വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 24, 2010

കെ. കരുണാകരന്‍ അന്തരിച്ചു (2010 ഡിസംബര്‍ 23 ന്)

മാധ്യമം ദിനപ്പത്രം , 2010 ഡിസംബർ 24

അനുഭവജ്ഞൻ, അതികായന്‍

കേരളരാഷ്ട്രീയത്തിലെ ചടുലമായ ഒരധ്യായത്തിലെ നായകന്‍ വിടവാങ്ങി. കേരളത്തില്‍ നേതാക്കള്‍ ഏറെ ഉണ്ടായെങ്കിലും ലീഡര്‍ എന്ന ഇരട്ടപ്പേര് കെ. കരുണാകരന് മാത്രം സ്വന്തം. അനുയായികളെയും വിമര്‍ശകരെയും ഒരേ തീവ്രതയോടെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഏറെ പേര്‍ക്ക് കിട്ടിയിട്ടില്ല. ലീഡറെ ഓര്‍ക്കുമ്പോള്‍ ആദ്യം എടുത്തുപറയേണ്ടതും നേതൃഗുണം തന്നെ. തീരുമാനമെടുക്കാതിരിക്കല്‍ ഒരു കലയാക്കി വളര്‍ത്തിയ നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ കൃത്യമായ തീരുമാനം സഹജമായ വേഗത്തില്‍ എടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും അത് നടപ്പാക്കാനും കരുണാകരന്‍ കാണിച്ച ശേഷിയാണ് ഒരുപക്ഷേ പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവന.

ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാവണം. പ്രതിബന്ധങ്ങള്‍ അദ്ദേഹത്തെ കര്‍മോത്സുകനാക്കിയിട്ടേ ഉള്ളൂ. അനുയായികളുടെ മനസ്സറിയുക എന്ന നേതൃഗുണവും കരുണാകരനെ പലരില്‍നിന്നും വ്യത്യസ്തനാക്കി. ആശ്രിതവത്സലന്‍ എന്ന വിശേഷണം അഭിമാനപൂര്‍വം എടുത്തണിഞ്ഞയാളാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെ വഴിവിട്ടുപോലും സഹായിച്ചിട്ടുണ്ടെന്നുതന്നെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സ്വജനപക്ഷപാതത്തോളം വളര്‍ന്നിരുന്നു പ്രത്യേകത. ഇത് അദ്ദേഹത്തിന് നൂറുശതമാനം കൂറുപുലര്‍ത്തുന്ന അനുയായിവൃന്ദത്തെ സമ്മാനിക്കുകയും ചെയ്തു. കരുണാകരന്റെ വ്യക്തിത്വം പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് തോന്നിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. അതേസമയം, പാര്‍ട്ടികൂറും അച്ചടക്കവും അദ്ദേഹത്തിന് വിലപ്പെട്ടതുതന്നെയായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയതിനേക്കാള്‍ വേഗത്തില്‍ അതില്‍ തിരിച്ചെത്തിയല്ലോ അദ്ദേഹം. ഒരു 'തനി' രാഷ്ട്രീയക്കാരനെന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും കരുണാകരനിലെ ജനപക്ഷ രാഷ്ട്രീയം അംഗീകരിക്കാതെ വയ്യ.

സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടതുവലതു വ്യത്യാസമില്ലാതെ 'പ്രഫഷനലിസ'ത്തിന്റെ പാതയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വന്‍ കോര്‍പറേറ്റുകളുടെ മേധാവികളും ടെക്‌നോക്രാറ്റുകളും അധികാരസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരുടെ യാന്ത്രികവും മനുഷ്യപ്പറ്റില്ലാത്തതുമായ രീതികളോട് സമരസപ്പെടുകയും വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന പുതിയ ശൈലി പാര്‍ട്ടിനേതൃത്വങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന് വിരുദ്ധമായ ശൈലിയുടെ ഉടമയായിരുന്നു കരുണാകരന്‍. അദ്ദേഹം എന്നും ജനങ്ങള്‍ക്കൊപ്പം നിന്നു. അവരുടെ അഭിലാഷങ്ങളറിഞ്ഞു. ഉദ്യോഗസ്ഥരുടെ ഔപചാരികതകളേക്കാള്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. മറ്റൊരു സവിശേഷതയായിരുന്നു വിമര്‍ശങ്ങളെ ആത്മസംയമനത്തോടെ നേരിടുക എന്നത്. കടുത്ത പ്രകോപനങ്ങളെ കുസൃതിച്ചിരികൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. വിയോജിപ്പുകളോടും എതിര്‍പ്പുകളോടും അദ്ദേഹം സഹിഷ്ണുത പുലര്‍ത്തി. വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും പരിഗണിക്കാനുള്ള കരുണാകരന്റെ സന്നദ്ധതയാണ് ഒരളവോളം കോണ്‍ഗ്രസിനുള്ളിലെ സാമുദായിക വിവേചനങ്ങള്‍ക്ക് തടയിട്ടിരുന്നത്.


കരുണാകരന്റെ ബലങ്ങള്‍തന്നെയാവണം ഒരുപക്ഷേ, അദ്ദേഹത്തിന് ദൗര്‍ബല്യവുമായത്. അണികളെ എന്തുനിലക്കും സഹായിക്കുക എന്ന ഗുണം തന്നെ അദ്ദേഹത്തെക്കൊണ്ട് ശരികേടുകള്‍ ചെയ്യിച്ചു. സ്വന്തം തീരുമാനം തന്നെ നടപ്പാകണമെന്ന ശാഠ്യം അദ്ദേഹത്തെ ഗ്രൂപ്പ് കളിയുടെ അങ്ങേയറ്റത്തെത്തിച്ചു. വ്യക്തിപരമായ പക്ഷപാതങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചു. ഇന്ദിരഗാന്ധിയോടുള്ള അന്ധമായ വിധേയത്വം അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ക്ക് അരുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മക്കള്‍രാഷ്ട്രീയത്തിലടക്കം അദ്ദേഹം ഇന്ദിരയെ അനുകരിക്കുകയായിരുന്നു എന്നു പറയാം. കെ. കരുണാകരന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത പാടായിരുന്നല്ലോ രാജന്റെ മരണം. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ തുറന്നുസമ്മതിക്കാനും രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോട് പ്രത്യേകിച്ചും ജനങ്ങളോട് പൊതുവെയും മാപ്പപേക്ഷിക്കാനും തയാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അത് ശോഭ ചാര്‍ത്തിയേനെ.


തികഞ്ഞ രാഷ്ട്രീയക്കാരനെന്ന നിലക്ക് തന്ത്രങ്ങളുടെ ആശാനായിരുന്നു കെ. കരുണാകരന്‍. വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പരസ്‌പരം ഇഴുകിച്ചേര്‍ന്ന അദ്ദേഹത്തിന് പത്‌നിയുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മറികടക്കാനായത് രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ കൊണ്ടുതന്നെ; ട്രേഡ് യൂനിയന്‍ രംഗത്ത് തുടങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി വളര്‍ന്ന അദ്ദേഹം ഒരിക്കലും സാധാരണക്കാരെ മറന്നില്ല. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന് അനുകരിക്കാവുന്ന മാതൃകകള്‍ പലതും ബാക്കിവെച്ചുകൊണ്ടാണ് കരുണാകരന്‍ കടന്നുപോയത്. ഭരണത്തിന്റെ ഔപചാരികതകള്‍ക്കുമീതെ ജനങ്ങള്‍ക്ക് ചെവികൊടുക്കാനുള്ള മനസ്സ്, ജനായത്ത രാഷ്ട്രീയത്തിന്റെ കാതലായ സഹിഷ്ണുത, വിമര്‍ശങ്ങളെ നേരിട്ട് തനിക്ക് ബോധ്യപ്പെട്ട ശരികളെ പിന്തുണക്കാനുള്ള ആര്‍ജവം തുടങ്ങിയ ഗുണങ്ങള്‍ ഇന്ന് ഏറെ വിലപ്പെട്ടവയാണ്; 125 വര്‍ഷം തികഞ്ഞ കോണ്‍ഗ്രസിന് വിശേഷിച്ചും.



ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918 2010

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചു. പലവട്ടം മരണത്തെ മുഖാമുഖം കണ്ട്, അവിടെനിന്നൊക്കെ അദ്ഭുതകരമാംവിധം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങി. ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണസാധ്യതയെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി വ്യാഴാഴ്ച വൈകുന്നേരം 5.32നാണ് ശരീരം നിശ്ചലമായത്. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍. അന്ത്യനിമിഷങ്ങളില്‍ മക്കളായ കെ. മുരളീധരന്‍, പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി എന്നിവരും പേരക്കുട്ടികളും, കരുണാകരന്റെ വിശ്വസ്ത അനുയായികളും അടുത്തുണ്ടായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ നേരത്തെ മരിച്ചു.

ഡിസംബര്‍ പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ഓടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബുധനാഴ്ചയോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതിന് പിന്നാലെ ആരോഗ്യനില കൂടുതല്‍ വഷളായി. വ്യാഴാഴ്ച രാവിലെ മുതല്‍ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്കൊഴുകി. വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മരണവിവരം അറിഞ്ഞ് , മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും , സ്‌പീക്കര്‍ കെ. രാധാകൃഷ്ണനും മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.


നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവും ഒരിക്കല്‍ കേന്ദ്രമന്ത്രിയുമായ കരുണാകരന്റെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹം വൈകീട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ഒരിട അകന്നെങ്കിലും ദീര്‍ഘകാലം നെഹ്‌റു കുടുംബത്തോട് വിശ്വസ്തത പ്രകടിപ്പിച്ച ലീഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ 8.15ന് ..സി.സി പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തും. സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുക്കും.വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നിരവധി ദേശീയ നേതാക്കന്മാരും മന്ത്രിമാരടക്കമുള്ളവരും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.

ഒമ്പത് എം.എല്‍.എമാരില്‍നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും അധികാരശക്തിയുമാക്കിമാറ്റിയ കരുണാകരന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പരിപാടികളത്രയും റദ്ദാക്കി.


കെ. കരുണാകരന്‍ - യുഗാന്ത്യം

കെ. കരുണാകരന്‍ 2010 ഡിസംബര്‍ 23-ന് അന്തരിച്ചു.

യുഗാന്ത്യം


കേരളകൌമുദി , 2010 ഡിസംബര്‍ 24


തിരുവനന്തപുരം : നേതൃപാടവത്തിന് ഇതിഹാസ മാനം നല്‍കി കേരള രാഷ്ട്രീയത്തില്‍ ഒരു യുഗപുരുഷനായി മാറിയ കെ. കരുണാകരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു.
ഇവിടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വൈകിട്ട് ഹൃദയാഘാതത്തോടെ വഷളാവുകയും അഞ്ചരമണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
മകളുടെ നന്തന്‍കോട്ടെ വസതിയായ കല്യാണിയില്‍ ഇന്നലെ രാത്രി പൊതുദര്‍ശനത്തിന് വച്ച ഭൌതികശരീരം ഇന്നുരാവിലെ 9ന് കെ.പി.സി.സി ഓഫീസില്‍ കൊണ്ടുവരും. 10.30ന് അവിടെനിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡര്‍ബാര്‍ ഹാളിലേക്ക് മാറ്റും. ഒരു മണിയോടെ വിലാപയാത്രയായി ദേശീയപാതയിലൂടെ തൃശൂരിലേക്ക് കൊണ്ടുപോകും. അവിടെ ടൌണ്‍ഹാളിലും ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൌതികശരീരം നാളെ മകന്റെ വസതിയായ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ സഹധര്‍മ്മിണി കല്യാണിക്കുട്ടിഅമ്മയുടെ സ്മൃതികുടീരത്തിന് സമീപം സംസ്കരിക്കും.

മരണസമയത്ത് മകന്‍ കെ. മുരളീധരന്‍, മകള്‍ പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി, പേരക്കുട്ടികളായ കരുണ്‍, ശബരി, അരുണ്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.
മുക്കാല്‍ നൂറ്റാണ്ടോളം ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലെ ത്രിവര്‍ണ നക്ഷത്രമായി ജ്വലിച്ചു നിന്നിരുന്ന കെ. കരുണാകരന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.

ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 10-നാണ് കരുണാകരനെ ആശുപത്രിയിലെ കൊറോണറി കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പക്ഷാഘാതമുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ 10 മണിയോടെ നിര്‍ജ്ജീവമായി. തുടര്‍ന്ന് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ക്രമേണ കുറഞ്ഞുവരികയും 5.30ന് ഹൃദയസ്തംഭനത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ശ്വാസം നിലയ്ക്കുന്നതിന് ഏതാനും നിമിഷം മുമ്പ് മക്കളെയും കരുണാകരന്റെ സഹോദരന്‍ അപ്പുണ്ണി മാരാരെയും ഡോക്ടര്‍മാര്‍ കരുണാകരന്റെ കിടക്കയ്ക്ക് അരികിലേക്ക് വിളിപ്പിച്ചു. അവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിവന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇടറുന്ന സ്വരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി അനേകായിരങ്ങള്‍ ആശുപത്രിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മരണവിവരം പുറത്തറിഞ്ഞതോടെ ആശുപത്രി പരിസരം ജനനിബിഡമായി.
'കല്യാണി'യില്‍ പൊതുദര്‍ശനത്തിനുവച്ച കരുണാകരന്റെ ഭൌതികശരീരത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരും സാധാരണക്കാരും സ്ത്രീജനങ്ങളും കുട്ടികളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

കെ. കരുണാകരനെക്കുറിച്ച്

ദേശാഭിമാനി ലേഖനങ്ങൾ, 2010 ഡിസംബർ 24

പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ, വി. ബി. പരമേശ്വരൻ

അസാധാരണ രാഷ്ട്രീയ വ്യക്തിത്വം

പിണറായി വിജയന്‍

ഇന്ത്യയിലെ കോഗ്രസ് രാഷ്ട്രീയത്തിലെ അതികായരില്‍ ഒരാളായിരുന്നു കെ കരുണാകരന്‍. തൂവെള്ള ഖദറും നിറചിരിയുമായാണ് സദാ കാണാറുള്ളത്. കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ഭരണപരവുമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. നാല് വ്യത്യസ്ത കാലഘട്ടങ്ങളുടെ ആകെത്തുകയാണ് അദ്ദേഹം. ഗാന്ധിയന്‍, നെഹ്റു, ഇന്ദിര രാജീവ്, മന്‍മോഹന്‍ സോണിയ കാലഘട്ടങ്ങളുടെ. ഇതില്‍ ആദ്യത്തെ മൂന്നു ഘട്ടത്തിലും കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയത്തിലായിരുന്നു. എന്നാല്‍, നാലാമത്തെ ഘട്ടത്തില്‍ തന്റെ കമ്യൂണിസ്റ് വിരുദ്ധതയ്ക്ക് വലിയതോതില്‍ അയവ് വരുന്നതിന്റെ സൂചന നല്‍കി. ഇന്ത്യയുടെ രക്ഷയ്ക്ക് കമ്യൂണിസ്റ് പ്രസ്ഥാനവുമായി കൈകോര്‍ത്തു നീങ്ങുന്നതാണ് നല്ലത് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നതിലേക്ക് അദ്ദേഹം മാറുകവരെ ചെയ്തു. മന്‍മോഹന്‍സോണിയ കാലഘട്ടത്തോട് കലഹിച്ച കോഗ്രസ് നേതാവായിരുന്നെങ്കിലും ആദ്യവസാനം കോഗ്രസുകാരനായിത്തന്നെ തുടര്‍ന്നു. കരുണാകരനുമായി അടുത്തും അകന്നും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരു കമ്യൂണിസ്റുകാരനാണ് ഞാന്‍. അദ്ദേഹത്തില്‍ കണ്ട ഒരു സ്വഭാവം നിലപാടുകളിലെ വീറായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്വിരുദ്ധത കൊടിയടയാളമായി സ്വീകരിച്ച ഘട്ടത്തില്‍ മറ്റാരേക്കാളും വീറോടെ കമ്യൂണിസ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് യത്നിച്ചു. അടിയന്തരാവസ്ഥയിലടക്കം ഭരണനായകനായപ്പോള്‍ പൊലീസിനെ സാധാരണ ജനങ്ങള്‍ക്കും കമ്യൂണിസ്റുകാര്‍ക്കുമെതിരെ നിര്‍ദയം ഉപയോഗിച്ചു. കെ കരുണാകരനെ ഞാന്‍ അടുത്തറിയുന്നത് 1970ല്‍ എംഎല്‍എ ആയി നിയമസഭയില്‍ എത്തുമ്പോഴാണ്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമായിരുന്നു അന്ന് പൊലീസില്‍നിന്ന് ഉണ്ടായത്. അക്കാലത്ത് സിപിഐ എമ്മിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നുമാത്രമല്ല, പാര്‍ടിയുടെ പ്രവര്‍ത്തനം തടയുന്നതിന് അദ്ദേഹം പൊലീസിനെ കയറൂരിവിടുകയുംചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സ്ഥലത്ത് പൊലീസ് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് കോഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്തു. ഇവിടത്തെ പൊലീസ് കോഗ്രസ് അക്രമവാഴ്ച അന്വേഷിക്കാന്‍ തൃക്കടാരി പൊയിലില്‍ ചെന്ന് കൂത്തുപറമ്പിലേക്കു മടങ്ങുമ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ഒരാള്‍ വെടിവച്ചു. ഡ്രൈവറുടെ മനഃസാന്നിധ്യംകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. വെടിവച്ച സംഭവം തേച്ചുമാച്ചു കളയാന്‍ പൊലീസിനു വിഷമവുമുണ്ടായില്ല. ഇത്തരമൊരു സാഹചര്യമുണ്ടായത് ആഭ്യന്തരമന്ത്രിയുടെ കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയം കടുത്തതാണെന്ന് പൊലീസിന് അറിയാവുന്നതുകൊണ്ടായിരുന്നു. പൊലീസിനെ ഇപ്രകാരം കെട്ടഴിച്ചുവിട്ടതിന്റെകൂടി ഭാഗമായിട്ടായിരുന്നു രാജന്‍സംഭവം ഉള്‍പ്പെടെയുള്ളവ ഉണ്ടായത്. അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെ മിസാ തടവുകാരായി അറസ്റ് ചെയ്ത കൂട്ടത്തില്‍ എനിക്കും കൂത്തുപറമ്പ് ലോക്കപ്പില്‍വച്ച് ക്രൂരമായ പൊലീസ് മര്‍ദനം ഏറ്റു. മര്‍ദനത്തെക്കുറിച്ച് ജയിലില്‍വച്ച് സര്‍ക്കാരിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് നിയമസഭയില്‍ എനിക്കുണ്ടായ അനുഭവം വിവരിച്ചിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. താന്‍ സ്വീകരിച്ചുവന്ന രാഷ്ട്രീയനിലപാട് അന്ധമായ കമ്യൂണിസ്റ്വിരോധത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഈ കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയത്തിന്റെ പാപ്പരത്തം ബോധ്യമായതായി അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കി. കേരളരാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ നേതൃസ്ഥാനത്തേക്കെത്തിയത് രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് കോഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവാകുന്നതുകൂടിയാണ്. കോഗ്രസിന്റെ ആ നിര്‍ണായകഘട്ടത്തില്‍ കരുണാകരനില്‍ എത്തിയ നേതൃത്വം പിന്നീട് കേരളത്തിന്റെ ചരിത്രത്തില്‍ വിധിനിര്‍ണായകമായി. ഒരുവശത്ത് ഇ എം എസും മറുവശത്ത് കരുണാകരനും ഏറ്റുമുട്ടിയ രാഷ്ട്രീയപ്പോരാട്ടത്തിന്റെ ദശാബ്ദങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു. നാലുതവണ മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗം, പാര്‍ലമെന്റ് ബോര്‍ഡ് അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച കരുണാകരന്‍ കമ്യൂണിസ്റ് വിരുദ്ധത തന്റെ പ്രഖ്യാപിത രാഷ്ട്രീയനിലപാടായി തുടര്‍ന്നപ്പോഴും ഒരുകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യചെയ്യാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല. എ കെ ജി, നായനാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജന്‍മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് കരുണാകരനും പിറന്നത്. ചിത്രകലയിലെ അഭിരുചിയും എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ കണ്ണില്‍ വെള്ളംനിറയുന്ന അസുഖം പിടിപെട്ടതിനാലുമാണ് തൃശൂരില്‍ ചിത്രരചന പഠിക്കാന്‍ എത്തിയതെന്ന് കരുണാകരന്‍തന്നെ പറഞ്ഞിട്ടുണ്ട്. വീടിന്റെ ചുവരില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ കരികൊണ്ടു വരച്ചു. ചിത്രകാരനായിരുന്നെങ്കിലും ഒരു പരാജയമാകുമായിരുന്നില്ലെന്ന് അദ്ദേഹം എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 500 രൂപവരെ കിട്ടുന്ന എണ്ണച്ഛായചിത്രങ്ങള്‍ വരച്ചിരുന്നു. സ്വാതന്ത്യ്രസമരസേനാനി എന്ന നിലയില്‍ ജയില്‍വാസവും ഗാന്ധിയന്‍ശൈലിയിലെ ജീവിതവും സ്വാതന്ത്യ്രപൂര്‍വകാലത്ത് സ്വീകരിച്ചിരുന്നു. പിന്നീട് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനായി. ഈ ഘട്ടത്തിലെല്ലാം തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളെ ബൂര്‍ഷ്വ, ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരെ വിപ്ളവകരമായി സംഘടിപ്പിച്ച് മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു കമ്യൂണിസ്റ്പ്രസ്ഥാനം സ്വീകരിച്ചിരുന്നത്. ഇതിനെതിരായ നിലപാടായിരുന്നു കരുണാകരന്റേത്. ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി മിക്കപ്പോഴും കോഗ്രസ് രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായി പ്രവര്‍ത്തിച്ചിരുന്ന കരുണാകരന്റെ വേര്‍പാട് ദേശീയരാഷ്ട്രീയത്തിനും വിശിഷ്യ കേരളരാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്. ഗ്രൂപ്പുരാഷ്ട്രീയം കോഗ്രസില്‍ പുത്തരിയല്ലെങ്കിലും അതിന് കേരളത്തില്‍ പുതിയ മാനം നല്‍കിയ നേതാവാണ്. ഗ്രൂപ്പ്വിവാദങ്ങളും വേര്‍തിരിവുകളും ഉയരുമ്പോഴും അവയ്ക്കു നടുവിലൂടെ തന്റെ രാഷ്ട്രീയലക്ഷ്യം നേടാനുള്ള അടവും തന്ത്രവും ആരിലും കൌതുകം ജനിപ്പിക്കുന്നതായിരുന്നു. ദേശീയ കോഗ്രസ് രാഷ്ട്രീയത്തിന് കേരളം നല്‍കിയ സമുന്നതനായ ഈ കോഗ്രസ് നേതാവിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള നേതാവ്

കോടിയേരി ബാലകൃഷ്ണന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ എനിക്ക് കെ കരുണാകരനുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്നന്നഘട്ടത്തില്‍ നിരവധിതവണ അദ്ദേഹത്തെ കാണുകയുണ്ടായി. 1982ല്‍ നിയമസഭാ സാമാജികനായതോടെയാണ് ഭരണാധികാരിയായ കരുണാകരനെ ആ നിലയില്‍ല്‍അടുത്തറിയാന്‍ സാധിച്ചത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. നിയമസഭയെ മുഖ്യമന്ത്രിയുടെ ഒട്ടേറെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള വേദിയാക്കി ഞാന്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളില്‍പ്പോലും വ്യക്തിപരമായി അടുപ്പം നിലനിര്‍ത്താന്‍ കഴിയുംവിധം സൌഹാര്‍ദപരമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. കേന്ദ്രം കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ല്‍ വമ്പിച്ച പ്രതിഷേധം അഴിച്ചുവിട്ടു. ഞങ്ങളില്‍ ചിലര്‍ സ്പീക്കറുടെ വേദിയിലേക്ക് കടന്നു കയറി. ഇതേത്തുടര്‍ന്ന് എം വി രാഘവനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമൊപ്പം എന്നെയും സഭയില്‍ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കരുണാകരന്‍ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ഞാന്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരുണാകരന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നന്ന സസ്പെന്‍ഷന്‍ പ്രമേയം ഞങ്ങള്‍ല്‍ചിലരുടെ കൈകളിലേക്കെത്തി. ആ സമയത്തും അക്ഷോഭ്യനായി നിന്ന് പ്രമേയത്തിനകത്തെ വാചകം മനസ്സില്‍ നിന്നുപറഞ്ഞ് പൂര്‍ത്തിയാക്കി പ്രമേയം അംഗീകരിപ്പിച്ച രംഗം അപൂര്‍വതയുള്ളതായിരുന്നു. പക്ഷേ, ആ സംഭവത്തിനു ശേഷം പിന്നീടു കാണുമ്പോള്‍ വിദ്വേഷത്തിന്റെ ഒരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ഉറച്ച കോഗ്രസുകാരനായിരുന്നു കരുണാകരന്‍. പട്ടം താണുപിള്ളയും കെ കേളപ്പനും സി കേശവനും പോലും കോഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കോഗ്രസില്‍ല്‍ഉറച്ചു നിന്നന്നഅദ്ദേഹം ഡിഐസി രൂപീകരണഘട്ടത്തിലാണ് കോഗ്രസില്‍ല്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയം സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ പലപ്പോഴും കരുണാകരനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞുകൊണ്ടിരുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചു. കരുണാകരനില്‍ വന്നന്നഈ മാറ്റം ആ കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ച്് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടണ്ട വസ്തുതയാണ്. വളരെയധികം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. 198287ല്‍ തലശേരി മാഹി ബൈപാസ് റോഡ് നിര്‍മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ടണ്ടഎന്നോട് അദ്ദേഹം പറഞ്ഞ കാര്യം ഈ സന്ദര്‍ഭത്തില്‍ല്‍ഓര്‍ക്കുകയാണ്. 'ഈ 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എംഎല്‍എ ആയ ബാലകൃഷ്ണന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ, ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 45 മീറ്റര്‍ പോലും പോരാതെ വരും.'' കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നന്ന ഈ പ്രകൃതം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒരു തീരുമാനം കൈക്കൊണ്ടാല്‍ല്‍അത് നടപ്പാക്കുന്നതിന്ല്‍എന്ത് പ്രത്യാഘാതമുണ്ടായാലും ഉറച്ചുനില്‍ക്കും. ഇതാണ് കെ കരുണാകരനെ വ്യത്യസ്തനായ രാഷ്ട്രീയനേതാവാക്കി മാറ്റിയത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരുണാകരന്‍ നടത്തിയ അഭിപ്രായപ്രകടനം പലതും ഭരണപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങളില്‍ല്‍പല കടുത്ത നിലപാടുകളും സ്വീകരിച്ച് വിമര്‍ശശരങ്ങള്‍ക്ക് വിധേയനായി. അത്തരം വിയോജിപ്പുള്ള വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ല്‍അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ല്‍നിന്നും ഭരണരംഗത്തുള്ളവര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. ഒരു സന്ദര്‍ഭത്തിലും പതറിയിരുന്നില്ല. ഇന്ത്യയിലെ വിവിധ പാര്‍ടിയിലെ ലീഡര്‍മാരെ കൊണ്ടുതന്നെന്നലീഡര്‍ എന്നു വിളിപ്പിച്ച ഒരപൂര്‍വ ലീഡറാണ് കരുണാകരന്‍. തന്റെ പാര്‍ടിയില്‍ല്‍ ഈ ലീഡര്‍ പലതവണ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ വിമോചനസമരത്തിനുശേഷം 1960ല്‍ല്‍നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 5 വര്‍ഷം കോഗ്രസിന്റെ മുഖ്യധാരയില്‍ല്‍നിന്നും കരുണാകരനെ അകറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. പില്‍ക്കാലത്ത് ഡിഐസി രൂപീകരിച്ച് കരുണാകരന്‍ പുറത്തുവരേണ്ടണ്ടസാഹചര്യവും സൃഷ്ടിക്കപ്പെട്ടു. എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടി ഞെരിച്ച അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഇന്ദിരാഭക്തി ഉറക്കെ പ്രഖ്യാപിച്ചു നിലപാടെടുത്ത ആളാണ് അദ്ദേഹം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്ട്രീയ ചുവടുവയ്പുകളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ അദ്ദേഹം അമ്പരപ്പിച്ചു. പല ഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും കരുണാകരന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ കേരളം വിസ്മയത്തോടെ കണ്ടുനിന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രവും പ്രയോഗിച്ച് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത്.

സോണിയ അവഗണിച്ച അതികായന്‍

വി ബി പരമേശ്വരന്‍

കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തി ദേശീയരാഷ്ട്രീയത്തില്‍ കിങ്മേക്കര്‍ എന്ന പേര് ലഭിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കെ കരുണാകരന്‍. ജവാഹര്‍ലാല്‍ നെഹ്റുമുതല്‍ രാജീവ്ഗാന്ധിവരെയുള്ള പ്രധാനമന്ത്രിമാരുമായും കോഗ്രസ് അധ്യക്ഷന്മാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു കരുണാകരന്‍. എന്നാല്‍, സോണിയ ഗാന്ധിയുടെ ഉദയത്തോടെ ഏറ്റവുമധികം അവഗണിക്കപ്പെട്ട നേതാവും അദ്ദേഹംതന്നെ. ഇന്ദിര ഗാന്ധിയുടെ മരണശേഷമാണ് കെ കരുണാകരന്‍ ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആരംഭിച്ചത്. രാജീവ്ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കരുണാകരന്‍ പല വിഷയങ്ങളിലും അദ്ദേഹത്തിന് താങ്ങാവുകയും ചെയ്തു. രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം കോഗ്രസിന് ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നേതാവിന്റെ അഭാവം ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കരുണാകരന്‍ എന്ന കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ ദേശീയരാഷ്ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സോണിയ ഗാന്ധി നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്. നരസിംഹറാവുവും ശരദ് പവാറും തമ്മിലായിരുന്നു നേതൃസ്ഥാനത്തേക്ക് പ്രധാന മത്സരം. നരസിംഹറാവുവിനൊപ്പംനിന്ന് കരുക്കള്‍ നീക്കിയത് കരുണാകരനായിരുന്നു. മുംബൈയില്‍നിന്ന് മറാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ട ശരദ് പവാര്‍ ഡല്‍ഹിയിലെത്തി വാളും പരിചയും നരസിംഹറാവുവിനു മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ (ആര്‍ കെ ലക്ഷ്മണന്റെ കാര്‍ട്ടൂ) അതിനു പിന്നില്‍ ചരടുവലി നടത്തിയത് കരുണാകരനായിരുന്നു എന്നത് പ്രസിദ്ധം. എന്നാല്‍, ഇതിനുള്ള പ്രതിഫലം റാവുവില്‍നിന്ന് കരുണാകരന് ലഭിച്ചില്ല. വ്യവസായമന്ത്രിപദം മാത്രമാണ് കരുണാകരന് ലഭിച്ചത്. പവാറാകട്ടെ പ്രതിരോധമന്ത്രിയായി. എന്നിട്ടും റാവുവിന് പ്രതിരോധനിര തീര്‍ക്കാന്‍ കരുണാകരന്‍ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയാണ് കണ്ടത്. റാവു സര്‍ക്കാര്‍ വിശ്വാസപ്രമേയത്തെ നേരിട്ടപ്പോള്‍ ജെഎംഎം നേതാക്കളെയും അജിത് സിങ്ങിനെയും മറ്റും കാണാന്‍ സൌത്ത് അവന്യൂവിലൂടെ തിരക്കിട്ടുപോകുന്ന കരുണാകരന്റെ വാര്‍ത്തകളും ചിത്രങ്ങളും അന്ന് ദേശീയമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു. ദേശീയരാഷ്ട്രീയത്തിലെ അതികായനായി കരുണാകരന്‍ മാറുകയാണെന്ന മാധ്യമവാര്‍ത്തകള്‍ വര്‍ധിച്ചതോടെ അദ്ദേഹത്തെ നരസിംഹറാവുവും അവഗണിക്കാന്‍ ആരംഭിച്ചു. പത്താം ജന്‍പഥിനെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയ നരസിംഹറാവുവുമായുള്ള ചങ്ങാത്തം കരുണാകരനെ സോണിയ ഗാന്ധിയില്‍നിന്ന് അകറ്റുകയുംചെയ്തു. സോണിയ ഗാന്ധി കോഗ്രസ് അധ്യക്ഷയായതോടെ കരുണാകരന്റെ കഷ്ടകാലം ആരംഭിച്ചു. തലമുതിര്‍ന്ന നേതാവായിട്ടും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു സോണിയ. അര്‍ജുന്‍സിങ്, ജിതേന്ദ്രപ്രസാദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സോണിയ പൊതുവെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കരുണാകരന്‍ തീര്‍ത്തും അസ്വസ്ഥനുമായിരുന്നു. കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍നിന്ന് സോണിയ ഗാന്ധിക്കെതിരെയുള്ള അമര്‍ഷത്തിന്റെ പുക ഉയര്‍ന്നുകൊണ്ടേയിരുന്നു. ഈ കാലത്ത് മലയാളം പത്രപ്രവര്‍ത്തകര്‍ ഒരൊറ്റ സായാഹ്നംപോലും കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍ പോകാതിരുന്നിട്ടില്ല. നെഹ്റുവില്‍നിന്നും ഇന്ദിര ഗാന്ധിയില്‍നിന്നും രാജീവ്ഗാന്ധിയില്‍നിന്നും തനിക്ക് ലഭിച്ച സ്നേഹപൂര്‍വമായ പെരുമാറ്റത്തെക്കുറിച്ച് ഈ സായാഹ്നങ്ങളില്‍ കരുണാകരന്‍ അയവിറക്കാറുണ്ടായിരുന്നു. സോണിയ ഗാന്ധി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രക്ഷയില്ലെന്ന പരോക്ഷസൂചനകളും അദ്ദേഹം നല്‍കാറുണ്ടായിരുന്നു. ഇത്തരമൊരു സായാഹ്നത്തിലായിരുന്നു പണ്ട് അച്ഛന്‍ ആനപ്പുറത്തേറിയതുകൊണ്ട് മക്കള്‍ക്ക് തഴമ്പുണ്ടാകുമോ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് സോണിയ ഗാന്ധിക്കെതിരെ പരസ്യമായി ആക്രമണം കരുണാകരന്‍ നടത്തിയത്. അത്രമാത്രം നീരസത്തോടെയായിരുന്നു സോണിയ കരുണാകരനോട് പെരുമാറിയിരുന്നത്. കരുണാകരനുമൊത്തുള്ള വേദിയില്‍ അദ്ദേഹത്തെ കണ്ടെന്നുനടിക്കാന്‍പോലും സോണിയ ഗാന്ധി തയ്യാറായിരുന്നില്ല. കരുണാകരന്‍ കോഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോഗ്രസ് രൂപീകരിക്കുന്നതിനുള്ള കാരണംപോലും സോണിയ ഗാന്ധിയോടുള്ള നീരസമായിരുന്നു. ദിവസങ്ങളോളം കാത്തിരുന്നിട്ടും സോണിയ കരുണാകരന് കൂടിക്കാഴ്ച അനുവദിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ കരുണാകരവിഭാഗം ദുര്‍ബലമായെന്നും ആന്റണിവിഭാഗത്തിനാണ് ശക്തിയെന്നുമുള്ള നിഗമനത്തിലാണ് സോണിയ കൂടിക്കാഴ്ച അനുവദിക്കാതിരുന്നത്. അന്ന് സോണിയ ഗാന്ധി കരുണാകരനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ടി വിട്ടുപോകില്ലായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പിന്നീട് കോഗ്രസിലേക്ക് തിരിച്ചുവന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സോണിയയും ഹൈക്കമാന്‍ഡും തയ്യാറായില്ല. ആരോഗ്യം മോശമായ കാലത്തുപോലും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് മകന്‍ മുരളീധരനെ കോഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വം തയ്യാറായില്ല. കരുണാകരന്‍ അന്ത്യശ്വാസംവലിക്കുന്നതുവരെയും സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും കരുണാകരന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

കെ കരുണാകരന്‍

ദേശാഭിമാനി ദിനപ്പത്രം- മുഖപ്രസംഗം

കെ കരുണാകരന്‍

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് മമറയുന്നത്. ഏഴുപതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ കരുണാകരനുണ്ട്, എന്നല്ല, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംതന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോഗ്രസിന്റെ രക്ഷകനായും ശത്രുവായും ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും ഗ്രൂപ്പ് നേതാവായും വത്സലശിഷ്യന്മാരുടെ ലീഡറായും അവരാല്‍ത്തന്നെ തിരസ്കൃതനായും മര്‍ദകരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷകനായും സ്വന്തം അനുയായികളാല്‍ വേട്ടയാടപ്പെടുന്നവനായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍•കോഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്യ്ര സമരത്തിലേക്കും കോഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്നത്. 1969ല്‍ ഇ എം എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍' ഉദയംചെയ്തത്. ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എതിരാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രിയമായ കാര്യങ്ങള്‍ കുസലില്ലാതെ നടപ്പാക്കുന്നതില്‍ കരുണാകരനിലെ ഭരണാധികാരി അറച്ചുനിന്നില്ല. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ടിയില്‍നിന്ന് പുറത്തുപോയി പുതിയ പാര്‍ടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് അതിന് നല്‍കിയത് ഡെമോക്രാറ്റിക് ഇന്ദിര കോഗ്രസ്. കേരളത്തിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കരുണാകരന്‍ ഇന്ദിരയോടൊപ്പമായിരുന്നു. ഒരുകാലത്ത് കരുണാകരന്‍തന്നെയായിരുന്നു കേരളത്തിലെ കോഗ്രസ്. ആ ഒറ്റ നേതാവിനു ചുറ്റും പാര്‍ടിയും മുന്നണിയും ഭരണവും കറങ്ങിയപ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. പാര്‍ടി കമ്മിറ്റികള്‍ക്കു പകരം ചുറ്റുംനിന്ന ഏറ്റവും അടുപ്പമുള്ള കൂട്ടമായി ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൈകാര്യകര്‍ത്താക്കള്‍. അങ്ങനെ കരുണാകരനില്‍നിന്ന് ആവോളം ആനുകൂല്യം പറ്റിയവര്‍ അപകടഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ട് ശത്രുപാളയത്തിലെത്തി. പാലൂട്ടി വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയപ്പോള്‍ നിസ്സംഗനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കെ മുരളീധരനെ കോഗ്രസില്‍ തിരിച്ചെത്തിക്കുകയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, കേരളത്തിലെ കോഗ്രസ് നേതൃത്വം കരുണാകരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചില്ല. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനകാലത്തിന്റെ സിംഹഭാഗവും കമ്യൂണിസ്റ് പാര്‍ടിയുടെ കടുത്ത ശത്രുവായിരുന്നു കരുണാകരന്‍. എതിര്‍പക്ഷ ബന്ധമാണ് കേരളത്തിലെ ഇടതുപക്ഷവുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്നതും. അഴിമതി ആരോപണങ്ങളും ഭരണത്തിലെ ജനവിരുദ്ധ നടപടികളുമുണ്ടായപ്പോഴൊക്കെ കര്‍ക്കശമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ മര്‍ദകവാഴ്ച കരുണാകരനോടുള്ള ഈ എതിര്‍പ്പിന് രൂക്ഷത കൂട്ടിയ ഒന്നാണ്. കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്ന കേസിന്റെ ഫലമായി കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ഇടതുപക്ഷത്തോട് ഒരുതരത്തിലുമുള്ള മൃദുസമീപനം കാട്ടാന്‍ കരുണാകരന്‍ തയ്യാറായില്ല. എന്നാല്‍, അവസാനകാലത്ത്, അത്തരം ശത്രുതകള്‍ ഉപേക്ഷിച്ച് ഇടതുപക്ഷവുമായി സഹകരിച്ചു പോകണമെന്ന അഭിപ്രായം അദ്ദേഹം പരസ്യമായി മുന്നോട്ടുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്. സ്വാതന്ത്യ്ര സമരകാലംമുതല്‍ സേവിച്ച സംഘടന തന്നെയും അനുയായികളെയും ചവിട്ടിത്തേക്കുന്നതില്‍ ഖിന്നനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ഔന്നത്യം എതിരാളിയുടെയും അനുയായിയുടെയും ആദരംനേടിയ ഒന്നാണ്. ഏതു പ്രസ്ഥാനത്തിനുവേണ്ടിയാണോ എക്കാലവും പ്രവര്‍ത്തിച്ചത്, അതില്‍നിന്ന് ദുരനുഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായപ്പോള്‍ എതിരാളികളുടെ രാഷ്ട്രീയവും സമീപനവും ശരിയായ പാതയിലാണെന്ന് കരുണാകരന് തിരിച്ചറിയാന്‍ കഴിഞ്ഞു. കരുണാകരന്റെ വിയോഗത്തോടെ കോഗ്രസില്‍ ഇല്ലാതാകുന്നത്, യഥാര്‍ഥ കോഗ്രസിനെ അറിയാവുന്ന തലമുറയാണ്; ദേശീയ പ്രസ്ഥാനവുമായി ഇന്നത്തെ കോഗ്രസിന് അവശേഷിക്കുന്ന ബന്ധമാണ്. കേരളത്തില്‍ ഒമ്പതു സീറ്റുമായി പരാജയത്തിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ കുടിച്ച കോഗ്രസിനെ സംരക്ഷിച്ചതും വളര്‍ത്തിയതും കരുണാകരന്റെ നേതൃത്വത്തിലാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും പക്ഷേ കോഗ്രസില്‍നിന്ന് കൃതഘ്നതയാണ് പകരം ലഭിച്ചത്. കരുണാകരനോടെ കോഗ്രസിലെ ഒരു യുഗത്തിന് അന്ത്യമാകുന്നെന്നു പറയുന്നത് അതിശയോക്തിയല്ല. ആ വേര്‍പാടിന്റെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. വേദനിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്