വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, February 27, 2012

മാർക്സിസത്തിന്റെ ഇന്ത്യൻ പാത

മാർക്സിസത്തിന്റെ ഇന്ത്യൻ പാത

എം.പി.സുകുമാരൻ
മലയാള മനോരമ, ഫെബ്രുവരി 25:

ഇന്ത്യയുടെ ആത്മാവിനെ മാര്‍ക്സിയന്‍ ദര്‍ശനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ച പ്രതിഭ കെ. ദാമോദരന്റെ ജന്മശതാബ്ദി ഇന്ന് (ഫെബ്രുവരി 25 )

ജീവിതവിശുദ്ധിയും ലളിതജീവിതവും കൂടപ്പിറപ്പായ രാഷ്ട്രീയക്കാരന്‍, പാട്ടബാക്കിയുടെ രചയിതാവ്, ഇന്ത്യയുടെ ആത്മാവിനെ മാര്‍ക്സിയന്‍ ദര്‍ശനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ച പ്രതിഭ... ചരിത്രത്തില്‍ കെ. ദാമോദരനുള്ള വിശേഷണങ്ങള്‍ പലതാണ്. പക്ഷേ, അതൊന്നുമായിരുന്നില്ല ഉഷയ്ക്ക് അച്ഛന്‍. വെളുത്ത് അയഞ്ഞ ഷര്‍ട്ടിന്റെ വലിയ കീശകളില്‍ ഒന്നില്‍ നിറയെ പേനകളും മറ്റേതില്‍ സിഗരറ്റുകളും കുറിപ്പുകളുമായുള്ള വരവ്. പിന്നെ പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍ ഇരുന്ന് തുരുതുരാ ഏഴുതുകയും മാറ്റിയെഴുതുകയും ചെയ്യുന്ന രൂപം.

'ഒരിക്കലും ദേഷ്യപ്പെടാത്ത, സൌമ്യനും ശാന്തനുമായ അച്ഛന്‍. ഒരു കാര്യത്തിലും മക്കളെ ശാസിച്ചില്ല, ശിക്ഷിച്ചിട്ടില്ല. പകരം ഒരോന്നിന്റെയും വരുംവരായ്കകള്‍ പറഞ്ഞുതന്നു. പുസ്തകമെഴുത്ത്, പ്രസംഗം, രാഷ്ടീയ പ്രവര്‍ത്തനം, ലഘുലേഖ തയാറാക്കല്‍, പഠനം - എപ്പോഴും തിരക്കായിരുന്നു അച്ഛനെന്ന് ഉഷ ഒാര്‍ക്കുന്നു. 'അച്ഛന്റെ രാഷ്ട്രീയത്തിലും ചിന്തയിലും ചര്‍ച്ചയിലും വീട്ടില്‍ അമ്മയായിരുന്നു സജീവ പങ്കാളി. മുക്കിനും മൂലയ്ക്കും അടുക്കളയില്‍ വരെ അച്ഛന്റെ പുസ്തകങ്ങളായിരുന്നു. സഹപ്രവര്‍ത്തകരും നേതാക്കളുമായി ചിലപ്പോള്‍ വീടുനിറയെ ആളുകളുണ്ടാവും.

പാലക്കാട്ടെ വസതിയില്‍ ഉഷയ്ക്കും ഭര്‍ത്താവ് കൃഷ്ണദാസിനുമൊപ്പമാണു പത്മം ദാമോദരന്‍ താമസിക്കുന്നത്. ഒാര്‍മകള്‍ക്ക് അടുക്കും ചിട്ടയും തെറ്റിയെങ്കിലും 'പാട്ടബാക്കിയെക്കുറിച്ചും 'ഇന്ത്യയുടെ ആത്മാവി'നെക്കുറിച്ചും പത്മം ആവര്‍ത്തിച്ചു പറയും. കെ. ദാമോദരന്റെ ഇന്ത്യന്‍ തോട്ട് എന്നതടക്കമുള്ള പല പുസ്തകങ്ങളും മലയാളത്തിലേക്കും മറിച്ചും തര്‍ജമ ചെയ്തതു ഭാര്യ പത്മമാണ്.
1912 ഫെബ്രുവരി 25നു ജനിച്ച ദാമോദരന്‍ ജന്മംകൊണ്ടു പൊന്നാനിക്കാരനാണെങ്കിലും കര്‍മംകൊണ്ടു കോഴിക്കോട്ടുകാരനാണ്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഗാന്ധിജിയുടെ 'ഏക് ഹീ രാസ്ത' എന്നത് ഒറ്റവഴി എന്ന പേരില്‍ മലയാളത്തില്‍ പ്രചരിപ്പിച്ചതിനു രണ്ടുവര്‍ഷം ജയിലിലായി. ശിക്ഷകഴിഞ്ഞു പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും സാമൂതിരി കോളജില്‍ പ്രവേശനം നിഷേധിച്ചു. നേരെ ബനാറസിലെ കാശി വിശ്വവിദ്യാലയത്തില്‍ ശാസ്ത്രി പരീക്ഷയ്ക്കു ചേര്‍ന്നു. സീനിയര്‍ വിദ്യാര്‍ഥിയായ ഒാങ്കാര്‍നാഥ ശാസ്ത്രിയിലൂടെയാണു കമ്യൂണിസത്തെക്കുറിച്ചു വിസ്തരിച്ചു കേട്ടത്. ധനശാസ്ത്രത്തിലും രാഷ്ട്രീയ മീമാംസയിലും ഉപരിപഠനം പൂര്‍ത്തിയാക്കിയായിരുന്നു മടക്കം. നാട്ടിnലെത്തി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറ്റവും പ്രായംകുറഞ്ഞ എഐസിസി അംഗമായി. ഇഎംഎസിനെ പോലെ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയത്. പ്രമുഖ സ്വാതന്ത്യ്രസമര പോരാളി മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിന്റെ സന്തതസഹചാരിയായിരുന്നു.

കെപിസിസി ആസ്ഥാനം കോഴിക്കോട്ട് ആയിരുന്നപ്പോള്‍ പാര്‍ട്ടിയിലെ ഇടതന്മാരെ നയിക്കാന്‍ മുന്നില്‍ നിന്നു. അബ്ദുറഹിമാന്‍ സാഹിബ് കെപിസിസി പ്രസിഡന്റായിരിക്കേ ഇഎംഎസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരംവന്നതു ദാമോദരനായിരുന്നു. പൂണെ എഐസിസി സമ്മേളനത്തില്‍ ഇടതുചേരിക്കായി അദ്ദേഹം അവതരിപ്പിച്ച യുദ്ധവിരുദ്ധ പ്രമേയം കോളിളക്കം സൃഷ്ടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിലെത്തിയശേഷം 1938ല്‍ തിരുവനന്തപുരത്തു രാജ്യഭരണത്തിനെതിരെ നടത്തിയ പ്രസംഗവും അറസ്റ്റില്‍ കലാശിച്ചു.

പിന്നീടു തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. ജയില്‍ വിമുക്തനായശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഴിക്കോട് താലൂക്ക് സെക്രട്ടറിയായി. പിന്നീടു മലബാറിന്റെ സെക്രട്ടറി സ്ഥാനത്തെത്തി. നവയുഗത്തിന്റെ പത്രാധിപരായി തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനം. 1940-52 കാലത്തു 10 വര്‍ഷമാണു ജയിലില്‍ കഴിഞ്ഞത്. ഇഎംഎസുമായി ചേര്‍ന്നു തയാറാക്കിയ ഒരെണ്ണമടക്കം നാല്‍പതോളം പുസ്തകങ്ങള്‍ എഴുതിയതില്‍ പാട്ടബാക്കിയും രക്തപാനവും നാടകമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്കു തര്‍ജമ ചെയ്തു. കണ്ണൂനീര്‍ എന്ന ചെറുകഥാസമാഹാരവുമുണ്ട്. പൊന്നാനിയിലെ കര്‍ഷകവേദിയിലാണു പാട്ടബാക്കി ആദ്യം അവതരിപ്പിച്ചത്. എകെജി, ഇ.പി. ഗോപാലന്‍, പ്രേമ്ജി എന്നിവരായിരുന്നു അഭിനേതാക്കള്‍.

ദാമോദരന്റെ 'എനിക്ക് ഈശ്വരനില്ല, യേശുക്രിസ്തു മോസ്കോവില്‍ എന്നീ ലഘുലേഖകളും രാഷ്ട്രീയ വിവാദമായി. ഏതാണ്ട് ഇതേ കാലത്താണു സാഹിത്യവിഷയത്തില്‍ ജോസഫ് മുണ്ടശേരിയും പ്രത്യയശാസ്ത്രത്തില്‍ ഇഎംഎസുമായി ഏറ്റുമുട്ടിയത്. എംപി ആയ ശേഷമാണു ജെഎന്‍യു ബന്ധം ആരംഭിച്ചത്. 1956ല്‍ പാലക്കാട്ടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.സി. ജോഷി, സി. രാജേശ്വര റാവു, ഭവാനി സെന്‍ എന്നിവരുമൊന്നിച്ചു ദേശീയ മുന്നണിക്കുള്ള നീക്കം സംഘടനയിലെ വിമതനാക്കി. എകെജി, ദാമോദരനെതിരെ നടപടി ആവശ്യപ്പെട്ടതു വലിയ സംഭവമായിരുന്നു.

റഷ്യന്‍ വിപ്ളവത്തിനും രണ്ടു പതിറ്റാണ്ട് മുന്‍പു ശൂദ്രരുടെ ഭരണം വരുമെന്നു പ്രഖ്യാപിക്കുകയും സമതാവാദം പ്രചരിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദനെ കണ്ടുപഠിക്കാനുള്ള ആഹ്വാനം പാര്‍ട്ടിക്കു സഹിക്കാവുന്നതിലധികമായി. പിളര്‍പ്പിനുശേഷം മരണംവരെ സിപിഐക്കാരനായിരുന്നെങ്കിലും അവസാന കാലം സംഘടനയുമായി മാനസികമായി അകന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്