതരെ ഹരിജനങ്ങള്‍ എന്നുവിളിച്ചു. ഹരിജന്‍ എന്ന പേരില്‍ വാരിക പ്രസിദ്ധീകരിച്ചു. ഹരിജനങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചു. അയിത്താചരണത്തിനെതിരെ നാടിന്റെ നാനാഭാഗങ്ങളിലും ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നു. ഗാന്ധിജി ഉപയോഗിച്ച ഹരിജന്‍ എന്ന പേര് മാറി ദളിതര്‍ എന്നായി. ആ ദളിതരുടെ ദുരനുഭവങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ തീവച്ച് കൂട്ടത്തോടെ ചുട്ടുകൊന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സവര്‍ണമേധാവികള്‍ ഹരിയാനയില്‍ ദളിത്കുടുംബത്തിന്റെ വീടിന് തീവച്ച് 11 മാസവും രണ്ടരവയസ്സും പ്രായമുള്ള കുട്ടികളെ ക്രൂരമായി ചുട്ടുകൊന്ന സംഭവമുണ്ടായി. വലിയ ഭീകരതയാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളെ വൈസ്ചാന്‍സലര്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ഹോസ്റ്റലില്‍ താമസവും ഭക്ഷണവുമില്ലെങ്കില്‍ ദരിദ്രരില്‍ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനാകില്ല. ഹോസ്റ്റലില്‍നിന്ന് പുറത്താക്കപ്പെട്ട നാല് ഗവേഷണ വിദ്യാര്‍ഥികളാണ് നിരാഹാരസമരത്തിലേര്‍പ്പെട്ടത്. ഗാന്ധിജി കാട്ടിക്കൊടുത്ത സമരമാതൃകയാണവര്‍ സ്വീകരിച്ചത്. അവരില്‍ ഒരാളായ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.
പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് ആരുടെയും ഹൃദയം നുറുക്കുന്നതാണ്. വിദ്യാര്‍ഥിയുടെ നിര്‍മലമായ മനസ്സ് തുറന്നുകാട്ടുന്നതാണ് കുറിപ്പിലെ വാചകങ്ങള്‍. രോഹിത് ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ ഭാവിയില്‍ മഹാനായി വളരുമായിരുന്നുവെന്ന് കുറിപ്പ് വായിക്കുന്ന മാത്രയില്‍ ബോധ്യപ്പെടും. അത്തരത്തിലുള്ള ബുദ്ധിശാലിയായ ഒരു വിദ്യാര്‍ഥിയുടെ ഭാവിജീവിതമാണ് കെടുത്തിക്കളഞ്ഞത്. രോഹിത് വെമുലയുടെ അകാലമരണത്തിന് കാരണക്കാരായ സകലരും നിയമാനുസരണമുള്ള ശിക്ഷ ലഭിക്കാന്‍ അര്‍ഹരാണ്.

ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ എബിവിപി സമ്മര്‍ദം ചെലുത്തി. സമ്മര്‍ദത്തിന് വഴങ്ങി നിലവിലുള്ള വൈസ്ചാന്‍സലറെ മാറ്റി. പകരം നിയമിച്ച അപ്പാറാവുവാണ് രോഹിത് വെമുലയെ ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രിയെ എബിവിപി സമീപിച്ചു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ നഗ്നമായ ഇടപെടലാണ് വൈസ്ചാന്‍സലറായി അപ്പാറാവുവിനെ നിയമിക്കാനും രോഹിതിനെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാനും വഴിവച്ചത്. കേന്ദ്രമന്ത്രിയും വൈസ്ചാന്‍സലറുമാണ് ആത്മഹത്യക്ക് കാരണക്കാരെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ആത്മഹത്യചെയ്ത രോഹിത് പഠിക്കാന്‍ സമര്‍ഥനായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്്സ് കമീഷന്റെ ജെആര്‍എഫ് സ്കോളര്‍ഷിപ്പോടെയാണ് പഠിച്ചിരുന്നത്. ദളിത് കുടുംബത്തില്‍നിന്ന് പ്രതിഭാശാലിയായ ഒരു വിദ്യാര്‍ഥി ഇത്ര മിടുക്കനായി വളര്‍ന്നുവരുന്നത് ഇഷ്ടമില്ലാത്ത സവര്‍ണമേധാവികളായ ദുഷ്ടശക്തികളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കിടവരുത്തിയത്. ദളിതരോടുള്ള ആര്‍എസ്എസ്–ബിജെപി സംഘത്തിന്റെ വൈരമാണ് നടപടിക്ക് കാരണമായത്. സംഘപരിവാര്‍ അവരുടെ അജന്‍ഡ ഓരോന്നായി നടപ്പാക്കുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്നത് ദളിതരോടുള്ള പകപോക്കലാണ്. ദളിതര്‍ വളര്‍ന്നുവരുന്നതിലുള്ള അസൂയയും വിരോധവുമാണ് രോഹിതിന്റെ മരണത്തിനിടയാക്കിയത്. ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ആര്‍എസ്എസ്– ബിജെപി സംഘത്തിന്റെ ഫാസിസ്റ്റ് മനസ്സ് തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ സഹായകമാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വൈസ്ചാന്‍സലര്‍ക്കും കേന്ദ്രമന്ത്രിക്കുമെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈക്കൊള്ളണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു

കാമ്പസുകളുടെ ജീവനെടുക്കും കാലം

കാമ്പസുകളുടെ ജീവനെടുക്കും കാലം

(മാധ്യമം എഡിറ്റോറിയല്‍, 2016 ജനുവരി 21 )

ഹൈദരാബാദ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിയുടെ ആത്മഹത്യ വെറുമൊരു ഒറ്റപ്പെട്ട ആകസ്മികതയല്ല. കാമ്പസില്‍നിന്ന് മാസങ്ങളായി സസ്പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് ദലിത് വിദ്യാര്‍ഥികളിലൊരാളാണ് തൂങ്ങിമരിച്ച രോഹിത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തിപ്പെട്ടിരിക്കുന്നു. കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന സവര്‍ണ അസഹിഷ്ണുതയുടെ ഇരകളാണ് രോഹിത് അടക്കം ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ (എ.എസ്.എ) പ്രവര്‍ത്തകര്‍. അഞ്ച് എ.എസ്.എ പ്രവര്‍ത്തകരെ സര്‍വകലാശാല ഭരണകാര്യാലയത്തിലും ഹോസ്റ്റലുകളിലും മറ്റ് പൊതുഇടങ്ങളിലും പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. പ്രതിഷേധസൂചകമായി അഞ്ചു പേരും കഴിഞ്ഞ ദിവസങ്ങളില്‍ തുറസ്സായ സ്ഥലത്താണ് ഉറങ്ങിയിരുന്നത്.
ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, എ.എസ്.എയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണമാണിതെന്ന് മറുപക്ഷം പറയുന്നു. സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുണ്ട് എന്നതാണ് നേര്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുത തന്നെ പ്രശ്നങ്ങളുടെ മര്‍മം. രാജ്യത്തെ പൊതുപ്രശ്നങ്ങളോട് പ്രതികരിക്കുകയും ആരോഗ്യകരമായ സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥി ആക്ടിവിസം ഹൈദരാബാദ് സര്‍വകലാശാലക്ക് അപരിചിതമല്ല. എന്നാല്‍, മുസഫര്‍ നഗര്‍ കലാപത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയ ‘മുസഫര്‍ നഗര്‍ ബാകി ഹേ’ എന്ന ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ശ്രമം നടന്നപ്പോള്‍ എ.ബി.വി.പി അത് തടസ്സപ്പെടുത്തി.
ഈ അസഹിഷ്ണുതയെ അപലപിച്ച് എ.എസ്.എയും ഡല്‍ഹി സര്‍വകലാശാലയിലെ അംബേദ്കര്‍ റീഡിങ് ഗ്രൂപ്പും മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളും മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എ.എസ്.എയും മറ്റും ചേര്‍ന്ന് പ്രസ്താവന ഇറക്കി. ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ഇതിനുപിന്നാലെ എ.എസ്.എ അംഗങ്ങളെ തെറിവിളിച്ച് എ.ബി.വി.പി നേതാവ് സുശീല്‍ കുമാര്‍ രംഗത്തത്തെിയത് വന്‍രോഷം സൃഷ്ടിച്ചു. നേതാവിനെ അവര്‍ അഭിമുഖീകരിച്ചു; അയാള്‍ രേഖാമൂലം ക്ഷമായാചനം ചെയ്തു. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. തന്നെ എ.എസ്.എക്കാര്‍ മര്‍ദിച്ചെന്ന് എ.ബി.വി.പി നേതാവ് ആരോപിച്ചു. ദേഹോപദ്രവം ഒന്നും ഉണ്ടായിട്ടില്ളെന്ന് യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഓഫിസര്‍ പ്രോക്ടോറിയല്‍ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തിയിട്ടും ആരോപണ കര്‍ത്താവിനുവേണ്ടി ഒരു കേന്ദ്രമന്ത്രിയും യൂനിവേഴ്സിറ്റി അധികൃതരും കള്ളം പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രോക്ടോറിയല്‍ സമിതി അഞ്ച് വിദ്യാര്‍ഥികളെ ഏകപക്ഷീയമായി സസ്പെന്‍ഡ് ചെയ്തത് പിന്നീട് പിന്‍വലിക്കേണ്ടിവന്നു. മറ്റൊരു നിഷ്പക്ഷസമിതിയെ അന്വേഷണം ഏല്‍പിച്ചു.
സമിതിയുടെ കണ്ടത്തെല്‍, ആരോപണങ്ങളെ നിരാകരിക്കുന്നതായിരുന്നു. സുശീല്‍ കുമാറിന് അടിയേറ്റതിന് ഒരു തെളിവുമില്ളെന്നും സാക്ഷിമൊഴിയും ഡോക്ടറുടെ റിപ്പോര്‍ട്ടും മറിച്ചാണ് തെളിയിക്കുന്നതെന്നും സമിതി പറഞ്ഞു. എന്നാല്‍, ഇതിനെ മറികടന്ന് ആരോപണങ്ങള്‍ ശരിവെച്ചുള്ള തീര്‍പ്പാണ് പുതിയ വി.സിക്കു കീഴില്‍ പ്രോക്ടോറിയല്‍ സമിതി എടുത്തത്. അതിനുമുമ്പ് ബി.ജെ.പി എം.എല്‍.എ വൈസ് ചാന്‍സലറെ കണ്ടിരുന്നുതാനും. കാമ്പസിലെ അഭിപ്രായസ്വാതന്ത്ര്യത്തെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്തുന്ന ഈ രീതി പുതിയതോ ഒറ്റപ്പെട്ടതോ അല്ല. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയും പുതുതായി നിയമിക്കപ്പെട്ട വൈസ് ചാന്‍സലറും ബി.ജെ.പി നേതാക്കളുമെല്ലാം ഏകപക്ഷീയമായി ഇടപെട്ടതിലെ സന്ദേശം ഒന്നാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇപ്പോള്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നതും കാമ്പസിലെ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ’പ്പറ്റി അന്വേഷിക്കാനാണത്രെ. ജാതിവിരുദ്ധതയും വധശിക്ഷാവിരോധവും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനമാകുമെന്ന മുന്നറിയിപ്പ് ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്കോ കാമ്പസിനോ മാത്രമുള്ളതല്ല. ചരിത്ര ഗവേഷണ കൗണ്‍സിലും നാഷനല്‍ ബുക് ട്രസ്റ്റും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും മ്യൂസിയവും സര്‍വകലാശാലകളും ഒരേ വര്‍ണമുള്ളവര്‍ക്കുകീഴില്‍ അണിനിരത്തപ്പെടുമ്പോള്‍ ജനാധിപത്യവും ബഹുസ്വരതയും ഒന്നുകില്‍ ആത്മഹത്യചെയ്യും; അല്ളെങ്കില്‍ കശാപ്പുചെയ്യപ്പെടും.

നിരക്ഷരരായ സാക്ഷരര്‍

നിരക്ഷരരായ സാക്ഷരര്‍

(മാധ്യമം എഡിറ്റോറിയല്‍ 2016 ജനുവരി 20)

പോയവാരത്തില്‍ കേരളം സന്ദര്‍ശിച്ച ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പ്രധാന പരിപാടി കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു. 1991 ഏപ്രില്‍ 18ന് സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനപദവി കേരളം നേടിയതായി പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള ചരിത്രസംഭവമാണ് സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച നേട്ടമെന്ന് തദവസരത്തില്‍ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. ഒൗപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ ആദ്യഘട്ടമായ നാലാം ക്ളാസിന് തുല്യമായ പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ ‘അതുല്യം’ പരിപാടി വിജയിച്ചു എന്ന സര്‍ക്കാറിന്‍െറ അവകാശവാദമാണ് ഉപരാഷ്ട്രപതിയുടെ ഉപര്യുക്ത പ്രഖ്യാപനത്തിനാധാരം. സന്നദ്ധ സേവകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സജീവപങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി വിജയിച്ചുവെങ്കില്‍ അത് തീര്‍ച്ചയായും അഭിമാനാര്‍ഹംതന്നെ. ശാസ്ത്ര-സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിക്കുന്ന 21ാം നൂറ്റാണ്ടിന്‍െറ രണ്ടാംദശകത്തിലും സാക്ഷരതയോ പ്രാഥമിക വിദ്യാഭ്യാസമോ നേടാന്‍ അവസരം ലഭിക്കാതെപോയ ഒട്ടുവളരെ ഹതഭാഗ്യര്‍ രാജ്യത്തുണ്ട് എന്നത് ആശങ്കജനകവും ലജ്ജാകരവുമാണ്. പ്രബുദ്ധ കേരളമെങ്കിലും അതിനപവാദമാകുന്നത് ആശ്വാസത്തിനും സംതൃപ്തിക്കും വകനല്‍കുന്നതാണ്.
എന്നാല്‍, ശക്തമായ ഒരു മറുവശം ഈ അതുല്യനേട്ടത്തിനുണ്ട് എന്ന പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. കേരളത്തിലെ പ്രൈമറി വിദ്യാര്‍ഥികളില്‍ എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം കൂടിവരുന്നുവെന്ന് ആസര്‍ (ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട്) പുറത്തുവിട്ട കണക്കുകള്‍ അധികൃതരുടെയും ജനങ്ങളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ജനുവരി 14ന് ആസര്‍ അനാവരണം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം, അഞ്ചാം ക്ളാസിലെ കുട്ടിക്ക് രണ്ടാം ക്ളാസിലെ പുസ്തകം വായിക്കാനറിയില്ലത്രെ! എട്ടാം ക്ളാസുകാരില്‍പോലും എ മുതല്‍ ഇസെഡ് വരെയുള്ള ഇംഗ്ളീഷ് അക്ഷരങ്ങള്‍ തെറ്റാതെ എഴുതാന്‍ കഴിയുന്നവര്‍ വിരളമാണ്. 2010ല്‍ 80.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കണക്കുകൂട്ടാന്‍ അറിയാമായിരുന്നത് അഞ്ചു വര്‍ഷത്തിനകം 39.3 ശതമാനമായി കുറഞ്ഞു. എന്‍.സി.ഇ.ആര്‍.ടിയുടെ നാഷനല്‍ അച്ചീവ്മെന്‍റ് സര്‍വേപ്രകാരം കണക്കില്‍ യു.പിക്കും ബിഹാറിനും പിറകിലാണ് കേരളത്തിന്‍െറ സ്ഥാനം. നേരത്തേ എസ്.ഇ.ആര്‍.ടി റിപ്പോര്‍ട്ടിലും പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ച ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളുടെ സ്ഥിതി ഇത്രമാത്രം മോശമാവാന്‍ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കുകയും അവക്ക് പരിഹാരം കാണുകയും വേണം. ആള്‍ പ്രമോഷന്‍ സമ്പ്രദായമാണ് ഈ സ്ഥിതിവിശേഷത്തിന് പ്രധാന കാരണമായി സര്‍വരും ചൂണ്ടിക്കാട്ടാറുള്ളത്. ഒന്നും പഠിച്ചില്ളെങ്കിലും എഴുത്തോ വായനയോ അറിയില്ളെങ്കിലും ക്ളാസ് കയറ്റം കിട്ടുമെന്നുറപ്പായാല്‍ കുട്ടികളില്‍ നല്ളൊരുഭാഗം പഠനത്തില്‍ താല്‍പര്യമെടുക്കില്ളെന്നത് വസ്തുതയാണ്. സ്ഥലപരിമിതിയും അധ്യാപകരുടെ എണ്ണം വര്‍ധിച്ചാലുള്ള ശമ്പളബാധ്യതയും കണക്കിലെടുത്താണ്, കൂട്ട പാസ് നല്‍കുന്ന ഏര്‍പ്പാട് സര്‍ക്കാറുകള്‍ അവസാനിപ്പിക്കാത്തത് എന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടാറ്. എന്നാല്‍, നിരക്ഷരരെന്ന് പറയാവുന്ന വിദ്യാര്‍ഥികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന് ആള്‍ പ്രമോഷന്‍ ഏകകാരണമെന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. 200 പ്രവൃത്തി ദിനങ്ങള്‍പോലും യഥാര്‍ഥത്തില്‍ അധ്യയനം നടക്കാത്തതും ഒരുവശത്ത് അധ്യാപകബാങ്ക് നിറഞ്ഞുകവിയുമ്പോള്‍തന്നെ വേണ്ടിടത്ത് വേണ്ടപോലെ അധ്യാപകര്‍ നിയമിതരാവാത്തതും നല്ളൊരു ശതമാനം അധ്യാപകര്‍ വെറും ശമ്പളത്തൊഴിലാളികളായി മാറിയതും വിദ്യാലയങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം സാക്ഷരരുടെ നിരക്ഷരതയില്‍ പങ്കുവഹിക്കുന്ന ഘടകങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ കാണാനാവും. സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ വര്‍ഷംതോറും കുറഞ്ഞുവരുന്നതും സ്വകാര്യ സ്കൂളുകളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നതും പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ച മൂലമാണെന്ന വസ്തുതയും നിഷേധിക്കാനാവില്ല. നല്ലനിലയില്‍ നടക്കുന്ന പൊതുവിദ്യാലയങ്ങളില്‍ പ്രവേശം കുറയുന്ന പ്രശ്നമില്ലതാനും. സമീപകാലത്തായി സ്റ്റാഫും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും മുന്‍കൈയെടുത്ത് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്ന പ്രവണത ശുഭോദര്‍ക്കമാണ്. സര്‍ക്കാറും ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്തതല്ല സ്കൂള്‍ കുട്ടികളുടെ നിരക്ഷരത.

ഇശുക്കുമുത്തുവിന്‍െറ മക്കള്‍

 ഇശുക്കുമുത്തുവിന്‍െറ മക്കള്‍
 
(മാധ്യമം  എഡിറ്റോറിയല്‍)
 
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോടാണ് സംഭവം. അവിടെ കൊടിവളപ്പില്‍ രഘൂത്തമന്‍െറ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുകയായിരുന്നു വളപട്ടണം രായിച്ചാന്‍കുന്നിലെ മുനീര്‍. ജോലിക്കിടെ മുനീര്‍ ദുര്‍ഗന്ധം വമിക്കുന്ന ടാങ്കിലേക്ക് കുഴഞ്ഞുവീഴുന്നു. പിന്നീട് അയാളുടെ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. രഘൂത്തമന്‍െറ മകന്‍ രതീഷ് അവിടെയുണ്ടായിരുന്ന കോണിയിലൂടെ താഴേക്കിറങ്ങി മുനീറിനെ കരക്കുകയറ്റാന്‍ ശ്രമിക്കുന്നു. പക്ഷേ, രതീഷും താഴേക്ക് വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയത്തെിയ രതീഷിന്‍െറ മാതാവ് സതി, മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് ടാങ്കിലേക്ക് മറിഞ്ഞുവീണു. പിന്നീട് പൊലീസും ഫയര്‍ഫോഴ്സുമത്തെി മൂന്നുപേരുടെയും ചേതനയറ്റ ശരീരങ്ങളാണ് പുറത്തെടുത്തത്. പത്രങ്ങള്‍ ‘സെപ്റ്റിക് ടാങ്ക് അപകട’മെന്ന രീതിയില്‍ വാര്‍ത്തയും നല്‍കി. ഇതേ ദിവസം ഹോട്ടലിന്‍െറ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാലുപേര്‍ മരിച്ച വാര്‍ത്ത ചെന്നൈയില്‍ നിന്നുമുണ്ടായിരുന്നു. മലയാളത്തിന്‍െറ പ്രിയ കഥാകാരന്‍ തകഴി ശിവശങ്കര പിള്ള ‘തോട്ടിയുടെ മകന്‍’ എന്ന നോവലെഴുതുന്നത് 1947ലാണ്. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിന് നല്‍കി നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചുകൊണ്ടാണ് അച്ഛന്‍ ഇശുക്കുമുത്തു മരണത്തിന് കീഴടങ്ങുന്നത്. പക്ഷേ, തന്‍െറ മകന്‍ മോഹനന്‍ ഈ പണിയില്‍ പെടരുതെന്ന് ചുടലമുത്തുവിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കാലത്തിന്‍െറ ഒഴുക്കില്‍ മോഹനനും ആ ജോലി തന്നെ ആശ്രയിക്കേണ്ടി വന്നു. ആളിപ്പടരുന്ന അഗ്നിനാളമായി പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ കയറിയിറങ്ങുന്ന മോഹനന്‍െറ കഥയാണത്. മലവും മാലിന്യവും കോരുന്നതും ചുമക്കുന്നതും തൊഴിലായി സ്വീകരിക്കേണ്ടിവന്നവരെക്കുറിച്ചുള്ള ഉത്കണ്ഠകളും വേദനകളും പലരും ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. അങ്ങനെയാണ് നമ്മുടെ പാര്‍ലമെന്‍റ് 1993ല്‍ തോട്ടിപ്പണി നിയമംമൂലം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കുന്നത് (ദ എംപ്ളോയ്മെന്‍റ് ഓഫ് മാന്വല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓഫ് ഡ്രൈ ലാട്രിന്‍സ് പ്രൊഹിബിഷന്‍ ആക്ട് 1993). പിന്നീട്, 2013ല്‍ ദി പ്രൊഹിബിഷന്‍ ഓഫ് എംപ്ളോയ്മെന്‍റ് ആസ് മാന്വല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് ദെയര്‍ റിഹാബിലിറ്റേഷന്‍ ആക്ട് എന്ന നിയമവും പാര്‍ലമെന്‍റ് പാസാക്കി. പക്ഷേ, 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം 1,80,657 കുടുംബങ്ങള്‍ ഇന്നും ഇന്ത്യയില്‍ തോട്ടിപ്പണി എടുത്തു ജീവിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതും നഗരങ്ങളിലെ ഓടകളില്‍ ഇറങ്ങി വൃത്തിയാക്കുന്നതുമൊന്നും മേല്‍പറഞ്ഞ നിയമങ്ങളുടെ പരിധിയില്‍ വരുന്നില്ല എന്ന് വാദിക്കാന്‍ സാങ്കേതികമായി കഴിഞ്ഞേക്കും. പക്ഷേ, വിശാലാര്‍ഥത്തില്‍ അത് തോട്ടിപ്പണി തന്നെയാണ്. ഇതര സംസ്ഥാന തൊഴിലാളികളെകൊണ്ട് എടുപ്പിക്കേണ്ട തൊഴില്‍ എന്ന നിലക്കാണ് പ്രബുദ്ധ മലയാളി ഇതിനെ കാണുന്നത്. കോഴിക്കോട്ട് ദുര്‍ഗന്ധം വമിക്കുന്ന മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ശ്രമിക്കവെ ഒരു മലയാളിയും മരിക്കാനിടയായ സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ളോ. മരണത്തിലേക്ക് നയിക്കുന്ന ശ്വാസംമുട്ടിന് കാരണമാവുന്ന വാതകങ്ങളും കൊടിയ ദുര്‍ഗന്ധവും വഹിക്കുന്നതാണ് ഇത്തരം ഓടകളും ടാങ്കുകളും. പ്രത്യേകിച്ച് സന്നാഹമോ സ്വയം രക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഇവ വൃത്തിയാക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അന്നന്നത്തെ അന്നത്തിന് എന്ത് തൊഴിലുമെടുക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ അപകടകരമായ ഇത്തരം ജോലികള്‍ ചെയ്യേണ്ടിവരുകയാണ്. സെപ്റ്റിക് ടാങ്കുകള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പരിപാലനവുമായി ബന്ധപ്പെട്ട് കണിശവും വ്യക്തവുമായ നിയമങ്ങളും ചട്ടങ്ങളും നമുക്കില്ല. വീടുള്‍പ്പെടെ മുഴുവന്‍ കെട്ടിടങ്ങളുടെയും സെപ്റ്റിക് ടാങ്കുകള്‍, നഗരങ്ങളിലെ അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ നിര്‍മാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ സുവ്യക്തമായ നിയമങ്ങള്‍ രൂപവത്കരിച്ചത് കാണാന്‍ കഴിയും. നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അത്തരം നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. എന്തുതന്നെയായാലും സുരക്ഷാസംവിധാനങ്ങളില്ലാതെ ഇത്തരം ജോലികള്‍ ചെയ്യുന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. അങ്ങനെ ജോലിചെയ്യുന്നതും ജോലി ചെയ്യിക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. അതേസമയം, മനുഷ്യന്‍െറ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമില്ലാത്തവിധം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ലാതെ, അന്തസ്സില്ലാത്ത ജോലികള്‍ ചെയ്യാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുകയും അവരെ ദുര്‍മരണങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. പഞ്ചായത്ത്, നഗര കാര്യ, സാമൂഹിക നീതി വകുപ്പുകള്‍ ഇക്കാര്യത്തില്‍ സംയോജിതമായി നയരൂപവത്കരണം നടത്തുകയും കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം.

ഒരാൾക്ക് ആഴ്ചയിൽ എത്ര മദ്യം കഴിക്കാം?

ഒരാൾക്ക് ആഴ്ചയിൽ എത്ര മദ്യം കഴിക്കാം? 

(മറുനാടന്‍ മലയാളി ഓണ്‍ലെയിന്‍ പോര്‍ട്ടല്‍)

അളവ് കൂടിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? മദ്യം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ ഒരു കണക്ക് പുസ്തകം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആരും മദ്യപിക്കുന്നത്. എന്നാൽ, അത് ഏതൊക്കെ തരത്തിലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മദ്യപിക്കണമെന്ന് തോന്നുമ്പോൾ, ഇക്കാര്യങ്ങൾ കൂടി ചിന്തിച്ചാൽ ചിലപ്പോൾ ആ ആഗ്രഹം തന്നെ ഇല്ലാതായേക്കാം. മദ്യപർ തീർച്ചയായും വായിച്ചിരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.
ആഘോഷങ്ങളുടെ കാലമാണിത്. ക്രിസ്മസും ന്യൂ ഇയറുമൊക്കെയായി എല്ലാ ദിവസവും ആഘോഷത്തിന്റെ ദിനങ്ങൾ. ബാറുകൾ ഫൈവ് സ്റ്റാറിൽ മാത്രമാണെങ്കിലും മലയാളിയുടെ ആഘോഷത്തിന് മദ്യമില്ലാതെ പൂർണതയില്ല. ഡിസംബറിൽ മദ്യോപഭോഗത്തിൽ ഗണ്യമായ വർധനയാണ് വരുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് വിത്തുപാകുന്ന കാലം കൂടിയാണിത്. മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന വാഹനാപകടങ്ങളുടെയും എണ്ണം വർധിക്കും.
ആരോഗ്യകരമായ മദ്യപാനം എന്നൊന്നുണ്ട്. അതനുസരിച്ച് പുരുഷനും സ്ത്രീയ്ക്കും കഴിക്കാവുന്ന അളവുകളും വിദഗ്ദ്ധർ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ആഴ്ചയിൽ 14 യൂണിറ്റ് മദ്യവും പുരുഷന്മാർക്ക് 21 യൂണിറ്റ് മദ്യവുമാണ് യൂറോപ്യൻ സ്റ്റാൻഡേർഡ്. ഒരു യൂണിറ്റെന്നാൽ 25 എംഎൽ (40 ശതമാനം ആൽക്കഹോൾ ഉള്ള മദ്യം) മദ്യമാണ്. ഇന്ത്യൻ നിർമ്മിത മദ്യങ്ങളിലെ ആൽക്കഹോൾ 42.8 ശതമാനമാണ്. 14 യൂണിറ്റ് മദ്യം എന്നു പറയുമ്പോൾ, ഇന്ത്യൻ കണക്കനുസരിച്ച് ആറ് പെഗ്ഗോളം (ഒരു പെഗ്: 60 എം.എൽ) വരും. പുരുഷന്മാർക്ക് ഒരാഴ്ച ആരോഗ്യകരമായി കഴിക്കാവുന്ന അളവ് ഒമ്പത് പെഗ്ഗോളമേ ഉള്ളൂ.
ഒരു ദിവസം ഒന്നര പെഗ് മദ്യത്തിനപ്പുറം കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ മദ്യപർക്ക് ഈ കണക്കുകൾ സ്വീകാര്യമായിരിക്കില്ല. രാവിലെ മുതൽ തുടങ്ങുന്ന മദ്യപാനത്തിലൂടെ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ഇവിടുത്തെ മുഴുക്കുടിയന്മാർ.
മദ്യപാനം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കും. വന്ധ്യത, ഗർഭഛിദ്രം തുടങ്ങി ശരീരത്തെ പലരീതിയിലും മദ്യപാനം ബാധിക്കുന്നുണ്ട്. മദ്യം ലൈംഗികതയെ ഉത്തേജിപ്പിക്കും എന്ന ധാരണ തീർത്തും തെറ്റാണ്. മദ്യപാനം കിടപ്പറയിൽ പുരുഷനെ തളർത്തുകയേ ഉള്ളൂ. കടുത്ത മദ്യപർക്ക് ഉദ്ധാരണശേഷി പോലും നഷ്ടപ്പെടാനിടയുണ്ട്.
ടെസ്റ്റോസ്‌റ്റെറോൺ ഹോർമോണിന്റെ ഉദ്പാദനം കുറയ്ക്കുമെന്നതാണ് മദ്യപാനത്തിന്റെ ദൂഷ്യവശം. ഇതുകൊണ്ടാണ് ലൈംഗിക ശേഷി നഷ്ടപ്പെടാൻ കാരണം. ബീജങ്ങളുടെ അളവിനെയും അത് കുറയ്ക്കും. വൃഷണങ്ങൾ ചുരുങ്ങുന്നതും മദ്യപാനത്തിന്റെ മറ്റൊരു അനന്തര ഫലമാണ്. ഷണ്ഡത്വത്തിലേക്ക് അത് നയിക്കും.
സ്ത്രീകളെയും മദ്യപാനം സാരമായി ബാധിക്കുന്നുണ്ട്. വന്ധ്യതയ്ക്കുള്ള സാധ്യത മദ്യം കൂട്ടും. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതിനാൽ, ആർത്തവ ചക്രത്തെപ്പോലും അത് ദോഷകരമായി ബാധിക്കും. ആരോഗ്യകരമായി മദ്യപിക്കുന്ന സ്ത്രീകൾക്കുപോലും ഗർഭധാരണം വൈകുന്നുണ്ടെന്ന് ഡെന്മാർക്കിൽ നടന്ന പഠനത്തിൽ തെളിഞ്ഞിരുന്നു. മുഴുക്കുടി ഗർഭധാരണശേഷിയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് 2009-ൽ ഹാർവാർഡ് സർവകലാശാലയിൽ നടന്ന പഠനത്തിലും തെളിഞ്ഞു. ഗർഭഛിദ്രം സംഭവിക്കാനുള്ള സാധ്യതയും ഇത്തരക്കാരിൽ കൂടുതലാണ്. നേരത്തെ ആർത്തവം നിലയ്ക്കുന്നതിനും മദ്യപാനം കാരണമാകും.
അഞ്ചുതരത്തിലുള്ള കാൻസറിന് മദ്യം വഴിമരുന്നിടുന്നുണ്ട്. വായ, തൊണ്ട, കരൾ, വയറ്, സത്‌നം എന്നിവയിലെ കാൻസറിനാണ് മദ്യം കാരണമാകുന്നത്. യുകെ ടുബാക്കോ ആൻഡ് ആൽക്കഹോൾ സ്റ്റഡീസ് സെന്ററിലെ പ്രൊഫസ്സർ ലിൻഡ ബോൾഡിന്റെ അഭിപ്രായത്തിൽ മദ്യപരിൽ കാൻസറിന് സാധ്യത വളരെക്കൂടുതലാണ്. കാൻസറിന് കാരണമാകുന്നുവെന്നതിനാൽ, ബ്രിട്ടീഷ് പൗരന്മാർക്കുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളിൽ, ആരോഗ്യകരമായ മദ്യപാനത്തിന്റെ അളവ് അടുത്ത വർഷം മുതൽ കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
മദ്യം ശരീരത്തിൽ കടന്നാൽ, അത് അതിന്റെ അടിസ്ഥാനരൂപമായ എതനോളായി മാറും. കരളിൽവച്ചാണ് മദ്യം എതനോളാകുന്നത്. അപ്പോഴുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തുവാണ് ശരീരത്തിന് ദോഷകരമാകുന്നത്. കോശങ്ങളുടെ ഡി.എൻ.എയെപ്പോലും തകരാറിലാക്കാൻ അസറ്റാൽഡിഹൈഡിനാകും. അതാണ് അർബുദ സാധ്യത കൂട്ടുന്നതെന്ന് ലിൻഡ ബോൾഡ് പറയുന്നു. ആഴ്ചയിൽ ഒരു കുപ്പി വൈൻ കുടിക്കുന്നയാൾക്ക് സ്തനാർബുദ സാധ്യത 10 ശതമാനം കൂടുതലാണെന്ന് വിദഗ്ദ്ധർ മു്ന്നറിയിപ്പ് നൽകുന്നു.
അസെറ്റാൽഡിഹൈഡിന്റെ അളവ് കരളിൽ കൂടുമ്പോഴാണ് കരളിന്റെ കോശങ്ങൾ ക്രമാതീതമായി വളരാൻ തുടങ്ങുന്നത്. ഇത് കാൻസറിന് കാരണമായി മാറും. കാൻസറിന് കാരണമായ മറ്റ് രാസവസ്തുക്കളുമായും മദ്യം എളുപ്പത്തിൽ പ്രവർത്തിച്ചുതുടങ്ങും. മദ്യപിക്കുമ്പോൾ വലിക്കുന്ന സിഗരറ്റ് കാൻസർ സാധ്യത കൂട്ടും. മദ്യം എളുപ്പത്തിൽ പ്രവർത്തിക്കാൻ സിഗരറ്റ് പുക കാരണമാകും.
മദ്യം കൊഴുപ്പടങ്ങിയ വസ്തുവാണ്. വെണ്ണയിലുള്ളത്ര കലോറി മദ്യത്തിലുമുണ്ട്. മദ്യത്തിലെ കൊഴുപ്പ് കരളിൽ തന്നെ അടിയുന്നു. സ്ഥിരം മദ്യപർക്ക് ഫാറ്റി ലിവർ പ്രശ്‌നം ഉണ്ടാകന്നത് അതുകൊണ്ടാണ്. ഫാറ്റി ലിവർ പതുക്കെ കരളിന്റെ പ്രവർത്തനം തന്നെ അപകടത്തിലാക്കുന്നു. ചിലരിൽ ഇത് ലിവർ സിറോസിസ് ആയും മാറും. അത്യന്തം മാരകമാണ് ഈ രോഗം.
മുഴുക്കുടിയന്മാരിലാണ് സിറോസിസ് സാധ്യത കൂടുതൽ. മുഴുക്കുടിയന്മാർക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കരളിന് നീർവീക്കം പോലുള്ള അവസ്ഥകൾ ഇതുവഴിയുണ്ടാകുന്നു.
നെഞ്ചത്ത് അണുബാധ വിട്ടൊഴിയാതെ നിൽക്കുമെന്നതാണ് കടുത്ത മദ്യപാനത്തിന്റെ മറ്റൊരു ദോഷവശം. ചെസ്റ്റ് ഇൻഫക്ഷനു പുറമെ, ന്യുമോണിക്കുള്ള സാധ്യതയും ഇത്തരക്കാരിൽ ഏറെയാണ്. പ്രതിരോധ സംവിധാനത്തെ മദ്യം തകർക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
കുടിയന്മാർക്ക് പെട്ടെന്ന് വയസ്സാകും എന്നത് അവരുടെ ജീവിതശൈലിയിലെ മാറ്റം കൊണ്ടുമാത്രമല്ല. മദ്യം തൊലിയുടെ മിനുസവും തിളക്കവും നഷ്ടപ്പെടുത്തി അവരെ വയോധികരാക്കി മാറ്റിുന്നതുകൊണ്ടാണ്. മദ്യപർക്ക് നിർജലീകരണം സംഭവിക്കുന്നതുകൊണ്ടാണ് ത്വക്കിൽ മാറ്റങ്ങളുണ്ടാകുന്നത്. വൈറ്റമിൻ സി, എ എന്നിവ നഷ്ടപ്പെടുത്തുമെന്നതിനാൽ, ത്വക്കിന് പരിസ്ഥിതിയിലെ മാറ്റങ്ങളുമായി യോജിക്കാനാവാത്ത സ്ഥിതിയും വരും.
രണ്ടെണ്ണം അകത്തുചെന്നാൽ എന്തും ചെയ്യാനുള്ള ധൈര്യം കൈവരുന്നതാണ് കുടിയന്മാരുടെ പ്രകൃതം. മദ്യം തലച്ചോറിലുണ്ടാക്കുന്ന രാസമാറ്റമാണ് ഇതിന് കാരണം. മാനസികാരോഗ്യം തകർക്കാൻ മദ്യത്തോളം പോന്ന മറ്റൊരു കാരണമില്ല. ആകാംഷ, വിഷാദ രോഗം എന്നിവയ്ക്ക് മദ്യം കാരണമാകുന്നു. ആത്മഹത്യാ പ്രവണത കൂട്ടുന്നതിനും മദ്യം കാരണമാകുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ നേരെ വിപരാതമാക്കുകയാണ് മദ്യം ചെയ്യുന്നത്. മുഴുക്കുടി ഓർമനാശത്തിലേക്കാണ് നയിക്കുക. ഏകാഗ്രത നഷ്ടമാവുക, ജോലിയിലുള്ള താത്പര്യം ഇല്ലാതാവുക എന്നിവയൊക്കെ മദ്യത്തിന്റെ സമ്മാനങ്ങളാണ്.
പാൻക്രിയാസിൽ നീർവീഴ്ച, എല്ലുകളുടെ ക്ഷയം, കടുത്ത രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും മദ്യപാനം വഴിയുണ്ടകാം. ദിവസം രണ്ട് പെഗ് കഴിക്കുന്നവർക്ക് പോലും രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. മദ്യപരിൽ കോപം വർധിക്കുന്നത് രക്തസമ്മർദത്തിലുണ്ടാകുന്ന വ്യത്യാസം കൊണ്ടാണ്. കിഡ്‌നിയുടെ പ്രവർത്തനത്തെയും മദ്യം ചിലപ്പോൾ പ്രതികൂലമായി ബാധിക്കാറുണ്ട്.
അടിമുതൽ മുടിവരെ രോഗം മാത്രം സമ്മാനിക്കുന്ന കൂട്ടുകാരനാണ് മദ്യം. മദ്യപാനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് പറയുന്നത് മദ്യത്തിന്റെ ഉയർന്ന വില കൊണ്ടുമാത്രമല്ല. മുഴുക്കുടി മനുഷ്യനെ നിത്യരോഗിയാക്കും എന്നതുകൊണ്ടുകൂടിയാണ്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്