വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, April 30, 2012

അഴിമതിക്കാര്‍ക്ക് ലക്ഷ്മണരേഖ

അഴിമതിക്കാര്‍ക്ക് ലക്ഷ്മണരേഖ

 (മലയാള മനോരമ മുഖപ്രസംഗം, 2012  ഏപ്രിൽ 30)

വ്യത്യസ്തമായ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്കു വ്യത്യസ്തവും ആഴമേറിയതുമായ ഒരു തിരിച്ചടിയാണ് ബംഗാരു ലക്ഷ്മണ്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധ ഉപകരണം വാങ്ങലിനു വേണ്ട ഒത്താശ നല്‍കാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ കോഴപ്പണം വാങ്ങിയ കേസില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനു സിബിഐ പ്രത്യേക കോടതി നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരിക്കുകയാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഴിമതിക്കുറ്റത്തിനു ജയിലിലാകുന്നത് ആദ്യമാണ്.

ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്നു ഭാവിച്ചു തെഹല്‍കയുടെ മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തെത്തി ബംഗാരുവിനെ സമീപിക്കുകയായിരുന്നു. ബംഗാരു കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യം അന്നേ ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സമതാ പാര്‍ട്ടി അധ്യക്ഷ ജയ ജയ്റ്റ്ലി എന്നിവരെ കൂടി ആ കാലയളവില്‍ കുരുക്കിലാക്കിയ തെഹല്‍കയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞതും  ബിജെപിക്കു കളങ്കമായി.

സിബിഐയെ കേസ് അന്വേഷണം  ഏല്‍പ്പിക്കുന്നതിനു പകരം ജുഡീഷ്യല്‍ കമ്മിഷനെ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചതുതന്നെ കേസ് വൈകിപ്പിക്കാനായിരുന്നു എന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. ആദ്യം ജസ്റ്റിസ് കെ. വെങ്കിട സ്വാമിയും പിന്നീട് ജസ്റ്റിസ് എസ്.എന്‍. ഫുക്കനും കമ്മിഷന്‍ അധ്യക്ഷരായി. ഫുക്കന്‍ കമ്മിഷന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കമ്മിഷനു കേന്ദ്രസര്‍ക്കാര്‍  നല്‍കിയ അന്വേഷണ വിഷയങ്ങള്‍ മര്‍മവിഷയത്തെ കാര്യമായി സ്പര്‍ശിക്കാതെയുമായിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമല്ല. യുപിഎ ഭരണമേറ്റതിനെത്തുടര്‍ന്ന് ഫുക്കന്‍ റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണത്തിനു 2004ല്‍ ഉത്തരവിട്ടു. ആ കേസിലാണ് സംഭവത്തിന്റെ 11 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ വിധിയായിരിക്കുന്നത്. 

ജുഡീഷ്യല്‍ അന്വേഷണത്തില്‍  നേതാക്കളുടെ അഴിമതി രേഖപ്പെടുത്തിയ ടേപ്പുകള്‍ ഉള്‍പ്പെടുത്താതിരുന്ന ബിജെപി സര്‍ക്കാര്‍ തുടര്‍ന്നു തെഹല്‍കയ്ക്കെതിരെയും അതില്‍ മുതല്‍മുടക്കിയവര്‍ക്കെതിരെയും  അന്വേഷണവുമായി ഇറങ്ങിത്തിരിക്കുകയുണ്ടായി. തെഹല്‍കയുടെ  ഇ. പേപ്പറിന്റെ പ്രസിദ്ധീകരണം അടച്ചുപൂട്ടിച്ചു. ഇത് അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ? നേതാക്കളെ കുരുക്കിലാക്കാന്‍ തെഹല്‍ക പ്രയോഗിച്ച തന്ത്രം വിവാദപരമാണെങ്കില്‍ത്തന്നെയും രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള താക്കീതല്ലേ അന്നു കേന്ദ്രം ഭരിച്ചവര്‍ നല്‍കിയത്? ഈ സംഭവത്തിനു ശേഷം 11 എംപിമാര്‍ കൈക്കൂലി വാങ്ങിയതായി മറ്റൊരു ഒളിക്യാമറ പ്രയോഗത്തിലൂടെ തെളിയുകയും അവരുടെയെല്ലാം അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അഴിമതി വിരുദ്ധ നിലപാട് പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡയായി സ്വീകരിച്ചുപോരുന്ന ബിജെപിക്ക് തിരിച്ചടി കിട്ടുന്നത് ആദ്യമല്ല. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ അഴിമതിക്കറ പുരണ്ട മറ്റു പാര്‍ട്ടിനേതാക്കളെ സ്വീകരിച്ചു സ്ഥാനാര്‍ഥികളാക്കിയത് ബിജെപിയുടെ കേന്ദ്രനേതൃത്വത്തില്‍  തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കര്‍ണാടകയിലെ ബിജെപിയുടെ യെഡിയൂരപ്പ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ കഥകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു.  രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും ചെയ്യാമെന്ന ചിന്താഗതി ശരിയല്ലെന്ന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ കോടതി നല്‍കിയിരിക്കുന്നത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്