വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 6, 2013

'പരിവര്‍ത്തിത' ബംഗാള്‍

'പരിവര്‍ത്തിത' ബംഗാള്‍

വി ജയിന്‍

ദേശാഭിമാനി, 6-8-2013

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്നും നിലനില്‍പ്പ് അപകടത്തിലാകുന്നുവെന്നും തോന്നുമ്പോഴാണ് ഭരണകൂടം ജനങ്ങള്‍ക്കുനേരെ ഏറ്റവും കടുത്ത കടന്നാക്രമണം നടത്തുന്നത്. പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനും ജനാധിപത്യ സംവിധാനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും നേരെ മമത ബാനര്‍ജി സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്ന ആക്രമണങ്ങളുടെ അടിസ്ഥാനകാരണവും മറ്റൊന്നല്ല.

പശ്ചിമബംഗാളില്‍ 1970 മാര്‍ച്ച് 19ന് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച് ആരംഭിച്ച അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ഏഴുവര്‍ഷം നീണ്ടുനിന്നു. 1970 മാര്‍ച്ചുമുതല്‍ '71 മാര്‍ച്ചിലെ തെരഞ്ഞെടുപ്പുവരെയുള്ള ഒറ്റവര്‍ഷംമാത്രം 280 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. '71 മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ജ്യോതിബസുവിനെ സ്വന്തം മണ്ഡലമായ ബറാനഗറില്‍ പ്രവേശിക്കാന്‍പോലും അനുവദിച്ചില്ല. 1970 മാര്‍ച്ച് 31ന് പട്ന റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജ്യോതിബസുവിനെ വധിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച പാര്‍ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

എല്ലാ ജനാധിപത്യമൂല്യങ്ങളെയും കാറ്റില്‍പ്പറത്തി പൈശാചികമായ ആക്രമണം നടത്തി സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും അവരുടെ വോട്ടവകാശം തടയുകയും ചെയ്താണ് 1971ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എന്നിട്ടും 111 സീറ്റ് നേടി സിപിഐ എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷേ, സിപിഐ എമ്മിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചില്ല. കോണ്‍ഗ്രസിന്റെ തട്ടിക്കൂട്ട് മന്ത്രിസഭ ബജറ്റ് സമ്മേളനത്തെപ്പോലും അതിജീവിച്ചതുമില്ല. വീണ്ടും രാഷ്ട്രപതിഭരണത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടി. 1972 മാര്‍ച്ചിലെ തെരഞ്ഞെടുപ്പു പ്രചാരണസമയത്തുമാത്രം 600ല്‍ അധികം സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. 1972 മാര്‍ച്ച് 19ന് സിദ്ധാര്‍ഥ ശങ്കര്‍ റേ അധികാരത്തിലെത്തിയശേഷം സിപിഐ എമ്മിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ആസൂത്രണവും മൂര്‍ച്ചയുമുണ്ടായി. അടിയന്തരാവസ്ഥയുടെ കറുത്തനാളുകളുടെ ബലത്തില്‍ 1977 വരെ തുടര്‍ന്ന അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കുശേഷം ബംഗാള്‍ കണ്ടത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഉദയമായിരുന്നു.

അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കു സമാനമായ ഭീകരതയാണ് പശ്ചിമബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത്. രണ്ടേകാല്‍ വര്‍ഷമായി തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ ജനാധിപത്യ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടു. പ്രാകൃത സമൂഹങ്ങളില്‍പ്പോലും കാണാനാകാത്ത മനുഷ്യാവകാശ നിഷേധങ്ങളും വേട്ടയുമാണ് ബംഗാളില്‍ നടക്കുന്നത്.

2011 മെയ് 13ന് തൃണമൂല്‍ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതുമുതല്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ പൊതുവിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ പ്രത്യേകിച്ചും നടക്കുന്ന അക്രമങ്ങള്‍ക്ക് അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്തെ അക്രമങ്ങളോട് സമാനതകളുണ്ട്. അന്ന് കോണ്‍ഗ്രസാണ് അക്രമം നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് തൃണമൂല്‍ കോണ്‍ഗ്രസായി. രണ്ടു പാര്‍ടികളുടെയും വര്‍ഗതാല്‍പ്പര്യങ്ങളില്‍ വ്യത്യാസമില്ല. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നടപടികളോട് നേര്‍ക്കുനേര്‍ പൊരുതുന്ന തൊഴിലാളിവര്‍ഗ പാര്‍ടിയെ നശിപ്പിക്കുകയെന്നത് ഇരുപാര്‍ടികളുടെയും പൊതു അജന്‍ഡയാണ്. കോണ്‍ഗ്രസ് ഈ ലക്ഷ്യത്തോടെ വളര്‍ത്തിയെടുക്കുന്ന ശക്തികള്‍ പിന്നീട് തങ്ങളുടെകൂടി നാശത്തിന് വഴിവയ്ക്കുമെന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. ബംഗാളിലും ഇത് സത്യമായി.

2011 മെയ് 13 മുതല്‍ ഇതുവരെ 120 സിപിഐ എം പ്രവര്‍ത്തകരെയാണ് തൃണമൂല്‍ അക്രമികള്‍ കൊലപ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാലമായ 2013 ജൂണ്‍ മൂന്നുമുതല്‍ ജൂലൈ 28 വരെ 30 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

സങ്കല്‍പ്പിക്കാനാകാത്ത വിധമുള്ള അക്രമങ്ങളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലുകാര്‍ പൊലീസിന്റെ ഒത്താശയോടെ നടത്തിയത്. നാമനിര്‍ദേശപത്രികാ സമര്‍പ്പണം തടസ്സപ്പെടുത്തിക്കൊണ്ടാണ് അവര്‍ അക്രമം തുടങ്ങിയത്. 6000 ഇടതുമുന്നണി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ഹുഗ്ലി ജില്ലാ പരിഷത്തിലേക്കുള്ള 50 സീറ്റില്‍ പത്തെണ്ണത്തില്‍ പത്രിക നല്‍കാന്‍ തൃണമൂല്‍ അക്രമംമൂലം ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ആയുധങ്ങളേന്തിയ അക്രമികള്‍ സ്ഥാനാര്‍ഥികളെയും ഗ്രാമീണരെയും ആക്രമിക്കുകയും അടിച്ചോടിക്കുകയുംചെയ്തു. ത്രിതല പഞ്ചായത്തുകളിലെ 6191 സീറ്റില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത് ഈ അക്രമത്തിന്റെ ഫലമായാണ്. പ്രചാരണസമയത്ത് തൃണമൂല്‍ നേതാക്കളെ മാത്രമേ പ്രസംഗിക്കാന്‍ അനുവദിച്ചുള്ളൂ. അവര്‍ നാടുനീളെ നടത്തിയ പ്രസംഗം അക്രമത്തിനുള്ള ആഹ്വാനമായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കാനായിരുന്നു ആഹ്വാനം.

ജൂലൈ 11ന് ആരംഭിച്ച് 25ന് അവസാനിച്ച അഞ്ചുവട്ടം വോട്ടെടുപ്പില്‍ ഇതുവരെയില്ലാത്ത അക്രമമാണ് നടന്നത്. 4470 ബൂത്തുകള്‍ തൃണമൂലുകാര്‍ പിടിച്ചടക്കി വോട്ടെടുപ്പ് ഇല്ലാതാക്കി. പകരം അവര്‍തന്നെ വോട്ടുകളെല്ലാംചെയ്തു. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് സുരക്ഷാസേനയെ കേന്ദ്രസര്‍ക്കാര്‍ അയച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരെ വോട്ടെടുപ്പുകേന്ദ്രങ്ങളുടെ നാലയലത്ത് അടുപ്പിച്ചില്ല. പകരം അവരെ ഹൈവേ പട്രോളിങ്ങിന് വിട്ടു. ആയിരത്തോളം വോട്ടെടുപ്പുകേന്ദ്രങ്ങളില്‍ തൃണമൂല്‍ അക്രമികളുടെ നിര്‍ബന്ധം കാരണം ഒരു മണിക്കൂറിനുള്ളില്‍ പോളിങ് നിര്‍ത്തിവച്ചു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ ബര്‍ധമാനിലും പശ്ചിമ മേദിനിപ്പുരിലും ഭീദിതമായ ആക്രമണങ്ങളും കൊലയുമാണ് നടത്തിയത്. പൂര്‍വ മേദിനിപ്പുര്‍, ഹൗറ, ഹുഗ്ലി, തെക്കും വടക്കും 24 പര്‍ഗാനകള്‍, ബീര്‍ഭും, കൂച്ച്ബിഹാര്‍ എന്നീ ജില്ലകളില്‍ കര്‍ഫ്യൂവിനു സമാനമായ അന്തരീക്ഷമാണ് പോളിങ് ദിവസം തൃണമൂല്‍ സൃഷ്ടിച്ചത്.

ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ കോടതി ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ പല തവണ ഭീഷണിപ്പെടുത്തി. ഒറ്റ ദിവസമായി മുഴുവന്‍ തെരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു മമതയുടെ നിര്‍ദേശം. കോടതിയിലെത്തിയപ്പോള്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനും ആവശ്യമായ കേന്ദ്രസേനയെ അയക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, കോടതിവിധികള്‍ കാറ്റില്‍പ്പറത്തി അഞ്ചുഘട്ടത്തിലും വ്യാപകമായ അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ഇടതുമുന്നണിയുടെ രണ്ട് എംപിമാരെപ്പോലും വോട്ടുചെയ്യാന്‍ അനുവദിച്ചില്ല.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം, വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഇല്ലാതാക്കിയാണ് പശ്ചിമബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു ജില്ലകളിലൊഴികെ അവര്‍ വിജയം നേടിയെന്ന് അവകാശപ്പെടുന്നു. യഥാര്‍ഥത്തിലുള്ള ജനവിധി അട്ടിമറിക്കപ്പെട്ടു.

മമത സര്‍ക്കാരിനെതിരായ ജനവികാരം അനുദിനം വര്‍ധിച്ചുവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. മമതയെ അധികാരത്തിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ സാഹിത്യകാരി മഹാശ്വേതാദേവി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായി മാറി. സാംസ്കാരികരംഗത്തെ പ്രമുഖര്‍ മമതയുടെ ഏകാധിപത്യത്തിനെതിരെയും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നു. രണ്ടുവര്‍ഷംമുമ്പുവരെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായിരുന്ന കൊല്‍ക്കത്ത നഗരം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കേന്ദ്രമായി മാറി. എന്ത് അക്രമവും നടത്താം; കുറ്റവാളി തൃണമൂല്‍ കോണ്‍ഗ്രസുകാരനായാല്‍ മതി എന്നതാണ് പശ്ചിമബംഗാളിലെ വര്‍ത്തമാനകാല നിയമം. ജനാധിപത്യവും മനുഷ്യാവകാശങ്ങളും പശ്ചിമബംഗാളില്‍ ഇന്ന് അപരിചിതമായ കാര്യങ്ങളാണ്. മമതയെ അധികാരത്തിലെത്തിക്കാനായി സിപിഐ എമ്മിനെതിരെ മുന്നണി രൂപീകരിക്കാന്‍ ഉത്സാഹിച്ച കോണ്‍ഗ്രസും ഇപ്പോള്‍ മമതയുടെ കാലടികള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. സത്യങ്ങള്‍ വിളിച്ചുപറയുന്നതിനാല്‍ മാധ്യമങ്ങളെല്ലാം മമതയ്ക്ക് കണ്ണിലെ കരടാണ്. ജനാധിപത്യമൂല്യങ്ങള്‍ തകരുകയും ഫാസിസം മനസ്സില്‍ ബലപ്പെടുകയും ചെയ്യുന്ന ഭരണാധികാരികളാണ് എപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. കേരളവും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

പശ്ചിമബംഗാളിലെ ജനാധിപത്യ ധ്വംസനത്തിനുനേരെ കണ്ണടച്ചാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പ്രവണത ശക്തിപ്പെടും. അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങള്‍ ശക്തിപ്പെടും. അതിനാല്‍ ബംഗാളില്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെതന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ പ്രാധാന്യംകൂടി കണക്കിലെടുത്താണ് പശ്ചിമബംഗാളിലെ അക്രമത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ആഗസ്ത് ഏഴിന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

1 comment:

ajith said...

അ(ത മമതയില്ല.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്