വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, August 15, 2011

ഫാന്‍സ് അസോസിയേഷന്‍


ഉള്ളതുപറഞ്ഞാല്‍

ഫാന്‍സ് അസോസിയേഷന്‍

ശതമന്യു


ദേശാഭിമാനി, 2011 ആഗസ്റ്റ് 15

ഇത് ഫാന്‍സ് അസോസിയേഷനുകളുടെ കാലമാണ്. ഉമ്മന്‍ചാണ്ടി ഫാന്‍സ് ക്ലബ്ബില്‍ ഇന്ദ്രന്‍ മുതല്‍ രാജപ്പന്‍വരെ ഉണ്ട്. പി സി ജോര്‍ജ് പറയുന്നത്, മന്ത്രിസഭയുടെ തീരുമാനത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തവുമില്ല; പാമൊലിന്‍ കേസില്‍ പ്രതിയാവുകയുമില്ല എന്ന്. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ മന്ത്രിസഭാതീരുമാനത്തിനു വിലയില്ലപിണറായിയെ പിടിക്കണം എന്നായിരുന്നു രാജപ്പന്റെയും ജോര്‍ജ്കുട്ടിയുടെയും ഘോരവാദം. ഇങ്ങനെ അപ്പപ്പോള്‍ കാണുന്നവരെ കെട്ടിപ്പിടിച്ച് വാത്സല്യം നുകരുന്ന ശീലക്കാരുടെ എണ്ണം കൂടിവരികയാണ് നാട്ടില്‍ . ചെന്നിത്തല പറയുന്നതുകേട്ടു, പാമൊലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന്. ലാവ്ലിന്‍ കേസില്‍ രാഷ്ട്രീയക്കളി എണ്ണിപ്പറഞ്ഞ് അതിനെ രാഷ്ട്രീയമായി തുറന്നുകാട്ടുമെന്ന് സിപിഐ എം നിലപാടെടുത്തപ്പോള്‍ ആനപ്പുറത്തേറിയാണ് പ്രതിഷേധം വന്നത്. നിയമത്തോടോ രാഷ്ട്രീയക്കളി എന്നാണ് ചോദിച്ചത്. ഇവിടെ സ്വയം കുഴിച്ച കുഴിയില്‍ ഉമ്മന്‍ചാണ്ടി വീഴുകയും മുസ്തഫ മണ്ടന്‍ കളിച്ച് അതേ കുഴിയിലേക്ക് കല്ലെടുത്തിടുകയും ചെയ്തപ്പോള്‍ രാഷ്ട്രീയമായി നേരിടുമത്രെ. ഉമ്മന്‍ചാണ്ടി മൊഴിഞ്ഞത്, തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന്. ഇപ്പോള്‍ പി സി ജോര്‍ജ് പറയുന്നത് ആ പാവത്തിന് ഒന്നും അറിയില്ലായിരുന്നു എന്ന്. ചെന്നിത്തല ആണയിടുന്നു ഞാന്‍ ക്യാബിനറ്റില്‍ ഇല്ല; ക്യാബിനറ്റില്‍ ഉള്ളവരോട് ചോദിക്കൂ എന്ന്. നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതൊന്നും വാര്‍ത്തയല്ല. ലാവ്ലിന്‍ കേസില്‍ ഒരു നട്ടപ്പിരാന്തനെ വണ്ടികയറ്റി കൊണ്ടുവന്ന് നാടുചുറ്റിച്ച് വാര്‍ത്ത സൃഷ്ടിച്ച മാധ്യമനിഷ്പക്ഷേന്ദ്രന്മാര്‍ക്ക് വാര്‍ത്തയും സത്യവുമൊന്നും വേണ്ടഎല്ലിന്‍ കഷണങ്ങള്‍ മതി. ഉമ്മന്‍ചാണ്ടി കുടുങ്ങുന്ന കേസിലും അവര്‍ ചര്‍ച്ചചെയ്യുക കോടിയേരി പറഞ്ഞത് ശരിയായോ, എല്‍ഡിഎഫില്‍ ആശയക്കുഴപ്പമല്ലേ എന്നാണ്. സിപിഐ എമ്മിനെതിരെ സാക്ഷികളെ സൃഷ്ടിക്കും, ഏതോ തലതിരിഞ്ഞവര്‍ നാലു പോസ്റ്ററൊട്ടിച്ചാല്‍ ആഗോളവാര്‍ത്തയാക്കും. പിണറായി വിജയന് അനുകൂലമായി കോടതി പറഞ്ഞാല്‍ അമ്പമ്പോ അത് ശരിക്കും എതിരായി പറഞ്ഞതാണ് എന്ന് സമര്‍ഥിക്കാന്‍ ഒരു നിയമജ്ഞന്‍ ചാടിവീണിരിക്കും. കോടതി എതിരായാണ് പറഞ്ഞതെങ്കില്‍ , ഇനി പിണറായി ജീവിക്കാന്‍ പാടില്ല എന്നതായിരിക്കും മുന്‍ നക്സല്‍ എന്ന് സ്വയംവിളിക്കാറുള്ള വക്കീല്‍ മഹോദയിന്റെ തീര്‍പ്പ്. അങ്ങനെയൊരാള്‍ , വീരഇന്ദ്രന്മാരുടെ പത്രത്താളില്‍ കയറി സമര്‍ഥിച്ചുകളഞ്ഞത്, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടതില്ല എന്നാണ്. അതിനായി ഭരണഘടനയുടെ ഉടുമുണ്ട് പോലും അഴിക്കാന്‍നോക്കി കാളീശ്വരത്തെ രാജപ്പന്‍

ആപ്പുക്കുട്ടന് പിള്ളയെയും കാണണ്ട; ഉമ്മന്‍ചാണ്ടിയുടെ കേസും നോക്കേണ്ട. ബര്‍ലിന്‍നായര്‍ പൊളിറ്റ് ബ്യുറോയിലെത്തിയാല്‍മതി. ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കയറിയിരുന്നയാള്‍ 'പ്രധാനമന്ത്രി'യായി. ഈരാറ്റുപേട്ടയിലെ ക്വട്ടേഷന്‍പണിക്ക് ക്യാബിനറ്റ് പദവി കിട്ടി. എതിരായി വിധിച്ച ജഡ്ജി പണ്ട് കമ്യൂണിസ്റ്റായിരുന്നു എന്നതാണ് ന്യായം പറയേണ്ടതെന്ന് പി സി ജോര്‍ജ് ക്ലാസെടുക്കുന്നു. രാഷ്ട്രീയത്തില്‍ വയ്യാതാകുമ്പോഴാണ് എന്‍ ഡി തിവാരിയെപ്പോലുള്ളവര്‍ക്ക് ഗവര്‍ണര്‍പദവി കൊടുക്കുന്നത്. അങ്ങനെയൊരു ഗവര്‍ണര്‍ മന്ത്രിസഭയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ തള്ളി രാഷ്ട്രീയതീരുമാനമെടുത്തപ്പോള്‍ സിപിഐ എം എതിര്‍പ്പുയര്‍ത്തി. അന്ന് ഗവര്‍ണറുടെ പദവിയുടെ പവിത്രതയെക്കുറിച്ച് സംഘഗാനംപാടിയവര്‍ക്ക് ഇപ്പോള്‍ ഒരു ജില്ലാ ജഡ്ജിയുടെ ജാതകംതോണ്ടി പി സി ജോര്‍ജ് തെരുവിലെടുത്തിട്ടലക്കുമ്പോള്‍ കണ്ണും കാണുന്നില്ല, കാതും കേള്‍ക്കുന്നില്ല. ശുംഭന്‍ വിളിക്ക് എം വി ജയരാജനെ വിടില്ല ഞങ്ങള്‍ എന്നാണ് കോടതി പറയുന്നത്. അക്കണക്കിന് പി സി ജോര്‍ജിന് കൂട്ടില്‍നിന്നിറങ്ങാന്‍ സമയം കാണില്ല. ഒരുഭാഗത്ത് ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിക്കുന്നു. മറുവശത്ത് ജഡ്ജിയെ ആക്രമിക്കുന്നു. കമീഷന്‍ പിരിച്ചുവിടുന്നു. സ്വാശ്രയക്കാരുടെകൂടെ ആടിപ്പാടിയ ജഡ്ജിയെ തുറന്നുകാട്ടിയപ്പോള്‍ ജുഡീഷ്യറിയുടെ പരിപാവനത തച്ചുടയ്ക്കപ്പെടുന്നേ എന്ന നിലവിളിയായിരുന്നു. ഇപ്പോള്‍ അക്കൂട്ടര്‍ മോങ്ങുന്നുപോലുമില്ല. ഇതെല്ലാം കാണുമ്പോള്‍ ആപ്പുക്കുട്ടന്റെ പണിതന്നെ ഉചിതം എന്ന് തോന്നുന്നു. വെറുതെ കമ്യൂണിസ്റ്റുകാരെ തെറിവിളിച്ചുകൊണ്ടിരിക്കുക. പത്രത്തില്‍ സ്ഥലം കിട്ടും; ചാനലില്‍ കസേര കിട്ടും. പറയുന്നതെല്ലാം ഒരേ കാര്യങ്ങളാണെങ്കിലും യുഡിഎഫിലെ പ്രശ്ങ്ങള്‍ മൂടിവയ്ക്കുക എന്ന സേവനം കൃത്യമായി നിറവേറ്റപ്പെടുന്നുണ്ട്. കൊക്കകോളക്കാരനെ പ്ലാനിങ് ബോര്‍ഡിലിരുത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സിങ്വിയും ചിദംബരവും നേതാവായ പാര്‍ടിക്ക് സാന്തിയാഗോ മാര്‍ട്ടിനെ പ്ലാനിങ് ബോര്‍ഡ് മെമ്പറാക്കാന്‍ തോന്നാത്തതില്‍ സന്തോഷിക്കാം. ആ ബോര്‍ഡില്‍ ഇപ്പോള്‍ വൈസ് ചെയര്‍മാന്റെ ഭരണമാണത്രെ. ഉമ്മന്‍ചാണ്ടിക്ക് ശബ്ദം നഷ്ടപ്പെട്ടുപോലും. മഹാബലി വരുമ്പോള്‍ ഇതൊക്കെ കാണാനാകും വിധി. എന്തായാലും ഇത്തരം വേണ്ടാതീനങ്ങളൊന്നും നാട്ടുകാരെ അറിയിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമസൈന്യം ജാഗരൂകരായി നില്‍ക്കുന്നുണ്ട്. പ്രസ് അക്കാദമിപോലെ ചില അക്കാദമികളും സിന്‍ഡിക്കറ്റുകളുമുണ്ടാക്കി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതിച്ചുകൊടുത്താല്‍ അവര്‍ തൃപ്തിപ്പെട്ടുകൊള്ളും

ഓരോരുത്തര്‍ക്ക് ഓരോ ദൗത്യമുണ്ട്. മഴയുടെയും ഇടിമിന്നലിന്റെയും ദേവനാണ് ഇന്ദ്രന്‍ . അഷ്ടദിക്പാലകന്മാരില്‍ ഒരാള്‍ . ആ ഇന്ദ്രന്റെ വിലാസം അമരാവതി, സ്വര്‍ഗം പോസ്റ്റ് എന്നതാണ്. ഇവിടെ പരാമര്‍ശിക്കുന്ന ഇന്ദ്രന്‍ കോഴിക്കോടന്‍ ബിരിയാണി കഴിക്കുന്നയാളാണ്. മഴയും ഇടിമിന്നലുമുണ്ടാക്കുക, അഷ്ടദിക്പാലകന്റെ സൂക്ഷ്മതയോടെ യുഡിഎഫിനെ സംരക്ഷിക്കുക എന്നീ ദൗത്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഭംഗിയായി നിര്‍വഹിക്കുന്നു. ചുറ്റും അനുചരരുണ്ട്. ഇന്ദ്രനെ ആരെങ്കിലും തറപ്പിച്ചു നോക്കിയാല്‍ വാനരപ്പട ചാടിയിറങ്ങും. ബഹുമുഖ പ്രതിഭകള്‍ക്ക് പലകാര്യം ഒരുനേരം ചെയ്യാം. ഒരുഭാഗത്ത് യൂണിയന്‍ , മറുഭാഗത്ത് ഐരാവതത്തിന്റെ മുതുകത്തേറി കോളമെഴുത്ത്, പിന്നൊരു ഭാഗത്ത് രാഷ്ട്രീയ ഇടപെടല്‍ . എല്ലാമായപ്പോള്‍ താനൊരു സംഭവം തന്നെയെന്ന് തോന്നിപ്പോയി. കണ്ടുനിന്നവര്‍ക്കും അങ്ങനെതന്നെ തോന്നി. അങ്ങനെ കാളീശ്വരം രാജ്, ക്രൈം നന്ദകുമാര്‍ , കാര്‍ത്തികപുരം കൊച്ചപ്പി, ആപ്പുക്കുട്ടന്‍ പാരക്കുന്ന്, പുഴങ്കരരാജു തുടങ്ങിയ മഹാന്മാരുടെ ശ്രേണിയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. എവിടെ അനീതി കണ്ടാലും വിശേഷാല്‍ ശക്തിയോടെ ചാടിവീണുകളയും. പക്ഷേ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് ആ പേനയില്‍നിന്ന് ഇന്നുവരെ ഒരു വരി ഉതിര്‍ന്നുവീണിട്ടില്ല. പാമൊലിന്‍ കേസില്‍ പെട്ട് തുലഞ്ഞുകിടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രക്ഷയ്ക്ക്, ഇതെല്ലാം അസാധാരണ സംഭവങ്ങളല്ലേവെറുതെ വാള്‍ തൂങ്ങുകയല്ലേ എന്നാണ് ഇന്ദ്രന്റെ രക്ഷാബന്ധനം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായറിയാം. ഐരാവതത്തിന്റെ തീറ്റയ്ക്കിപ്പോള്‍ നല്ല വിലയായതുകൊണ്ട്, പകരം യാത്രയ്ക്ക് സര്‍ക്കാര്‍ ബോര്‍ഡുവച്ച കാര്‍ ഉമ്മന്‍ചാണ്ടി ഇന്ദ്രന് നല്‍കി. എറണാകുളത്ത് വിശ്രമത്തിനൊരു ഓഫീസും. ഇനി അഞ്ചുകൊല്ലം പ്രതിപക്ഷം വെള്ളം കുടിച്ചതുതന്നെ. കുടിച്ചില്ലെങ്കില്‍ കുടിപ്പിക്കും

ബാലകൃഷ്ണപിള്ള എഴുപത്തൊന്‍പതുദിവസം കഴിഞ്ഞാല്‍ പലരുടെയും മുഖംമൂടി തകര്‍ക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പല പ്രമാണിമാര്‍ക്കും അതോടെ ഉറക്കംകെട്ടു. പിള്ളയ്ക്ക് ജയിലില്‍നിന്ന് പ്രൊമോഷന്‍ കിംസ് ആശുപത്രിയുടെ ശീതളിമയിലേക്ക്. ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ മസ്കറ്റ് ഹോട്ടലിലേക്ക് മാറാം. തമാശതന്നെ. അഴിമതി അന്വേഷിക്കാന്‍ മാണി ഗ്രൂപ്പ് പ്രത്യേക സമിതിയുണ്ടാക്കിയത്രെ. അവരുടെ കാര്യം ആര് നോക്കും; ബ്ലാക്ക് മെയിലിങ് ആ സമിതിയുടെ പരിധിയില്‍ പെടുമോ, സമിതിക്കാര്‍ ലോക്പാല്‍ ബില്ലിന് അകത്തോ പുറത്തോ എന്നീ വിഷയങ്ങള്‍ പി സി ജോര്‍ജ് കൈകാര്യംചെയ്യുമോ എന്തോ. തരുണ്‍ ദാസിന്റെ കാര്യം കോളയ്ക്കെതിരെ സമരംനയിച്ച കൃഷ്ണന്‍കുട്ടിയെ ബോധ്യപ്പെടുത്താനെങ്കിലും വീരന് കഴിഞ്ഞിട്ടുണ്ടാകുമോ.. പെരുമാട്ടി പഞ്ചായത്തിലെ വീരന്‍ദളിനെ ഇനി തരുണ്‍ദാസ് നയിക്കട്ടെ.

Tuesday, August 9, 2011

പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം

പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം

സ്വന്തം ലേഖകന്‍


മനോരമ ഓൺലെയിൻ , 2011 ആഗസ്റ്റ് 8

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. കേസിനാസ്പദമായ ഇടപാട് നടന്ന കാലയളവില്‍ ധനമന്ത്രിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണറിപ്പോര്‍ട്ട് മൂന്നു മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മന്ത്രിസഭായോഗത്തില്‍ പാമൊയില്‍ ഇറക്കുമതി പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്‍ദ്ദേശത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു, പാമൊയിലിന് 15 ശതമാനം സേവനനികുതി ഈടാക്കുന്നതു സംബന്ധിച്ച വസ്തുതകള്‍ ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നു, പാമൊയില്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഒന്നരമാസത്തോളം അന്നത്തെ ധനമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നു എന്നീ മൂന്നു കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നതിനായി കോടതി കണക്കിലെടുത്തത്.

നിലവിലെ കുറ്റപത്രം അനുസരിച്ച് മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ളവരെ വിചാരണ ചെയ്യാവുന്നതാണെന്നും കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തില്‍ പുതിയ തെളിവുകളോ കൂടുതല്‍ പേരുടെ പങ്കോ കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കാട്ടിയാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ. ഹനീഫ റിപ്പോര്‍ട്ട് തള്ളിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പാമൊലിന്‍ കേസിലെ തുടരന്വേഷണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാമൊലിന്‍ കേസിനെ ധാര്‍മികമായും നിയമപരമായും നേരിടുമെന്നാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൂന്നു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഇന്നത്തെ വിജിലന്‍സ് കോടതി അതിനാല്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

പാമൊലിന്‍ ഇടപാടിനെ കുറിച്ച് തനിക്കെല്ലാം അറിയാം എന്ന ഉമ്മന്‍ചാണ്ടിയുടെ പത്ര പ്രസ്താവന അടിസ്ഥാനമാക്കിയാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായ പി.എ. അഹമ്മദ് ഫെബ്രുവരി 26ന് ഹര്‍ജി നല്‍കിയത്. കേസിലെ നാലാം പ്രതിയായ സക്കറിയ മാത്യു കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പാമൊലിന്‍ ഇറക്കുമതിയെ കുറിച്ച് അന്നത്തെ ധനമന്ത്രിക്ക് എല്ലാം അറിയാമെന്ന് പറഞ്ഞിരുന്നു. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡിന് 15% സര്‍വീസ് ചാര്‍ജ് നല്‍കി പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ധനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു എന്നും അനുമതിയില്ലാതെ ഇറക്കുമതി സാധിക്കില്ലെന്നുമാണ് സക്കറിയ മാത്യു വാദിച്ചിരുന്നത്. ധനമന്ത്രിയുടെ സമ്മതത്തോടെയാണ് ഫയല്‍ മന്ത്രിസഭാ യോഗം പരിഗണിച്ചതെന്ന് അന്നത്തെ ഭക്ഷ്യ സിവില്‍ സപ്ളൈസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നതും അഹമ്മദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസില്‍ പുതിയ പ്രതികള്‍ വന്നേക്കാമെന്നും തുടരന്വേഷണം വേണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് 1992 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഒന്നാം പ്രതി. നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു. സിവില്‍ സപ്ളൈസ് മുന്‍ എംഡി ജിജിതോംസണ്‍, പാമൊയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനല്‍ പി.ജെ. തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.

നായരുടെ ഗൂഢലക്ഷ്യം

നായരുടെ ഗൂഢലക്ഷ്യം

പ്രത്യേക ലേഖകന്‍

ദേശാഭിമാനി, 2011, ആഗസ്റ്റ്‌ 8

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെ രോഗവിവരം പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആ സന്ദര്‍ശനം സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയായി ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ നേര്‍ചിത്രം നാറാത്തെ നായരുടെ വീട്ടില്‍ ഉണ്ടായ രംഗങ്ങളില്‍നിന്ന് വ്യക്തമാകുന്നു. പാര്‍ടിക്കെതിരെ നായര്‍ പറഞ്ഞ കാര്യങ്ങളും നാടകമാടിയതിന്റെ യഥാര്‍ഥ ഉദ്ദേശ്യവും വ്യക്തമാകുന്നതാണ് അന്നവിടെ നടന്ന കാര്യങ്ങളുടെ ചിത്രീകരണം. വി എസിന്റെ സാന്നിധ്യം എത്രമാത്രം മ്ലേച്ഛമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് നായര്‍ ഉപയോഗിച്ചതെന്ന് കാണുക: വി എസ്, കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ എത്തുന്നു. കുഞ്ഞനന്തന്‍നായര്‍ വി എസിനെ സ്വീകരിക്കുന്നു. തുടര്‍ന്ന് രണ്ടുപേരും തമ്മിലുള്ള സംഭാഷണം (3.00 മിനിറ്റ്) വി എസ്: ഞാന്‍ വന്നു........ഒന്നും വേണ്ട. കഴിക്കുന്നതിനെ സംബന്ധിച്ചുള്ള വിലക്ക് പൂര്‍ണമായും അംഗീകരിക്കുന്നതുകൊണ്ട് ഇതിന്റെയൊന്നും അടുത്ത് ഞാന്‍ ഇരിക്കുന്നില്ല. കുഞ്ഞനന്തന്‍നായര്‍ : ഇളനീര്‍ കുടിക്കുമല്ലോ? വി എസ്: കുടിക്കും. വി എസ്: (കുടിവെള്ളം എത്തിയപ്പോള്‍) അവിടെ ബെല്ലടിച്ചാല്‍ ഇവിടെയെത്തും (വെള്ളം കുടിക്കുന്നു). വി എസ്: മക്കള്‍ , എത്രയൊക്കെ വയസ്സായി, എന്തു ചെയ്യുന്നു? കുഞ്ഞനന്തന്‍നായര്‍ : ഞാന്‍ കാണിച്ചുതരാം (ഫോട്ടോ കാണിക്കുന്നു). കുഞ്ഞനന്തന്‍നായര്‍ : മകളുടെ മൂത്തകുട്ടി ഡോക്ടറായി, ബര്‍ലിനില്‍ . രണ്ടാമത്തെ മകന്‍ ഡോക്ടര്‍ ഭാഗം പഠിക്കുന്നു. ഫോട്ടോ കാണിക്കാം. കുഞ്ഞനന്തന്‍നായര്‍ : (ഫോട്ടോ കാണിച്ച്) ഞാന്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് വരും. ബിസിനസ് ആണ്. യങ് കമ്യൂണിസ്റ്റ്. ഇതൊക്കെയാണ് പരിവര്‍ത്തനത്തിന്റെ കാലം. വി എസ്: നല്ല ബിസിനസ് ആണോ? (വീട്ടിനുള്ളില്‍ നിന്നും) ഭക്ഷണം കഴിക്കുന്നില്ലേ? വി എസ്: (കുഞ്ഞനന്തന്‍നായരുടെ കാലില്‍ തട്ടിക്കൊണ്ട് ഇല്ലെന്ന അര്‍ഥത്തില്‍) ഞങ്ങള്‍ തീരുമാനിച്ചു... വി എസ്: ഒരുനാള്‍ ഞങ്ങള്‍ വന്ന് ഭക്ഷണം കഴിക്കും. ഭക്ഷണം കഴിച്ച് സുഖമായി ഇതുപോലുള്ള സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങി..... കുഞ്ഞനന്തന്‍നായര്‍ : (കൈകൊണ്ട് വീടിന്റെ ഒരു ഭാഗം ചൂണ്ടിക്കാട്ടിക്കൊണ്ട്) വി എസിന് നടക്കാന്‍ .......... (തുടര്‍ന്ന് പത്രക്കാരോട്) നിങ്ങള്‍ പോയി ഫോട്ടോയെടുക്കണം. വിശാലമായ ഇതേ പോലെ സ്റ്റാഫിന് താമസിക്കാന്‍ ബെഡ്റൂമൊക്കെ ഒരുക്കിക്കൊണ്ടിരിക്കുന്നു. അതൊക്കെ ശരിയാകും. വി എസ്: വെരിഗുഡ്. വെരിഗുഡ്. വെരിഗുഡ്. അപ്പോള്‍ ഞാന്‍ ഇറങ്ങും. (വി എസ് ഇറങ്ങുന്നു) പത്രക്കാര്‍ : ഇവിടെ വരുന്നതിനു വിലക്കുണ്ടോ? വി എസ്: ഒരു വിലക്കുമില്ല....... ശരി തുടര്‍ന്ന് കുഞ്ഞനന്തന്‍നായര്‍ വി എസിനെ മുറിയിലേക്ക് നയിക്കുന്നു. നായര്‍ മുറിയുടെ വാതില്‍ അടയ്ക്കുന്നു. പത്തുമിനിറ്റ് മുറിയില്‍ ചെലവിട്ടശേഷം പുറത്തേക്ക്. വി എസ് പോയതിനുശേഷം കുഞ്ഞനന്തന്‍നായര്‍ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി അഭിമുഖം നടത്തുന്നു (4.30 മിനിറ്റ്) 'എന്നെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് വളരെയധികം ദുഃഖത്തോടുകൂടി മാത്രമേ ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയൂ.

2005 മാര്‍ച്ച് നാലിന് എന്റെ ഘടകം പുറത്താക്കാന്‍ പാടില്ലെന്ന് ശക്തിയായി വാദിച്ചെങ്കിലും പി ജയരാജന്‍ , ടി ഗോവിന്ദന്‍ എന്നിവര്‍ അവരെ ശകാരിക്കുകയും ഇത് ഉപരിഘടകത്തിന്റെ തീരുമാനമാണ്, ഇത് നിങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെയും നടപടി വരുമെന്ന ഭീഷണി കമ്പിലെ പാര്‍ടി ഓഫീസില്‍നിന്ന് മുഴക്കി. അന്ന് മുതല്‍ ഞാന്‍ പാര്‍ടിക്ക് പുറത്താണ്. ഞാന്‍ പുറത്താണെങ്കിലും കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ എന്റെ ഹൃദയവും ശരീരവും വീടും സ്വത്തുമെല്ലാം ഉപയോഗിക്കുകയുംചെയ്യുന്നു. നിരന്തരം എഴുതുകയും പാര്‍ടിക്ക് ഉള്ളില്‍ കടന്നുകൂടുന്ന അഴിമതികള്‍ തുറന്നുകാട്ടുകയും പാര്‍ടി നേതൃത്വത്തിലേക്ക് മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാര്‍ കടന്നുവന്നതിനെ തുറന്നുകാട്ടുകയും ചെയ്തു. ആ വിരോധം വച്ചാണ് ഇന്ന് പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ വി എസിന് വിലക്കേര്‍പ്പെടുത്തിയത്. വി എസ് ഇന്നിവിടെ പറഞ്ഞു എനിക്ക് ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ട്, പക്ഷേ വെള്ളം കുടിക്കാന്‍ വിലക്കില്ല. അതുകൊണ്ട് ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പഴയ ഓര്‍മകള്‍ സ്മരിച്ചുകൊണ്ട് പോയിക്കൊള്ളാം എന്ന്. ഇപ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വ്യക്തിബന്ധത്തിനൊന്നും വിലയില്ലെന്ന് വന്നിരിക്കുന്നു. കമ്യൂണിസ്റ്റ്പാര്‍ടി തന്നെ മുതലാളിവര്‍ഗത്തോടുള്ള ബന്ധത്തിനാണ് കൂടുതല്‍ വില നല്‍കുന്നത്. ഇതെല്ലാംതന്നെ തുറന്നുകാണിക്കാന്‍ ഞാന്‍ ഇനിയും എഴുതിക്കൊണ്ടിരിക്കും. വി എസിന്റെ സന്ദര്‍ശനം എനിക്ക് പുതിയ ജീവനും ആവേശവും തന്നിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മാര്‍ക്സിസം ലെനിനിസം പുനഃസ്ഥാപിക്കാനുള്ള ഒരു സമരമുന്നണിയാണ് ഈ അടുത്ത പാര്‍ടി സമ്മേളനത്തോടെ വരാന്‍ പോകുന്നത്. അതിനുളള വിശ്വാസത്തിന് ശക്തികൂട്ടുകയാണ് സഖാവിന്റെ ഈ സന്ദര്‍ശനംകൊണ്ട് എനിക്ക് ലഭിച്ചിരിക്കുന്നത്. ഞാന്‍ ഇന്ന് ഓര്‍ക്കുന്നത് ഒന്നാം പാര്‍ടി കോണ്‍ഗ്രസാണ്. 1943ല്‍ ബോംബെയില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസില്‍ ഞാന്‍ പ്രതിനിധിയായിരുന്നു. എന്നെ അവിടെക്കൊണ്ടുപോയി പരിചയപ്പെടുത്തിയത് കൃഷ്ണപിള്ളയായിരുന്നു. ആ കൃഷ്ണപിള്ള 1940ല്‍ ഒളിവില്‍ കിടന്ന കട്ടിലാണിത്. ആ കട്ടിലിലാണ് ഞാന്‍ ഇപ്പോള്‍ പകല്‍ വിശ്രമിക്കുന്നത്. ഈ വീട്ടില്‍ ഇ എം എസ്, കൃഷ്ണപിള്ള തുടങ്ങിയവര്‍ ഒളിവില്‍ താമസിച്ചു. ഇ എം എസ് പലതവണ വന്ന് താമസിച്ചു. എ കെ ജി വന്ന് താമസിച്ചു. പിണറായി വിജയന്‍ താമസിച്ചു. അദ്ദേഹത്തിനുവേണ്ടിയാണ് ഈ സെക്യൂരിറ്റി ഏര്‍പ്പാടൊക്കെ ചെയ്തത്. അങ്ങനെ പാര്‍ടിക്കുവേണ്ടി സകലതുംതന്നെ ത്യജിച്ചിട്ടുള്ള എന്റെ വീട്ടില്‍ വി എസ് വരുന്നതിനെ വിലക്കിയിട്ടുള്ളത് ഏറ്റവും പൈശാചികമായിട്ടുള്ള സമീപനമാണ്. മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ. ഇത്രമാത്രമേ എനിക്ക് പറയാന്‍ കഴിയൂ.

വി എസ് ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിച്ചല്ലോ. അത് എന്റെ ഹൃദയവും വയറും നിറച്ചിരിക്കുന്നു. അദ്ദേഹം അടുത്തുതന്നെ ഇവിടെ വരും. പാര്‍ടി നേതാക്കന്മാര്‍ അദ്ദേഹത്തെ ഇവിടെ കൂട്ടിക്കൊണ്ടുവരും. ഈ പാര്‍ടിസമ്മേളനത്തോടുകൂടി 14 കൊല്ലത്തെ മുതലാളിത്തവര്‍ഗത്തിന്റെ ദത്തുപുത്രന്റെ ഭരണം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അവസാനിക്കാന്‍ പോകുകയാണ്. ഇ എം എസ് 10 വര്‍ഷം സെക്രട്ടറിയായി. എ കെ ജി രണ്ടുവര്‍ഷം, കൃഷ്ണപിള്ള 9 വര്‍ഷം, പി സി ജോഷി 10 വര്‍ഷം. പിണറായി 14 കൊല്ലം സെക്രട്ടറിയായി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരമാണിത്. ഒരു വര്‍ഗസമരമാണ്. ആശയപരമായ വര്‍ഗസമരം. മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരെ പാര്‍ടിയില്‍നിന്ന് തുരത്താനുള്ള സമരം. അതിന്റെ തുടക്കമായിട്ടാണ് ഞാന്‍ ഈ സൗഹൃദത്തെ കാണുന്നത്.'

പ്രതിമ നന്ന്, പക്ഷേ തലയില്ല!

പ്രതിമ നന്ന്, പക്ഷേ തലയില്ല!

സുകുമാര്‍ അഴീക്കോട്

ദേശാഭിമാനി, 2011, ആഗസ്റ്റ്‌ 3

ആഗസ്ത് ഒന്നിന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ചിരസ്മരണീയമാകാന്‍ പോകുന്നത് ലോക്പാല്‍ബില്‍ എന്ന അത്ഭുത പ്രസവം മൂലമായിരിക്കുമത്രേ. ഗവണ്‍മെന്റ് പക്ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ധാരണ ഇതാണ്. പാര്‍ലമെന്റിലെ ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷങ്ങള്‍ക്കും അണ്ണാഹസാരെയെപ്പോലെ വെളിയിലുള്ള പ്രതിപക്ഷത്തിനും മറ്റൊരു സങ്കല്‍പ്പമാണ് ആ ബില്ലിനെക്കുറിച്ചുള്ളത്. അത് ചാപിള്ള ആയിരിക്കും, മല പ്രസവിക്കുന്ന എലിയായിരിക്കും, പല്ലില്ലാത്ത പുലിയായിരിക്കും എന്നൊക്കെ. എനിക്ക് തോന്നിയ മറ്റൊരു ഭാവന, ഈ ബില്ല് തലയുടഞ്ഞ പ്രതിമയായിരിക്കും എന്നാണ്. തല വേണമോ വേണ്ടയോ എന്നതിനെപ്പറ്റിയാണ് വിവാദം. രാഷ്ട്രത്തിന്റെ തലവന്‍ രാഷ്ട്രപതിയാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ശരിയായ രാഷ്ട്രശിരസ്സ് ഭരണനേതാവായ പ്രധാനമന്ത്രിതന്നെ. സര്‍വമേഖലകളില്‍നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ലോക്പാല്‍ ബില്‍ ഉണ്ടാക്കുമെന്ന ഒരു തീരുമാനം എടുത്തുപ്രത്യക്ഷത്തില്‍ എങ്കിലും. പക്ഷേ, ഹസാരെയുടെ പൗരസമിതിയുടെ കരടുമായി യോജിപ്പില്ലാതെ സമിതി യോഗം അലസിപ്പോയപ്പോള്‍ , തങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍ ആത്മാര്‍ഥതക്കുറവുള്ളവരല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ബില്‍ ഈ സമ്മേളനത്തില്‍തന്നെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

കപടനാടകത്തിലെ വിവിധ രംഗങ്ങളാണ് ഇവയെല്ലാം. ബില്‍ പാസാക്കാതെ ഉരുട്ടിയുരുട്ടിക്കൊണ്ടുപോകാം. വനിതാസംവരണബില്‍ ഉരുട്ടിയുരുട്ടി ഒടുവില്‍ എന്തായി? ഈ സമ്മേളനത്തിലും അത് അരങ്ങ് കാണില്ല. പാസായാലും വിശേഷമില്ല. കാരണം ഈ ബില്ലിന് പല്ലില്ല. പല്ലില്ലാത്തതിനാല്‍ കടിക്കില്ല, വെറുതെ കുരയ്ക്കും. അഴിമതിക്കാരുടെ നേരെ കുരച്ചുകുരച്ച് ഒടുക്കം വാലാട്ടി അവരുടെ കാല്‍ക്കല്‍ കിടന്നുരുളും. അവരെ കടിക്കുന്ന ഒരു നിയമമൃഗത്തെയും കേന്ദ്രം വളര്‍ത്തുകയില്ല. അത് അവരുടെ മനസ്സിന്റെ അടിത്തട്ടിലെ നിശ്ചയമാണ്. ദയാനിധി മാരനും രാജയും എത്ര കാലമായി വന്‍കിട കമ്പനികള്‍ക്കും വ്യവസായികള്‍ക്കും അനുകൂലങ്ങളായ ഇളവുകള്‍ അനുവദിക്കാന്‍ ശ്രമം തുടങ്ങിയിട്ട്? അഞ്ചുപത്തുകൊല്ലമെങ്കിലുമായി. അപ്പോഴെല്ലാം നമ്മുടെ പ്രധാനധനആഭ്യന്തരമന്ത്രിമാര്‍ അഴിമതിക്കാരെന്ന് പറഞ്ഞ് കുരച്ച് ബഹളം കൂട്ടാന്‍ മറന്നില്ല. കടി ഒഴിവാക്കാനാണ് കുര കടുപ്പത്തില്‍ ഉയര്‍ത്തുന്നത്. അഴിമതിക്കാരോട് ദയയോടുകൂടി പെരുമാറുക എന്നതാണ് മൊത്തത്തില്‍ കേന്ദ്രനയം. മാരന് ദയാനിധി എന്നാണല്ലോ മറുപേര്. അദ്ദേഹത്തിന്റെ ദയ അഴിമതിക്കാരോടുള്ള ദയയാണ്. കേന്ദ്രത്തിനും ഈ നാമം നന്നായിണങ്ങും. കേന്ദ്രമന്ത്രിസഭ മുഴുവന്‍ ദയാനിധിമാരാല്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ കക്ഷിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുവാന്‍ മേലെനിന്ന് പ്രണബ്മുഖര്‍ജിയെ അയച്ചില്ലേ?

കരുണാനിധിയുടെ മകള്‍ കനിമൊഴിയടക്കം കക്ഷിയില്‍പ്പെടുന്ന പ്രമുഖര്‍ പലരും തിഹാര്‍ ജയിലിലേക്കോ ആ വഴിയിലൂടെയോ സഞ്ചാരം തുടങ്ങിയതിനുശേഷമാണ് ഈ സംഭാഷണം നടന്നത്. നടന്നതൊന്നും വലിയ അഴിമതിയല്ല ഇക്കൂട്ടര്‍ക്ക്. ഇതിലും വമ്പിച്ച അഴിമതിക്കാരാകാന്‍ അവര്‍ കാത്തിരിക്കുകയാണ്. ദൈവത്തിന്റെ പര്യായമാണ് 'ദയാനിധി'. മലയാളിക്ക് ദയാലു, കരുണാവാരിധി എന്നൊക്കെയുള്ള ഈശ്വര പര്യായങ്ങള്‍ സുപരിചിതങ്ങളാണ്. പക്ഷേ ദയാനിധി എന്ന വാക്ക് അത്ര പരിചിതമല്ല. കുമാരനാശാന്‍ 'കൃപാനിധി' എന്ന് പ്രയോഗിച്ചിട്ടുണ്ട്കരുണയില്‍ . ശ്രീനാരായണന്‍ 'ദയാസിന്ധു' എന്നൊക്കെയേ പ്രയോഗിച്ചിട്ടുള്ളൂ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കേണ്ട ബിരുദമായിരുന്നു ദയാനിധി. ഇത്രമാത്രം കള്ളപ്പണക്കാര്‍ക്കും കൊള്ളയടിക്കാര്‍ക്കും ദയ ചൊരിഞ്ഞുകൊടുത്ത ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല. നെഹ്റുവും മറ്റും പരമ ക്രൂരന്മാരായ പ്രധാനമന്ത്രിമാര്‍ . അവിഹിതമാര്‍ഗശങ്കയുടെ കണിക ഉയര്‍ന്നുകണ്ടപ്പോള്‍ ബഹുമാന്യനായ അള്ളടി കൃഷ്ണസ്വാമി അയ്യര്‍ പുറത്തുപോകേണ്ടിവന്നു. സിങ്ജിക്ക് കിട്ടിയ പേര് 'അഴിമതി രഹിതന്‍' എന്നാണ്. ഈ പേര് വളര്‍ത്തിക്കൊണ്ടുവന്നത് അഴിമതി രാജാക്കന്മാരുടെ ഒരു കൗശലമല്ലേ എന്നാണെന്റെ സംശയം. കേന്ദ്രമന്ത്രിമാരുടെ തലവന്‍ അഴിമതിരഹിതന്‍ എന്ന പ്രശസ്തി നേടിയെങ്കില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭ അഴിമതിചെയ്യില്ലെന്ന് ജനങ്ങള്‍ കരുതിക്കൂടായ്കയില്ല. ഈ മൂടുപടം സൃഷ്ടിക്കാന്‍ മന്‍മോഹന്‍സിങ് അഴിമതിക്ക് അതീതനാണ് എന്ന് പത്രക്കാരും സര്‍വരും നിരന്തരം പാടിപ്പുകഴ്ത്തി. വീട്ടുകാരന്‍ കടുത്ത സസ്യഭുക്കാണെന്ന് നാട്ടിലെങ്ങും പേര് നിറഞ്ഞാല്‍ പെട്ടെന്ന് ജനങ്ങള്‍ ആ വീട്ടില്‍ മാംസഭുക്കുകള്‍ ഉണ്ടാവില്ലെന്ന് കരുതിയതുപോലെയായി സിങ്ങിന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ അഴിമതിരാഹിത്യം.

അഴിമതിക്കൂട്ടാനില്ലാതെ അവര്‍ക്ക് കഞ്ഞി കഴിക്കാന്‍പോലും ആവില്ല. മാംസക്കറി കഴിക്കില്ലെങ്കിലും അതിന്റെ മണം ചിലര്‍ക്ക് വളരെ ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് സിങ്. അതുകൊണ്ട് ആ സസ്യാഹാരക്കാരന്‍ തനിക്ക് ചുറ്റും അഴിമതിയുടെ മണം പരത്തുന്ന സഹപ്രവര്‍ത്തകരെക്കൊണ്ട് നിറച്ചു. പ്രധാനമന്ത്രി ഒടുവില്‍ (അല്ല, ആദ്യത്തിലോ?) നടത്തിയ പത്രാധിപന്മാരുമായുള്ള കാഴ്ചയില്‍ വളരെ സമര്‍ഥമായി തനിക്ക് അഴിമതിയോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കിയിരുന്നു. നമുക്കത് ഒന്നു കൂട്ടിവായിക്കാന്‍ നോക്കാം. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലില്‍പ്പെടുത്തുന്നതിന് തനിക്ക് ഒരു വിരോധവുമില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം, ശ്വാസം മാറുന്നതിനുമുമ്പേ, പറഞ്ഞു. പക്ഷേ മന്ത്രിസഭ അതിനെതിരാണെന്ന്. എന്നുമുതലാണ് ഇദ്ദേഹം സഹപ്രവര്‍ത്തകരെ സ്വാഭിപ്രായം മാറ്റുന്നേടത്തോളം ആദരിച്ചുതുടങ്ങിയത്? ആണവകരാര്‍ സംബന്ധിച്ചും മറ്റും ഈ സഹപ്രവര്‍ത്തക ബഹുമാനം നാം കണ്ടിരുന്നില്ല. തങ്ങളെപ്പോലെ സിങ്ങും സ്വല്‍പ്പം അഴിമതി ചെയ്യണമെന്ന് പറഞ്ഞാല്‍ അദ്ദേഹം ചെയ്യുമോ? പ്രധാനമന്ത്രിയെ അഴിമതി നിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് അദ്ദേഹത്തിനും ഇഷ്ടമല്ല എന്ന് ചുരുക്കം. പത്രാധിപന്മാരോട് അന്ന് പ്രധാനമന്ത്രി അഴിമതിവിമര്‍ശനം അധികം വേണ്ടെന്ന് പറഞ്ഞതിനുള്ള ഒരു കാരണം അത്യന്തം ബാലിശമായിപ്പോയി.

അന്യരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഊനം തട്ടുമത്രേ! നാം ചിരിച്ചാല്‍ , അദ്ദേഹത്തെപ്പോലെ വളര്‍ന്ന താടിയില്ലാത്തതുകൊണ്ട്, എല്ലാവരും കാണും. സ്ത്രീകള്‍ ചിരിക്കാനാകാതെ കുഴങ്ങും. അഴിമതിയെ വിമര്‍ശിക്കാതെ പുറമെ പ്രതിച്ഛായ ഉണ്ടാക്കാനല്ല, അഴിമതിയില്ലാതാക്കി പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. അതിന് നേതൃത്വം നല്‍കേണ്ട ആള്‍ അഴിമതിയെ താലോലിക്കുന്ന വര്‍ത്തമാനം പറയാന്‍ പാടുണ്ടോ?. അഴിമതി ഉണ്ടെങ്കില്‍ വിമര്‍ശനം ഉയരും. അത് സ്വാഭാവികമാണ്. അത് തടയാനാവില്ല. അഴിമതിയും തടയാനാവില്ല എന്നാകാം അഴിമതിക്കാരും കൂടെ സിങ്ങും ചിന്തിക്കുന്നത്. സമൂഹവും രാഷ്ട്രവും നിലനില്‍ക്കണമെങ്കില്‍ അഴിമതി കുറയ്ക്കുകയെങ്കിലും വേണം. അത് രാഷ്ട്രജീവിതത്തിന്റെ അനിവാര്യതയാണ്. അഴിമതി എന്നത് രാഷ്ട്രത്തിന്റെ രോഗമാണ്. കുഷ്ഠം പിടിപെട്ടാല്‍ അത് ശമിപ്പിക്കാനാണ് നോക്കേണ്ടത്, മൂടിവയ്ക്കാനല്ല. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്, ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തരുതെന്നതാണ്. ഇത്തരം വികലമായ മനോഭാവം ഉള്ള ഒരാളെ അഴിമതിരഹിതന്‍ എന്ന് വിളിക്കുന്നത് വെറും തമാശയാണ്. നാരായണഗുരു മദ്യത്തെപ്പറ്റി, അത് തൊട്ടവരെല്ലാം നാറും എന്ന് പറഞ്ഞു. അതുപോലെ അഴിമതിയെ തൊട്ടവരെല്ലാം നാറും. മദ്യം ഉണ്ടാക്കുന്നവര്‍ മാത്രമല്ല, അത് കുടിക്കുന്നവനും വില്‍ക്കുന്നവരും എല്ലാം നാറുന്നവരാണ്. എങ്കില്‍ അഴിമതിയെ വില്‍പ്പനച്ചരക്കാക്കിയ പ്രധാനമന്ത്രിയെ 'നാറാത്തവന്‍' എന്ന് വിളിക്കാന്‍ പറ്റുമോ?

മറ്റൊരു നോട്ടത്തില്‍ ലോക്പാല്‍ബില്ലില്‍നിന്ന് ഇന്നത്തെ പ്രധാനമന്ത്രി ഒഴിവായത് വേറൊരു ഗൂഢകാരണത്താലാകാം. അടുത്ത പ്രധാനമന്ത്രിയായി വേഷം കെട്ടി പരിശീലിക്കുന്ന രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയെ ബില്ലിന്റെ പിടിത്തത്തില്‍പ്പെടുത്തരുതെന്ന് പറഞ്ഞല്ലോ. രണ്ടും കൂട്ടിവായിച്ചാല്‍ തെളിയുക, രാഹുല്‍ഗാന്ധിയെ ഈ കുരുക്കില്‍പ്പെടുത്താതിരിക്കാന്‍ എത്ര വീക്ഷണത്തോടെ സോണിയയും കോണ്‍ഗ്രസ് നേതാക്കളും നടപ്പിലാക്കുന്ന തന്ത്രമാണിത് എന്ന്. നമ്മുടെ പ്രധാനമന്ത്രിമാര്‍ തങ്ങള്‍ അഴിമതി ചെയ്യാത്തവരാണെങ്കിലും മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം നിയമത്തിന്റെ ശിക്ഷകള്‍ ഏതും നേരിടാന്‍ തയ്യാറാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാന്‍ വേണ്ട ആത്മവിശ്വാസവും ആദര്‍ശനിഷ്ഠയും ഇല്ലാത്തവരായി തീര്‍ന്നിരിക്കുകയാണോ? എന്തൊരു ദൗര്‍ഭാഗ്യം! ഇന്ത്യയുടെ യാതനാകാലമാണോ ഇത്? അഴിമതിയെപ്പറ്റി പ്രേമവചനങ്ങള്‍ നാണമെന്യേ വിളിച്ചുപറയുന്ന ഈ നേതാക്കളില്‍നിന്ന് അടുത്തൊന്നും നമുക്ക് മോചനമില്ലെന്നോ? അഴിമതിയില്‍ നാടിനെ മുക്കാനാണ് സിങ്ങും കൂട്ടുകാരും ഉദ്ദേശിക്കുന്നതെങ്കില്‍ ഈജിപ്തിലും ലിബിയയിലും പല തെക്കേഅമേരിക്കന്‍ നാടുകളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ജനങ്ങള്‍ ആകെ ഇളകി തെരുവിലിറങ്ങി ദുര്‍ഭരണവീരന്മാരെ ചവിട്ടിപ്പുറത്താക്കുന്നത് നമുക്ക് കാണേണ്ടിവന്നേക്കാം. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന വിനോദം ആത്മഹത്യാപരമാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കിയാല്‍ നന്ന്അവര്‍ക്കും നാടിനും. ആഗസ്ത് 15നുശേഷം സ്വാതന്ത്ര്യത്തിന്റെ ഒരു നവലോകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകഴിയാം നമുക്ക്.

അഞ്ചാമത്തെ സ്ഥാപകന്‍

അഞ്ചാമത്തെ സ്ഥാപകന്‍

ശതമന്യു

ദേശാഭിമാനി, 2011 ആഗസ്റ്റ്‌ 8

കടുവയെ കിടുവ പിടിച്ചപോലെയാണ് മുഖ്യന്ത്രിയുടെ കസേരയില്‍ 'പ്രധാനമന്ത്രി' കയറിയിരുന്നത്. പണ്ട് ഒരു ഡ്രൈവര്‍ക്ക് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനമോടിക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ പറ്റിപ്പോയതിന്റെ കുറ്റം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ കൊണ്ടിട്ടയാളാണ് ഉമ്മന്‍ചാണ്ടി. മനോരമ ഒരുദിവസം രണ്ടുഡസന്‍ വാര്‍ത്തയാണ് അതുസംബന്ധിച്ച് അന്ന് ആഘോഷിച്ചത്. ഒന്നാം പേജില്‍ വരച്ച ചിത്രംഗ്രാഫ്ഇറാഖ് യുദ്ധംപോലെ. കേരളത്തില്‍ പ്രധാനമന്ത്രിക്ക് ഇതാണവസ്ഥയെങ്കില്‍ സാധാരണ ജനം എങ്ങനെ ജീവിക്കും എന്ന് ചോദ്യം. ഇന്നിപ്പോള്‍ ഒരു ഭ്രാന്തന്‍ കയറിച്ചെന്നത് ഉമ്മന്‍ചാണ്ടി എന്ന ആഭ്യന്തര വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പലതട്ട് സുരക്ഷയുള്ള കസേരയിലേക്കാണ്. ചിത്രവുമില്ല; പരിദേവനവുമില്ല. ഇപ്പോള്‍ ഭ്രാന്തനേ കടന്നുള്ളൂ. വെബ്സൈറ്റിലൂടെ ഉലകംമുഴുവന്‍ കാണുന്ന ഓഫീസാണ്. അവിടെ ചിലര്‍ കിടന്നുറങ്ങുന്നത് ഇയ്യിടെ ജനം കണ്ടിരുന്നു. നാളെ യഥാര്‍ഥ ഭീകരന്‍ തന്നെ അങ്ങ് കയറിയാലോ? ഇതൊന്നും നമ്മുടെ മനോരമയുടെ ആശങ്കയല്ല. ഇതിനെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കും.

മുഖ്യമന്ത്രി സ്വന്തം സുരക്ഷയുടെ കാര്യമേ നോക്കാതുള്ളൂ. മറ്റു കാര്യങ്ങളിലൊക്കെ നല്ല പിടിപാടാണ്. ദൂരദര്‍ശന്‍ മലയാളം ചാനലില്‍ ഭേദപ്പെട്ട ഒരു വാര്‍ത്താ പരിപാടി വന്നിരുന്നു'വാര്‍ത്തകള്‍ക്കു പിന്നില്‍'. ഒരുദിവസം ആ പരിപാടിക്ക് എത്താമെന്നേറ്റ കോണ്‍ഗ്രസ് എംഎല്‍എ മുങ്ങി. ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ഭാഗം പറയാന്‍ ആളില്ലാതായി. അതോടെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് കേന്ദ്രത്തിലേക്ക് തീട്ടൂരം ചെന്നുഇനി ആ പരിപാടിയേ വേണ്ട എന്ന്. മനോരമ പോലെതന്നെ വേണം ദൂരദര്‍ശനും. ഇടയ്ക്ക് ഉമ്മന്‍ചാണ്ടിക്ക് സിന്ദാബാദ് വിളിക്കണം. അതും മാധ്യമ സ്വാതന്ത്ര്യ പരിപോഷണം. ഈ വരികള്‍ അച്ചടിച്ചുവരുമ്പോഴെങ്കിലും പ്രസ് അക്കാദമിക്ക് പുതിയ ചെയര്‍മാന്‍ ഉണ്ടാകട്ടെ എന്നും അത് സാക്ഷാല്‍ ശ്രീമാന്‍ എന്‍പി രാജേന്ദ്രന്‍ തന്നെ ആകട്ടെ എന്നും ശതമന്യു ഉള്ളുരുകി പ്രാര്‍ഥിക്കുന്നു. ആനകൊടുത്താലും ആശകൊടുക്കരുത്. വല്ലാതെ മോഹിച്ചുപോയതാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് കരുണ കാണിക്കണം. ഇനി നല്ല കുട്ടിയായിക്കൊള്ളാം എന്ന ഉറപ്പ് സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയെ ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കാണിക്കാന്‍ അനുവദിക്കണം.

അഞ്ചാംപത്തി, അഞ്ചാം എസ്റ്റേറ്റ്, അഞ്ചരക്കണ്ടി, അഞ്ചുതെങ്ങ് എന്നെല്ലാം കേട്ടിട്ടുണ്ട്. അഞ്ചാം സ്ഥാപകനും ഇപ്പോള്‍ അവതരിച്ചിരിക്കുന്നു. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരന്‍ , എന്‍ സി ശേഖര്‍ എന്നിവരാണ് കേരളത്തിലെ പാര്‍ടിയുടെ ആദ്യഗ്രൂപ്പില്‍ അംഗങ്ങളായത്. അത് നാമൊക്കെ പഠിച്ച ചരിത്രം. ഇപ്പോഴിതാ അഞ്ചാമതൊരു സ്ഥാപകന്‍ രംഗത്തുവന്ന് 'എന്നെക്കണ്ടില്ലേ; കേമനല്ലേ' എന്നു ചോദിക്കുന്നു. എന്തൊക്കെയാണ് പാര്‍ടി 'സ്ഥാപക'നാകാനുള്ള യോഗ്യതകള്‍ ?

പതിനാറാംവയസ്സില്‍ ബോംബെയില്‍ പോകണം. ടൈപ്പ്റൈറ്റിങ് അറിയണം. സിഐഎയുടെ നോട്ടപ്പുള്ളിയാകണം. ബുള്‍ഗാന്‍ താടി വേണം. രുചികരമായ ആഹാരം നല്‍കണം. ചിലര്‍ മഹാന്മാരായി ജനിക്കുന്നു; ചിലര്‍ മഹാന്മാരായിത്തീരുന്നു; ചിലരുടെ മേല്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നാണ് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞത്. ഇവിടെ ജനനംതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ചുകൊണ്ടാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ പാര്‍ടിയില്‍ പണിയൊന്നും എടുക്കേണ്ടതില്ല. ഒരു കമ്മിറ്റിയിലും അംഗമാകേണ്ട. മഹത്വം താനേ വന്നുകൊള്ളും. വെറുതെയിരുന്നുകൊടുത്താലും നേതാവായിക്കൊള്ളും. ഏതെങ്കിലും പുസ്തകത്തില്‍ പേരുവന്നാല്‍പിന്നെ പറയാനില്ല. രുചികരമായ ആഹാരം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതും ഉല്‍കൃഷ്ടമാണെങ്കില്‍ കോഴിക്കോട്ടെ ബോംബെ ഹോട്ടലിലെ പാചകക്കാരനല്ലേ വലിയ നേതാവാകേണ്ടത്? ബ.കു.ന എന്ന കുഞ്ഞനന്തന്‍നായര്‍ ഒരിക്കല്‍ പറഞ്ഞു, സിഐഎ ഇതാ എന്റെ പുറകിലെത്തിക്കഴിഞ്ഞു എന്ന്. കൈയിലുള്ള രഹസ്യരേഖകള്‍ ബാങ്ക് ലോക്കറിലാണ്എങ്കിലും അത് അമേരിക്കന്‍ ചാരസംഘടന കൊള്ളയടിച്ച് വാഷിങ്ടണിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. പത്രങ്ങളില്‍ വാര്‍ത്ത വരുത്തിച്ചു. അന്ന് എ കെ ജി സെന്ററിലേക്ക് ബ.കു.നയുടെ ഫോണ്‍കോള്‍ വന്നു. 'എന്റെ ഒരു പെട്ടി അവിടെയുണ്ട്. അതില്‍ ഞെട്ടിക്കുന്ന രഹസ്യരേഖകളാണ്. ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചുവെക്കണം.' സെന്ററിലുള്ളവര്‍ നോക്കുമ്പോള്‍ ഒരു പെട്ടിയുണ്ട്. പൂട്ടിയിട്ടില്ല. എടുത്തപ്പോള്‍ത്തന്നെ തുറന്നുവന്നു. അതിലെ രഹസ്യരേഖകള്‍ കണ്ട് അവര്‍ ഞെട്ടിഒരു തോര്‍ത്തുമുണ്ട്, പഴയ അടിവസ്ത്രം, കുറെ മെഡിക്കല്‍ റിപ്പോര്‍ട്ടും മരുന്നുചീട്ടും, പിന്നെ എന്നോ യാത്രചെയ്ത ഏതാനും ട്രെയിന്‍ ടിക്കറ്റുകളും. അന്നുവീണ പേര് ബഡായി നായര്‍ എന്നാണ്. അങ്ങനെ നായരുടെ തോര്‍ത്തുമുണ്ട് സിഐഎയുടെ രഹസ്യരേഖയായി കൂര്‍ത്തമുള്ളില്‍ കോര്‍ത്തു. പൊളിച്ചെഴുത്ത് എന്നപേരില്‍ ആളെ വച്ച് ആത്മകഥ എഴുതാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അതിന് മാര്‍ക്കറ്റ് പിടിക്കാന്‍ നായരുടെ നമ്പരുകളുണ്ടായി. ഒരു പ്രത്യേകത മരിച്ചുപോയവരെപ്പറ്റിയും 'രഹസ്യമായി' നടന്ന കാര്യങ്ങളെക്കുറിച്ചുമാണ് കൂടുതല്‍ എഴുതുന്നത് എന്നാണ്. അതാകുമ്പോള്‍ ആരും എഴുന്നേറ്റു വന്ന് മറുപടി പറയില്ല എന്ന സൗകര്യമുണ്ട്. തൊഴിലാളവര്‍ഗ രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് നായര്‍ എന്തു നേടി എന്ന് ആരും ചോദിക്കരുത്. പച്ചക്കള്ളങ്ങള്‍ ചരിത്രമെന്ന കുപ്പിയിലിട്ട് വില്‍ക്കാന്‍ വച്ചപ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ ചോദിച്ചുഅല്ല നായരെ, ഈ ആര്‍ഭാട ജീവിതം നയിക്കാനും ബര്‍ലിനിലും നാട്ടിലുമായി കറങ്ങിയടിക്കാനുമൊക്കെയുള്ള പണം എവിടെനിന്നാണ് കിട്ടുന്നത് എന്ന്. അതിന് മറുപടി പറഞ്ഞതായി അറിവില്ല. തൊലിയില്‍ നിര്‍ദോഷമായ പാടുവീണാല്‍ ആഡംബരക്കപ്പലില്‍ മുറി തരപ്പെടുത്തി ദിവസങ്ങളോളം താമസിച്ച് ഉപ്പുവെള്ള ചികിത്സ നടത്താനും നാട്ടില്‍നിന്ന് ആരെങ്കിലും ചെല്ലുന്നുണ്ടെന്നറിഞ്ഞാല്‍ ജര്‍മനിയിലെ സുഖവാസകേന്ദ്രങ്ങളില്‍ ഒളിച്ചുതാമസിക്കാനും തൊഴിലാളിവര്‍ഗരാഷ്ട്രീയം തടസ്സമേയല്ല. സ്വത്ത് പാര്‍ടിക്ക് കൊടുക്കും എന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തിട്ടില്ല എന്നേയുള്ളൂമറ്റു ചിലര്‍ക്കൊക്കെ കൊടുത്തിട്ടുണ്ട്. നാറാത്തുകാര്‍ക്കറിയാം. ആള്‍ പണ്ട് കെജിബിയുടെ ഏജന്റായിരുന്നു എന്നാണ് സ്വയം പറയുന്നതെങ്കില്‍ ഇപ്പോള്‍ സുധാകരന്റെ ഏജന്റാണ്. സുധാകരനുവേണ്ടി വോട്ടുമാത്രമല്ലരാഷ്ട്രീയ സഹായവും വേണ്ടുവോളം ചെയ്യുന്നു. വീട്ടില്‍ വിളിച്ചുകൊണ്ടുപോയി സദ്യ കൊടുക്കാനൊരുങ്ങിയത് വി എസിനോടുള്ള സ്നേഹംകൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയെ നന്നാക്കിക്കളയാനോ അല്ല. അതിനുപിന്നിലെ രാഷ്ട്രീയം നായരുടെ നാവില്‍നിന്നുതന്നെ വന്നിട്ടുണ്ട് 'പിണറായി 14 കൊല്ലം സെക്രട്ടറിയായി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരമാണിത്. ഒരു വര്‍ഗസമരമാണ്. ആശയപരമായ വര്‍ഗസമരം' എന്ന്. കഴിഞ്ഞ കുറെ ദിവസങ്ങളായി നാട്ടില്‍ പല സംഭവങ്ങളും നടക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസും ഭായി ഭായി ആയി. പ്രധാനമന്ത്രിയെ ഒഴിവാക്കിയ ലോക്പാല്‍ ബില്‍ വന്നു. കേന്ദ്രത്തിന് എന്‍ഡോസള്‍ഫാന്‍ പ്രണയം കനത്തു. സിങ്വി എന്‍ഡോസള്‍ഫാനും കുടിച്ചു. ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ പോകുന്നു. വിലക്കയറ്റംകൊണ്ട് ജീവിക്കാന്‍ വയ്യാതായി. ഇവിടെയാണെങ്കില്‍ സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റും ചേര്‍ന്ന് മെറിറ്റ് സീറ്റും കൊള്ളയടിക്കുന്നു. വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. ചെന്നിത്തല ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു. ബസ്ചാര്‍ജ് വര്‍ധന പെരുത്ത അന്യായമായി. ഇതൊന്നും നമ്മുടെ ചാനലുകള്‍ക്കും പത്രകേസരികള്‍ക്കും ചര്‍ച്ചയല്ല. അവര്‍ രാവിലെമുതല്‍ സിപിഐ എമ്മിനെ നന്നാക്കാനുള്ള ചര്‍ച്ച തുടങ്ങുന്നു. തുടക്കമിട്ടുകൊടുത്തതും ഇടയ്ക്കിടെ എണ്ണയൊഴിച്ചു കത്തിക്കുന്നതും ഈ നായരാണ്. ചര്‍ച്ചയിലും പത്രങ്ങളുടെ എഡിറ്റ് പേജുകളിലും അവതരിക്കുന്നവരുടെ കുപ്പായത്തിന്റെ നിറമേ മാറുന്നുള്ളൂ. ഒരേ പാട്ടുകാരാണ്. സിപിഐ എം എന്ന പാര്‍ടിയില്‍ അരുതാത്തത് പലതും നടക്കുന്നു എന്നാണ് നായരുടെയും കൂട്ടരുടെയും പ്രചാരണം. അങ്ങനെ എന്തെങ്കിലും നടക്കുന്നുവെങ്കില്‍ അത് ഒരുതരത്തിലും പൊറുപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. സര്‍വഗുണ സമ്പന്നരെ ആസിഡ് ടെസ്റ്റ് നടത്തിയല്ല പാര്‍ടിയിലെടുക്കുന്നത്. ചിലര്‍ ചില തെറ്റുകളില്‍പെട്ടു എന്നുവരും. അത്തരക്കാരെ തിരുത്തിക്കുക; തെറ്റായ വഴികള്‍ കൊട്ടിയടയ്ക്കുക; തിരുത്താന്‍ ഭാവമല്ലെങ്കില്‍ പുറന്തള്ളുക ഇതൊക്കെയാണ് പാര്‍ടിയില്‍ നടക്കുക. കുഞ്ഞനന്തന്‍നായരെ സ്വന്തം വീട്ടുകാര്‍ സഹിക്കുന്നില്ലേ? അത് സര്‍വഗുണസമ്പന്നത കൊണ്ടാണോ? നായര്‍ പറയുന്ന തരത്തില്‍ നായരെപ്പറ്റി പറഞ്ഞാല്‍ നാറ്റം നാനാവിധമാകില്ലേ? വലിയ വലിയ കേസുകളില്‍ കൈയോടെ പിടിക്കപ്പെട്ടവര്‍ മന്ത്രിയായും എംപിയായുമൊക്കെ ഇന്നാട്ടില്‍ വിലസുന്നുണ്ട്. അവരെക്കാണുമ്പോള്‍ കവാത്തുമറന്ന് കമിഴ്ന്നു വീഴുന്നവര്‍തന്നെ സിപിഐ എം സദാചാരഭ്രംശത്തിനെതിരെ കടുത്ത സമീപനമെടുക്കുമ്പോള്‍ പുച്ഛിക്കുന്നു. ഇരട്ടത്താപ്പേ കാണാനുള്ളൂ. പാര്‍ടി ഉടന്‍ നടപടിയെടുത്താലും കുറ്റം, അന്വേഷിച്ച് ബോധ്യപ്പെട്ട് നടപടിയെടുത്താലും കുറ്റം. നായരെ പേറിയാല്‍ പേറിയവന്‍ നാറും എന്നാണ് തോന്നുന്നത്. ലോകത്ത് ഏറ്റവും മികച്ച മനോരോഗ ചികിത്സയുള്ളത് ജര്‍മനിയിലാണ്. അടുത്ത ആറുമാസം ആ വഴിക്കൊന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ കേരളം മാലിന്യമുക്തമായേനെ. മലപ്പുറം സമ്മേളനത്തിനുമുമ്പ് ബ.കു.ന സ്വപ്നംകണ്ട സ്ഥാനം പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്വമായിരുന്നു. ഇക്കുറി അത് പാര്‍ടി സ്ഥാപകപ്പട്ടം തന്നെയാണ്. അപ്പുക്കുട്ടന്റെ സഹായമുണ്ടെങ്കില്‍ അത് സാധിക്കാവുന്നതേയുള്ളൂആസാദിന്റെ പാര്‍ടിയുടെ സ്ഥാപകനാകാം. നീലകണ്ഠനെ പൊളിറ്റ് ബ്യൂറോ മെമ്പറാക്കാം.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്