വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, November 28, 2011

കേന്ദ്രം ഇടപെട്ടേ തീരൂ

കേന്ദ്രം ഇടപെട്ടേ തീരൂ

എൻ.കെ.പ്രേമചന്ദ്രൻ

ദേശാഭിമാനി ലേഖനം, 2011 നവംബർ 28


125 വര്‍ഷം പിന്നിട്ട 1886ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടും വീണ്ടും കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. എല്ലാവര്‍ഷവും തെക്കുകിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയംമൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒമ്പത് മാസത്തിനിടെ 27 ഭൂചലനം. അതും റിക്ടര്‍ സ്കെയിലില്‍ 3.4ഉം 3.8ഉം തീവ്രതയുള്ളവ വരെ. ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് അണക്കെട്ടിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിഎസ്എംആര്‍എസ്) നടത്തിയ അണക്കെട്ടിന്റെ സ്കാനിങ് പരിശോധനയില്‍ കേരളത്തെ പ്രതിനിധാനംചെയ്ത്് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് ആശങ്ക പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) ഉപയോഗിച്ച് വെള്ളത്തിനടിയില്‍ അണക്കെട്ടിന്റെ അന്തര്‍ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഉദ്ദേശം 1200 അടി നീളത്തിലും അഞ്ച് അടി വീതിയിലും വിള്ളലുകളും പൊട്ടലുകളുമുണ്ടെന്നും ആ ഭാഗത്തെ പാറകള്‍ തള്ളിനില്‍ക്കുന്നതായും കണ്ടെത്തിയതായി ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് സിഎസ്എംആര്‍എസിന്റെ റിപ്പോര്‍ട്ടിലുണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു.

2000ല്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമറിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക ഉയരുന്നത്. തുടര്‍ഭൂചലനങ്ങളുടെയും അണക്കെട്ടിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള സ്കാനിങ് റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്യേണ്ടത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തിന്റെ വൈകാരികപ്രശ്നം എന്ന നിലയിലല്ലാതെ സമചിത്തതയോടെയും രാഷ്ട്രീയ പക്വതയോടെയും പ്രവര്‍ത്തിക്കണം. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിലുണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഓരോ വാക്കും പ്രവൃത്തിയും ഗൗരവത്തോടെയാകണം. ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. ഈ അധികാരം വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ സ്വീകാര്യമല്ല.

1886ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്നാടിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്ക് ശേഷം അതേപോലെ നിലനിര്‍ത്തിക്കൊണ്ട് പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ മധ്യസ്ഥം വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാടിന് ലഭിച്ചുകൊണ്ടിരിക്കുന്നതില്‍നിന്ന് ഒരുകുറവും വരുത്താതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ജലവിഭവ മന്ത്രി സയ്ഫുദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ കേരളതമിഴ്നാട് മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിമാരും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെയും മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് എഴുതി നല്‍കിയിട്ടുണ്ട്. കേരളം മുന്നോട്ടുവച്ചിട്ടുള്ള ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ അണക്കെട്ടിനെ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ അണക്കെട്ട് എന്നത് തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്ര ഉദാരമായ നിലപാട് സ്വീകരിക്കില്ല. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. ഉയര്‍ന്ന രാഷ്ട്രീയ പക്വതയും വിവേകവും ദേശീയബോധവുമാണ്. കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്ര പാട്ടത്തുകയ്ക്ക് തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന ഉദാരസമീപനം യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രീം കോടതിപോലും പലഘട്ടത്തിലും ഈ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 136ല്‍ നിന്ന് 142 അടി വരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 അടി വരെ ജലനിരപ്പ് ഉയര്‍ത്താന്‍ പ്രശ്നമില്ലെന്നും വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ , കൂട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി അണക്കെട്ട് സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതിതന്നെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് പ്രശ്നത്തില്‍ കേരളം നേടിയ വിജയമാണ്.

അതിപ്രളയമുണ്ടായാല്‍ അണക്കെട്ടിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ അണക്കെട്ടിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരെയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തിക്കുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് സുപ്രീം കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്. അണക്കെട്ടിന്റെ സുരക്ഷ മാത്രമല്ല 1886ലെ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാപ്രശ്നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വെയെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരുപരിധിവരെ അംഗീകരിക്കാന്‍ സുപ്രീം കോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബെഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനും ജസ്റ്റിസ് കെ ടി തോമസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചതും. ഇനി വളരെ അവധാനതയോടും പക്വതയോടും ഓരോ ചുവടുംവയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ അണക്കെട്ട് എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം ചെയ്യേണ്ടത് പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തികഞ്ഞ അവധാനതയോടെയും പക്വതയോടെയും വിവേകത്തോടെയും പ്രശ്നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. അത്തരമൊരു മുന്നേറ്റത്തിന് അവസരമൊരുക്കുക എന്നതാണ് ഏവരിലും നിക്ഷിപ്തമായ ഉത്തരവാദിത്തം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്