വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

ദേശീയവാദിയായ പ്രഭാഷകന്‍

ദേശീയവാദിയായ പ്രഭാഷകന്‍

ഇ.എം.എസ്

(ദേശാഭിമനി)






സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല. എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്. തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട് ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും ദേശീയവാദിയാണ്. പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍ അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല. ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു, ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത്. (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത് )

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്