വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

(ദേശാഭിമാനി)
Posted on: 24-Jan-2012 11:54 PM
ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി. തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍ എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍ കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും. യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജോലിയാണ്. പിന്നീട് ഡല്‍ഹിയില്‍ സെക്രട്ടറിയറ്റില്‍ ജോലി തരപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ദില്ലിയില്‍നിന്ന് വാര്‍ധയിലേക്ക് യാത്രയായി. ബാങ്ക് ജോലിയുപേക്ഷിച്ചത് സാഹിത്യത്തോടുള്ള അനുരാഗം മൂലമാണെങ്കില്‍ രണ്ടാമത്തേത് ഉദ്യോഗത്തേക്കാള്‍ , പണത്തേക്കാള്‍ , സ്ഥാനത്തേക്കാള്‍ വലിയ മനശ്ശാന്തി നല്‍കുന്ന ഗുരുവിനെ കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നു. ഗാന്ധിജി എന്ന ഗുരുനാഥനെ കാണാന്‍ . എ കെ നായരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍നിന്നു പുറത്തിറങ്ങിയ "ദേശമിത്രം" വാരികയുടെ പത്രാധിപസ്ഥാനം രാജിവച്ചതാണ് മറ്റൊരു സംഭവം. താനറിയാതെ ദേശമിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിക്കുന്ന ലേഖനം അച്ചടിച്ചുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പത്രാധിപസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രകോപനമായത്. പിന്നീട് "ദിനപ്രഭ" എന്ന പത്രത്തിന്റെ പത്രാധിപരായി. തന്നോടു ചോദിക്കാതെ ഡല്‍ഹി ബ്യൂറോയില്‍ പുതിയൊരു ലേഖകനെ പത്രമുടമയും ബന്ധുവുമായ വ്യവസായി നേരിട്ടു നിയമിച്ചതില്‍ കോപിച്ച് ഇറങ്ങിപ്പോന്നു. വി എം നായര്‍ മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ അഴീക്കോട് "സാഹിത്യ സപര്യ" എന്ന കോളമെഴുതിയിരുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ കേളപ്പന്റെ നിലപാടുകളെ അനുകൂലിച്ച് അഴീക്കോട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കണമോ എന്ന് വി എം നായര്‍ സംശയിച്ചതോടെ ആ കോളമെഴുത്തും നിന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സലര്‍ പദവിയില്‍നിന്ന് വിട്ടുപോന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മറ്റൊരുദാഹരണം. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രാജിവയ്ക്കാനൊരുങ്ങിയെങ്കിലും കെ പി കേശവമേനോന്റെ അനുനയത്തിനു വഴങ്ങിയ അഴീക്കോട് പ്രോ വിസി കലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കപ്പെട്ടു. ലോകമലയാള സമ്മേളനത്തില്‍ വച്ച് അന്നത്തെ ഭരണാധികാരികളുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ച് ഡല്‍ഹിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കേട്ടത് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത. സാഹിത്യരംഗത്ത് ഏറെ വിവാദമായ പുരസ്കാര നിരാസത്തിലെ പ്രതിയായി കുറെക്കാലം. 1992ലായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള പുരസ്കാരം എം പി നാരായണപിള്ളയുടെ "പരിണാമ"ത്തിനു പ്രഖ്യാപിച്ചു. അവാര്‍ഡ് വേണ്ടെന്ന് നാരായണപിള്ളയും. അക്കാദമിയാകട്ടെ നാരായണപിള്ളയ്ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചു. അക്കാദമിയുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശിഷ്ടാംഗത്വവും തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരികെക്കൊടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആറുവര്‍ഷത്തോളം വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് എം ടി അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് അഴീക്കോടിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതും വിശിഷ്ടാംഗത്വം അദ്ദേഹം തിരികെ വാങ്ങിയതും. എന്നാല്‍ , അവാര്‍ഡു തുക തിരികെ വാങ്ങാന്‍ തയ്യാറായില്ല. ആ തുക അവശസാഹിത്യകാരന്മാര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മുമ്പും അക്കാദമി നിര്‍വാഹകസമിതി അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാദമിയുടെ ചെലവില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയായിരുന്നു ഒരു തവണത്തെ രാജി. തകഴി പ്രസിഡന്റായിരിക്കേ സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍വാഹക സമിതിയോഗം നീട്ടിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചും രാജിവച്ചു. പിന്നീടൊരിക്കല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കുവേണ്ടി നിരുപാധികം അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി. വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ മന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്‍ അഴീക്കോടിനെ സമീപിച്ചു, ഗവര്‍ണറാകാന്‍ സമ്മതിക്കണമെന്ന ആവശ്യവുമായി. സ്നേഹപൂര്‍വം അതും നിരസിച്ചു. പത്മശ്രീ പുരസ്കാരം നിരസിച്ചതാണ് ഈ നിരയിലെ മറ്റൊരു വിവാദസംഭവം. 2007ല്‍ അഴീക്കോടിന് പത്മശ്രീ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഈ വലിയ ബഹുമതി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ഈ ബഹുമതി ഭരണഘടനാവിരുദ്ധമെന്നായിരുന്നു ന്യായം. "ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടണമെന്നാണ്. എന്നാല്‍ , ഇത്തരം ബഹുമതികളിലൂടെ ഭരണകൂടം പൗരനെ വേറിട്ടുകാണുകയാണ്. ഇത്തരം വിവേചനങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ് പത്മ ബഹുമതിയുടെ നിരാസം" എന്നായിരുന്നു അഴീക്കോടിന്റെ വാദം. ആശയ സ്ഥിരതയുടെയും ആശയസംരക്ഷണത്തിന്റെയും ലക്ഷണമാണ് തന്റെയീ രാജിയും ത്യജിക്കലുമെന്നും അദ്ദേഹം വാദിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്