വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, December 28, 2011

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

എം എം പൗലോസ്

ദേശാഭിമാനി, Posted on: 28-Dec-2011 12:01 AM

മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു. വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്. ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി. അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ . ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി. ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്. ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു. സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്? മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും. ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്. "നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു. പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു. സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്. മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ? മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.

രാഷ്ട്രം പൊട്ടിച്ചിരിക്കേണ്ടത് കുട്ടികളിലൂടെ

രാഷ്ട്രം പൊട്ടിച്ചിരിക്കേണ്ടത് കുട്ടികളിലൂടെ എം വിജിന്‍

Posted on: 27-Dec-2011 11:59 PM

ആധുനിക ജനാധിപത്യരാജ്യം പൊട്ടിച്ചിരിക്കേണ്ടത് നിശ്ചയമായും കുട്ടികളിലൂടെയാകണം. ഓരോ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കൊപ്പവും രാജ്യം വളരുന്നു. കുട്ടികള്‍ പട്ടിണി കിടക്കുന്ന രാജ്യം സാമ്പത്തികമായി എത്ര വളര്‍ന്നു എന്ന് അവകാശപ്പെട്ടാലും അത് വളര്‍ച്ചയല്ല; വിളര്‍ച്ചയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ , കുട്ടികള്‍ രാജ്യത്തിന്റെ ഭാവിഭാഗധേയമാണ്. ഇങ്ങനെ കുട്ടികളുടെ പ്രാധാന്യം വിളിച്ചോതുന്ന പല വാക്യങ്ങളും നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ , യാഥാര്‍ഥ്യം മറ്റൊന്നാണ്. ബാല്യം ചൂഷണത്തിന്റെയും പട്ടിണിയുടെയും ഇരകളാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 24, അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് 14 വയസ്സുവരെയുള്ള കുട്ടികളെ പരിരക്ഷിക്കുന്നു. 39 എഫ് വകുപ്പ് കുട്ടികള്‍ക്ക് ചൂഷണത്തില്‍നിന്നുള്ള പരിരക്ഷ ഉറപ്പുനല്‍കുന്നു. 1974ല്‍ അംഗീകരിക്കപ്പെട്ട ദേശീയ ശിശുനയം (ചമശേീിമഹ ുീഹശര്യ ളീൃ രവശഹറൃലി 1974), 2005ല്‍ അംഗീകരിച്ച ബാലാവകാശ സംരക്ഷണ നിയമംവരെ കുട്ടികള്‍ക്കായി നിലവില്‍ വന്ന അവകാശങ്ങള്‍ പലതാണ്. എന്നാല്‍ , നിയമങ്ങളെല്ലാം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് 12.7 ദശലക്ഷം കുട്ടികള്‍ സ്കൂള്‍ പ്രവേശനംപോലും നേടാതെയാണ് വളരുന്നത്. നമ്മുടെ രാജ്യത്തെ 53 ശതമാനം പെണ്‍കുട്ടികളും നിരക്ഷരരാണ്. 60 ദശലക്ഷത്തിനും 115 ദശലക്ഷത്തിനുമിടയില്‍ കുട്ടികള്‍ ഇന്ത്യയില്‍ ബാലവേല ചെയ്യുന്നുണ്ട്. കണക്കുകളില്‍പെടാത്ത ലക്ഷങ്ങള്‍ വേറെയും. ഇന്ത്യയിലെ 563 ജില്ലകളില്‍ 2006ല്‍ നടത്തിയ പഠനറിപ്പോര്‍ട്ട് പ്രകാരം (ചഏഛ വെമസവേശ ്മവശിശ ശി 2006) 378 ജില്ലയില്‍നിന്നും ബാലവേലയ്ക്കും മറ്റുമായി കുട്ടികളെ കടത്തി കൊണ്ടുപോകുന്നുണ്ട്. 30 കോടി കുട്ടികളുള്ള നമ്മുടെ രാജ്യത്ത് 63 ശതമാനവും പട്ടിണിയിലാണ് എന്ന് യുനിസെഫ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 53 ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2005ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രജിസ്റ്റര്‍ചെയ്തത് 14,975 ആയിരുന്നു. 2009 ആകുമ്പോഴേക്കും അത് 24,201 ആയും 2010ല്‍ 26,694 ആയും വളര്‍ന്നു. (മധ്യപ്രദേശ് 18.9 ശതമാനം, ഉത്തര്‍പ്രദേശ് 18.1 ശതമാനം, മഹാരാഷ്ട്ര 12 ശതമാനം). ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ 7.6 ശതമാനംകണ്ട് വര്‍ധിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കുട്ടികള്‍ക്കായി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000ല്‍ ഭേദഗതി ചെയ്യപ്പെട്ടുവെങ്കിലും, ഭേദഗതിക്ക് ശേഷം ഒരിക്കല്‍പോലും പ്രശ്നം ചര്‍ച്ചചെയ്യാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രനിരീക്ഷണ കമ്മിറ്റിയുടെ യോഗം ചേര്‍ന്നില്ല എന്നതുതന്നെ അധികാരികളുടെ നിലപാട് വ്യക്തമാക്കുന്നു. നിയമപ്രകാരം ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജുവനൈല്‍ പൊലീസ് യൂണിറ്റ് രൂപീകരിക്കേണ്ടതാണെങ്കിലും ഇതുവരെ അത് നടപ്പിലായിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് കൊണ്ടുവന്ന ബില്ല് മന്ത്രിസഭയുടെ അംഗീകാരം കാത്തു കഴിയുകയാണ്. മാധ്യമങ്ങളും പരസ്യകുതന്ത്രങ്ങളും കണ്ടുവളരുന്ന കുട്ടികള്‍ ഇവിടെയും വഴിതെറ്റുകയാണോ എന്ന സംശയം ഉയരുകയാണ്. എങ്കില്‍ കുറ്റവാളികള്‍ കുട്ടികളല്ല; സമൂഹംതന്നെയാണ്. കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം നഷ്ടമാകുന്നു; രക്ഷിതാക്കളും സമൂഹവും ചേര്‍ന്ന് അവരുടെ കുട്ടിക്കാലം കവര്‍ന്നെടുക്കുന്നു. സ്വന്തം രക്ഷിതാക്കളില്‍ നിന്നുപോലും പീഡനം ഏറ്റുവാങ്ങുന്നു എന്നതിനര്‍ഥം മൃഗീയതയെന്നുപോലും വിശേഷിപ്പിക്കാനാകാത്ത എന്തോ ഒന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. ഇവിടെയാണ് കുട്ടികള്‍ക്കുവേണ്ടി ശബ്ദിക്കുന്ന,അവരുടെ പ്രശ്നങ്ങളില്‍ ഇടതടവില്ലാതെ ഇടപെടുന്ന സംഘടിത പ്രസ്ഥാനമായ ബാലസംഘത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. 1938 ഡിസംബര്‍ 28ന് കെ നായനാര്‍ അധ്യക്ഷനായി കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ രൂപംകൊണ്ട ബാലസംഘം ഇന്ന് 73 വര്‍ഷം പിന്നിടുകയാണ്. മൂല്യബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ തെളിഞ്ഞ ചിന്തയും കര്‍മോത്സുകതയുമുള്ള ഒരു കുട്ടിക്കൂട്ടത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. പ്രവര്‍ത്തനം ചരിത്രപരമായി ഏറ്റെടുത്ത കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് ബാലസംഘം. "ജനിച്ചുവീഴുന്ന കുട്ടികള്‍ക്കുള്ള 10000 രൂപ സ്ഥിരനിക്ഷേപം പുനഃസ്ഥാപിക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സമഗ്രബാലനയം പാസാക്കുക" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബുധനാഴ്ച കേരളത്തിലെ മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലദിനറാലികളും പൊതുസമ്മേളനവും സംഘടിപ്പിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ബാലവേലയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ, കുട്ടികളെ ജാതിമത വര്‍ഗീയ തുരുത്തുകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ബാലദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

(ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)


ഡല്‍ഹി @ 100

ഡല്‍ഹി @ 100

പി
രാജീവ്

ദേശാഭിമാനി, Posted on: 26-Dec-2011 08:23 AM

ഡിസംബറിലെ മരംകോച്ചുന്ന തണുപ്പില്‍ ഡല്‍ഹി സെഞ്ച്വറിയിലാണ്. 1911 ഡിസംബര്‍ 12നാണ് ബ്രിട്ടീഷ് ഭരണം ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള തലസ്ഥാനമാറ്റം ജോര്‍ജ് അഞ്ചാമന്‍ രാജാവാണ് പ്രഖ്യാപിച്ചത്. കൊളോണിയല്‍ ആധിപത്യകാലത്തെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ആവശ്യമില്ലെന്ന അഭിപ്രായവും ശക്തം. അതുകൊണ്ടുതന്നെ ഔദ്യോഗിക ആഘോഷങ്ങളുടെ അധിക ബഹളങ്ങളില്ല. വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചെറിയ ചെറിയ ആഘോഷങ്ങളുടെ പരസ്യങ്ങള്‍ കാണാം. തണുപ്പിലെ ഡല്‍ഹിയില്‍ രാത്രി ബാന്‍ഡ്വാദ്യങ്ങള്‍ കേള്‍ക്കാം. വിവാഹ ആഘോഷങ്ങളുടെ വേദിയാണത്. മുകുന്ദന്റെ "ഡല്‍ഹി" മഹാനഗരത്തിന്റെ സാധാരണ കാണാത്ത വശം വരച്ചിട്ടു. ചിത്രകാരന്റെ വഴികളില്‍ ആധുനിക ജീവിതത്തിന്റെ വിഹ്വലമായ അസ്വസ്ഥതകളാണ് അദ്ദേഹം വരച്ചിട്ടത്. വായനയുടെ പുതിയ അനുഭവമായിരുന്നു "ഡല്‍ഹി" തുറന്നിട്ടത്. മലയാള സാഹിത്യത്തിന് പുതിയ ഭാവവും രൂപവും നല്‍കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ നിരവധി പേരുടെ വിഹാരഭൂമിയായിരുന്നു ഡല്‍ഹി. സാഹിത്യകാരന്മാരുടെ കൂട്ടായ്മയുടെ പുതിയ രീതി ഇവര്‍ തുറന്നിട്ടു. മുകുന്ദനും കാക്കനാടനും ഒ വി വിജയനും നാരായണപിള്ളയും തുടങ്ങി നിരവധി ഡല്‍ഹിക്കാരുടെ രചനകളില്‍ മനുഷ്യജീവിതത്തിന്റെ പുതിയ പ്രഹേളികകള്‍ കത്തുന്ന വാക്കുകളില്‍ പെയ്തിറങ്ങി. ശങ്കര്‍ ഡല്‍ഹിയില്‍ മലയാളിയുടെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ വരകളിലെ പരിഹാസം നെഹ്റുവിനെയും ചിരിപ്പിച്ചു. അന്നു കപില്‍ സിബല്‍മാര്‍ ഉണ്ടായിരുന്നില്ല. സോണിയയുടെ ചിത്രം പരിഹാസ്യമായി ഉപയോഗിച്ചെന്ന കാരണത്താല്‍ ഫേസ്ബുക്കിനും ഗൂഗിളിനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സിബലിന്റെ സമീപനം സാന്ദര്‍ഭികമായി ഓര്‍ത്തെന്നു മാത്രം.

നൂറുവര്‍ഷം ഡല്‍ഹിയെ മാറ്റിമറിച്ചിരിക്കുന്നു. ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചതോടെ ആധുനിക നഗരനിര്‍മിതിക്കാണ് തുടക്കമിട്ടത്. ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് പുതിയ ഡല്‍ഹിയെ രൂപപ്പെടുത്തിയത്. ഇന്നത്തെ രാഷ്ട്രപതി ഭവനെയും പാര്‍ലമെന്റിനെയും ഇന്ത്യാഗേറ്റിനെയും കേന്ദ്രീകരിക്കുന്ന രൂപകല്‍പ്പനയാണ് നഗരത്തിനായി നടത്തിയത്. ഗവണ്‍മെന്റ് ഹൗസായാണ് രാഷ്ട്രപതി ഭവന്‍ നിര്‍മിച്ചത്. സെക്രട്ടറിയറ്റായിരുന്നു പാര്‍ലമെന്റ് മന്ദിരം. നഗര രൂപകല്‍പ്പനയില്‍ പ്രശസ്തനായ എഡ്വിന്‍ ലാന്‍ഡ്സീര്‍ ലൂട്ടിന്‍സിനെയാണ് ആധുനിക ഡല്‍ഹിയുടെ ഡിെസൈന്‍ ഏല്‍പ്പിച്ചത്. ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ തലസ്ഥാനമായ ബ്രസീലിയയുടെ അത്ഭുതപ്പെടുത്തുന്ന രൂപകല്‍പ്പന ശ്രദ്ധിക്കുകയുണ്ടായി. ഓട്ടേ മേയറാണ് അത് രൂപകല്‍പ്പന ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം ലോകത്തിലെ പ്രശസ്തനായ നഗരശില്‍പ്പിയാണ്. അന്നത്തെ കണക്കില്‍ 13.07 കോടി രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. വൈസ്രോയിക്ക് താമസിക്കാനായാണ് ഗവണ്‍മെന്റ് ഹൗസ് നിര്‍മിച്ചത്. 45 ലക്ഷം ഇഷ്ടികയും 7500 ടണ്‍ സിമന്റും ഉപയോഗിച്ച് 29000 തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്ത് എട്ടുവര്‍ഷം കൊണ്ടാണ് മനോഹരമായ ആ കെട്ടിടം നിര്‍മിച്ചത്. ഇന്നത്തെ രാഷ്ട്രപതിഭവനായ ആ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത് അന്നത്തെ കണക്കില്‍ 1.4 കോടി രൂപയാണ്.

എല്ലാ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണത്തിലും ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി തൊഴിലാളികളുണ്ടായിരിക്കും. അവരുടെ വിവരങ്ങള്‍ ഒരു ചരിത്രത്താളിലും കാണാന്‍ കഴിയില്ല. അമേരിക്കയുടെ ചരിത്ര രചനയില്‍ സവിശേഷമായ വഴികള്‍ തേടിയ ഹരോള്‍ഡ് സിന്‍ കൊന്നൊടുക്കപ്പെട്ട കറുത്തവന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. ആനന്ദിന്റെ നോവലുകള്‍ അസ്വസ്ഥമാക്കുന്ന ഇത്തരം അനുഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഡല്‍ഹിയുടെ മുഖമുദ്രപോലെയാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മാരകമാണ്. 1921 ഫെബ്രുവരിയിലാണ് ഇതിന്റെ തറക്കല്ലിട്ടത്. കൊടും ചൂടിന്റെ കാലത്ത് ഡല്‍ഹിക്കാരുടെ കേന്ദ്രമാണ് ഇന്ത്യാഗേറ്റ്. ചരിത്രസ്മാരകത്തിനു ചുറ്റും കുടുംബങ്ങളും സംഘങ്ങളും തമ്പടിക്കുന്നതു കാണാം. ആധുനിക ഡല്‍ഹിയുടെ മുഖം ചീറിപ്പായുന്ന മെട്രോയാണ്. നഗരജീവിതത്തിന്റെ സ്വഭാവം അതോടെ മാറിമറിഞ്ഞു. ഡല്‍ഹിയുടെ പല കോണുകളില്‍നിന്നും ഹൃദയത്തിലേക്ക് പതിനായിരങ്ങളെയും കൊണ്ട് മെട്രോകള്‍ ഓടുന്നു. ജീവിതത്തിനായുള്ള ഓട്ടത്തിലുള്ള മനുഷ്യരുടെ തള്ളിക്കയറ്റങ്ങള്‍ രാവിലെയും വൈകുന്നേരവും മെട്രോയുടെ യാത്രയെ സമ്പന്നമാക്കുന്നു. കൊണാട്ട് പ്ലേസാണ് വാണിജ്യത്തിന്റെ കേന്ദ്രം. ഓഫീസുകളും ഇവിടെ നിറഞ്ഞിരിക്കുന്നു. അകത്തും പുറത്തുമായി രണ്ടു സിപികളുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് മലയാളികളുടെ കേന്ദ്രമായിരുന്നു. ഇന്ന് അതെല്ലാം അപ്രത്യക്ഷമായി. ഇപ്പോള്‍ ശരവണഭവനാണ് തെക്കേ ഇന്ത്യക്കാരുടെ ഒരു കേന്ദ്രം. വില കൂടുതലാണ്. ഉച്ചക്കും രാത്രിയിലും പുറത്തേക്ക് കാത്തിരിപ്പിന്റെ ക്യൂ നീളുന്നതു കാണാം. മലയാളിയുടെ ഭക്ഷണ രുചികള്‍ക്ക് ആശ്രയിക്കാന്‍ കേരള ഹൗസ് തന്നെയാണ് പ്രധാനം. എന്നാല്‍ , മലയാളിയുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന രൂപത്തില്‍ അത് ഇനിയും ഉയര്‍ന്നിട്ടില്ല. പുതിയ നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തടുരുന്നുവെന്നു മാത്രം. ഡല്‍ഹിയിലെ മലയാള രുചിയുടെ മറെറാരു കേന്ദ്രം കേശവന്‍കുട്ടിയുടെ തട്ടുകടയാണ്. ജന്തര്‍മന്ദിറിലെ പ്രധാന മലയാളി കേന്ദ്രമാണിത്. ഹസാരെയുടെ സമരത്തിന്റെ സന്ദര്‍ഭത്തില്‍ ദേശീയ മാധ്യമങ്ങളിലും കേശവന്‍ കുട്ടിയുടെ കടയുടെ വാര്‍ത്തകള്‍ വന്നിരുന്നു.

പതിനായിരക്കണക്കിന് മലയാളികളാണ് ഡല്‍ഹിയില്‍ ജീവിക്കുന്നത്. നിരവധി മലയാളി സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ പ്രധാനം ജനസംസ്കൃതിയാണ്. ഡല്‍ഹിയില്‍ എല്ലായിടത്തും ജനസംസ്കൃതിയുടെ സാന്നിധ്യമുണ്ട്. ചാനലുകള്‍ വന്നതോടെ മലയാളിയുടെ ഒറ്റപ്പെടലിന്റെ അനുഭവങ്ങള്‍ കുറഞ്ഞു. വീട്ടിലിരുന്നാല്‍ നാട്ടില്‍ ജീവിക്കുന്നതുപോലെ തന്നെ തോന്നും. അതോടെ പുറംകൂട്ടായ്മകളിലെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നെന്ന അഭിപ്രായമുണ്ട്. കൊടുംതണുപ്പില്‍ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിനു നൂറുവര്‍ഷം തികഞ്ഞിട്ടും ഇന്ദ്രപ്രസ്ഥത്തില്‍ മാറ്റമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി കൂലിപ്പണിക്കു വരുന്നവര്‍ കുടുംബമായി തന്നെ തെരുവില്‍ ജീവിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിയ്ക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്കും ഇതുവരെയും പരിഹാരമായില്ല. ജീവിതം എവിടെയും മഹാഭൂരിപക്ഷത്തിനു കഠിന സമരമാണ്. നൂറുവര്‍ഷത്തിന്റെ ഡല്‍ഹിയില്‍ കൊളോണിയല്‍ കാലത്തുനിന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് മാറുമ്പോള്‍ ജനങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായി എന്ന ചോദ്യമാണ് പ്രസക്തം.

Sunday, December 11, 2011

പ്രസിഡന്റ് ദളിതനായാല്‍ ഭരണം പടിക്കു പുറത്ത്

ഇത് 2011 ഡിസംബർ 11 ന് ദേശാഭിമാനി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ വന്ന ഒരു ലേഖനമാണ്. നിങ്ങൾ ഒരു പക്ഷെ ദേശാഭിമാനി വായനക്കാരനല്ലെങ്കിൽ നിങ്ങൾക്ക് ഈ ലേഖനം വായിക്കാൻ കഴിയാതെ പോയിട്ടുണ്ടാകാം.അതിനാൽ ഈ ലേഖനം ഇവിടെ ഷെയർ ചെയ്യുന്നു. ഇതാണ് നമ്മുടെ ഇന്ത്യ. നമ്മുടെ തൊട്ടയൽ സംസ്ഥാനവും ഇ.വി.രാമസ്വാമി നായ്ക്കരുടെ നാടുമായ തമിഴ്നാട്ടിൽ, അതും നമ്മുടെ സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന ഒരു ജില്ലയിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എന്തായിരിക്കും സ്ഥിതി എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ!

പ്രസിഡന്റ് ദളിതനായാല്‍ ഭരണം പടിക്കു പുറത്ത്

ഇ എന്‍ അജയകുമാര്‍

പൂക്കാതെ നില്‍ക്കുന്ന അശോകത്തിന്റെ ചുവട്ടില്‍ പെണ്‍കുട്ടികള്‍ നൃത്തംചെയ്താല്‍ പൂക്കുമെന്ന വെറുതെയുള്ളൊരു സങ്കല്‍പ്പമുണ്ട്. എന്നാല്‍ , മനഷ്യാധ്വാനവും അയല്‍സംസ്ഥാനത്തെ വെള്ളവും ചേരുമ്പോള്‍ വരണ്ട മണ്ണിലും പൊന്നുവിളയുമെന്ന് തമിഴകം കാട്ടുന്നു. ആ കാഴ്ച ഞങ്ങള്‍ കണ്ടു. ഒപ്പം നോവിന്റെ നീരുറവ പൊട്ടുന്ന ഒരുപാട് സങ്കടങ്ങളും അധര്‍മങ്ങളും. തമിഴകത്ത് വൈഗൈ നദിയുടെ തീരത്താണ് ഉശിലംപെട്ടി താലൂക്ക്. മുല്ലപ്പെരിയാറിലെ വെള്ളമാണ് വൈഗൈ നദിക്ക് നനവേകുന്നത്. എങ്കിലും പെണ്‍കുഞ്ഞ് ജനിച്ചാലുടന്‍ എരിക്കിന്‍പാല്‍ നല്‍കി കൊലപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച മണ്ണാണ് ഉശിലംപെട്ടി. ഈ താലൂക്കില്‍ ഉള്‍പ്പെടുന്ന കീരിപ്പെട്ടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മൊക്കകാളൈ. ശോകത്തിന്റെ ഒരു തടാകമാണ് ഇദ്ദേഹം. ഛന്ദസ്സില്ലാത്തൊരു ജീവിതപരിസരം. ലക്ഷണമൊത്ത ഒരു തമിഴ് കര്‍ഷകത്തൊഴിലാളി. വയസ്സ് നാല്‍പത്തഞ്ചേ ആയുള്ളൂവെങ്കിലും ജീവിതഭാരം കാരണം വില്ലുപോലെയായ കറുത്ത ശരീരം. അഞ്ച് പെണ്‍മക്കളുടെ അച്ഛനാണ്. ഭാര്യ പാണ്ടിയമ്മാള്‍ മക്കളുടെ കാര്യം നോക്കും. പഞ്ചായത്ത് അധ്യക്ഷന്റെ പത്രാസുണ്ടെങ്കിലും പണി ഒന്നേയുള്ളൂ. ഗ്രാമത്തിലെ സവര്‍ണ കുടുംബക്കാരുടെ നിലങ്ങളില്‍ മാറിമാറി വിയര്‍പ്പൊഴുക്കണം. കന്നുപൂട്ടല്‍ , മേയിക്കല്‍ , കിളക്കല്‍ എന്നിങ്ങനെ സവര്‍ണ ജന്മിമാര്‍ എന്തു പറയുന്നുവോ അതെല്ലാം ചെയ്തിരിക്കണം. പഞ്ചായത്ത് പ്രസിഡന്റ് ആകുംമുമ്പ് ഇത്രയും പണിയില്ലായിരുന്നു. എന്റെ നിലം ഉഴാന്‍ പഞ്ചായത്ത് പ്രസിഡന്റ് വേണമെന്ന നിര്‍ബന്ധത്തിലാണ് ഓരോ സവര്‍ണജന്മിയും.

പ്രസിഡന്റായിട്ട് മാസങ്ങള്‍ പലത് പിന്നിട്ടു. പഞ്ചായത്തിന്റെ മുറ്റത്തുനിന്ന് സത്യവാചകംചൊല്ലി. അതിനുശേഷം ഇതുവരെ പഞ്ചായത്ത് ഓഫീസില്‍ കടക്കാനോ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാനോ മൊക്കകാളൈയ്ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അയിത്തത്തിന് അന്ത്യംകുറിക്കാന്‍ നടത്തിയ വൈക്കം സത്യാഗ്രഹത്തിനെത്തിയ പെരിയോരുടെ മധുരയില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. പക്ഷേ, അയിത്തജാതിക്കാരന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലിരുന്നാല്‍ അന്ന് സവര്‍ണര്‍ കഥ കഴിക്കുമെന്ന ഭീതിയിലാണ് മൊക്കാകാളൈ. കീരിപ്പട്ടി, പാപ്പാപട്ടി, നാട്ടാര്‍മംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുസ്ഥാനം സംവരണം ചെയ്തപ്പോള്‍ ഒന്നരപ്പതിറ്റാണ്ടോളം തെരഞ്ഞെടുപ്പിനുപോലും സവര്‍ണരായ തേവര്‍മാര്‍ അനുവദിച്ചില്ല. പത്രിക നല്‍കിയ നാലുപേര്‍ ആദ്യകാലത്ത് കൊല്ലപ്പെട്ടു. പിന്നീട് തേവര്‍മാര്‍ രീതി മാറ്റി. ആശ്രിതരായ കര്‍ഷകത്തൊഴിലാളികളില്‍ ഒരാളെ നിര്‍ത്താന്‍ തുടങ്ങി. ഫലപ്രഖ്യാപനം കഴിഞ്ഞ് അവര്‍ സ്ഥാനം രാജിവയ്ക്കും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായതിനാല്‍ മറ്റൊരംഗത്തിനുപകരം പ്രസിഡന്റാകാന്‍ കഴിയില്ല. ഈ അവസരം ഉപയോഗിച്ച് സവര്‍ണര്‍ ഭരണം കൈയിലൊതുക്കി. 614 സവര്‍ണ തേവര്‍ കുടുംബങ്ങളും 130 ദളിത് കുടുംബങ്ങളുമാണ് കീരിപ്പട്ടിയിലുള്ളത്. സവര്‍ണര്‍ ഒരുവര്‍ഷം മൂന്നര പവന്‍ സ്വര്‍ണാഭരണം മൊക്കകാളൈക്ക് നല്‍കും. സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ സവര്‍ണപ്രമാണിമാര്‍ക്ക് നല്‍കണം. അതിനുള്ള ചെക്കും രേഖയും ഒപ്പിടുക മാത്രമാണ് പ്രസിഡന്റിന്റെ ചട്ടപ്പടി ജോലി. എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ ഈ അനീതിയെ ചോദ്യംചെയ്യുന്നില്ല. എതിര്‍ക്കുന്നവരെ സവര്‍ണര്‍ വച്ചിരിക്കില്ല. ഈ അനീതിയെ ചോദ്യംചെയ്ത് അഞ്ചുവര്‍ഷത്തോളം പാല്‍സ്വാമി എന്ന ചുണക്കുട്ടി കീരിപ്പട്ടിയില്‍ പ്രസിഡന്റായിരുന്നു. സിപിഐ എം പോരാളിയാണ് പാല്‍സ്വാമി.

2006ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് പാല്‍സ്വാമി ജയിച്ചത് സവര്‍ണര്‍ക്ക് തിരിച്ചടിയായി. പല തവണ കൊല്ലാന്‍ ശ്രമിച്ചു. പൊലീസ് സംരക്ഷണയിലും കമ്യൂണിസ്റ്റ് വളണ്ടിയര്‍മാരുടെ ബലത്തിലുമാണ് അഞ്ചുവര്‍ഷം ഭരിച്ചത്. വികസനപ്രവര്‍ത്തനങ്ങളെ ആവോളം തടസ്സപ്പെടുത്തി അവര്‍ പ്രതികാരം തീര്‍ത്തു. അക്കാലത്ത് പണിത ബസ് സ്റ്റാന്‍ഡും സമൂഹ്യ ശൗചാലയവുമെല്ലാം വെള്ളവും വൈദ്യുതിയും നല്‍കാതെ ഇല്ലാതാക്കി. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ മൊക്കകാളൈയെ നിര്‍ത്തി പാല്‍സ്വാമിയെ സവര്‍ണര്‍ പരാജയപ്പെടുത്തി. അന്ന് നല്ല വസ്ത്രം നല്‍കി മൊക്കൊകാളൈയെ വീടുകള്‍ കയറിയിറങ്ങാന്‍ വിട്ടു. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മൊക്കാകാളൈ വീണ്ടും സവര്‍ണരുടെ അടിമയാക്കി. വയലില്‍ ജോലിചെയ്യുന്ന വയലിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ ഞങ്ങളൊരു ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു 'ഫോട്ടോഗ്രാഫറെയും പത്രക്കാരനെയും തേവരുടെ ആളുകള്‍ ചുടും. മൊക്കൊകാളൈയും ഉപദ്രവിക്കും. നിങ്ങള്‍ അങ്ങോട്ട് പോകേണ്ട.' പിന്നീട് കാലിലൊരു വാറുപൊട്ടിയ പാദരക്ഷപോലുമില്ലാത്ത ഗ്രാമത്തലൈവറെ കാണുന്നത് ഒരു ബസ് താവളത്തില്‍ അവിചാരിതമായി എത്തിയപ്പോഴാണ്. ഇതൊന്നും കീരിപ്പട്ടിയിലെ മാത്രം വിശേഷങ്ങളല്ല. 'വിവാഹിതയായി 45 വര്‍ഷം മുമ്പ് ഈ നാട്ടിലെത്തിയതുമുതല്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ഉറക്കം നഷ്ടപ്പെട്ട നാളുകള്‍ . ഭയന്ന് ജീവിക്കേണ്ട ഗതികേട്്. ജാതിസംഘര്‍ഷം ഏതു നിമിഷവും ഉണ്ടാകാം.' മധുര ജില്ലയിലെതന്നെ ഉത്തപുരം ഗ്രാമത്തില്‍ പൊന്നയ്യന്റെ ഭാര്യ അറുപതുകാരി വെള്ളത്തായിയുടെ കണ്ണില്‍ ഭീതിയാണ്. സവര്‍ണരുടെ പീഡനത്തിനിരയാകുന്ന നിരവധി ദളിത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് വെള്ളത്തായി. ദളിതരെ അകറ്റിനിര്‍ത്താന്‍ സവര്‍ണര്‍ അയിത്തമതില്‍ നിര്‍മിച്ച ഗ്രാമമാണ് ഉത്തപുരം. പശ്ചിമഘട്ട പര്‍വതനിരകളുടെ ഭാഗമായ ഏഴുമലൈ കുന്നുകളുടെ താഴ്വരയിലാണ് ഉത്തപുരം. പാലക്കാട്ടുനിന്നും പഴനി, മധുര വഴി ഉത്തപുരത്തെത്താന്‍ ആദ്യം ഉശിലംപെട്ടിയിലെത്തണം. കരിമ്പും നെല്ലും പച്ചക്കറികളും പൂക്കളും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ യാത്ര. നോക്കെത്താദൂരത്ത് പടര്‍ന്നുപന്തലിച്ച് സ്വര്‍ണനിറമുള്ള ചോളവയലുകള്‍ . പ്രകൃതിരമണീയതയിലൂടെയുള്ള ഈ യാത്രയിലെ സുഖാനുഭൂതിയല്ല പക്ഷേ, ഉത്തപുരത്തെത്തുമ്പോള്‍ . അവിടത്തെ കാറ്റിനുപോലും നൂറ്റാണ്ടുകളായി ദളിതന്റെ ചോരമണമാണ്.

ഉശിലംപെട്ടി താലൂക്കിലെതന്നെ പല്ലട്ടി ഗ്രാമത്തില്‍നിന്ന് പൊന്നയ്യന്‍ വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിത്തം മുഴുവന്‍ മാറാത്ത പതിനഞ്ചുകാരിയായിരുന്നു. പല്ലട്ടിയിലും അയിത്തമുണ്ടായിരുന്നു. സവര്‍ണരുടെ വയലില്‍ കൂലിയില്ലാതെ പണിയെടുക്കേണ്ടിവന്നിരുന്നു. കൈക്കൂമ്പിളില്‍ ഒഴിച്ചുതരുന്ന കഞ്ഞിയും കാലിന്റെ തള്ളവിരലില്‍ വച്ചുകൊടുക്കുന്ന അച്ചാറുമാണ് ഭക്ഷണം. ഒഴിക്കുമ്പോള്‍ കഞ്ഞി പാതി താഴെ വീഴും. എന്നാല്‍ , ഉത്തപുരത്ത് എത്തിയപ്പോള്‍ അതിനേക്കാള്‍ രൂക്ഷമാണ് കാര്യങ്ങളെന്ന് മനസ്സിലായി. സവര്‍ണര്‍ പറയുന്നത് കേള്‍ക്കണം. രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കണം. വീഴ്ച വരുത്തിയാല്‍ മരത്തില്‍ കെട്ടിയിട്ട് അടിക്കും. ആദ്യം എല്ലാം ദുരിതമായി തോന്നി. പിന്നീടത് ശീലമായി. സവര്‍ണരായ വെള്ളാളപിള്ളമാര്‍ വരുമ്പോള്‍ വഴിമാറി നടക്കണം. കഞ്ഞികുടിക്കാനുള്ള പാത്രംപോലും പാടില്ല. ചിരട്ടയിലാണ് ചായ നല്‍കിയിരുന്നത്. വയലുകളുടെ ഒരറ്റത്ത് ചെറിയ ഓലമറച്ച കൂര താമസത്തിന്. ഓടിട്ട വീടുകളിലേക്ക് മാറിയെങ്കിലും അയിത്തവും അനാചാരവും പഴയപടി തന്നെ. സവര്‍ണന്റെ റേഷന്‍കടയിലും പലചരക്കുകടയിലും ദളിതന് സാധനം ലഭിക്കില്ല. ദളിത് കോളനിയില്‍ പ്രത്യേക റേഷന്‍ കടകള്‍ തുടങ്ങിയെങ്കിലും നടത്തിപ്പുകാരന്‍ സവര്‍ണരുടെ ആജ്ഞാനുവര്‍ത്തിയായിരിക്കും. മാസത്തില്‍ ഒരുതവണ അരിയും പഞ്ചസാരയും കൊണ്ടുവരും. ജോലി ഉപേക്ഷിച്ച് കാത്തിരിക്കണം. സവര്‍ണന് മുടിവെട്ടുന്ന ബാര്‍ബര്‍ ഷോപ്പില്‍ ദളിതന് വിലക്കാണ്. കൈക്കുഞ്ഞുങ്ങളെയും ഒക്കത്തേന്തി 33 കിലോമീറ്റര്‍ അകലെ ഉശിലംപെട്ടിയില്‍ എത്തണം കുട്ടികള്‍ക്കുപോലും മുടിവെട്ടിക്കാന്‍ . അവിടെ ഊഴംകാത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരും. അലക്കുകാര്‍ക്ക് ദളിതന്റെ വസ്ത്രത്തോടും അയിത്തമാണ്. സവര്‍ണരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. ഗ്രാമത്തിലെ വെള്ളത്തിനുമുണ്ട് നിറഭേദം. സവര്‍ണര്‍ക്കും ദളിതര്‍ക്കും വെവ്വേറേ വാട്ടര്‍ ടാങ്കാണ്.

ദളിതരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുത്തതും അവര്‍ക്ക് താങ്ങായതും സിപിഐ എമ്മും പാര്‍ടി രൂപീകരിച്ച അയിത്തോച്ചാടന സമിതിയുമാണ്. അതിന്റെ ഫലമായി ഉത്തപുരത്ത് സവര്‍ണരുടെ നിയന്ത്രണത്തിലുള്ള മുത്താലമ്മന്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചു. മധുരയിലെ തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് കടക്കാന്‍പോലും പാടില്ലായിരുന്നു.നവംബര്‍ 10നാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിന്റെ 75ാം വാര്‍ഷികത്തിലാണ് ദ്രാവിഡ നാട്ടില്‍ ക്ഷേത്രപ്രവേശനസമരം കൊടുമ്പിരിക്കൊള്ളുന്നത്. പത്ത് ദളിതര്‍ പ്രതീകാത്മകമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ക്കത് കേവലം ആത്മീയനിര്‍വൃതി മാത്രമായിരുന്നില്ല, അവരുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയായിരുന്നു. 'തോക്കിനുമുന്നില്‍നിന്ന് ദേവിയെ തൊഴേണ്ട ഗതികേടാണ്. കമ്യൂണിസ്റ്റ് പാര്‍ടിക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതുപോലും നടക്കില്ല. ഈ കാലത്തും ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്നുവല്ലോ. മുത്താലമ്മനെ ദര്‍ശിക്കാന്‍ കിട്ടിയ ഈ അവസരം; ഈ സമാധാനം നിലനില്‍ക്കുമെന്ന് കരുതാനാകില്ല. ഏത് നിമിഷവും എന്തും നടക്കാം'. ഉത്തപുരത്തെ നാല്‍പ്പതുകാരി കലൈവാണി പറയുന്നു. ജാതിസംഘര്‍ഷത്തെതുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട് കലൈവാണിക്ക്. 2008ല്‍ സിപിഐ എം നേതൃത്വത്തില്‍ ഉത്തപുരത്ത് അയിത്തമതില്‍ പൊളിച്ചുമാറ്റി. അന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇവിടെ എത്തിയിരുന്നു. 2010ല്‍ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഉത്തപുരത്തെത്തിയിരുന്നു. ഉത്തപുരത്ത് പലപ്പോഴായി പൊലീസ് വെടിവയ്പ്, ലാത്തിച്ചാര്‍ജ്, സവര്‍ണരുടെ ആക്രമണം എന്നിവയില്‍ ഒമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ദളിതരായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റവര്‍ ഇന്നും മൃതപ്രായരായി കഴിയുന്നു.

Friday, December 9, 2011

വിവരസാങ്കേതികവിദ്യയോട് അസഹിഷ്ണുത

വിവരസാങ്കേതികവിദ്യയോട് അസഹിഷ്ണുത

ദേശാഭിമാനി മുഖപ്രസംഗം

സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം സദുദ്ദേശ്യപരമാണെന്ന് കരുതുന്നവരുണ്ടാവില്ല. ഒരുവശത്ത് പ്രിന്റ് മീഡിയ വിദേശനിക്ഷേപങ്ങള്‍ക്കായി നിരുപാധികം തുറന്നുകൊടുക്കുന്ന അതേ സര്‍ക്കാര്‍തന്നെയാണ് മറുവശത്ത് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെയും വെബ്സൈറ്റുകളെയും പെരുമാറ്റച്ചട്ടഭീഷണികൊണ്ട് നേരിടുന്നത് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ നീക്കത്തിനുപിന്നില്‍ ഉദ്ദേശശുദ്ധിയുണ്ടെന്നു പറയാനാവില്ല എന്നുവരുന്നത്. വിജ്ഞാനവിപ്ലവത്തെത്തുടര്‍ന്ന് വിവരസാങ്കേതികവിദ്യ പടര്‍ന്നുപന്തലിച്ചപ്പോഴോ അതിലെ ഉള്ളടക്കങ്ങള്‍ പലപ്പോഴും വിവാദമായപ്പോഴോ കേന്ദ്രസര്‍ക്കാരിന് ഇല്ലാതിരുന്ന ഉല്‍ക്കണ്ഠ ഇപ്പോഴുണ്ടായത് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് മേധാവിയുമായ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും യുപിഎ സര്‍ക്കാരിനുമെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കില്‍ അധികരിക്കുന്നുവെന്നുവന്നപ്പോള്‍ മാത്രമാണ്.

നമ്മുടെ നാടിന്റെ സാംസ്കാരികതയും ജനസമൂഹത്തിന്റെ വൈകാരികമനോഭാവങ്ങളും സംരക്ഷിക്കാനാണ് ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിന് വിവരസാങ്കേതികവിദ്യാമന്ത്രി കപില്‍ സിബല്‍ കാരണമായി പറയുന്നത്. ബ്രോഡ്കാസ്റ്റിങ് മേഖല വിദേശികള്‍ക്കായി തുറന്നുകൊടുത്തപ്പോഴോ ടെലികാസ്റ്റിങ് മേഖലയിലൂടെ പാശ്ചാത്യാനുകൂല സംസ്കാരകൊടുങ്കാറ്റ് വീശിയടിച്ചപ്പോഴോ ഈ മന്ത്രിക്ക് ഇങ്ങനെയൊരുല്‍ക്കണ്ഠയുണ്ടായില്ല. ഇന്ത്യയിലെ തനത് സംസ്കൃതിയുടെയും ഭാവുകത്വത്തിന്റെയും ചിഹ്നങ്ങളെ പാശ്ചാത്യഭാവുകത്വത്തിന്റെ അധിനിവേശം വന്ന് കടപുഴകിക്കൊണ്ടിരുന്നപ്പോഴും ഇങ്ങനെയൊരു ഉല്‍ക്കണ്ഠയുണ്ടായില്ല. എന്നുമാത്രമല്ല, 1950കളില്‍ ജവാഹര്‍ലാല്‍ നെഹ്റു മന്ത്രിസഭ അംഗീകരിച്ച പ്രമേയം കാറ്റില്‍ പറത്തിക്കൊണ്ട് അച്ചടിമാധ്യമ മേഖലയില്‍ വിദേശനിക്ഷേപമാകാം എന്ന് നിശ്ചയിച്ചപ്പോഴും ഇറാഖിലടക്കം അമേരിക്കയ്ക്കുവേണ്ടി മാധ്യമ അട്ടിമറിപ്പണി നടത്തിയ ബസ്റ്റന്‍ ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് ഇന്ത്യയില്‍ പത്രം നടത്താനുള്ള പട്ടുപരവതാനി വിരിച്ചപ്പോഴോ കപില്‍ സിബലിനും കൂട്ടര്‍ക്കും ഇത്തരം ഉല്‍ക്കണ്ഠകളുണ്ടായില്ല. അച്ചടിമാധ്യമമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യന്‍ ജനതയുടെ ചിന്ത രാജ്യത്തിനെതിരായും സാമ്രാജ്യത്വത്തിന് അനുകൂലമായും വികലപ്പെടുത്തിയെടുക്കാനേ അതുപകരിക്കൂവെന്ന നെഹ്റു മന്ത്രിസഭയുടെ വിലയിരുത്തലിനെ കാറ്റില്‍പറത്താന്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായിട്ടില്ല. അങ്ങനെയുള്ളവര്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെതിരെ തിരിയുകയും അതിനെ പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുകയും ചെയ്യുന്നതിന് പിന്നിലുള്ളത് ആ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് വിവരസാങ്കേതികവിദ്യ വശമുള്ള ജനലക്ഷങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ നാട്ടില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നുവെന്നതാണ്.

2010 ജൂലൈ-ഡിസംബര്‍ ഘട്ടത്തില്‍ ഓര്‍ക്കുട്ടില്‍നിന്ന് 236 കമ്യൂണിറ്റികളെ പുറത്താക്കാന്‍ തങ്ങളോട് ആവശ്യപ്പെടുകയുണ്ടായി എന്നും അത് ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കുന്ന ഉള്ളടക്കം വന്നതിന്റെ പേരിലാണെന്നും ഗൂഗിള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നൂറ് ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ഗൂഗിളിന് കല്‍പ്പന ലഭിച്ചത് ഇന്ത്യന്‍ നിയമനിര്‍വഹണാധികാരികളില്‍നിന്നാണത്രെ. ഇതിന്റെ അര്‍ഥം വിമര്‍ശത്തില്‍ അസഹിഷ്ണുതയുള്ള യുപിഎ രാഷ്ട്രീയ നേതൃത്വമാണ് ഇതിനുപിന്നിലുള്ളത് എന്നാണ്. കേവലം പത്രത്താളുകളില്‍ പരിമിതപ്പെട്ടുപോകുമായിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, സ്പെക്ട്രം കുംഭകോണം തുടങ്ങിയവയൊക്കെ രാജ്യത്തെ ചിന്തിക്കുന്നവര്‍ക്കിടയില്‍ വ്യാപകമായ സംസാരമാക്കിയതിനുപിന്നില്‍ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകളിലൂടെയുള്ള ജനങ്ങളുടെ ഇടപെടലുകളുണ്ട്. കുംഭകോണങ്ങളുടെ ആരും കാണാത്ത വശങ്ങള്‍ , അതേക്കുറിച്ചറിയാവുന്നവര്‍ ജനശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ഈ നെറ്റ്വര്‍ക്കുകളെ കാര്യമായ രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. അങ്ങനെ രാജ്യത്ത് പടരുന്ന ചിന്ത നെറ്റ്വര്‍ക്ക് ഉപയോക്താക്കളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാധാരണക്കാരിലേക്കുവരെ അത് പടര്‍ന്നെത്തി. ഇത് തങ്ങളുടെ രാഷ്ട്രീയഭാവിക്ക് നല്ലതല്ല എന്ന യുപിഎ രാഷ്ട്രീയനേതൃത്വത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ നീക്കത്തിന്റെ പിന്നില്‍ .

ജനങ്ങള്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനും അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും തെറ്റായ അഭിപ്രായങ്ങളെ എതിര്‍വാദങ്ങള്‍കൊണ്ട് തിരുത്തിക്കാനുമൊക്കെ ഉപയുക്തമാവുന്ന വേദിയാണിന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ . അപകീര്‍ത്തികരങ്ങളായ അഭിപ്രായങ്ങള്‍ അവയില്‍ വന്നാല്‍ അതിനെ നേരിടാനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും വന്‍തുകയ്ക്കുള്ള പിഴ ശിക്ഷാഭീഷണിയും പെരുമാറ്റച്ചട്ടഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത് അസഹിഷ്ണുതകൊണ്ടും അരക്ഷിതത്വബോധംകൊണ്ടുമാണ് എന്ന് വ്യക്തം. വന്‍നേട്ടമുണ്ടാക്കുമെന്നുപറഞ്ഞ് ആവിഷ്കരിച്ച സാമ്പത്തികപരിഷ്കാരനയങ്ങള്‍ തകര്‍ച്ചയിലായതും വരവിലെ അസമത്വം ഇരുപതുവര്‍ഷംകൊണ്ട് ഇരട്ടിയായതും രാജ്യത്തിന്റെ പലഭാഗത്തും കര്‍ഷക ആത്മഹത്യകളുണ്ടാകുന്നതും സാമ്രാജ്യത്വം സാമ്പത്തിക പരമാധികാരത്തെ തുടരെ ആക്രമിച്ച് ഇന്ത്യയുടെ എല്ലാ മേഖലകളിലും അധീശത്വം സ്ഥാപിക്കുന്നതും ദാസ്യമനോഭാവത്തോടെ യുപിഎ സര്‍ക്കാര്‍ കീഴടങ്ങിക്കൊടുക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ജനങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നുണ്ട് എന്നത് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍ , യാഹൂ, എംഎസ്എന്‍ തുടങ്ങിയവയിലൂടെ നിത്യേന ദശലക്ഷക്കണക്കിന് സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഏതെങ്കിലും ഒരു സമിതിയെക്കൊണ്ട് ഇതെല്ലാം പരിശോധിപ്പിച്ച് സ്വീകാര്യമായതിനുമാത്രം പച്ചക്കൊടി കാണിക്കുക എന്നത് പ്രായോഗികമല്ല. വൈയക്തികമായ നിലയിലാണ് സ്വീകാര്യതയും അസ്വീകാര്യതയും നിര്‍ണയിക്കപ്പെടുക എന്നതുകൊണ്ട് ആ ചുമതല ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തെ ഏല്‍പ്പിക്കുക സാധ്യവുമല്ല. എന്നിട്ടും ഈ വഴിക്ക് കപില്‍ സിബല്‍ ചിന്തിക്കുന്നുവെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്താണെന്ന് പറയേണ്ടിവരും.

ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ വിവരസാങ്കേതികവിദ്യാനിയമം നിലവിലുണ്ട്. അതുപ്രകാരം കൈമാറ്റംചെയ്യപ്പെടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം സേവനദാതാക്കളില്‍ നിക്ഷിപ്തമാണ്്. ഈ വ്യവസ്ഥ ഉപയോഗിച്ച് കേസ് നടത്തിയിട്ടും ശിക്ഷിച്ചിട്ടുമുണ്ട് ഇന്ത്യയില്‍ . ഈ നിയമം നിലവിലിരിക്കെ ഇത് കണ്ടില്ലെന്ന് നടിച്ച് പെരുമാറ്റച്ചട്ടത്തെയും പിഴശിക്ഷയെയും കുറിച്ച് സിബല്‍ സംസാരിക്കുമ്പോള്‍ യഥാര്‍ഥ ഉദ്ദേശ്യം മറ്റുചിലതാണെന്ന് വ്യക്തം. ഒരു ഫേസ്ബുക്ക് പരാമര്‍ശത്തില്‍ സോണിയ ഗാന്ധി വിമര്‍ശിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഈ കോലാഹലം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സര്‍വീസ് ദാതാക്കളെ വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തില്‍ കപില്‍ സിബല്‍ സംസാരിച്ചത് ആ സോണിയാവിമര്‍ശമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ പത്തുശതമാനത്തില്‍ താഴെമാത്രമേ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വരുന്നുള്ളൂവെന്നാണ് ഔദ്യോഗിക കണക്ക്. അത്രയും പേര്‍ക്കിടയില്‍ വ്യാപരിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങള്‍പോലും യുപിഎ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ , അതിന്റെ അടിസ്ഥാനത്തില്‍ മാധ്യമമാരണ നീക്കങ്ങളുമായി അത് നീങ്ങുന്നുവെങ്കില്‍ അടിയന്തരാവസ്ഥയുടെ കിരാതനാളുകളെയാവും രാഷ്ട്രം ഓര്‍ക്കുക.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്