വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

വാത്സല്യത്തിന്റെ യജമാനന്‍

വാത്സല്യത്തിന്റെ യജമാനന്‍

ജോബിന്‍സ് ഐസക്

ദേശാഭിമാനി

ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന് അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം പലവട്ടം അടുത്തറിഞ്ഞു. ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്്. വീടു വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല. വീടെന്ന മോഹം ഉപക്ഷേിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്. "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു. പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ് ഓര്‍ക്കുന്നു. മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്്. അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ് പറയുന്നു. മാഷ് പിശുക്കനാണെന്ന് പലരുംപറയും. ചെലവ് നിയന്ത്രിക്കുന്ന ഗാന്ധിയന്‍ രീതിമാത്രമായിരുന്നു അത്. വിലകുറഞ്ഞ ജൂബയും മുണ്ടും കീറിയാല്‍ കീറലറിയാതെ ഉടുക്കും. പഴകിയാല്‍ വീട്ടിലുപയോഗിക്കും. ലേഖനമെഴുതാന്‍ കടലാസുപോലും പലമടക്ക് കീറിയാണ് ഉപയോഗിക്കുക. സ്വന്തം കാര്യത്തില്‍ മാത്രമാണ് ആ ചെലവു ചരുക്കല്‍ . സഹായം അര്‍ഹിക്കുന്നവര്‍ക്ക് മാഷ് ധാരാളിയായിരുന്നു. 1987ലാണ് സുരേഷ് അഴീക്കോടിന്റെ ഡ്രൈവറാകുന്നത്. സാഹിത്യ അക്കാദമിയിലെ പോള്‍ എന്ന ജീവനക്കാരനാണ് മാഷിന്റെ ഡ്രൈവറായി സുരേഷിനെ എത്തിച്ചത്. "88ല്‍ മാഷിന്റെ കണ്ണിന് അസുഖമുണ്ടായി. ചികിത്സിക്കാന്‍ പോയത് മധുര അരവിന്ദ് ഹോസ്പിറ്റലില്‍ . കണ്ണിന് ശസ്ത്രക്രിയ നടത്തി. ആ സമയങ്ങളിലാണ് സുരേഷിന്റെ സഹായം മാഷ് അടുത്തറിയുന്നത്. ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍വരമ്പ് മാഞ്ഞുതുടങ്ങി. പിന്നീടുള്ള പെരുമാറ്റം ഒരു ഡ്രൈവറൊടെന്നപോലെയായിരുന്നില്ല. ഒരു മുറിയില്‍ കിടത്താന്‍ തുടങ്ങി. ഒരുമിച്ചിരുത്തിയേ ഭക്ഷണം കഴിപ്പിക്കൂ. ആയിരക്കണക്കിന് വേദികളില്‍ മാഷിന്റെ ഒപ്പം പോയിട്ടുണ്ട്്. പ്രസംഗങ്ങളെക്കുറിച്ച് ഇടയ്ക്ക് എന്നോടു സംസാരിക്കും. കളിയാക്കുന്നതായിട്ടാണ് അന്ന് തോന്നിയത്. സാധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നുണ്ടെങ്കില്‍ അത് പൊതുവെ എല്ലാവര്‍ക്കും മനസ്സിലാക്കാനാകുമെന്ന് മാഷിനറിയാമായിരുന്നു. മാഷ് നന്നായി ഡ്രൈവ് ചെയ്തിരുന്നു. വണ്ടി ഓടിക്കുമ്പോള്‍ നിയന്ത്രിക്കേണ്ട ഘട്ടങ്ങളില്‍ ഇടപെടാനും നിര്‍ദേശം തരാനും അദ്ദേഹം മടിച്ചില്ല. അമിതമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവിങ് മാഷിനിഷ്ടമല്ല. മുന്‍കോപമുണ്ടെങ്കിലും ആരോടും പക മാഷിനില്ല. ഇഷ്ടമുള്ളവരോട് സ്നേഹം പ്രകടിപ്പിക്കും. ഇഷ്ടമില്ലാത്തവരോട് കൃത്രിമ ഇഷ്ടം കാണിക്കാന്‍ അദ്ദേഹത്തിനു വശമില്ലായിരുന്നു. മോഹന്‍ലാലിനോട് പകയോ വിദ്വേഷമോ ഇല്ലാത്തതിനാലാണ് ഒറ്റ ഫോണ്‍വിളി കൊണ്ട് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. മലയാള ചലച്ചിത്രലോകം തിലകനെ ഒറ്റപ്പെടുത്തുന്നത് മാഷിന് സഹിച്ചില്ല. മൂവാറ്റുപുഴയില്‍ വച്ച് തിലകന്‍ മാഷിനെ കണ്ടു. അനുഗൃഹീതനായ ആ കലാകാരന്റെ ഒറ്റപ്പെടലിന്റെ ദൈന്യതെ മാഷ് ആ മുഖത്ത് വായിച്ചു. എ പി പി നമ്പൂതിരിയുടെ മരണമാണ് മറക്കാനാകാത്ത അനുഭവം. ചങ്ങനാശേരിയില്‍ ഒരു പരിപാടി കഴിഞ്ഞ് എപിപി മാഷിനൊപ്പം കാറില്‍ കയറി. മാഷിന് മാവേലിക്കരയിലാണ് അടുത്ത പരിപാടി. ആ പരിപാടിയും കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ തോട്ടപ്പിള്ളിയില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാണ്. റോഡിനരുകില്‍ വീണ എപിപിയുടെ തല പൊട്ടി. മാഷും സുരേഷും ചേര്‍ന്ന് താങ്ങിയെടുത്ത് അടുത്ത ക്ലിനിക്കില്‍ എത്തിച്ചു. അവിടെ രക്ഷയില്ലെന്നു പറഞ്ഞപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാഷിന്റെ വസ്ത്രം നിറയെ ചോരയായിരുന്നു. ഇവിടെ രക്ഷയില്ല എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. കൊണ്ടുപോകും മുമ്പേ മരണവും സംഭവിച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്. ജഡവുമായി ഞാനും മാഷും മാത്രം. ഏപ്രില്‍ 24ന് എരവിമംഗലത്തേക്ക് മാഷ് മാറിയിട്ട് നാലു വര്‍ഷമാകും. ഞാന്‍ തന്നെയാണ് സ്ഥലം കണ്ട് ടോക്കണ്‍ കൊടുത്തത്. തറകെട്ടി കട്ട്ള വച്ചപ്പോള്‍ മാത്രമാണ് മാഷ് വന്ന് വീടും സ്ഥലവും കണ്ടത്്. മാഷിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം നോക്കിയാണ് ഞാന്‍ സ്ഥലം കണ്ടുപിടിച്ചത്. ഗ്രാമത്തിലേക്ക് പറിച്ചു മാറ്റിയ ജീവിതം മാഷില്‍ വലിയ മാറ്റംവരുത്തിയെന്നും സുരേഷ് പറയുന്നു. ആശുപത്രിക്കിടക്കയിലും മാഷിന് തുണയായുണ്ടായതും സുരേഷ് തന്നെ, ഒപ്പം സുരേഷിന്റെ ഭാര്യ രമണിയും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്