വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 6, 2013

ഗോഡ്സെയുടെ ആരാധകര്‍

ഗോഡ്സെയുടെ ആരാധകര്‍

ഡോ. പി എസ് ശ്രീകല

ദേശാഭിമാനി, 6-8-2013

ഗോഡ്സെ നടത്തിയ ഗാന്ധിവധത്തെ ഔദ്യോഗികമായി നിഷേധിക്കുമ്പോഴും സ്വകാര്യമായി അതിനെ ന്യായീകരിക്കുകയും മഹാത്മാഗാന്ധിയുടെ പ്രാധാന്യത്തെ ഇകഴ്ത്തിക്കാണിച്ച് ഗോഡ്സെയോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്ത ബഹുതലകളും നിരവധി നാവുകളുമുള്ള പ്രസ്ഥാനമാണ് സംഘപരിവാര്‍. അതുകൊണ്ട്, മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ളൊരു കലാലയത്തില്‍, അദ്ദേഹത്തിന്റെ ഘാതകരുടെ അനുയായികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍, രാഷ്ട്രപിതാവിനെ കൊലപ്പെടുത്താന്‍ മടിയില്ലാതിരുന്നവരുടെ ആദര്‍ശശുദ്ധിയെപ്പറ്റി പി പരമേശ്വരന്‍ എഴുതുമ്പോള്‍ (മലയാളമനോരമ ആഗസ്ത് 2,) പ്രതികരിക്കാതെ വയ്യ. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ വിദ്യാര്‍ഥികള്‍ യുവസഹജമായ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പും ഉള്ളവരായിരിക്കും. യുവസഹജമായ ഈ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പുമാണല്ലോ ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കാന്‍ ഗോഡ്സെയ്ക്ക് തുണയായത്. ഇപ്പോള്‍ ആധുനിക ഗോഡ്സെയായി അവതരിച്ചിരിക്കുന്ന നരേന്ദ്രമോഡിയെ സ്തുതിക്കുന്ന പി പരമേശ്വരന്റെ വിദ്യാര്‍ഥി രാഷ്ട്രീയ സ്നേഹം എന്തുദ്ദേശ്യത്തോടെയുള്ളതാണെന്ന് സാമാന്യബോധമുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, അധ്യാപകരാഷ്ട്രീയത്തിനെതിരെ അദ്ദേഹമുന്നയിക്കുന്ന വാദങ്ങള്‍ പൊതുവിലും അധ്യാപകര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ വിശേഷിച്ചും അപഹാസ്യകരമാണെന്നു പറയാതെവയ്യ.

അദ്ദേഹമെഴുതുന്നു 'അധ്യാപകരാഷ്ട്രീയം ഒട്ടുമിക്കവാറും എല്ലാ കലാലയങ്ങളിലും പ്രബലമായി നിലനില്‍ക്കുന്നുണ്ട്. അത് ആദര്‍ശത്തേക്കാള്‍ അവകാശങ്ങളിലും കക്ഷിരാഷ്ട്രീയത്തിലും അധിഷ്ഠിതമാണുതാനും. അവര്‍ ഒരുതരത്തിലും വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകുന്നില്ല എന്നതാണ് നമ്മുടെ അനുഭവം'. അബദ്ധജടിലമാണ് ഈ പ്രസ്താവന. അവകാശബോധത്തില്‍ ഒരു ആദര്‍ശമുണ്ട്. അതിലൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ പ്രധാനമായിക്കാണുന്ന കക്ഷിരാഷ്ട്രീയക്കാരുണ്ട്, ബഹുകക്ഷിരാഷ്ട്രീയം നിലനില്‍ക്കുന്നൊരു ജനാധിപത്യസംവിധാനത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഏതെങ്കിലും കക്ഷിയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയുമാകാം. അതൊരു പാതകമല്ല. അങ്ങനെ വിശ്വസിച്ചതുകൊണ്ട് അവര്‍ അധ്യാപകരല്ലാതാകുന്നില്ല. ജനാധിപത്യസമൂഹത്തിലെ പൗരന്‍ എന്ന നിലയിലുള്ള അവകാശംതന്നെയാണത്. തൊഴിലെടുക്കുന്ന വിഭാഗമെന്ന നിലയില്‍ നിലവിലുള്ള വര്‍ഗരാഷ്ട്രീയസംവിധാനത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ചൂഷണത്തിനെതിരെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെയും അവകാശബോധമുള്ളവരായി പ്രവര്‍ത്തിക്കുന്നുവെങ്കിലത്, തികഞ്ഞ രാഷ്ട്രീയബോധത്തിലൂന്നിയ ആദര്‍ശത്തിന്റെ ഭാഗമാണ്. പി പരമേശ്വരന്‍ ആവര്‍ത്തിക്കുന്ന ആദര്‍ശത്തില്‍ അതുള്‍പ്പെടില്ല. കാരണം, അദ്ദേഹത്തിന്റെ ആദര്‍ശം ദേശീയ ഹിന്ദുവെന്ന ആദര്‍ശമാണ്, ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ആദര്‍ശമാണ്, മുസ്ലിംവിരുദ്ധതയുടെയും ദളിത് വിരുദ്ധതയുടെയും ആദര്‍ശമാണ്, കാവിവല്‍ക്കരണത്തിന്റെ ആദര്‍ശമാണ്, ഹൈന്ദവഫാസിസത്തിന്റെ ആദര്‍ശമാണ്. നമ്മുടെ കലാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ പി പരമേശ്വരന്റെ ആദര്‍ശത്തിന് വേരോടാനായിട്ടില്ല. അതിനുകാരണം അധ്യാപകരുടെ തിരിച്ചറിവാണ്. വിദ്യാര്‍ഥികളുടെ യുവസഹജമായ ആദര്‍ശമായി ഹൈന്ദവഭീകരതയെ കുത്തിവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചതാണ് എംജി കോളേജിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം. പരമേശ്വരന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മൂലകാരണം മറ്റൊന്നല്ല.

പരസ്പരം കുറ്റം പങ്കുവയ്ക്കാനുള്ള സമയമല്ല ഇത് എന്ന് ഉപസംഹരിക്കുന്ന അദ്ദേഹം പക്ഷേ, കോളേജുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായൊരനുഭവം കുറ്റാരോപണമായി പ്രാധാന്യത്തോടെ ഉന്നയിക്കുന്നു. എംജി കോളേജില്‍ സ്വാമി വിവേകാനന്ദന്റെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം (?) കേള്‍ക്കാന്‍ അധ്യാപകരാരും എത്തിയില്ല എന്നതാണ് കുറ്റാരോപണം. ശങ്കരാചാര്യരുടെ വാക്കുകള്‍ ഉദ്ധരിച്ച് അക്രമമാര്‍ഗത്തിന്റെ അനൗചിത്യത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറയുന്നുണ്ട്. സല്‍കര്‍മങ്ങളെക്കുറിച്ചും ജാതിയെന്ന ഭ്രാന്തിനെക്കുറിച്ചും വിവേകാനന്ദന്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പുമുള്ള വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തന്റെ പ്രഭാഷണത്തിലൂടെ പരമേശ്വരന്‍ ശ്രമിച്ചിരുന്നോ? സാധ്യതയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിദ്യാര്‍ഥികളുടെ അക്രമത്തെ അദ്ദേഹം ന്യായീകരിക്കുമായിരുന്നില്ല. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ഗുണമാര്‍ഗവും വിധിനിഷേധങ്ങളും തിരിച്ചറിയാന്‍ ശേഷിനല്‍കുന്ന അധ്യാപകരെ അപഹസിക്കാനാണ് പരമേശ്വരന്റെ ശ്രമം. അതിനു കാരണമാകട്ടെ, തന്റെ പ്രഭാഷണം കേള്‍ക്കാന്‍ അധ്യാപകര്‍ എത്തിയില്ലെന്നതാണ്. അത് സങ്കുചിതമായ കക്ഷിരാഷ്ട്രീയം കാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ തന്റെ പ്രഭാഷണം കേള്‍ക്കാനെത്താത്ത അധ്യാപകര്‍ മാതൃകകളല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലാണ് സങ്കുചിതത്വമുള്ളത്. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ആദര്‍ശം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ ന്യായീകരിക്കുന്ന പി പരമേശ്വരനെപ്പോലുള്ളവരോട് അധ്യാപകര്‍ക്ക് മമതയില്ല. ആ മമതയില്ലായ്മയാണ് അധ്യാപകരുടെ മാതൃക. കുട്ടികളെ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആദര്‍ശത്തിലേക്കു നയിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് എംജി കോളേജിലെ അധ്യാപകരുടെ തെറ്റെങ്കില്‍, ആ തെറ്റുതന്നെയാണ് മാതൃക.

അക്രമാസക്തരായ വിദ്യാര്‍ഥികളെ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം സമാധാനശ്രമമെന്നു തോന്നിപ്പിക്കുംവിധം, സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കാനുള്ള ശ്രമമാണ് തന്റെ കുറിപ്പിലൂടെ പി പരമേശ്വരന്‍ നടത്തിയിരിക്കുന്നത്. തന്റെ പ്രസംഗം കേള്‍ക്കാന്‍ വരാത്തവരും, ഹൈന്ദവരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരും കാവിവല്‍ക്കരണത്തെ ചെറുക്കുന്നവരുമായ അധ്യാപകര്‍ക്ക് ഇതുതന്നെ വേണമെന്ന സമീപനവും കുട്ടികളെ അധ്യാപകവിരോധികളാക്കുന്ന കാഴ്ചപ്പാടും മനസ്സിലാക്കാനും തിരുത്താനും അദ്ദേഹം തയ്യാറാകുമ്പോഴാണ് ദുരഭിമാനത്തെയും ബലാബലപരീക്ഷണത്തെയും കുറ്റം പങ്കുവയ്ക്കലിനെയുംപറ്റി അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് അര്‍ഥമുണ്ടാകൂ.

1948ല്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടിരുന്ന കാലത്താണ് അഖില ഭാരത വിദ്യാര്‍ഥി പരിഷത് രൂപീകരിച്ചത്. ആര്‍എസ്എസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനാണ് അന്ന് ആര്‍എസ്എസ് എന്ന സംഘടന നിരോധിക്കപ്പെട്ടതെങ്കില്‍ ഇന്ന് അതിന്റെ വിദ്യാര്‍ഥി സംഘടന മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള കലാലയത്തെ തകര്‍ത്ത് സംഘടനയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അതിനെ പ്രകടമായി ന്യായീകരിക്കുകയാണ് പി പരമേശ്വരന് തന്റെ കുറിപ്പിലൂടെ ചെയ്തിരിക്കുന്നത്.

4 comments:

Anonymous said...

Two ideologies that have killed most innocent people in the world are Marxism and Islam. No wonder they are hand in hand in Kerala where Hindus have been the victims of atrocities by KPSreekala's marxism and Sajim's Islam.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഇക്കാര്യത്തിൽ മാർക്സിസത്തെ മാറ്റി നിർത്തൂ. മതങ്ങളുടെ പേരിൽ ആണ് ലോകത്ത് ഏറ്റവും വലിയ അക്രമങ്ങൾ ഉണ്ടാകുന്നത്. പണ്ടും ഇപ്പോഴും. ഇസ്ലാം മാത്രമല്ല, എല്ലാ മതങ്ങളും അക്രമോത്സുകരാണ്. ഹിന്ദു മതവും ഇസ്ലാ മതവും ക്രിസ്തുമതവും ഒക്കെ അക്രമാസക്തമാണ്.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്