വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 9, 2011

നായരുടെ ഗൂഢലക്ഷ്യം

നായരുടെ ഗൂഢലക്ഷ്യം

പ്രത്യേക ലേഖകന്‍

ദേശാഭിമാനി, 2011, ആഗസ്റ്റ്‌ 8

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെ രോഗവിവരം പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആ സന്ദര്‍ശനം സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയായി ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ നേര്‍ചിത്രം നാറാത്തെ നായരുടെ വീട്ടില്‍ ഉണ്ടായ രംഗങ്ങളില്‍നിന്ന് വ്യക്തമാകുന്നു. പാര്‍ടിക്കെതിരെ നായര്‍ പറഞ്ഞ കാര്യങ്ങളും നാടകമാടിയതിന്റെ യഥാര്‍ഥ ഉദ്ദേശ്യവും വ്യക്തമാകുന്നതാണ് അന്നവിടെ നടന്ന കാര്യങ്ങളുടെ ചിത്രീകരണം. വി എസിന്റെ സാന്നിധ്യം എത്രമാത്രം മ്ലേച്ഛമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് നായര്‍ ഉപയോഗിച്ചതെന്ന് കാണുക: വി എസ്, കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ എത്തുന്നു. കുഞ്ഞനന്തന്‍നായര്‍ വി എസിനെ സ്വീകരിക്കുന്നു. തുടര്‍ന്ന് രണ്ടുപേരും തമ്മിലുള്ള സംഭാഷണം (3.00 മിനിറ്റ്) വി എസ്: ഞാന്‍ വന്നു........ഒന്നും വേണ്ട. കഴിക്കുന്നതിനെ സംബന്ധിച്ചുള്ള വിലക്ക് പൂര്‍ണമായും അംഗീകരിക്കുന്നതുകൊണ്ട് ഇതിന്റെയൊന്നും അടുത്ത് ഞാന്‍ ഇരിക്കുന്നില്ല. കുഞ്ഞനന്തന്‍നായര്‍ : ഇളനീര്‍ കുടിക്കുമല്ലോ? വി എസ്: കുടിക്കും. വി എസ്: (കുടിവെള്ളം എത്തിയപ്പോള്‍) അവിടെ ബെല്ലടിച്ചാല്‍ ഇവിടെയെത്തും (വെള്ളം കുടിക്കുന്നു). വി എസ്: മക്കള്‍ , എത്രയൊക്കെ വയസ്സായി, എന്തു ചെയ്യുന്നു? കുഞ്ഞനന്തന്‍നായര്‍ : ഞാന്‍ കാണിച്ചുതരാം (ഫോട്ടോ കാണിക്കുന്നു). കുഞ്ഞനന്തന്‍നായര്‍ : മകളുടെ മൂത്തകുട്ടി ഡോക്ടറായി, ബര്‍ലിനില്‍ . രണ്ടാമത്തെ മകന്‍ ഡോക്ടര്‍ ഭാഗം പഠിക്കുന്നു. ഫോട്ടോ കാണിക്കാം. കുഞ്ഞനന്തന്‍നായര്‍ : (ഫോട്ടോ കാണിച്ച്) ഞാന്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് വരും. ബിസിനസ് ആണ്. യങ് കമ്യൂണിസ്റ്റ്. ഇതൊക്കെയാണ് പരിവര്‍ത്തനത്തിന്റെ കാലം. വി എസ്: നല്ല ബിസിനസ് ആണോ? (വീട്ടിനുള്ളില്‍ നിന്നും) ഭക്ഷണം കഴിക്കുന്നില്ലേ? വി എസ്: (കുഞ്ഞനന്തന്‍നായരുടെ കാലില്‍ തട്ടിക്കൊണ്ട് ഇല്ലെന്ന അര്‍ഥത്തില്‍) ഞങ്ങള്‍ തീരുമാനിച്ചു... വി എസ്: ഒരുനാള്‍ ഞങ്ങള്‍ വന്ന് ഭക്ഷണം കഴിക്കും. ഭക്ഷണം കഴിച്ച് സുഖമായി ഇതുപോലുള്ള സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങി..... കുഞ്ഞനന്തന്‍നായര്‍ : (കൈകൊണ്ട് വീടിന്റെ ഒരു ഭാഗം ചൂണ്ടിക്കാട്ടിക്കൊണ്ട്) വി എസിന് നടക്കാന്‍ .......... (തുടര്‍ന്ന് പത്രക്കാരോട്) നിങ്ങള്‍ പോയി ഫോട്ടോയെടുക്കണം. വിശാലമായ ഇതേ പോലെ സ്റ്റാഫിന് താമസിക്കാന്‍ ബെഡ്റൂമൊക്കെ ഒരുക്കിക്കൊണ്ടിരിക്കുന്നു. അതൊക്കെ ശരിയാകും. വി എസ്: വെരിഗുഡ്. വെരിഗുഡ്. വെരിഗുഡ്. അപ്പോള്‍ ഞാന്‍ ഇറങ്ങും. (വി എസ് ഇറങ്ങുന്നു) പത്രക്കാര്‍ : ഇവിടെ വരുന്നതിനു വിലക്കുണ്ടോ? വി എസ്: ഒരു വിലക്കുമില്ല....... ശരി തുടര്‍ന്ന് കുഞ്ഞനന്തന്‍നായര്‍ വി എസിനെ മുറിയിലേക്ക് നയിക്കുന്നു. നായര്‍ മുറിയുടെ വാതില്‍ അടയ്ക്കുന്നു. പത്തുമിനിറ്റ് മുറിയില്‍ ചെലവിട്ടശേഷം പുറത്തേക്ക്. വി എസ് പോയതിനുശേഷം കുഞ്ഞനന്തന്‍നായര്‍ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി അഭിമുഖം നടത്തുന്നു (4.30 മിനിറ്റ്) 'എന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് വളരെയധികം ദുഃഖത്തോടുകൂടി മാത്രമേ ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയൂ.

2005 മാര്‍ച്ച് നാലിന് എന്റെ ഘടകം പുറത്താക്കാന്‍ പാടില്ലെന്ന് ശക്തിയായി വാദിച്ചെങ്കിലും പി ജയരാജന്‍ , ടി ഗോവിന്ദന്‍ എന്നിവര്‍ അവരെ ശകാരിക്കുകയും ഇത് ഉപരിഘടകത്തിന്റെ തീരുമാനമാണ്, ഇത് നിങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെയും നടപടി വരുമെന്ന ഭീഷണി കമ്പിലെ പാര്‍ടി ഓഫീസില്‍നിന്ന് മുഴക്കി. അന്ന് മുതല്‍ ഞാന്‍ പാര്‍ടിക്ക് പുറത്താണ്. ഞാന്‍ പുറത്താണെങ്കിലും കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ എന്റെ ഹൃദയവും ശരീരവും വീടും സ്വത്തുമെല്ലാം ഉപയോഗിക്കുകയുംചെയ്യുന്നു. നിരന്തരം എഴുതുകയും പാര്‍ടിക്ക് ഉള്ളില്‍ കടന്നുകൂടുന്ന അഴിമതികള്‍ തുറന്നുകാട്ടുകയും പാര്‍ടി നേതൃത്വത്തിലേക്ക് മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാര്‍ കടന്നുവന്നതിനെ തുറന്നുകാട്ടുകയും ചെയ്തു. ആ വിരോധം വച്ചാണ് ഇന്ന് പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ വി എസിന് വിലക്കേര്‍പ്പെടുത്തിയത്. വി എസ് ഇന്നിവിടെ പറഞ്ഞു എനിക്ക് ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ട്, പക്ഷേ വെള്ളം കുടിക്കാന്‍ വിലക്കില്ല. അതുകൊണ്ട് ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പഴയ ഓര്‍മകള്‍ സ്മരിച്ചുകൊണ്ട് പോയിക്കൊള്ളാം എന്ന്. ഇപ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വ്യക്തിബന്ധത്തിനൊന്നും വിലയില്ലെന്ന് വന്നിരിക്കുന്നു. കമ്യൂണിസ്റ്റ്പാര്‍ടി തന്നെ മുതലാളിവര്‍ഗത്തോടുള്ള ബന്ധത്തിനാണ് കൂടുതല്‍ വില നല്‍കുന്നത്. ഇതെല്ലാംതന്നെ തുറന്നുകാണിക്കാന്‍ ഞാന്‍ ഇനിയും എഴുതിക്കൊണ്ടിരിക്കും. വി എസിന്റെ സന്ദര്‍ശനം എനിക്ക് പുതിയ ജീവനും ആവേശവും തന്നിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മാര്‍ക്സിസം ലെനിനിസം പുനഃസ്ഥാപിക്കാനുള്ള ഒരു സമരമുന്നണിയാണ് ഈ അടുത്ത പാര്‍ടി സമ്മേളനത്തോടെ വരാന്‍ പോകുന്നത്. അതിനുളള വിശ്വാസത്തിന് ശക്തികൂട്ടുകയാണ് സഖാവിന്റെ ഈ സന്ദര്‍ശനംകൊണ്ട് എനിക്ക് ലഭിച്ചിരിക്കുന്നത്. ഞാന്‍ ഇന്ന് ഓര്‍ക്കുന്നത് ഒന്നാം പാര്‍ടി കോണ്‍ഗ്രസാണ്. 1943ല്‍ ബോംബെയില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസില്‍ ഞാന്‍ പ്രതിനിധിയായിരുന്നു. എന്നെ അവിടെക്കൊണ്ടുപോയി പരിചയപ്പെടുത്തിയത് കൃഷ്ണപിള്ളയായിരുന്നു. ആ കൃഷ്ണപിള്ള 1940ല്‍ ഒളിവില്‍ കിടന്ന കട്ടിലാണിത്. ആ കട്ടിലിലാണ് ഞാന്‍ ഇപ്പോള്‍ പകല്‍ വിശ്രമിക്കുന്നത്. ഈ വീട്ടില്‍ ഇ എം എസ്, കൃഷ്ണപിള്ള തുടങ്ങിയവര്‍ ഒളിവില്‍ താമസിച്ചു. ഇ എം എസ് പലതവണ വന്ന് താമസിച്ചു. എ കെ ജി വന്ന് താമസിച്ചു. പിണറായി വിജയന്‍ താമസിച്ചു. അദ്ദേഹത്തിനുവേണ്ടിയാണ് ഈ സെക്യൂരിറ്റി ഏര്‍പ്പാടൊക്കെ ചെയ്തത്. അങ്ങനെ പാര്‍ടിക്കുവേണ്ടി സകലതുംതന്നെ ത്യജിച്ചിട്ടുള്ള എന്റെ വീട്ടില്‍ വി എസ് വരുന്നതിനെ വിലക്കിയിട്ടുള്ളത് ഏറ്റവും പൈശാചികമായിട്ടുള്ള സമീപനമാണ്. മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ. ഇത്രമാത്രമേ എനിക്ക് പറയാന്‍ കഴിയൂ.

വി എസ് ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിച്ചല്ലോ. അത് എന്റെ ഹൃദയവും വയറും നിറച്ചിരിക്കുന്നു. അദ്ദേഹം അടുത്തുതന്നെ ഇവിടെ വരും. പാര്‍ടി നേതാക്കന്മാര്‍ അദ്ദേഹത്തെ ഇവിടെ കൂട്ടിക്കൊണ്ടുവരും. ഈ പാര്‍ടിസമ്മേളനത്തോടുകൂടി 14 കൊല്ലത്തെ മുതലാളിത്തവര്‍ഗത്തിന്റെ ദത്തുപുത്രന്റെ ഭരണം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അവസാനിക്കാന്‍ പോകുകയാണ്. ഇ എം എസ് 10 വര്‍ഷം സെക്രട്ടറിയായി. എ കെ ജി രണ്ടുവര്‍ഷം, കൃഷ്ണപിള്ള 9 വര്‍ഷം, പി സി ജോഷി 10 വര്‍ഷം. പിണറായി 14 കൊല്ലം സെക്രട്ടറിയായി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരമാണിത്. ഒരു വര്‍ഗസമരമാണ്. ആശയപരമായ വര്‍ഗസമരം. മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരെ പാര്‍ടിയില്‍നിന്ന് തുരത്താനുള്ള സമരം. അതിന്റെ തുടക്കമായിട്ടാണ് ഞാന്‍ ഈ സൗഹൃദത്തെ കാണുന്നത്.'

1 comment:

maharshi said...

ഒരു വിയോചിപ്പും ഇല്ല

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്