വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, July 28, 2013

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഡോ. കെ ആര്‍ വി കുമാര്‍

ദേശാഭിമാനി ലേഖനം, 27-Jul-2013 10:43 PM

ജൂലൈ 28; ലോക ഹെപ്പറ്റൈറ്റിസ് ദിനം. വേള്‍ഡ് ഹെപ്പറ്റൈറ്റിസ് അലയന്‍സ് എന്ന സംഘടന 2007 മുതലാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഹെപ്പറ്റൈറ്റിസ് ബി, സി ഇവയെപ്പറ്റിയുള്ള അവബോധം വളര്‍ത്താനും മുന്‍കരുതലുകള്‍ എടുക്കാനും രോഗനിര്‍ണയം, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കാനുമാണിത്. "ഇതാണ് ഹെപ്പറ്റൈറ്റിസ്. നിങ്ങള്‍ അതിനെ അറിയുക, നേരിടുക", എന്നതാണ് 2013ലെ സന്ദേശം. രോഗബാധയ്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പിന്റെ സമൂഹത്തിലെ വ്യാപ്തി കൂട്ടുക, ചികിത്സയ്ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ഉദ്ദേശങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ബാധിച്ചിട്ടുണ്ടോ എന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നേരത്തെ അറിഞ്ഞ് ചികിത്സിച്ചാല്‍ സിറോസിസ് (കരള്‍ വീക്കം) എന്ന മഹാവ്യാധിയെയും അതുമൂലമുണ്ടാകാവുന്ന കരളിലെ ക്യാന്‍സറിനെയും ഒരുപരിധിവരെ തടയാനാകും. കരള്‍വീക്കമുള്ള രോഗികളുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്.

ഇന്ത്യയില്‍ 42.5 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണ്. ഒരുലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഹെപ്പറ്റൈറ്റിസ് ബി അണുബാധമൂലം മരിക്കുന്നു. ഓരോ വര്‍ഷവും ജനിക്കുന്ന 25 ദശലക്ഷം കുഞ്ഞുങ്ങളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ക്കും ഈ രോഗബാധയുണ്ട്. കേരളത്തില്‍ പലതരം ഹെപ്പറ്റൈറ്റിസ് ബാധിതരായ ഇരുപതുലക്ഷം പേര്‍ ജീവിക്കുന്നുണ്ട്്. ഇതില്‍ എട്ടുലക്ഷത്തോളം പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നതാണ്. ഹെപ്പറ്റൈറ്റിസ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രത്യേക രോഗലക്ഷണമൊന്നുമില്ലാതെ തന്നെ വളരെക്കാലം നിലനില്‍ക്കുകയും പിന്നീട് സിറോസിസ് അഥവാ കരള്‍വീക്കം എന്ന രോഗത്തിന് കാരണമാവുകയുംചെയ്യും. സിറോസിസ് രോഗിക്ക് ക്രമേണ രക്തം ഛര്‍ദിക്കല്‍, വയറ്റില്‍ നീരുവയ്ക്കല്‍, ബോധക്ഷയം, പലതരം അണുബാധ, കരളിലെ ക്യാന്‍സര്‍ എന്നീ പ്രത്യാഘാതങ്ങള്‍ നേരിടുകയും അകാലത്തില്‍ മരണപ്പെടുകയുംചെയ്യുന്നു. കരള്‍വീക്കം അതിന്റെ പൂര്‍ണാവസ്ഥയിലെത്തിയാല്‍ കരള്‍ മാറ്റിവയ്ക്കുന്ന ചികിത്സമാത്രമേ ഫലപ്രദമാവൂ. നിലവിലെ അവസ്ഥയില്‍ ഈ ചികിത്സയ്ക്ക് 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് ചെലവ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. അനുയോജ്യമായ കരള്‍ ലഭിക്കുക എന്നതും വളരെ പ്രയാസകരമാണ്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയവും ചികിത്സയും യഥാസമയം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ഇല്ല എന്നുറപ്പുവരുത്താനും ശ്രദ്ധിക്കണം. അഥവാ ഉണ്ടെങ്കില്‍ ആ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ വ്യഗ്രത കാണിക്കണം.

ഹെപ്പറ്റൈറ്റിസിന്റെ സാധാരണ കാരണങ്ങള്‍ എ,ബി,സി,ഡി എന്നീ ഇനം വൈറസുകളാണ്. ഹെപ്പറ്റൈറ്റിസ് ബി ആന്‍ഡ് സി ഈ രണ്ടുതരം വൈറസുകള്‍ വളരെക്കാലം രക്തത്തില്‍ കാണപ്പെടുകയും ഭാവിയില്‍ സിറോസിസ്, കരള്‍ അര്‍ബുദം ഇവയുണ്ടാക്കുകയും ചെയ്യുന്നു. ഈ അണുബാധയ്ക്ക് ഏറ്റവും സാധ്യത (ഹൈ റിസ്ക്) ഉള്ളവര്‍?

1. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം/ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍

2. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍

3. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍

4. മയക്കുമരുന്ന് കുത്തിവയ്പെടുക്കുന്നവര്‍

5. രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍

6. ആരോഗ്യപ്രവര്‍ത്തകര്‍

7. ഡയാലിസിസ് രോഗികള്‍

ഹെപ്പറ്റൈറ്റിസ് ബി, സി തടയാനുള്ള മാര്‍ഗം

1. ഹൈ റിസ്ക് ആള്‍ക്കാരില്‍ രോഗനിര്‍ണയത്തിനായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റുകള്‍.

2. പ്രതിരോധ കുത്തിവയ്പ്: ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ കുത്തിവയ്പ് ലഭ്യമാണ്. എല്ലാ കുഞ്ഞുങ്ങളും ഹൈ റിസ്ക് ആള്‍ക്കാരും നിര്‍ബന്ധമായും ഈ കുത്തിവയ്പ് എടുക്കണം. എന്നാല്‍, ഹെപ്പറ്റൈറ്റിസ് സിക്കെതിരെ കുത്തിവയ്പ് ലഭ്യമല്ല. വാക്സിനെടുക്കാത്തവര്‍ വ്യക്തിസുരക്ഷയിലുള്ള ഉപാധികള്‍ (ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം, മറ്റുള്ളവരുമായി സൂചികള്‍ പങ്കുവയ്ക്കാതിരിക്കുക, രോഗബാധിതരുമായി ബ്രഷ്, ബ്ലേഡ്, നഖംവെട്ടി പോലെയുള്ളവ പങ്കുവയ്ക്കാതിരിക്കുക) സ്വീകരിക്കേണ്ടതാണ്.

3. ഒന്നര ദശാബ്ദം മുമ്പുവരെ ഹെപ്പറ്റൈറ്റിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഈ മേഖലയിലുള്ള ആശ്രാന്തപരിശ്രമങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഈ വൈറസുകളുടെ ഉന്മൂലനാശത്തിന് ഉതകുന്ന മരുന്നുകള്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

85 ശതമാനംവരെ രോഗനിവാരണം ഇപ്പോള്‍ സാധ്യമാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ഇവയുടെ വിലയിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇവ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യായവില ഫാര്‍മസിയില്‍നിന്ന് ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ ഈ രണ്ടുതരം ഹെപ്പറ്റൈറ്റിസുകളുടെ പ്രത്യേകത ഒരുപാടുപേരെ ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭക്ഷ്യവിഷബാധയുടെ നിരക്ക് വച്ചുനോക്കുമ്പോള്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇവ പകരുന്നത്. മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛര്‍ദില്‍, വയറിളക്കം ഇവയാണ് ലക്ഷണങ്ങള്‍. മുന്‍കാലങ്ങളില്‍ കുഞ്ഞുങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരുന്നത് വീര്യം കുറഞ്ഞ രീതിയിലുള്ള മഞ്ഞപ്പിത്തമായി വരുകയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം ഇവര്‍ക്കു കൈവരുകയുംചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊതുവെയുള്ള ശുചിത്വബോധത്തിന്റെ ഫലമായി കുഞ്ഞുങ്ങളില്‍ രോഗബാധ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വീടുവിട്ട് ദൂരദേശങ്ങളില്‍ പോകുകയും അവിടങ്ങളിലെ വൃത്തിയില്ലാത്ത ആഹാരം കഴിക്കുകയും വഴി യുവാക്കള്‍ക്ക് കൂടുതലും അണുബാധ കാണുന്നുണ്ട്. പ്രായം കൂടുന്തോറും രോഗത്തിന്റെ തീവ്രതയും കൂടിവരുന്നു. കുത്തിവയ്പ് വഴി ഇരുപത്തഞ്ചുവര്‍ഷം വരെ ഹെപ്പറ്റൈറ്റിസ് എ തടയാവുന്നതാണ്. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം ഇവ പാലിക്കുന്നതും രോഗബാധ തടയാന്‍ സഹായിക്കും. കരള്‍രോഗ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കരള്‍രോഗ വിഭാഗത്തില്‍ ലഭ്യമാണ്. എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിലാണ് ഇപ്പോള്‍ കരള്‍ രോഗവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉന്നതഗുണനിലവാരമുള്ള കിടത്തി ചികിത്സ ഇവിടെ ലഭ്യമാണ്.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗാസ്ട്രോ എന്‍ടറോളജി വിഭാഗം മേധാവിയാണ് ലേഖകന്‍ )

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്