വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

സാഗര ഗർജ്ജനം നിലച്ചു

സാഗര ഗർജ്ജനം നിലച്ചു

ദേശാഭിമാനി വാര്‍ത്ത‍

തൃശൂര്‍ : ആറുപതിറ്റാണ്ടിലേറെ മലയാളിയുടെ ചിന്തയില്‍ സൂര്യവെളിച്ചം പകര്‍ന്ന അഴീക്കോട് മാഷ് യാത്രയായി. അക്ഷരവും അറിവും നിലയ്ക്കാത്ത പ്രവാഹമായി വിരല്‍ത്തുമ്പിലും നാവിലും ഒരുപോലെ കൊണ്ടുനടന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യം ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു. 86 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് കണ്ണൂര്‍ പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. മോണയില്‍ അര്‍ബുദം ബാധിച്ച് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അഴീക്കോടിനെ വീട്ടില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ഡിസംബര്‍ ഏഴിന് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലിന് നേരിയ പൊട്ടലും ഉണ്ടായി. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഡിസംബര്‍ 10ന് അമലയിലേക്ക് മാറ്റി. റേഡിയേഷന്‍ അടക്കമുള്ള വിദഗ്ധചികിത്സ ആരംഭിച്ചെങ്കിലും മരുന്നുകളുടെ കാഠിന്യം താങ്ങാന്‍ ശരീരത്തിനായില്ല. മൂന്നു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഒരാഴ്ചയായി ഭക്ഷണം കഴിച്ചിരുന്നില്ല. അന്ത്യനിമിഷങ്ങളില്‍ അഴീക്കോടിന്റെ സഹോദരീപുത്രന്മാരായ എം ടി മനോജ്, എം ടി രാജേഷ്, സന്തതസഹചാരി സുരേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തൃശൂര്‍ എരവിമംഗലത്തെ വീട്ടിലും കേരള സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയില്‍ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത്ത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ ഔന്നത്യം പുലര്‍ത്തിയ അഴീക്കോട്, എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം, ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപ്പതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച ഈ അവിവാഹിതന്‍ , സാംസ്കാരികതലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി. 1926 മെയ് 12നാണ് ജനനം. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയിലെ പനങ്കാവുവീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനായിരുന്നു സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോളേജില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപ്രയാസത്താല്‍ വൈദ്യപഠനം തുടരാനായില്ല. ബികോം പാസായശേഷം കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. സേവാഗ്രാമില്‍ ഗാന്ധിജിയോടൊപ്പം കഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ , ഗാന്ധിയനാകാന്‍ സേവാഗ്രാമില്‍ പാര്‍ക്കേണ്ട കാര്യമില്ലെന്ന, ഗാന്ധിജിയുടെ അടുത്ത ശിഷ്യന്‍ ആര്യനായകത്തിന്റെ ഉപദേശമനുസരിച്ച് മടങ്ങി. 1953ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാംറാങ്കോടെ പാസായി. പിന്നീട്, കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ "മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം" എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1986ല്‍ കലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി. കുറച്ചുകാലം കലിക്കറ്റ് ആക്ടിങ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനെട്ടാംവയസ്സിലാണ് ആദ്യലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി "ആശാന്റെ സീതാകാവ്യം" പ്രസിദ്ധീകരിച്ചു. "രമണനും മലയാളകവിതയും" 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്ത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്ത്വമസി" (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരം ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെ വൈകി ഈ വര്‍ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം, നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട്, പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന അദ്ദേഹം, ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും "മറയില്ലാതെ" എന്ന കോളം പ്രസിദ്ധീകരിച്ചിരുന്നു. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍ , പത്മിനി, ദേവദാസ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്