വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 3, 2010

അല്പലാഭം പെരുംചേതം

(കാനഡയിൽ ഗവേഷണവിദ്യാർത്ഥിയായ സിയാദ് ഉബൈദ് മെയിൽ ചെയ്തുതന്ന ലേഖനം )

അല്പലാഭം പെരുംചേതം

സിയാദ് ഉബൈദ് കളിയിലിൽ


ജാതി രാഷ്ട്രീയം കേരളത്തില്‍ ഇന്നും അതിന്റെ മൂർദ്ധന്യ അവസ്ഥയില്‍ ആണ് എന്നതിന്റെ തെളിവുകള്‍ ആണ് മനോജിന്റെയും, അബ്ദുള്ളക്കുട്ടിയുടെയും ഇപ്പോള്‍ അലിയുടെയും മനം മാറ്റത്തിനു പിന്നിൽ. സഭാദ്ധ്യക്ഷന്മാരും ഹിന്ദു മുസ്ലിം മത നേതാക്കളും രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നു എന്നത് അഭിലഷണീയമല്ല എന്നത് പതുക്കെ പറയേണ്ട കാര്യമല്ല. അത് പല അപകടങ്ങൾക്കും വഴിതെളിക്കും എന്നതിന് ഒരു സംശയവും ഇല്ല.

കഴിഞ്ഞ നാല് വര്‍ഷത്തോളം ഈ കൂറുമാറ്റക്കാർക്കാർക്കും യാതൊരു പ്രശ്നവും ഇല്ലായിരുന്നു. ഇടതു പക്ഷത്തിന്റെ മതങ്ങളോടുള്ള നിലപാട് അറിഞ്ഞു കൊണ്ട് തന്നയാണ് ഇവരൊക്കെ പാർളമെന്റിലും അസംബ്ലിയിലുമൊക്കെ മത്സരിച്ചതും ജയിച്ചതും. എന്നിട്ടിപ്പോഴാണ് എല്ലാവർക്കും കുറ്റബോധം തോന്നിത്തുടങ്ങിയത്. ഇത് കുറ്റബോധം അല്ല മറിച്ച് ആഗ്രഹിച്ചത്‌ കിട്ടാത്തത് കൊണ്ടുള്ള നിരാശ ആണ്. അതുപോലെ അടുത്ത ഭരണം ഇടതുപക്ഷത്തിനായിരിക്കില്ലെന്ന വിശ്വാസവും.

നമ്മുടെ നാട്ടിലെ അച്ചന്മാരും ഉസ്താദുമാരും സന്യാസിമാരും അത്ര നല്ല പിള്ള ചമയുകയോന്നുംവേണ്ട (എല്ലാവരും അല്ല; കുറച്ചെങ്കിലും നല്ല മതപണ്ഡിതന്മാർ നമുക്കിടയിൽ ഉണ്ട് എന്നത് മറക്കുന്നില്ല. അതു കൊണ്ടാണ് വലിയ പ്രശ്നം ഇല്ലാതെ പോകുന്നത് അവര്‍ക്ക് നല്ലത് വരട്ടെ എന്നാശംസിക്കുന്നു). ഇവരൊക്കെ പള്ളികളിലൊക്കെ പറയാറുണ്ട് നമ്മുടെ ആൾക്കാർക്ക് വോട്ടു ചെയ്യണം എന്ന്. ഇവരൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ കര്‍ത്താവും മുഹമ്മദ്‌ നബിയും (സ) രാമായണത്തിലെ ശ്രീരാമനും ഒക്കെ കോണ്‍ഗ്രസ്സും ബി ജെ പി യും മറ്റും ആയിരുന്നു എന്ന് തോന്നും. എന്തിനേറെ പറയുന്നു, എന്റെ നാട്ടില്‍ മുസ്ലിമിന്റെ കടയില്‍ നിന്ന് തന്നെ മുടി വെട്ടുകയും ഷേവ് ചെയ്യുകയും വരെ ചെയ്യണേ എന്ന് വരെ പറഞ്ഞിട്ടുണ്ട്.

മതനേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വർഷം വലുതായിട്ട് ലാഭാങ്ങലോന്നും കിട്ടിയില്ല; അതിന്റെ സങ്കടം ആണിത്. നമ്മുടെ ചെന്നിത്തലയും ഹസനും ഒക്കെ സ്വാർത്ഥതല്പരരും ധനമോഹികളുമായ ഈ മത നേതാക്കളെ നന്നായി പ്രോത്സാഹിപ്പിക്കും. എന്നാലല്ലേ അടുത്ത തിരഞ്ഞെടുപ്പില്‍ വല്ലതും കിട്ടുകയുള്ളൂ! മാണിയും പിള്ളയും കുഞ്ഞാലികുട്ടിയും ഒക്കെ പിടച്ചു നിൽക്കുന്നതുതന്നെ ജാതി രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ്.

രാഷ്ട്രീയത്തെ സ്വന്തം ക്ഷേമത്തിനായി ഉപയോഗിക്കുന്ന എല്ലാവരും അധികാരം കിട്ടുന്നതിന് എന്തു നെറികേടും കാണിയ്ക്കും. അവർക്ക് ആദർശങ്ങൾ അല്ല വലുത്. അത്തരക്കാർക്ക് തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്ക് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമാണ് ജാതിരാഷ്ട്രീയം. ഇത് സാമുദായിക സൌഹാർദ്ദം തകർക്കാനും വർഗീയത വളർത്താനും ജനാധിപത്യം അപകടപ്പെടാനും ഇടയാക്കും. ഇത് ഇടതുപക്ഷം എക്കാലത്തും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്നവർക്ക് ഇടതുപക്ഷം സ്വീകരിക്കുന്ന പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകൾ ദഹിക്കില്ല. ഇടതുപക്ഷം നൽകുന്ന മുന്നറിയിപ്പുകൾ അവർ കണക്കിലെടുക്കില്ല. നാളെയെന്നോ, നാടിന്റെ ഭാവിയെന്നോ നാട്ടുകാരുടെ ക്ഷേമേന്നോ ഉള്ള ചിന്ത വലതുപക്ഷനിലപാടുകളെയും സമീപനങ്ങലെയും പ്രവർത്തനങ്ങളെയും ഒരു തരത്തിലും സ്വാധീനിക്കില്ല. അവർക്ക് സ്വന്തം താല്പര്യങ്ങളാണു വലുത്.

ജാതിമത കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത് കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഒരു സ്ഥിരം ശൈലിയായി മാറിയിട്ടുണ്ട്. മതമേധാവികളിൽ ഒരു വിഭാഗം എക്കാലത്തും വലതുപക്ഷത്തെ സഹായിച്ചു പോരുന്നുണ്ട്. എന്നാൽ ഇത് മതങ്ങളുടെയോ അതിലെ വിശ്വാസികളുടേയോ ന്യായമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനല്ല; മറിച്ച് ചില മതമേലദ്ധ്യക്ഷന്മാരുടെയും മതത്തിന്റെ പേരിൽ നടത്തുന്ന ബ്യിസിനസ് സ്ഥാപനങ്ങളുടേയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുവാൻ മതത്തെ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുകയാണ് ചില മതപ്രമാണിമാർ. മതം അവർക്ക് ഒരു വിശ്വാസമല്ല; ഒരു ജീവിതോപാധിയാണ്. മതത്തെ അവർ കച്ചവടവൽക്കരിക്കുകയാണ്. മതത്തെ വില്പനച്ചരക്കാക്കുകയാണ്.

അധികാരം നേടുന്നതിന് ജാതിമത ശക്തികളുമായി സന്ധി ചെയ്യുന്നത് കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ പതിവു ദുർഗുണമാണ്. രാജ്യവ്യാപകമായി ഇത്തരം അവിശുദ്ധ രാഷ്ട്രീയബന്ധങ്ങൾ വച്ചുപുലർത്തിയതിന് കോൺഗ്രസ്സ് തന്നെ പലപ്പോഴും വലിയ വില നൽകേണ്ടി വന്നിട്ടൂള്ളതാണ്. ആ അനുഭവങ്ങളിൽനിന്നൊന്നും അവർ പാഠം ഉൾക്കൊള്ളാൻ പോകുന്നില്ല.

ഒരിക്കല്‍ ഒളിഞ്ഞും തെളിഞ്ഞും ജാതി രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്തതിന്റെ ഫലമാണ് അയോധ്യ ഒരു കീറാമുട്ടി ആയതും സിഖുകാർക്ക് രാഷ്ട്രത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും മറ്റും .ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എത്രയോദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതാണ്! പക്ഷെ അവർ പാഠം ഉൾക്കൊള്ളുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനമാനങ്ങള്‍ പോലും വീതം വയ്ക്കുന്നത് മതത്തിന്റെയു ജാതിയുടെയും അടിസ്ഥാനത്തില്‍ ആണ്. നായര്‍ -മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്ലത് പോലെ മുതലെടുക്കുന്നുണ്ട് കേരളത്തില്‍. ഇടുതപക്ഷത്തിന്റെ എല്ലാ ആശയങ്ങളോടും യോജിപ്പില്ല.പക്ഷെ ഈ വര്‍ഗീയതയെ തടയാന്‍ എന്തെകിലും ചെയ്യുന്നുടെങ്കില്‍ അത് ഇടതുപക്ഷം മാത്രമാണ്.

ജാതി പറഞ്ഞുള്ള വോട്ടു പിടിത്തവും രാഷ്ട്രീയവും അങ്ങേ അറ്റം തരം താഴുന്നുണ്ട്. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സേവിക്കലാണ്; അല്ലാതെ ജാതികളെയും മതങ്ങളെയും സേവിക്കലല്ല. എന്നാൽ ഇപ്പോൾ രാഷ്ട്രീയം എന്നാൽ മതപ്രീണനം എന്ന നിലയിൽ ആയിട്ടുണ്ട്. വോട്ടിന്റെ മൊത്തക്കച്ചവടക്കരായി മാറിയിരിക്കുകയാണ് മതമേലദ്ധ്യക്ഷന്മാരിൽ ഒരു വിഭഗം. കോൺഗ്രസ്സ് സർക്കാർ വരുമ്പോഴാണ് അവർക്ക് അതിന്റെ വില ലഭിക്കുന്നത്. ശരിക്കും വലതുപക്ഷരാഷ്ട്രീയ കക്ഷികളും മതമേലദ്ധ്യക്ഷന്മാരും ചേർന്ന് ജനാധിപത്യത്തെതന്നെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ഇക്കൂട്ടർ ബോധപൂർവ്വം ശ്രമിക്കുകയാണ്. ജനാധിപത്യം ദുർബലപ്പെടുത്തേണ്ടത് അവരുടെ ആവശ്യമാണ്. ജനാധിപത്യവ്യവസ്ഥിതി തകർന്നാലുള്ള സ്ഥിതി ഇക്കൂ‍ട്ടർ മനസിലാക്കുന്നില്ല. അഥവാ മനസിലാക്കിയാലും അവർക്കെന്തു ചേതം!

ഇടതുപക്ഷമായാലും വലതുപക്ഷമായാലും താൽക്കാലിക ലാഭങ്ങൾക്കുവേണ്ടി അവിശുദ്ധമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത് സ്വയംകൃതാനർഥങ്ങളായി പരിണമിക്കും. മതങ്ങൾ ഇങ്ങോട്ട് വന്ന് രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയക്കാർ അങ്ങോട്ടു ചെന്ന് ഇടപെടുത്തുന്ന സ്ഥിതിയിലാണിപ്പോൾ കാര്യങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. പിന്നെപ്പിന്നെ മതമേലാളന്മാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന സ്ഥിതി സംജാതമാകും. മതങ്ങളെ അനാവശ്യമായി രാഷ്ട്രീയ ലാഭങ്ങൾക്ക് ഉപയോഗിക്കുന്നത് തീക്കൊള്ളീകൊണ്ട് തലചൊറിയലാണ്. മതങ്ങളെ അനാവശ്യമായി രാഷ്ട്രീയ ലാഭങ്ങൾക്ക് ഉപയോഗിക്കുന്നത് തീക്കൊള്ളീകൊണ്ട് തലചൊറിയലാണ്. ഇങ്ങനെ പോയാൽ അല്പലാഭാം പെരുംചേതം എന്നു പറയുന്നതുപോലെയാകും ഭാവിയിലെ രാഷ്ട്രീയം.

മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുന്നതിന് വമ്പിച്ച ജനസമ്മർദ്ദം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന് ബോധപൂർവ്വമുള്ള പരിശ്രമങ്ങൾ ആവശ്യമാണ്. രാഷ്ട്രീയം ശുദ്ധീകരിക്കപ്പെട്ടാൽ മാത്രമേ ജനാധിപത്യം അർത്ഥപൂർണ്ണമാകൂ. പ്രബുദ്ധരായ വോട്ടർമാരും, പ്രബുദ്ധമായ രാഷ്ട്രീയാന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യം ഫലവത്താവുകയുള്ളൂ. അതിന് നല്ല ബോധവൽക്കരണം ആവശ്യവുമാണ്. രാഷ്ട്രത്തോട് താല്പര്യമുള്ളവർ ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമങ്ങൾ നടത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ പോറലേൽക്കാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്