വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 20, 2012

ബജറ്റിലൂടെ തുടരുന്ന കടന്നാക്രമണം

ദേശാഭിമാനി മുഖപ്രസംഗം
ബജറ്റിലൂടെ തുടരുന്ന കടന്നാക്രമണം
Posted on: 19-Mar-2012 11:24 PM
കെ എം മാണിയുടെ പത്താമത്തെ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ മുഖമുദ്ര വലതുപക്ഷ സ്വഭാവമാണ്. ഈ രംഗത്തെ ഇടതുപക്ഷകാഴ്ചപ്പാട് അദ്ദേഹത്തിന് മനസിലാവില്ല. അതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തികനയത്തെയും നടപടികളെയും കുറിച്ച് അദ്ദേഹം ധവളപത്രം ഇറക്കിയത്. അതില്‍ പറയുന്നതരത്തിലായിരുന്നില്ല അന്നത്തെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി എന്ന് ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2010-11ലെ സാമ്പത്തികസര്‍വേ വെളിവാക്കുന്നു. എന്നിട്ടും അതിലെ കണക്കുകള്‍ക്കും നിഗമനങ്ങള്‍ക്കും എതിരായ വാദഗതി ഉന്നയിച്ചാണ് മാണി ബജറ്റ് പ്രസംഗം ആരംഭിച്ചത്. നെല്‍വയലുകളുടെ വിസ്തൃതിയും ഉല്‍പ്പാദനവും കുറഞ്ഞുവരുന്നു; ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് കൃഷിക്കാര്‍ നേരിടുന്നത്; സംസ്ഥാനത്തിന്റെ ഉല്‍പ്പാദനത്തില്‍ കൃഷിയുടെ പങ്ക് കുറഞ്ഞുവരുന്നു. ഈ സ്ഥിതി മാറ്റണമെങ്കില്‍ എല്ലാ വിളകളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണം. വിളകള്‍ക്ക് മെച്ചപ്പെട്ട വില കൃഷിക്കാര്‍ക്ക് ലഭിക്കണം. അവരുടെ വരുമാനം വ്യവസായ- സേവനമേഖലകളില്‍ ഏര്‍പ്പെടുന്നവരുടേതിനോട് കിടപിടിക്കുന്നതാകണം. ബജറ്റില്‍ കര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന മുന്‍ഗണനാ പദ്ധതികളായി നിര്‍ദേശിച്ചിരിക്കുന്നത് കുട്ടനാട്ടിലും പാലക്കാട്ടും ഓരോ റൈസ് ബയോപാര്‍ക്ക്; മൂന്നു കോക്കനട്ട് ബയോപാര്‍ക്കുകള്‍ തെക്ക്- മധ്യ- വടക്കന്‍കേരളത്തിലായി; ഓരോ പഞ്ചായത്തിലും മൂന്നുവീതം ഗ്രീന്‍ഹൗസുകള്‍ . ഇവയും കാര്‍ഷികമേഖല മൊത്തത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്.

ഈ നിര്‍ദേശങ്ങള്‍ കേരളത്തിലെ കാര്‍ഷികമേഖലയിലേക്ക് പുതിയ സാങ്കേതികവിദ്യ സംക്രമിപ്പിക്കാന്‍ സഹായിച്ചേക്കാം. പക്ഷേ, അധ്വാനശീലരും അനുഭവസമ്പന്നരുമായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആവശ്യപ്പെടുന്നത് അവര്‍ ഏര്‍പ്പെടുന്ന വിളകളിലെയും പ്രദേശങ്ങളിലെയും നാനാതരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. അവയില്‍ ഏറ്റവും പ്രധാനം കൃഷിക്കുവേണ്ട പശ്ചാത്തല സൗകര്യങ്ങളും സഹായങ്ങളും വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കലും അത് വിളവെടുപ്പ് കഴിഞ്ഞാല്‍ താമസിയാതെ കിട്ടാറാക്കലുമാണ്. മാണിയുടെ പത്താമത്തെ ബജറ്റിലെ നിര്‍ദേശങ്ങള്‍ കൃഷിക്കാരുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും ഒട്ടുംതന്നെ നീതി പുലര്‍ത്തുന്നില്ല. എമര്‍ജിങ് കേരള എന്നപേരില്‍ സംഗമം നടത്തലാണ് വ്യവസായ വികസനത്തിന് ബജറ്റില്‍ നിര്‍ദേശിക്കുന്ന ഒരു പ്രധാനമാര്‍ഗം. ഇവിടെ പൊതു- സ്വകാര്യമേഖലകളിലെ വ്യവസായ സ്ഥാപനങ്ങള്‍ നല്ലനിലയില്‍ നടത്തിക്കാണിച്ചുകൊടുത്താല്‍ മാത്രമേ, മറ്റ് നാടുകളില്‍നിന്ന് മൂലധനനിക്ഷേപകര്‍ ധൈര്യപൂര്‍വം നിക്ഷേപിക്കാന്‍ മുന്നോട്ടുവരികയുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായങ്ങളെ പൊതുവില്‍ ലാഭകരമായി നടത്തിക്കാണിച്ചു. സ്വകാര്യമേഖലയിലേക്ക് ന്യായമായ പ്രോത്സാഹനം നല്‍കുകയും ചെയ്തു. യുഡിഎഫ് ഭരണത്തിന്‍കീഴില്‍ അവയുടെ സ്ഥിതി അങ്ങനെയല്ലാതായി. വ്യവസായരംഗത്തും ഊര്‍ജരംഗത്തും മറ്റുമായി ബജറ്റില്‍ വരച്ചുകാട്ടിയ പല പദ്ധതികളും മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങളാണ് .

ഒഡിഷയിലെ ബൈതരണിയിലും കാസര്‍കോട്ടെ ചീമേനിയിലും എറണാകുളത്ത് പുതുവൈപ്പിനിലും കായംകുളത്തുമായി 5200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ആശയം ഒറ്റവാചകംകൊണ്ട് ധനമന്ത്രി പറഞ്ഞുതീര്‍ത്തു. അവ പുതിയ പദ്ധതികളല്ല. യാഥാര്‍ഥ്യമാകണമെങ്കില്‍ ഏതെല്ലാം വൈതരണികള്‍ തരണംചെയ്യണം എന്നായിരുന്നു പറയേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകളുടെ കോഴ്സുകള്‍ ഒരു കുടക്കീഴില്‍നല്‍കുന്ന അക്കാദമിക് സിറ്റി സ്ഥാപിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത് 25 ലക്ഷം രൂപയാണ്. അതുപോലെ തൊടുപുഴയിലെ നോളജ് സിറ്റിക്കും അടങ്കല്‍ 25 ലക്ഷംമാത്രം. സാങ്കേതിക സര്‍വകലാശാലയ്ക്ക് 1.5 കോടി രൂപ, മലയാള സര്‍വകലാശാലയ്ക്ക് 50 ലക്ഷം- ഇത്തരത്തില്‍ സൂകര പ്രസവംപോലെ ഒരുപാടെണ്ണമുണ്ട് ഈ ബജറ്റില്‍ . ഇതുകൊണ്ടൊക്കെ നിലവാരമുള്ള ഒരു സ്ഥാപനംപോലും ഉടലെടുക്കുമോ? ആരെ പറ്റിക്കാനാണ് ധനമന്ത്രിയും യുഡിഎഫ് സര്‍ക്കാരും മുതിരുന്നത്? സര്‍ക്കാര്‍ ഏജന്‍സികളുടെ സ്ഥിതിവിവരക്കണക്കുകള്‍തന്നെ കാണിക്കുന്നത് 2001ല്‍ എട്ടുലക്ഷത്തോളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്നുവെന്നാണ്. ഹൗസിങ് ബോര്‍ഡിന് പണം നല്‍കി പുതിയ പ്ലോട്ടുകളില്‍ പുതിയ വീടുകള്‍ പണിയുന്നത് യഥാര്‍ഥത്തില്‍ വീട് താമസിക്കാന്‍ ഉപയോഗിക്കുന്ന ആവശ്യക്കാരുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഭൂമാഫിയയുടെ വ്യാപനത്തിന് ഇടയാക്കും. പട്ടികവര്‍ഗ-പട്ടികജാതിക്കാര്‍ക്കും മറ്റുമായി വിവിധ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര-സംസ്ഥാന-തദ്ദേശ സര്‍ക്കാരുകള്‍ ഈ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ 900 കോടി രൂപയോളം ചെലവഴിക്കപ്പെട്ടിട്ടില്ല. കുറഞ്ഞ വരുമാനക്കാരായ മിക്കവരെയും അങ്ങേയറ്റം നിരാശരാക്കുന്ന ബജറ്റാണ് മാണിയുടേത്. കഴിഞ്ഞവര്‍ഷം വാഗ്ദാനംചെയ്ത പലതും ഇതേവരെ നടപ്പാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമെന്ന് കേന്ദ്രസര്‍ക്കാര്‍പോലും അഭിനന്ദിച്ച കേരളത്തിലെ പൊതുവിതരണസംവിധാനം അഴിമതിയിലും ദുര്‍ഭരണത്തിലും ആണ്ടുകിടക്കുകയാണ്. അതില്‍ ഹൈടെക് രീതികള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ പ്രധാനമാണ് സാധാരണക്കാര്‍ക്ക് അവയിലൂടെ അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് മാവേലി സ്റ്റോറുകളെ വാമനന്മാര്‍ കീഴ്മേല്‍ മറിക്കുകയാണ് പതിവ്. അതാണ് ഈ ബജറ്റും സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരാണ് മുമ്പ് ധന-റവന്യൂ കമ്മികള്‍ മുന്‍കൂട്ടി നിശ്ചയിച്ച തോതുകളിലേക്ക് കുറയ്ക്കാന്‍ നടപടി വേണമെന്ന് സാമ്പത്തിക ഉത്തരവാദിത്ത നിയമനിര്‍മാണം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രത്തിന് ആ നിയമം പാലിക്കാന്‍ കഴിയുന്നില്ല. നിയമം പാലിക്കാന്‍വേണ്ടി പദ്ധതി വലുപ്പം അവര്‍ കുറയ്ക്കാറില്ല. എന്നാല്‍ , അവരേക്കാള്‍ വലിയ നിയമവിധേയത്വം മാണി കാണിക്കുന്നു. അത് കാണിക്കാതിരുന്നതിന് ഡോ. തോമസ് ഐസക്കിനെ കുറ്റപ്പെടുത്തുന്നു. കുറച്ചുകൂടി പ്രായോഗിക സമീപനം കൈക്കൊണ്ടിരുന്നെങ്കില്‍ പശ്ചാത്തലവികസനം ഉള്‍പ്പെടെയുള്ള മൂലധനച്ചെലവുകള്‍ക്കായി ഈ ബജറ്റില്‍തന്നെ 10,000 കോടി രൂപ കൂടി വകയിരുത്താന്‍ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിയോളം ശമനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. കേരളത്തിന് വികസനപരമായ ഒരു കുതിച്ചുചാട്ടം കൈവരിക്കാന്‍ അതും ഇടയാക്കിയേനെ. അതിനുപകരം തൊഴിലില്ലാത്ത ചെറുപ്പക്കാരെയാകെ നിരാശപ്പെടുത്തുന്നതരത്തില്‍ പെന്‍ഷന്‍പ്രായം 56 വയസ്സായി ഉയര്‍ത്തി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് മറ്റൊരുവിധത്തില്‍ തുടരുകയാണ് എന്നാണ് മാണിയുടെ വാദം. വികസന പ്രവര്‍ത്തനത്തിനിടയില്‍ വിവിധ തസ്തികകളില്‍ ആളില്ലാതാകുന്ന സ്ഥിരം പ്രതിഭാസം തടയാനായിരുന്നു മുന്‍ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനദിവസമാക്കിയത്. അത് വികസനപ്രവര്‍ത്തനത്തെ ഊര്‍ജിതമാക്കാനായിരുന്നു. റിട്ടയര്‍ചെയ്യുന്നവരുടെ റിട്ടയര്‍മെന്റ് തീയതി മുതല്‍ പിഎസ്സിയില്‍നിന്ന് പുതിയ ഉദ്യോഗാര്‍ഥികളെ നിയമിക്കാനും വ്യവസ്ഥചെയ്തിരുന്നു. അതല്ല മാണിയുടെ പദ്ധതിയെന്ന് സുവ്യക്തം. ചുരുക്കത്തില്‍ , ഏത് മേഖലയിലായാലും യുഡിഎഫിന്റെ പുതിയ ബജറ്റ് ജനങ്ങളുടെമേലുള്ള കടന്നാക്രമണമാണ്. അത് വില വര്‍ധിപ്പിക്കാനും തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനും ഇടയാക്കും. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പ്രകടമായ പരിഹാരം ഉണ്ടാക്കുന്നുമില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്