വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, November 7, 2013

അതിജിവനത്തിന്റെ കരുത്ത്

അതിജീവനത്തിന് പുതുചരിത്രം ഇടതുപക്ഷകുതിപ്പിന് കരുത്ത്

ആര്‍ എസ് ബാബു

ദേശാഭിമാനി, 2013 നവംബർ 6


അതിജീവനത്തിന്റെ രാഷ്ട്രീയ പുതുചരിത്രം രചിച്ചിരിക്കയാണ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ്. ഒന്നര ദശകമായി രാഷ്ട്രീയ പകപോക്കലിന് പിണറായിയെ വേട്ടയാടിയെങ്കിലും ലാവ്ലിന്‍ കേസിലെ കോടതിവിധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തങ്കപ്രകാശം മായ്ക്കാന്‍ ശത്രുക്കള്‍ക്കാവില്ലെന്ന് തെളിഞ്ഞു. ഈ വിധിയോടെ കേരളരാഷ്ട്രീയത്തില്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയധ്രുവീകരണം ശക്തിപ്പെടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംശുദ്ധി ദേശീയമായി അംഗീകരിക്കാനും കോടതിവിധി ഉപകരിക്കും.

2006 മാര്‍ച്ച് ഒന്നിന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചത്. അന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ആ രാഷ്ട്രീയ കള്ളക്കളിക്ക് നല്ലൊരു പങ്കു മാധ്യമങ്ങള്‍ കൂട്ടായി. സിബിഐയെയും ഗവര്‍ണറെയുമെല്ലാം രാഷ്ട്രീയ ഉപകരണമാക്കിയാണ് പിണറായിയെ വേട്ടയാടിയത്. നിക്ഷിപ്തതാല്‍പ്പര്യശക്തികള്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പിണറായി തളരാതിരുന്നത് താന്‍ തെറ്റുചെയ്തിട്ടില്ലെന്ന ഉറപ്പിന്റെ കരുത്തിലാണ്. തന്റെ പ്രസ്ഥാനം സത്യം തിരിച്ചറിഞ്ഞു തന്നോടൊപ്പമുണ്ടെന്നത് അതിനേക്കാള്‍ പ്രധാനം. ഇപ്പോഴത്തെ കോടതിവിധിക്കുമുമ്പ് ഈ കേസ് സുപ്രിംകോടതിയില്‍വരെ എത്തിയിരുന്നു. ഒരു കോടതിവിധിയെപ്പറ്റിയും അമിതപ്രതീക്ഷയോ ആശങ്കയോ പിണറായി പുലര്‍ത്തിയിട്ടില്ല. പക്ഷേ, സത്യം ജയിക്കുമെന്ന് വിശ്വസിച്ചു.

സിബിഐ കോടതി വിധിയോടെ പിണറായിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസ്വസ്ഥനാണ്. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്നെ വിധിക്കെതിരെ സിബിഐയെക്കൊണ്ടു അപ്പീല്‍ നല്‍കിക്കാനുള്ള രാഷ്ട്രീയ കരുനീക്കം തുടങ്ങി കഴിഞ്ഞു. ചെന്നൈ യൂണിറ്റ് അപ്പീലിനെപ്പറ്റി തീരുമാനം എടുത്ത് സിബിഐ ഡയറക്ടര്‍ക്ക് ഫയല്‍ നല്‍കണം. സിബിഐ ഡയറക്ടര്‍ അനുമതി നല്‍കിയാലേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാകു. കുറ്റപത്രം തന്നെ കോടതി പിച്ചിച്ചീന്തിയ കേസില്‍ അപ്പീല്‍ പോകുന്നത് രാഷ്ട്രീയക്കളിയാകും. 90 ദിവസത്തിനുള്ളിലാണ് അപ്പീല്‍കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത്. പക്ഷേ, കേസിന്റെ പശ്ചാത്തലവും സ്വഭാവവും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ലാവ്ലിന്‍ കേസില്‍ 2013 നവംബര്‍ അഞ്ചുമുതല്‍ പിണറായി പ്രതിയല്ല. സിബിഐ അപ്പീലിന് പോയാലും അതിന്മേലാകും ഇനി കോടതി പരിശോധന. സുപ്രിംകോടതിവരെ കേസ് പോയിവരാന്‍ ദീര്‍ഘകാലം വേണ്ടിവരും. സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയില്ലെന്ന് സിബിഐ തന്നെ കോടതിയെ ബോധിപ്പിച്ച കേസില്‍ സാധാരണ ഗതിയില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാറില്ല. വസ്തുതകളും തെളിവുമില്ലാതെ സിബിഐ കെട്ടിച്ചമച്ച ലാവ്ലിന്‍ കേസിന്റെ അന്ത്യവിധിയാണ് യഥാര്‍ഥത്തില്‍ സിബിഐ ജഡ്ജി ആര്‍ രഘുവിന്റെ ധീരമായ വിധിയോടെ ഉണ്ടായിരിക്കുന്നത്.

പണം ആരുടെയെങ്കിലും സ്വകാര്യനിക്ഷേപത്തിലേക്ക് ഒഴുകിയിട്ടില്ലെന്നിരിക്കെ എന്തഴിമതിയെന്നും പിറന്ന നാട്ടില്‍ കാന്‍സര്‍ ആശുപത്രി വരുന്നതില്‍ എന്ത് ഗുഢാലോചനയെന്നും ചോദ്യങ്ങള്‍ നിരത്തിയ കോടതിയുടെ വിധി വസ്തുനിഷ്ഠമായ സത്യത്തിന്റെ ജ്വാലയാണ് തെളിച്ചിരിക്കുന്നത്. പിണറായി കുറ്റവിമുക്തനായതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വൈകാതെ നിലംപതിക്കുമെന്ന രാഷ്ട്രീയ അനുമാനങ്ങള്‍ ചാനല്‍ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കില്ലായെന്നത് വസ്തുതയാണെങ്കിലും അതിനെ ലാവ്ലിന്‍കേസിലെ വിധിയുമായി കൂട്ടിക്കെട്ടേണ്ടതില്ല. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കിയ കോടതിവിധി എല്‍ഡിഎഫിന് രാഷ്ട്രീയമായും സംഘടനാപരമായും കൂടുതല്‍ കരുത്തുപകരും എന്നതാണ് യാഥാര്‍ഥ്യം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്