വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 20, 2012

ബജറ്റ് ഒറ്റനോട്ടത്തില്‍

മലയാള മനോരമ യിൽ നിന്ന് ശേഖരിച്ചവ

Dated: Tuesday, March 20, 2012 1:57 hrs IST 

ബജറ്റ് ഒറ്റനോട്ടത്തില്‍

വില കുറയും    

ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, മറ്റു പയര്‍ വര്‍ഗങ്ങള്‍, കടല, മുളക്, മല്ലി, ഭക്ഷ്യ എണ്ണ, ധാന്യപ്പൊടികള്‍, മൈദ, സൂചി.
  (നികുതി 4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി.)         

ഡ്രഗ് ലൈസന്‍സിനു കീഴില്‍ വരുന്ന ആയുര്‍വേദ ഉത്പന്നങ്ങള്‍, ഏത്തക്ക വറ്റല്‍, മരച്ചീനി വറ്റല്‍, ചക്ക വറ്റല്‍, ചുക്കു കാപ്പിപ്പൊടി, പായ്ക്ക് ചെയ്ത ഇളനീര്‍, ഇലക്ട്രോണിക് ടോയ്ലറ്റുകള്‍, തൊട്ടിലുകള്‍.
  (നികുതി 12.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി.)         

തുണി ബാഗുകള്‍, ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റുകള്‍, ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സുകള്‍, ഹാര്‍ട്ട് വാല്‍വുകള്‍, പുളിങ്കുരു, പുളിങ്കുരുപ്പൊടി, തേന്‍, തേനീച്ചപ്പെട്ടി, അനുബന്ധ ഉപകരണങ്ങള്‍
  (ഇവയെ നികുതി മുക്തമാക്കി.)         

  വില കൂടും         

വിദേശമദ്യം, പാന്‍മസാല, സിഗരറ്റ്, പ്ളാസ്റ്റിക് കാരിബാഗ്,

പ്രധാന പ്രഖ്യാപനങ്ങള്‍
. പൈനാപ്പിള്‍ മിഷന്  ഒരു കോടി
. റോഡ് നികുതിക്ക് മാനദണ്ഡം വാഹനവില
. ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയം
. വികലാംഗര്‍ക്ക് 700 രൂപ വരെ പെന്‍ഷന്‍
. വാര്‍ധക്യകാല പെന്‍ഷന്‍ 900 രൂപ
. വിധവാപെന്‍ഷന്‍ 525 രൂപ
. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ മക്കള്‍ക്ക് 1000 രൂപയുടെ വിദ്യാഭ്യാസകിറ്റ്
. ബിപിഎല്‍ വിഭാഗത്തിന്റെ പ്രഫഷനല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ ഇളവ്
. മുന്നാക്ക സമുദായ വികസനകോര്‍പറേഷന്‍ രൂപീകരിക്കുന്നു: 10 കോടി
. പിന്നാക്ക വികസന കോര്‍പറേഷന് 10 കോടി
. കൊച്ചി മെട്രോയ്ക്ക് 150 കോടി
. കൊച്ചി-തിരുവനന്തപുരം അതിവേഗ റയില്‍ പദ്ധതിക്ക് 50 കോടി
. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോറെയിലിന് 20 കോടി
. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 224 കോടി
. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി
. കുടുംബശ്രീക്ക് 84 കോടി
. സംയോജിത കടല്‍സുരക്ഷാപദ്ധതിയും മല്‍സ്യത്തൊഴിലാളികള്‍ ക്കു ക്ഷേമപദ്ധതികളും
. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികള്‍
. മാലിന്യപ്ളാന്റുകള്‍ക്ക് 75% സബ്സിഡി. പദ്ധതിക്കായി 100 കോടി
. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കീറിമുറിച്ച് റോഡ് പണിക്ക് ഉപയോഗിക്കാന്‍ മലബാര്‍ സിമന്റ്സിന്റെ സഹായത്തോടെ പദ്ധതി
. ശബരിമലയ്ക്കും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനും സുരക്ഷാപദ്ധതി
. ശബരിമലയില്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തല്‍
. ഓരോ വീട്ടിലും സൌരോര്‍ജ ഉത്പാദനത്തിന് സൌരഗൃഹ പദ്ധതി
. വീട്ടുപടിക്കല്‍ മൃഗചികില്‍സയ്ക്ക് മൊബൈല്‍ ക്ളിനിക്
. കേരളത്തെ നോക്കുകൂലിമുക്തമാക്കും
. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിന് റാപിഡ് റെസ്പോണ്‍സ് ടീമുകള്‍
. ഓരോ പഞ്ചായത്തിലും പച്ചക്കറി കൃഷിക്കായി മൂന്ന് ഗ്രീന്‍ഹൌസുകള്‍. 75% സബ്സിഡി
.എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍. കൊല്ലം, കോട്ടയം എയര്‍സ്ട്രിപ്പ് നിര്‍മാണം ഇൌ വര്‍ഷം തന്നെ.  ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളം. കണ്ണൂരിന് 50 കോടി. തിരുവനന്തപുരം, കോഴിക്കോട് സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തും
. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍. ഇൌ വര്‍ഷം തന്നെ വയനാട്ടില്‍.
. അരിയും തേങ്ങയും ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിനായി റൈസ്, കോക്കനട്ട് ബയോപാര്‍ക്ക്
. നിര്‍ദിഷ്ട പാലക്കാട് ഐഐടിക്ക് അഞ്ചുകോടി.
. കോട്ടയ്ക്കലിനടുത്ത് ആയുര്‍വേദ സര്‍വകലാശാല
. സാങ്കേതിക സര്‍വകലാശാല തലസ്ഥാനത്ത്.
. സീപ്ളെയിന്‍ സര്‍വീസിനായി കമ്പനി: 12 കോടി
. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് ഏരിയാ വികസന അതോറിറ്റി വരുന്നു
. സെന്റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ച് തലസ്ഥാനത്ത്
. കോട്ടയത്ത് കരൂരില്‍ ടെക്നോപാര്‍ക്കിന് 10 കോടി. കോട്ടയത്തു  സയന്‍സ് സിറ്റിയും
. വിദേശ സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് അക്കാദമിക് സിറ്റി
. തൃശൂരും കോട്ടയത്തും പുതിയ മൊബിലിറ്റി ഹബ്
. ഒറ്റപ്പാലത്തു ഫിലിം സിറ്റി.

*************************************

ÕßµØÈ çÌÞÇc¢; ÆßÖÞçÌÞÇÕá¢

അടിസ്ഥാന സൌകര്യ വികസനത്തിന് ഏറ്റവുമധികം ഊന്നല്‍ കൊടുത്ത്  പത്താമത്തെ  ബജറ്റ് അവതരിപ്പിച്ച  ധനമന്ത്രി  കെ.എം. മാണി ഉയര്‍ന്ന സ്കോര്‍ നേടിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള  സപ്തതന്ത്രങ്ങളിലൂടെ  ഇത്തവണത്തെ ബജറ്റ് കൂടുതല്‍  ദിശാബോധം കൈവരിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന്റെ കാര്‍ഷിക മുഖച്ഛായ മാറ്റിമറിക്കുന്ന വിപ്ളവകരമായ പല നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. വേതനം, പെന്‍ഷന്‍, പലിശ ഇനത്തില്‍ 76% റവന്യു വരുമാനം നീക്കിവയ്ക്കുന്ന സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്നു വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട കര്‍ശന നടപടികള്‍ക്കു നേരെ ധനമന്ത്രി മുഖംതിരിച്ചിട്ടില്ല. വിവിധ മേഖലകളിലെ വികസനത്തിനു വ്യക്തമായ മാര്‍ഗരേഖയും ഫണ്ടും അനുവദിച്ച്, കേരളത്തെ സുസ്ഥിരമായ വികസനപാതയിലേക്കു നയിക്കുക എന്നതാണു ബജറ്റിന്റെ ലക്ഷ്യം.

ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിതര ചെലവ് കൂടിയിരിക്കുകയാണ്. 2011 - 12 ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ റവന്യു കമ്മി ഉയര്‍ന്നതും ആശങ്കാജനകമാണ്. അത്യാവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഒട്ടും ഇടയാക്കാതെ, മറ്റു ചില മേഖലകളില്‍ നികുതി ഉയര്‍ത്തിക്കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനാകുമെന്നും കമ്മി ചുരുക്കാമെന്നും ധനമന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. ഇതിലേക്കു നികുതിപിരിവും ഉൌര്‍ജിതപ്പെടുത്തേണ്ടിയിരിക്കുന്നു. കേന്ദ്ര നികുതി വിഹിതത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.

പൊതു - സ്വകാര്യ പങ്കാളിത്തം, മൂലധനനിക്ഷേപ വര്‍ധന, സമസ്ത മേഖലകളുടെയും നിലവാര വര്‍ധന, അടിസ്ഥാന സൌകര്യ വികസനം, തൊഴില്‍ വൈദഗ്ധ്യ വികസനം, സ്വയം സംരംഭകത്വ വികസനം, നൂതന സാങ്കേതിക വിദ്യകളുടെ സ്വാംശീകരണം എന്നിങ്ങനെയുള്ള സപ്തതന്ത്രങ്ങള്‍ ആവിഷ്കരിച്ച് അതിന് അനുയോജ്യമായി ബജറ്റ് രൂപപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ അടിസ്ഥാനസൌകര്യ വികസനം പ്രതീക്ഷയ്ക്കൊത്തു മെച്ചപ്പെടാത്തതാണു വികസനത്തിനു പ്രധാന തടസ്സമെന്നു തിരിച്ചറിഞ്ഞ് ദൂരക്കാഴ്ചയോടെയാണു ബജറ്റ് തയാറാക്കിയിരിക്കുന്നതെന്നു വ്യക്തം.

വന്‍ പദ്ധതികളായ വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി മെട്രോ, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍, തെക്കുവടക്ക് അതിവേഗ റയില്‍പ്പാത, കൊച്ചി പെട്രോ കെമിക്കല്‍ വ്യവസായമേഖല എന്നിവയ്ക്കെല്ലാം കാര്യമായ തുക വകയിരുത്തിയ സര്‍ക്കാര്‍ അവയെല്ലാം സമയബന്ധിതമായി നടപ്പാക്കാനുള്ള കര്‍മശേഷിയാണ് ഇനി പ്രകടമാക്കേണ്ടത്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും എയര്‍ സ്ട്രിപ്പുകളും തുടങ്ങാനുള്ള ശ്രമം കേരളത്തെ ഒന്നായി കണ്ടുള്ളതാണ്. വിദ്യാഭ്യാസ മേഖലയെയും ബജറ്റ് കാര്യമായി പരിഗണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും ബജറ്റ് ശ്രദ്ധ ഉൌന്നിയതു സ്വാഗതാര്‍ഹം തന്നെ. പ്ളാസ്റ്റിക് ബാഗ് നിരോധനം വിജയിക്കാത്തിടത്ത് അവയ്ക്കു നികുതി വര്‍ധിപ്പിച്ചതും തുണിസഞ്ചികള്‍ക്കു നികുതി ഇളവ് അനുവദിച്ചതും പരിസരമലിനീകരണം കുറയ്ക്കുന്നതിനു സഹായകമാകും. വലിയ മാലിന്യസംസ്കരണ പദ്ധതികള്‍ക്കു നല്‍കുന്ന സഹായത്തിനു പുറമേ, ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രസക്തിയും ഈ ബജറ്റ് ബോധ്യപ്പെടുത്തുന്നു. സാധാരണക്കാരന് അവരവരുടെ വീട്ടുവളപ്പില്‍ നിഷ്പ്രയാസം പ്രാവര്‍ത്തികമാക്കാവുന്ന പദ്ധതിക്കായി നിര്‍ലോഭ സബ്സിഡിയാണു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. പദ്ധതിക്കായി 100 കോടി വകയിരുത്തിയിട്ടുമുണ്ട്.

വികസന ബോധ്യം; ദിശാബോധവും

മുഖപ്രസംഗം

ഇടതു സര്‍ക്കാരുകള്‍ എന്നും അവഗണിച്ച കാര്‍ഷികമേഖലയെ പ്രതീക്ഷയുടെ പുതിയ ഹരിതപാതയില്‍ കൊണ്ടുവരാനുള്ള ശ്രമം ശ്ളാഘനീയമാണ്. ഏതു കാലാവസ്ഥയിലും, വര്‍ഷംമുഴുവന്‍ പച്ചക്കറി കൃഷിചെയ്യാനും ഉല്‍പാദനക്ഷമത നേടാനുമായുള്ള ഹരിതഗൃഹങ്ങള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കാന്‍ 45 കോടിയും സബ്സിഡിയും അനുവദിച്ച സര്‍ക്കാര്‍ കേരളത്തെയും ഹൈടെക് കൃഷിയിലേക്കു നയിക്കുകയാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കുള്ള റൈസ് - കോക്കനട്ട് ബയോപാര്‍ക്കുകളും ഏറെ പ്രതീക്ഷ തരുന്നു. കൃഷിക്കാരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നു മോചിപ്പിച്ചു ന്യായവില ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.

ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയതു പാവപ്പെട്ടവര്‍ക്കു കൈത്താങ്ങായി. കടല്‍ സുരക്ഷാ പദ്ധതിയും തീരദേശ നിവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ക്ഷേമപദ്ധതികളും സമയോചിതം തന്നെ. എംഎല്‍എമാര്‍ക്കായുള്ള നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് മാതൃകാപരമാണ്. ഇതിലേക്കു കര്‍ശനമാനദണ്ഡങ്ങള്‍ കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന എംപി ഫണ്ടിന്റെ വിനിയോഗം പലപ്പോഴും പാളിപ്പോകുന്നുണ്ടെന്ന വിദഗ്ധരുടെ നിഗമനം ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശകമാകണം.

ബജറ്റിലെ പെന്‍ഷന്‍ പ്രായവര്‍ധന അനിവാര്യമാണെന്നു പറയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിരമിക്കല്‍ തീയതി ഏകീകരിക്കുക വഴി ഫലത്തില്‍ പെന്‍ഷന്‍ പ്രായം 56 ആയി ദീര്‍ഘിപ്പിക്കുകയായിരുന്നു. പെന്‍ഷന്‍ തീയതി ഏകീകരിച്ചുകൊണ്ടുള്ള മുന്‍നടപടി ജീവനക്കാര്‍ക്കും പിഎസ്സി റാങ്ക് ജേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അസൌകര്യമുണ്ടാക്കുന്നതും അശാസ്ത്രീയവുമായതിനാല്‍ അതു നിര്‍ത്തലാക്കുകയാണെന്നു ബജറ്റില്‍ വിശദീകരിക്കുന്നുണ്ട്.

പുതിയ തീരുമാനം പിഎസ്സി പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ അവസരങ്ങളെ ഒരു കാരണവശാലും ബാധിക്കരുത് എന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക സംവിധാനത്തില്‍ യുവജനങ്ങള്‍ക്കു പ്രതീക്ഷയുണ്ട്.

നാടിന്റെ ആവശ്യമറിഞ്ഞുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കര്‍മശേഷിക്കും മികച്ച ധനകാര്യ മാനേജ്മെന്റിനും മാത്രമേ കേരളത്തെ മുന്നോട്ടു നയിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞുള്ള ദിശാസൂചികകളാണു ബജറ്റിലുള്ളത്.

*********************************************************************

വീട്ടമ്മമാര്‍ക്കു കരുതല്‍; പക്ഷേ, കുടുംബ ബജറ്റ് പൊള്ളും

 ബജറ്റ് അവലോകനം .  ആര്‍. കൃഷ്ണയ്യര്‍

കമ്പനി നിര്‍മിത ശീതള പാനീയങ്ങളുമായുള്ള മത്സരത്തില്‍ കരിക്കിനു പ്രോത്സാഹനം. കരിക്കിന്റെ നികുതി നിരക്കു 12.5ല്‍ നിന്നു വെറും അഞ്ചു ശതമാനമാക്കി.

മൂല്യാധിഷ്ഠിത നികുതി (വാറ്റ്) നിരക്കുകളില്‍ രണ്ടെണ്ണത്തില്‍ മാത്രം ഒരു ശതമാനത്തിന്റെ വര്‍ധന വരുത്തിയ മന്ത്രി കെ.എം. മാണി വീട്ടമ്മമാരുടെ ബജറ്റില്‍ ഇതിന്റെ ഭാരം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നാലു ശതമാനവും 12.5 ശതമാനവും നിരക്കുണ്ടായിരുന്നവയ്ക്ക് അഞ്ചു ശതമാനവും 13.5 ശതമാനവുമാക്കി വാറ്റ് വര്‍ധിപ്പിച്ചപ്പോള്‍ ഇതു വീട്ടമ്മമാരെ ബാധിക്കരുതെന്നു മന്ത്രി കെ.എം. മാണിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, മറ്റു പയര്‍വര്‍ഗങ്ങള്‍, കടല, മല്ലി, ഭക്ഷ്യഎണ്ണ, ധാന്യപ്പൊടികള്‍, മൈദ, സൂചി തുടങ്ങിയവയുടെ നികുതിനിരക്കു നാലില്‍ നിന്ന് ഒരു ശതമാനമാക്കി ചുരുക്കി. പോരാഞ്ഞ് ഒരു ശതമാനം സാമുഹിക സുരക്ഷാ സെസ്സ് ഇവയ്ക്ക് ഒഴിവാക്കുകയും ചെയ്തു.

വീട്ടമ്മമാരുടെ ബജറ്റിന്റെ കാര്യത്തില്‍ കാട്ടിയ കരുതല്‍ പക്ഷേ, വീട്ടു ബജറ്റിന്റെ കാര്യത്തില്‍ കാണിച്ചിട്ടില്ല. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കിടക്കവിരി, നോട്ട് ബുക്ക്, കംപ്യൂട്ടര്‍, മറ്റ് ഐടി ഉല്‍പന്നങ്ങള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, പ്രഷര്‍ കുക്കര്‍, പേന, പെന്‍സില്‍ എന്നിവയ്ക്കു പുറമേ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പിച്ചള, വെങ്കലം, കാഡ്മിയം, ഉരുക്ക്, സിങ്ക്, നിക്കല്‍, ടിന്‍ തുടങ്ങി എല്ലാത്തരം ലോഹങ്ങളുടെയും ലോഹ ഉല്‍പന്നങ്ങളുടെയും പേപ്പര്‍, ന്യൂസ് പ്രിന്റ് എന്നിവയുടെയും നികുതി നാലില്‍ നിന്ന് അഞ്ചാക്കിയതിന്റെ പ്രതിഫലനം വീട്ടു ബജറ്റിലുണ്ടാവും.

കഴിഞ്ഞില്ല, പന്ത്രണ്ടരയില്‍ നിന്നു പതിമൂന്നര ശതമാനമാക്കി വാറ്റ് വര്‍ധിപ്പിക്കുന്നതു എസി, ബ്രാന്‍ഡഡ് ബേക്കറി ഉല്‍പന്നങ്ങള്‍, കേക്കുകള്‍, ബാറ്ററികള്‍, സിമന്റ്, ചോക്ലേറ്റ്, ബാറ്ററി, സൌന്ദര്യസംവര്‍ധക വസ്തുക്കള്‍, ഡിറ്റര്‍ജന്റ്, സോപ്പ്, ഗ്രൈന്‍ഡര്‍, അവ്ന്‍, ഇലക്ട്രിക്കല്‍-ഇലകട്രോണിക് ഉല്‍പന്നങ്ങള്‍, ടൈലുകള്‍ (തറയ്ക്കും ഭിത്തിക്കുമുള്ളവ), ചെരുപ്പ്, ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൌ, ഗാസ്, ഹാര്‍ഡ്വെയര്‍, പ്ളൈവുഡ്, ഐസ്ക്രീം, പാല്‍ ഉല്‍പന്നങ്ങള്‍, കൊതുകുതിരി, മോട്ടോര്‍ വാഹനങ്ങള്‍, ടി വി, തടി, ടയര്‍, ഫുഡ് സപ്ളിമെന്റുകള്‍, ആശുപത്രി ഉപകരണങ്ങള്‍, ടേബിള്‍ വെയര്‍ തുടങ്ങിയവയുടെയെല്ലാം വില വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ നികുതി വര്‍ധനയുടെ ഭാരം അല്‍പമെങ്കിലും പേറാതെ ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കില്ല ഈ ബജറ്റ്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിത ചരക്കുകളുടെ (ഡിക്ളയേര്‍ഡ് ഗുഡ്സ്) നികുതിനിരക്കു നാലില്‍ നിന്ന് അഞ്ചു ശതമാനമാക്കി കേന്ദ്രം വര്‍ധിപ്പിക്കുകയും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പൊതുനിരക്കുകള്‍ അഞ്ചു ശതമാനവും 14.5 ശതമാനവുമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ ബജറ്റില്‍ ധനമന്ത്രി നിരക്കു വര്‍ധിപ്പിച്ചതെന്നു തോന്നുന്നു.

മോട്ടോര്‍ വാഹന നികുതി

അയല്‍ സംസ്ഥാനങ്ങളില്‍ കണ്ണോടിച്ചു മന്ത്രി മാണി മോട്ടോര്‍ വാഹന നികുതി പരിഷ്കരിക്കുമ്പോള്‍ പറയുന്ന ന്യായം അയല്‍സംസ്ഥാനങ്ങളുമായി നികുതി ഏകീകരിക്കുക എന്നതാണെങ്കിലും ഉദ്ദേശ്യം ഖജനാവ് പുഷ്ടിപ്പെടുത്തുക എന്നതു തന്നെയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള കാറിന്റെയും മറ്റു സ്വകാര്യ സര്‍വീസ് വാഹനങ്ങളുടെയും റോഡ് ടാക്സ് വാഹനങ്ങളുടെ ക്യൂബിക് കപ്പാസിറ്റിയുടെയും വാങ്ങല്‍ വിലയുടെയും അടിസ്ഥാനത്തിലായിരുന്നു ഇവിടെ നിശ്ചയിച്ചിരുന്നത്.

അയല്‍സംസ്ഥാനങ്ങളുമായി  നികുതിനിരക്ക് ഏകീകരിക്കുന്നതിനായി സ്വകാര്യ മോട്ടോര്‍ കാറുകള്‍ക്കും സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇനി കേരളത്തിലും വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ നാലു തട്ടായി നികുതി നിശ്ചയിക്കുമ്പോള്‍ നികുതി തുക കൂടുകയാവും ഫലം. അഞ്ചുലക്ഷം രൂപ വരെ വാങ്ങല്‍ വിലയുള്ള വാഹനങ്ങള്‍ക്ക് ആറു ശതമാനവും അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയുള്ളവയ്ക്ക് എട്ടു ശതമാനവും 10 മുതല്‍ 15 ലക്ഷം വരെ വിലയുള്ളവയ്ക്കു 10 ശതമാനവും 15 ലക്ഷത്തിനു മേലുള്ളവയ്ക്കു 15 ശതമാനവുമായിരിക്കും ഇനി കേരളത്തിലും നികുതി.

കരാര്‍ പണി

കരാര്‍ പണിക്കാരുടെ വര്‍ക്ക് കോണ്‍ട്രാക്ട് നികുതി നിരക്കിനെപ്പറ്റി ബജറ്റില്‍ മിണ്ടിയിട്ടേയില്ല. എന്നാല്‍ കമ്പിയുടെ നികുതി നാലില്‍ നിന്ന് അഞ്ചായും സിമന്റിന്റേതു 12.5ല്‍ നിന്നു 13.5 ശതമാനമായും വര്‍ധിക്കുന്നത് അവരെയും ബാധിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവ വാങ്ങിയാലും അധിക നികുതി ബാധ്യതയില്‍ നിന്നു രക്ഷകിട്ടാന്‍ പ്രയാസമാവും. കോംപൌണ്ടിങ് സമ്പ്രദായത്തില്‍ പുറത്തു നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ക്കും സംസ്ഥാനത്തെ നിരക്കു ബാധകമായതാണു കാരണം. ഇഷ്ടിക, മെറ്റല്‍, മണല്‍, ബിറ്റ്മെന്‍ എന്നിവയുടെ നികുതിയും നാലില്‍ നിന്ന് അഞ്ചായി ഉയരുന്നതു കരാര്‍പണിക്കാര്‍ക്ക് അധികച്ചെലവു വരുത്തും. ക്രഷര്‍ മെറ്റലിന്റെ നികുതിയും ഉയര്‍ന്ന സാഹചര്യത്തില്‍ ക്രഷറുകളുടെ കോംപൌണ്ടിങ് നിരക്കും ഉയര്‍ത്തി.

മദ്യം, പുകയില

ആരോഗ്യത്തെയെന്ന പോലെ പോക്കറ്റിനെയും കാര്യമായി ബാധിക്കും മദ്യം. ആദ്യവില്‍പനക്കാരന്‍ ബിയറിനും വൈനിനും 50 ശതമാനവും മറ്റു മദ്യത്തിനു 100 ശതമാനവും നികുതി നല്‍കുന്നതിനു പുറമേ നല്‍കേണ്ടിയിരുന്ന ആറു ശതമാനം സോഷ്യല്‍ സെക്യൂരിറ്റി സെസ്സ് പുതിയ ബജറ്റില്‍ 10 ശതമാനമാക്കി ഉയര്‍ത്തി. ഫലം 100 രൂപയ്ക്കു നാലു രൂപ വീതം മദ്യവില കൂടും. ബാര്‍ ഹോട്ടലുകള്‍, മറ്റുള്ള തുടര്‍വില്‍പനക്കാര്‍ എന്നിവര്‍ക്കു സെസ്സ് പഴയപടി ഒരു ശതമാനം തന്നെയായിരിക്കും.

പുകയില ഉല്‍പന്നങ്ങളില്‍ ബീഡി ഒഴിച്ചുള്ളവയ്ക്കു പന്ത്രണ്ടരയില്‍ നിന്നു 15 ശതമാനമാക്കി. പ്ളാസ്റ്റിക് ക്യാരി ബാഗിന്റെ നികുതി പന്ത്രണ്ടരയില്‍ നിന്ന് 20 ശതമാനമാക്കിയതിനാല്‍ സാധനം വാങ്ങാന്‍ പോകുന്നവര്‍ സഞ്ചിയോ ബാഗോ കരുതുന്നതു ശീലമാക്കുമെന്നു പ്രതീക്ഷിക്കാം.

മരുന്ന്

കോംപൌണ്ടിങ് സമ്പ്രദായപ്രകാരം മരുന്നുകള്‍ക്ക് എംആര്‍പിയുടെ നാലു ശതമാനമാണു നികുതി. ഇതു പുതിയ ഷെഡ്യൂള്‍ നിരക്കുമായി താദാത്മ്യപ്പെടുത്തണമെന്ന ബജറ്റിലെ നിര്‍ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് അഞ്ചു ശതമാനമാക്കി മാറ്റണമെന്നു തന്നെയാവണം. എങ്കില്‍ മരുന്നു വിലയിലും വര്‍ധന പ്രതീക്ഷിക്കാം.

ഹൃദ്രോഗികള്‍ക്കും തിമിരബാധിതര്‍ക്കും ഒരു സദ്വാര്‍ത്ത. ഹാര്‍ട്ട് വാല്‍വ്, കാര്‍ഡിയാക് സ്റ്റെന്റ്, തിമിര ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇന്‍ട്രാ ഓക്കുലാര്‍ ലെന്‍സ് എന്നിവയ്ക്കുണ്ടായിരുന്ന നാലു ശതമാനം വാറ്റ് നികുതി ഒഴിവാക്കിയെന്നു കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവര്‍ക്കും തിമിരം ബാധിക്കാത്തവര്‍ക്കും കയ്യടിക്കാതിരിക്കാന്‍ ആവില്ല. വ്യാപാരികളും നികുതി വകുപ്പുമായുള്ള ചില്ലറ സൌന്ദര്യപ്പിണക്കത്തിനു പുതിയ ബജറ്റ് പരിഹാരമാകുന്നു.

ഡ്രഗ് ലൈസന്‍സ് ഉപയോഗിച്ചു നിര്‍മിക്കുന്ന ആയുര്‍വേദ കേശതൈലങ്ങള്‍ മരുന്ന് എന്ന പട്ടികയില്‍ വരുന്നതിനാല്‍ നാലുശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂവെന്നു വ്യാപാരികള്‍ വാദിച്ചിരുന്നു. എന്നാല്‍ സൌന്ദര്യവര്‍ധക വസ്തുവായതിനാല്‍ 12.5% നികുതി നല്‍കണമെന്നു നികുതിവകുപ്പും വാദിച്ചിരുന്നു. ബജറ്റില്‍ ഇവയുടെ നിരക്ക് അഞ്ചു ശതമാനമായി നിജപ്പെടുത്തി. മുന്‍കാല പ്രാബല്യമുണ്ടോയെന്നു പക്ഷേ, വ്യക്തമാക്കിയിട്ടില്ല.

ഫാര്‍മസികള്‍, ക്ളിനിക്കുകള്‍ തുടങ്ങിയവ എംആര്‍പി വിലയ്ക്കു നിശ്ചയിച്ചിട്ടുള്ള നികുതി നല്‍കി വാങ്ങിയ മരുന്നുകളാണു വില്‍ക്കുന്നത് എന്നതിനാല്‍ വീണ്ടും നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരല്ല. എന്നാല്‍ നിയമപ്രകാരം അഞ്ചു ലക്ഷത്തിനു മേല്‍ വിറ്റുവരവുള്ളവര്‍ വാറ്റ് റജിസ്ട്രേഷന്‍ എടുക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും ബാധ്യസ്ഥരാണ്.   അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇവര്‍ റജിസ്ട്രേഷന്‍ എടുക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വേണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. എന്നാല്‍ ഈ 31 വരെയുള്ള വില്‍പന സംബന്ധിച്ചു നടപടികളൊന്നും സ്വീകരിക്കുന്നതല്ല.തീര്‍പ്പുകല്‍പിക്കാത്ത സെയില്‍സ് ടാക്സ്, വാറ്റ് അസസ്മെന്റുകള്‍, റീ അസസ്മെന്റുകള്‍, റിമാന്റ് അസസ്മെന്റുകള്‍ എന്നിവ പൂര്‍ത്തീകരിക്കാന്‍ അടുത്ത കൊല്ലം മാര്‍ച്ച് 31 വരെ കാലാവധി നല്‍കി

******************************************************************

പിഎസ്സി നിയമനം സുഗമമാവും


സ്വന്തം ലേഖകന്‍

വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിക്കാന്‍ തീരുമാനിച്ചത് പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ സുഗമമാക്കാന്‍ ഇടയാക്കുമെന്നു വിലയിരുത്തപ്പെടുന്നു. 

വിരമിക്കല്‍ ഏകീകരണത്തിന്റ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ മുകള്‍ത്തട്ടിലുള്ള ജീവനക്കാര്‍ വിരമിക്കാതിരിക്കുന്നത് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ കുറയുന്നതിനിടയാക്കിയിരുന്നു. ഇത് മറികടക്കാന്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ പരിഷ്കാരം സമ്പൂര്‍ണ പരാജയമായിരുന്നു. മുകള്‍ത്തട്ടിലുള്ള ജീവനക്കാരന്‍ വിരമിക്കാതെതന്നെ നടത്തുന്ന നിയമനമായതിനാല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതു പ്രാവര്‍ത്തികമായിരുന്നില്ല.

അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ പല സര്‍ക്കാര്‍ വകുപ്പുകളിലും നിയമനങ്ങള്‍ നടത്താന്‍തന്നെ കഴിഞ്ഞില്ല. വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയ ആദ്യവര്‍ഷം ആറായിരത്തോളം പേര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു സര്‍ക്കാര്‍ നിയമനം നല്‍കി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ പകുതിപ്പേര്‍ക്കു പോലും നിയമനം ലഭിച്ചില്ല. ഇപ്പോള്‍ വിരമിക്കല്‍ ഏകീകരണം പിന്‍വലിക്കാന്‍ തീരുമാനിച്ചതിലൂടെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതും നിയമനം നടത്തുന്നതും ഇല്ലാതാകും. സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സു തികയുന്ന മുറയ്ക്ക് വര്‍ഷത്തില്‍ പല മാസങ്ങളിലായി വിരമിക്കും.

ഈ ഒഴിവുകള്‍ക്കു പകരം എന്‍ട്രി കേഡറില്‍ അപ്പോള്‍ത്തന്നെ കൃത്യമായി നിയമനം നടത്താന്‍ സര്‍ക്കാരിനു കഴിയും.

അഞ്ചു സ്വപ്ന ഗതാഗത പദ്ധതികള്‍ക്ക് 444 കോടി രൂപ

ഗതാഗതരംഗത്തെ അഞ്ചു സ്വപ്ന പദ്ധതികള്‍ക്ക് ബജറ്റില്‍ 444 കോടി രൂപ നീക്കിവച്ചു. വിഴിഞ്ഞം തുറമുഖത്തിനാണ് ഏറ്റവും കൂടുതല്‍ വിഹിതം - 224 കോടി.

കൊച്ചി മെട്രോയ്ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിനകം പ്രാരംഭ പ്രീ പ്രോജക്ട് പദ്ധതികള്‍ക്കായി 158 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം കൊച്ചി മെട്രോയുടെ പണിയില്‍ നിര്‍ണായക പുരോഗതി കൈവരിക്കുമെന്നും പ്രഖ്യാപിച്ചു.

അതേസമയം, 45000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റയില്‍ കോറിഡോര്‍ പദ്ധതിയിയുടെ ആദ്യഘട്ടമായ തിരുവനന്തപുരം - എറണാകുളം ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് മോണോറെയില്‍ പദ്ധതി നടപ്പാക്കും. 3000 കോടി ചെലവ് കണക്കാക്കുന്നു. കോഴിക്കോട് മോണോറെയിലിന്റെ സാധ്യതാ പഠനത്തിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു പദ്ധതികള്‍ക്കുമായി 20 കോടി നീക്കിവച്ചു.
പുറമേ തിരുവനന്തപുരം - കോട്ടയം ജില്ലകളില്‍ പേഴ്സനല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നടപ്പാക്കാന്‍ പ്രാരംഭ പ്രവര്‍ത്തനത്തിന് 25 ലക്ഷം വകയിരുത്തി.

ഉറവിട മാലിന്യസംസ്കരണം:100 കോടി രൂപ നീക്കിവച്ചു


ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കു സര്‍ക്കാര്‍ ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിച്ച് അതില്‍ നിന്നുണ്ടാകുന്ന ജൈവവളം ഉപയോഗിച്ച് അടുക്കളത്തോട്ട വ്യാപനവുമാണു ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ സുകൃതപുരമെന്ന പേരില്‍ മലയാള മനോരമയും ശുചിത്വമിഷനും ഇതിനായി പ്രചാരണം നടത്തിവരികയാണ്. ഈ പദ്ധതി എല്ലായിടത്തും നടപ്പാക്കാനാണു ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.

കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതു, സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തില്‍ വന്‍കിട മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനും 100 കോടി രൂപ വകയിരുത്തി. മാലിന്യ സംസ്കരണത്തിനു കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകള്‍ക്കു 15 കോടി രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കംപോസ്റ്റ് യൂണിറ്റിന് 800 രൂപയും വെര്‍മി കംപോസ്റ്റിന് 1250 രൂപയും ബയോ ഗ്യാസ് പ്ളാന്റിന് 11,000 രൂപയുമാണു ചെലവു വരിക. കംപോസ്റ്റ് സംവിധാനങ്ങളുടെ വിലയുടെ 75 ശതമാനവും സബ്സിഡിയായി നല്‍കും. 15% അതതു സ്വയംഭരണ സ്ഥാപനങ്ങളും 10% ഗുണഭോക്താക്കളും വഹിക്കണം. ബയോ ഗ്യാസ് പ്ളാന്റിന്റെ കാര്യത്തില്‍ 50% സബ്സിഡിയും 25% സ്വയംഭരണ സ്ഥാപനവും അത്രതന്നെ ഗുണഭോക്താവും വഹിക്കണമെന്നാണു ബജറ്റ് നിര്‍ദേശം.

പുതുതായി നിര്‍മിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും ഖരമാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കും. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനമുണ്ടാക്കാന്‍ 15 കോടി രൂപ നല്‍കും. മലബാര്‍ സിമന്റ്സിന്റെ സഹകരണത്തോടെ വന്‍കിട പ്ളാസ്റ്റിക് ഷ്രഡിങ് യൂണിറ്റ് സ്ഥാപിക്കും. ഷ്രെഡ് ചെയ്ത പ്ളാസ്റ്റിക് റോഡ് ടാറിങ്ങിന് ഉപയോഗിക്കും. കൊച്ചി കോര്‍പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് ആധുനികീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

രണ്ടു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്

രണ്ടു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 108 ആംബുലന്‍സ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാന്‍ 40 കോടിയും എല്ലാ മെഡിക്കല്‍ കോളജുകളിലും ട്രോമാ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 25 കോടിയും വകയിരുത്തി.

കഴിഞ്ഞ ബജറ്റില്‍ നാലു ജില്ലകളില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചിരുന്നു. ഇത്തവണ വയനാട്ടില്‍ മെഡിക്കല്‍ കോളജ് തുടങ്ങും. വരുംവര്‍ഷങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലകളിലും മെഡിക്കല്‍ കോളജ് തുടങ്ങും. പ്രവാസി - പൊതുമേഖലാ പങ്കാളിത്തത്തോടെ അടുത്ത വര്‍ഷം ഹരിപ്പാട്ടും തുടങ്ങും.

മറ്റു പ്രഖ്യാപനങ്ങള്‍:

. തൃശൂരിലും ആലപ്പുഴയിലും ഡന്റല്‍ കോളജ്
. മെഡിക്കല്‍ കോളജുകളില്‍ നവജാത ശിശുവിഭാഗത്തിന് ഒരു കോടി
. അടുത്ത വര്‍ഷം 50 ഹോമിയോ ഡിസ്പെന്‍സറി
. സ്കൂള്‍ ഹെല്‍ത്ത് സ്കീം എല്ലാ ജില്ലകളിലും
. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 25 കോടി
. ഇടുക്കി ജില്ലാ ആശുപത്രിക്കു 150 കിടക്കകളുള്ള ഐപി വാര്‍ഡ്
. കാരുണ്യ ഫാര്‍മസി സംസ്ഥാനം മുഴുവനും
. കോന്നി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡ്രഗ് ടെസ്റ്റിങ് ലാബ്
. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സാ ഉപകരണങ്ങള്‍ വാങ്ങാന്‍ 15 കോടി

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്ന് 900 രൂപയാക്കി. 80 ശതമാനത്തില്‍ കൂടുതലോ ഒന്നിലധികമോ അംഗവൈകല്യമുള്ള വികലാംഗര്‍ക്കുള്ള പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 700 ആക്കി. മറ്റു വികലാംഗരുടെ പെന്‍ഷന്‍ 400ല്‍ നിന്ന് 525 രൂപയാക്കി. വിധവ, അഗതി പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 525 രൂപയാക്കി. വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ സഹായം 10,000 രൂപയില്‍ നിന്ന് 20,000 ആക്കി.

കാന്‍സര്‍, ക്ഷയം, കുഷ്ഠം എന്നിവ ബാധിച്ചവര്‍ക്കു നല്‍കുന്ന പെന്‍ഷനും 525 രൂപയാക്കി. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍ എന്നിവയിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാന്റ് 250 രൂപയില്‍ നിന്ന് 525 രൂപയാക്കി.

തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷത്തില്‍ 100 ദിവസമെങ്കിലും ജോലി ചെയ്ത സ്ത്രീത്തൊഴിലാളികളുടെ സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യൂണിഫോമും പുസ്തകവും വാങ്ങാന്‍ 1000 രൂപ നല്‍കും. ഈ തുക മേയില്‍ വിതരണം ചെയ്യും.

ആശാ വര്‍ക്കര്‍മാരുടെ വേതനം 600 രൂപയാക്കി. പ്രീപ്രൈമറി അധ്യാപകരുടെ വേതനം അറുനൂറില്‍ നിന്ന് 900 രൂപയാക്കിയും ആയമാരുടേത് 400ല്‍ നിന്ന് 600 ആയും വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെയും അസി. പ്രേരക്മാരുടെയും വേതനം 100 രൂപ കൂട്ടി. സ്കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസ വേതനത്തിലും 50 രൂപയുടെ വര്‍ധനയുണ്ട്. കായിക അധ്യാപകരുടെ കിറ്റ് അലവന്‍സ് 500 രൂപയില്‍ നിന്ന് 1000 ആക്കി. പട്ടികവര്‍ഗ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാരുടെ ഒാണറേറിയം 2500 രൂപയില്‍ നിന്ന് 4000 രൂപയാക്കിയും റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒാണറേറിയം 3000 രൂപയില്‍ നിന്ന് 4500 രൂപയാക്കിയും വര്‍ധിപ്പിച്ചു.

100 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ 100 കോടി രൂപയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതില്‍ 50 കോടി നെല്‍കൃഷി വികസനത്തിനായിരിക്കും.

നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും അനുബന്ധ ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കാനും കുട്ടനാട്ടിലും പാലക്കാട്ടും റൈസ് ബയോപാര്‍ക്ക് സ്ഥാപിക്കാന്‍ 10 കോടി നീക്കിവച്ചു. നാലുമുതല്‍ ആറുടണ്‍ വരെ അരി ഉല്‍പാദനശേഷിയുള്ള മില്‍, കാലിത്തീറ്റ നിര്‍മിക്കുന്ന എക്സ്പെല്ലര്‍ യൂണിറ്റ്, വൈക്കോല്‍ തവിടുമായി ചേര്‍ത്തുള്ള കാലിത്തീറ്റ നിര്‍മാണം, ഉമി ഉപയോഗിച്ചു വൈദ്യുതി നിര്‍മാണം, വൈക്കോല്‍ അവശിഷ്ടം ഉപയോഗിച്ചു കൂണ്‍കൃഷി എന്നിവയാണു റൈസ് പാര്‍ക്കില്‍ ഉണ്ടാകുക.

നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉത്തര, മധ്യ, ദക്ഷിണ കേരളത്തിലായി മൂന്നു കോക്കനട്ട് ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിനു 15 കോടി വകയിരുത്തി. പാര്‍ക്കില്‍ തേങ്ങയില്‍നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കും. എല്ലാ പഞ്ചായത്തിലും മൂന്നുവീതം ഗ്രീന്‍ഹൌസുകള്‍ നിര്‍മിക്കും. പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സഹകരണ ബാങ്കുകള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും 10 സെന്റ് സ്ഥലത്ത് 4.5 ലക്ഷം രൂപ മുടക്കി ഗ്രീന്‍ഹൌസ് നിര്‍മിക്കാം. ഇതിന്റെ 75% സബ്സിഡി ലഭിക്കും. ഇതിനായി 45 കോടി രൂപ മാറ്റിവച്ചു.

*************************************************************.

പെന്‍ഷന്‍ പ്രായം 56 

 സ്വന്തം ലേഖകന്‍

തിരുവനന്തപുരം . സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയും ക്ഷേമപെന്‍ഷനുകളില്‍ വന്‍ വര്‍ധന വരുത്തിയും വികസനോന്മുഖ സ്വപ്നപദ്ധതികള്‍ അക്കമിട്ടു പറഞ്ഞും  ധനമന്ത്രി കെ.എം.മാണി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിരമിക്കല്‍ തീയതി ഏകീകരണം അശാസ്ത്രീയമെന്ന  നിഗമനത്തിലാണ് പെന്‍ഷന്‍  പ്രായം 56 ആക്കി ഉയര്‍ത്തിയത്.

കൂട്ടവിരമിക്കല്‍ ഈ മാര്‍ച്ച് 31ന് നടന്നിരുന്നെങ്കില്‍ എത്ര തസ്തിക ഒഴിവുണ്ടാകുമോ അത്രയും തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് ഏപ്രില്‍ ഒന്നിനു നിയമനം നടത്തും. ഇതോടെ ചെറുപ്പക്കാര്‍ക്ക് തൊഴിവസരം കുറയുമെന്ന ആശങ്ക ഇല്ലാതാവുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ഭൂരിഭാഗവും വായിച്ചുതീര്‍ത്തത്.

******************************

വിലക്കയറ്റം ഉറപ്പായെന്നു സിപിഎം

 സ്വന്തം ലേഖകന്‍

 തിരുവനന്തപുരം. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ബജറ്റ് ഗുരുതരമാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ബജറ്റാണ് ഇത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഒട്ടുമിക്ക ഉല്‍പന്നങ്ങള്‍ക്കും വില ഉയരാന്‍ പോവുകയാണ്. വാറ്റ് നിരക്കില്‍ എട്ടു മുതല്‍ 25% വരെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ എക്സൈസ്, സേവന നികുതികളുടെ നിരക്ക് 20 ശതമാനത്തിലേറെ ഉയര്‍ത്തിയതിനു പുറമേയാണ് ഈ വര്‍ധന.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്