വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, January 29, 2010

ഗൂഗിളിനുപിറകെ കേരള പൊലീസ്

ഗൂഗിളിനുപിറകെ കേരള പൊലീസ്

മധുനായര്‍ ന്യൂയോര്‍ക്ക്

(കേരള കൌമുദിയിൽനിന്ന്‌ )

കംപ്യൂട്ടറിന്റെ തിരപ്പുറപ്പാട് വന്‍വിപ്ളവമായത് ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെയാണ്. പെന്റഗണ്‍ എന്നറിയപ്പെടുന്ന അഞ്ചുവശങ്ങളുള്ള പണ്ടൊരുകാലത്ത് ആശുപത്രിയായി പണിത, കെട്ടിടസമുച്ചയത്തിലാണ് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിരോധമന്ത്രാലയം സ്ഥിതി ചെയ്യുന്നത്. കംപ്യൂട്ടര്‍ ഭാഷകളില്‍ ഇന്നും മുന്‍നിരയിലുള്ള കോബാളും ഇന്റര്‍നെറ്റിന്റെ അപ്പനായ അര്‍പ്പാനെറ്റും പെന്റഗണ്‍ സന്തതികളാണ്. ലോകത്തിലെ സകല അമേരിക്കന്‍ സൈനികത്താവളങ്ങളേയും ബന്ധിച്ച അര്‍പ്പാനെറ്റിന്റെ തുടക്കകാല ഉപഭോക്താക്കളില്‍ ഈ ലേഖകനും പെടും.

സുരക്ഷാപടലകളുടെ അഗ്രഗണ്യസ്ഥാനത്തുള്ള ടോപ്പ്സീക്രട്ട് ക്ളിയറന്‍സ് ഈ വിദേശവംശജ ജീവനക്കാരന് അനുവദിക്കുവാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഒരു വൈക്ളബ്യവും കാട്ടിയില്ല. ക്ളിന്റണ്‍ പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായ അല്‍ഗോറാണ് അര്‍പ്പാനെറ്റിന്റെ അനന്തകച്ചവടസാദ്ധ്യതകള്‍ മനസ്സിലാക്കിയത്. ഈ കംപ്യൂട്ടര്‍ കലാപരിപാടി സിവിലിയന്‍ ഉപയോഗത്തിനായി തുറന്നുകൊടുത്തതിനാല്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഒരുപോറലും ഉണ്ടായില്ല. നേരെതിരിച്ച് ആഗോളരഹസ്യ വിവരശേഖരണത്തില്‍ അമേരിക്ക വന്‍ കുതിപ്പും സാധ്യമാക്കി. സെക്യൂരിറ്റി പ്രശ്നങ്ങളില്‍ അടിസ്ഥാനമില്ലാത്ത ബാലിശവാദങ്ങള്‍ക്ക് പ്രസക്തിയില്ലായെന്ന് സൂചിപ്പിക്കുവാനാണിത്രയും കുറിച്ചത്.

ഇന്റര്‍നെറ്റിന്റെ പ്രഗല്ഭ സന്തതിയായ ഗൂഗിള്‍ ഇന്നൊരു സുപരിചിത കംപ്യൂട്ടര്‍ കരുവാണ് എന്നുമാത്രം പറഞ്ഞാല്‍പോര. ടെക്നിക്കുകള്‍ക്കുമാത്രമല്ല, വീട്ടമ്മമാര്‍ക്കുപോലും ഗൂഗിള്‍ സെര്‍ച്ച് ഇന്ന് അന്യമല്ല. ഗൂഗിളിന്റെ ശില്പികള്‍ ചൈനക്കാരനും ഇന്ത്യന്‍ വംശജനുമാണ്. ലോകമെമ്പാടും ജനജീവിതത്തെ ബാധിക്കുന്ന സകലമാന തുറകളിലും അന്വേഷണം സാധ്യമാക്കിയ ഈ സെര്‍ച്ച് എഞ്ചിന്‍ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്നു.

ചൈനയില്‍ ഈയിടെ ഗൂഗിളിന്റെ ഹസ്തങ്ങള്‍ക്ക് വിലങ്ങുവയ്ക്കുവാനുള്ള ശ്രമം നടന്നപ്പോള്‍ കമ്പനി ആ രാജ്യത്ത് പ്രവര്‍ത്തനം തന്നെ നിറുത്തുമെന്ന് വെളിപ്പെടുത്തിയത് അധികാരികളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ചൈനയിലെ സാദാജനങ്ങള്‍ ലോക വിവരങ്ങള്‍ അറിയാതിരിക്കുവാനുള്ള പ്രാകൃതനിയമങ്ങള്‍ മറികടക്കുവാന്‍ ഗൂഗിള്‍ നിമിത്തമായി എന്നതാണ് ചൈനീസ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായത്. ഇതില്‍നിന്നും പ്രചോദനം നേടിയാകുമോ കേരളത്തിലെ ഇന്റലിജന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന പൊലീസ് മേധാവി ഗൂഗിളിനെതിരേ വാളുയര്‍ത്തിയിരിക്കുന്നത്?

ഒരുരാജ്യത്തിന്റെയെന്നല്ല പഞ്ചായത്ത് തലത്തില്‍ വാര്‍ഡുകള്‍ അടക്കം പൂര്‍ണ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാപ്പ് ലഭ്യമാക്കുകയാണ് ഏത് തരത്തിലെ പ്ളാനിംഗിന്റേയും ആദ്യപാഠം. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് സംവിധാനത്തിന് ബദലായി വേറൊന്നും ഇന്ന് ലോകത്തിലില്ല. സംസ്ഥാനത്തിന്റെ വ്യക്തവും പൂര്‍ണവുമായ മാപ്പ് നിര്‍മ്മാണത്തില്‍ ഗൂഗിളിന്റെ സേവനം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ സഹകരണം ലഭ്യമാകുമെന്ന് തീര്‍ച്ചയായപ്പോഴാണ് ഇന്റലിജന്‍സ് മേധാവി വിരട്ടുവാദവുമായി ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഇന്റലിജന്‍സ് വിവരശേഖരണത്തില്‍ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെതന്നെ പൂര്‍വകാല റെക്കാഡ് ശോചനീയമാണ്.

പണ്ടൊരുകാലത്ത് നെഹ്റുവിനെ വധിക്കുവാനുള്ള സി. ഐ.എ പ്ളാന്‍ ഇന്ത്യ അറിഞ്ഞത് ചൈനീസ് സുരക്ഷാവൃത്തങ്ങളില്‍ നിന്നുമായിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നാട്ടില്‍ നിലവിലിരിക്കുന്നത് പ്രാകൃത നിയമങ്ങളാണിന്നും. വിമാനത്താവളങ്ങളുടെ ഫോട്ടോ എടുക്കുന്നതിലുള്ള നിരോധനം ഒരുദാഹരണം മാത്രം. ഇന്നും സന്ദര്‍ശകര്‍ക്ക് വൈറ്റ് ഹൌസിനകത്ത് കയറി ഓവല്‍ ഓഫീസിന്റെ പടം എടുക്കുന്നതിന് തടസ്സമില്ല. ആണവകേന്ദ്രങ്ങളും മറ്റു സൈനിക സ്ഥാപനങ്ങളും എവിടെയൊക്കെയാണെന്ന് കണ്ടുപിടിക്കുവാന്‍ ഉപഗ്രഹങ്ങളുപയോഗിച്ച് അനായാസമായി സാധ്യമാകുന്നു. അരനൂറ്റാണ്ടുമുന്‍പുതന്നെ ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ സ്ഥാപിച്ചത് അമേരിക്ക ഫോട്ടോകളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഗൂഗിള്‍മാപ്പിലൂടെ ലഭിക്കുന്ന ലാമ്പ് പോസ്റ്റുകളുടെയും കിണറുകളുടെയും കുളങ്ങളുടെയും ഊടുവഴികളുടെയും വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ മനസ്സിലാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഇന്റലിജന്‍സ് മേധാവി കരുതുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇന്റലിജന്‍സാണ് പരിശോധനാ വിഷയമാകേണ്ടത്. യുദ്ധം അനിവാര്യമാകുമ്പോള്‍ സിവിലിയന്‍ ടാര്‍ജറ്റുകള്‍ ഒഴിവാക്കപ്പെടാനാകും ഗൂഗിള്‍മാപ്പ് സഹായിക്കുക.

പരമ്പരാഗത വ്യവസായങ്ങള്‍ അന്യംനില്‍ക്കുന്നിടത്ത് ഐ.ടി പുരോഗമിക്കുന്നത് യാദൃച്ഛികമല്ല. ഈ യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ കണ്ണടച്ചിട്ട് സുരക്ഷാപാളിച്ചകളില്‍ അഗ്രഗണ്യസ്ഥാനം ചുമക്കുന്ന പൊലീസ് ഏതൊരു പഠനവും നടത്താതെ, ആഭ്യന്തരമന്ത്രിയെ ഉപദേശിക്കുന്നത് ക്ഷന്തവ്യമല്ല. സാക്ഷരതയിലെന്നപോലെ കേരളം മാപ്പിംഗിന്റെ കാര്യത്തില്‍ രാഷ്ട്രത്തിന് മാതൃകയാകട്ടെ. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ബീജാവാപം നടക്കുന്നിടം സൂക്ഷ്മമായി പരതുവാന്‍ ഗൂഗിള്‍മാപ്പ് സഹായകമാകും എന്നെങ്കിലും ഓര്‍ക്കുക.

രമ്യ ആന്റണിയെക്കുറിച്ച് മനോരമയില്‍

മലയാള മനോരമയിൽനിന്ന്

സ്വ. ലേ.

നടന്ന വഴികൾ -ജി ശങ്കർ

ഇന്ന്, നിങ്ങള്‍ ഈ കുറിപ്പു വായിക്കുന്ന നേരത്ത്, നിറയെ കവിതകളെഴുതുന്ന ഒരു പെണ്‍കുട്ടി, രമ്യ ആന്റണി, ജീവിതത്തിന്റെ അസന്ദിഗ്ധതകളെ ഓര്‍ത്തു കിടക്കുകയാവണം...

തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്നവള്‍ ശസ്ത്രക്രിയയ്ക്കു വിധേയയാകും. ചുറ്റും, കേരളത്തിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്കായ 'കൂട്ടത്തിന്റെ സ്നേഹവലയമുണ്ട്.

അക്ഷരസൌഹൃദം തണലായി മാറുന്ന കാഴ്ച ഞാന്‍ നോക്കിനില്‍ക്കുകയാണ്. രമ്യയെഴുതിയ കവിതാസമാഹാരം - 'ശലഭായനം - കഴിഞ്ഞദിവസം തിരുവനന്തപുരത്തു പ്രകാശനം ചെയ്യപ്പെട്ടു. ആ ചടങ്ങിനു നന്ദിപറഞ്ഞ ഒരു ചെറുപ്പക്കാരന്‍ - ജോഷി - സ്വന്തം ജോലി ഉപേക്ഷിച്ചിട്ടു രമ്യയുടെ കൂടെ പൂര്‍ണസമയവും ആശുപത്രിയില്‍ കാവല്‍
നില്‍ക്കുന്നു.

ഈ ദീപനാളത്തെ ഒരു കൊച്ചുകാറ്റില്‍ നിന്നുപോലും രക്ഷിക്കാനുള്ള അവകാശം ആ യുവാവു സ്വയം ഏറ്റെടുത്തിരിക്കുന്നു. പോളിയോ ബാധിച്ചു കടുത്ത ശാരീരിക വൈകല്യങ്ങളുടെ വിഷമതകളില്‍ നിന്നു മാരകരോഗത്തിന്റെ പരിസരത്തെത്തുമ്പോഴും തളരാതെ, മനസ്സു നിറയെ കവിതകള്‍ അവള്‍ സൂക്ഷിക്കുന്നുണ്ടല്ലോ!

'ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അവരുടെ കണ്ണുകള്‍ക്ക് ഇളംചൂടിന്റെ നനവുണ്ടായിരിക്കും
എന്നെഴുതുന്ന രമ്യയുടെ 'കൂട്ടിരിപ്പ് എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്...
'എന്നിട്ടും ചാരനിറമുള്ള ചെറുമുറിയില്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍ നിനക്കെങ്ങനെയാകുന്നു?
ചാരനിറമുള്ള ചെറുമുറി എന്റെ സംഭീതമായ ഒരോര്‍മയാണ്.

ആംസ്റ്റര്‍ഡാമിലെ
തെരുവീഥികളില്‍ ലക്ഷ്യമില്ലാതെ അലയുന്ന ഒരു ദിവസം. ഒരു വീടിന്റെ നടയില്‍ ചെറിയൊരാള്‍ക്കൂട്ടം. വെറുതെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ആന്‍ ഫ്രാങ്കിന്റെ പഴയ വീടാണതെന്ന്...

ആന്‍ ഫ്രാങ്ക് - കഴിഞ്ഞ നൂറ്റാണ്ടില്‍ ലക്ഷക്കണക്കിനു വായനക്കാരെ അഗാധമായി സ്പര്‍ശിച്ച ഡയറിക്കുറിപ്പുകളെഴുതിയ കൊച്ചു ജൂതപ്പെണ്‍കുട്ടി.

വേട്ടയാടി നടന്നിരുന്ന നാസികളെ പേടിച്ച് ഒളിച്ചുകഴിഞ്ഞ ആവാസസങ്കേതമാണ് ഇൌ വീട്. ഇപ്പോഴതു ചെറിയ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.

നിശബ്ദരായി സന്ദര്‍ശകര്‍ മുറിയില്‍ കയറിയിറങ്ങുകയാണ്. ഇരുന്ന കസേര, തീന്‍മേശ, കുഞ്ഞുകിടക്ക...
നരച്ചുതുടങ്ങിയ ബാല്യകാല ചിത്രങ്ങള്‍.
ഒരു പുസ്തക അലമാരിയുടെ പിറകില്‍ ചാരനിറമുള്ള ചെറുമുറി! പെട്ടെന്നു കണ്ടുപിടിക്കാനാവില്ല.
കാരണം, ആ അലമാര തന്നെയായിരുന്നു മുറിയിലേക്കുള്ള വാതില്‍!

നീണ്ട മാസങ്ങളില്‍ പുറംലോകവുമായി ബന്ധിപ്പിച്ച ഒരു ചെറുജാലകം മാത്രം ആനിനു സ്വന്തമായിരുന്നു. ഒരെഴുത്തുമേശയും കസേരയും ഒതുക്കിയിട്ടിരിക്കുന്നു. അവിടെവച്ചാവണം ആന്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നത്!

ഏകാഗ്രതയോടെ പഠിക്കാനും സ്നേഹിക്കപ്പെടാനും തെളിഞ്ഞ ആകാശം കാണാനും ആ കുഞ്ഞുമനസ്സ് തീവ്രമായി ആഗ്രഹിച്ചിരുന്നു. മരണത്തിന്റെ ഛായ ചുറ്റുമുണ്ടെന്നറിയുമ്പോഴും തികഞ്ഞ പ്രസരിപ്പിന്റെ ഭാഷയില്‍ വാക്കുകള്‍ നിറഞ്ഞൊഴുകി!

ഒരുനാള്‍, ആരോ ഒറ്റുകൊടുത്തതനുസരിച്ച്, ഇൌ വീടു വളഞ്ഞെന്നും എല്ലാവരെയും നിര്‍ബന്ധിത തൊഴില്‍ ക്യാംപുകളിലേക്കു മാറ്റിയെന്നും പറയപ്പെടുന്നു.

മാസങ്ങള്‍ക്കുശേഷം രോഗഗ്രസ്തയായ, മെലിഞ്ഞ ഒരു പെണ്‍കുട്ടിയെ തടങ്കല്‍പ്പാളയത്ത് ആരോ കണ്ടിരുന്നത്രേ! അതായിരുന്നു അവസാന ചിത്രം.
അങ്ങകലെ, ഡല്‍ഹിയില്‍ നിന്ന് ഒരു സ്ത്രീ ചോദിക്കുന്നു, ജീവിതത്തില്‍ മനുഷ്യര്‍ തരാത്ത സന്തോഷം എന്റെ മനസ്സിലുള്ള വീടിന്റെ ഉള്‍ത്തളങ്ങള്‍ക്കു തരാന്‍ കഴിയുമോയെന്ന്...
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
ആ സ്ത്രീയുടേതും കരള്‍ പിളര്‍ക്കുന്ന കഥയാണ്.

ഒരു സ്നേഹബന്ധം നിലനിര്‍ത്തിയതിനു കൊടുക്കേണ്ടിവന്ന കടുംശിക്ഷ. സ്നേഹത്തിന്റെ പാദസരകിലുക്കങ്ങള്‍ കേള്‍ക്കണമെന്നു പറഞ്ഞപ്പോള്‍ അവള്‍ കീഴടങ്ങി. ഗര്‍ഭിണിയായപ്പോള്‍ പുരുഷന്‍ വാക്കുമാറ്റി.
ഗര്‍ഭരക്ഷയ്ക്കെന്ന പേരില്‍ അവളെക്കൊണ്ടു കഴിപ്പിച്ച മരുന്നുകളിലും ഭക്ഷണത്തിലും മരണം ഒളിഞ്ഞിരുന്നു.
ജനിച്ച കുട്ടിക്കു തീരാത്ത അസുഖങ്ങള്‍.

എല്ലാ ബന്ധങ്ങളും തകര്‍ന്നു. വീട്ടുകാര്‍ക്കുപോലും വേണ്ടാതായി. പിടിച്ചുനില്‍ക്കാന്‍ ഡല്‍ഹിയിലേക്കു വണ്ടി കയറുമ്പോള്‍ അതിശൂന്യമായ ലോകം മുന്നില്‍.
ഇപ്പോള്‍ താല്‍ക്കാലിക ജോലിയും ഉപരിപഠനവും.
പിടിവള്ളികളൊന്നുമില്ലെങ്കിലും മകനു കാവലാളായി നില്‍ക്കുന്നു.

'എനിക്കാകെ വേണ്ടത് എനിക്കും കുഞ്ഞുങ്ങള്‍ക്കും അന്തിയുറങ്ങാനുള്ള ഒരിടമാണ്. മുറികള്‍ വേണ്ട. പക്ഷേ, അകത്തളങ്ങളില്‍ നിറങ്ങളുണ്ടാകണം...

ഇൌയിടെ, എന്റെ വ്യക്തിജീവിതത്തില്‍ നിരാശയുണ്ടാക്കിയ ഒരു സംഭവമുണ്ടായി. ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ്, ഒാര്‍ക്കാപ്പുറത്തു രമ്യയും ഡല്‍ഹിയിലെ സ്ത്രീയും മനസ്സിലേക്കു കടന്നുവന്നത്.
അവര്‍ പരന്നുകിടക്കുന്ന സങ്കടമഹാസമുദ്രങ്ങള്‍.
അതിജീവനത്തിന്റെ അര്‍ഥവത്തായ പോരാട്ടങ്ങള്‍!
അതിന്റെയൊക്കെ മുന്നില്‍ എന്റെ ചെറുനിരാശകള്‍ എത്ര നിസ്സാരം!

Thursday, January 28, 2010

ശ്രീലങ്ക: രജപക്സെയ്ക്ക് വന്‍ വിജയം

രജപക്സെയ്ക്ക് വന്‍ വിജയം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്സെയ്ക്ക് വന്‍ വിജയം. എല്‍ടിടിഇയെ തകര്‍ക്കാന്‍ ഒപ്പംനിന്ന മുന്‍ സൈനികമേധാവി ശരത് ഫൊന്‍സെകയെ 20 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രജപക്സെ പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ടി സ്ഥാനാര്‍ഥിയായ രജപക്സെയ്ക്ക് 60 ലക്ഷം വോട്ട് ലഭിച്ചു. 1.4 കോടി വോട്ടര്‍മാരില്‍ 70 ശതമാനംപേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടര്‍പട്ടികയില്‍ ഫൊന്‍സെകയുടെ പേരില്ലാതിരുന്നത് പുതിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായും രജപക്സെയുടെ വിജയം അംഗീകരിക്കില്ലെന്നും ഫൊന്‍സെക പറഞ്ഞു. 2005ല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെയ്ക്കെതിരെ 1,90,000 വോട്ട് മാത്രമായിരുന്നു രജപക്സെയുടെ ഭൂരിപക്ഷം. മൂന്നു പതിറ്റാണ്ടിലേറെയായി രാജ്യത്ത് സായുധപോരാട്ടം നടത്തിവന്ന എല്‍ടിടിഇയെ നാമാവശേഷമാക്കിയതിന്റെ ഖ്യാതിയുമായാണ് 64 കാരനായ രജപക്സെ രണ്ടാമൂഴം തേടിയത്. എന്നാല്‍, ആഭ്യന്തരയുദ്ധത്തിന്റെ അന്തിമഘട്ടത്തില്‍ രജപക്സെയുടെ പടനായകനായിരുന്ന ഫോന്‍സകെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പില്‍ എതിരാളിയായി. രജപക്സെയ്ക്കു നേരെ യുദ്ധകുറ്റകൃത്യങ്ങളും അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് ഫോന്‍സെക രംഗത്തുവന്നത്.

സംയുക്തപ്രതിപക്ഷസ്ഥാനാര്‍ഥിയായ ഫോന്‍സെകയ്ക്ക് 40 ലക്ഷം വോട്ടാണ് ലഭിച്ചത്. എന്നാല്‍, ജാഫ്ന അടക്കമുള്ള തമിഴ് ഭൂരിപക്ഷമേഖലകളില്‍ ഫോന്‍സെകയ്ക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു. ലങ്കയിലെ പ്രമുഖ രാഷ്ട്രീയകുടുംബത്തിലെ അംഗമായ മഹിന്ദ 1967ല്‍, അച്ഛന്‍ ഡി എ രജപക്സെയുടെ നിര്യാണത്തിനുശേഷമാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 24-ാം വയസ്സില്‍ പാര്‍ലമെന്റ് അംഗമായി. മഹിന്ദയുടെ സഹോദരന്മാര്‍ സര്‍ക്കാരില്‍ നിര്‍ണായകസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

ദേശാഭിമാനി

Monday, January 18, 2010

അമര്‍ ജ്യോതി

അമര്‍ ജ്യോതി

കേരള കൌമുദി

കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടിലേറെ മഹാമേരുവിനെപ്പോലെ നിറഞ്ഞുനിന്ന സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും 23വര്‍ഷം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബാസു അന്തരിച്ചു.

തൊണ്ണൂറ്റിഅഞ്ചു വയസുള്ള ജ്യോതിബാസു കഴിഞ്ഞ പതിനേഴു ദിവസമായി രോഗശയ്യയില്‍ മരണത്തോട് പൊരുതുകയായിരുന്നു. വൈദ്യശാസ്ത്രത്തിന് സാദ്ധ്യമായതെല്ലാം ചെയ്തിട്ടും ഇന്നലെ രാവിലെ 11.47ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്ത്യയുടെയും പ്രത്യേകിച്ച് ബംഗാളിന്റെയും രാഷ്ട്രീയചരിത്രത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ജ്വലിച്ചുനിന്ന ഒരു യുഗത്തിനാണ് ബാസുവിന്റെ വിയോഗത്തോടെ അന്ത്യംകുറിച്ചത്.

കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ വച്ച് ബംഗാള്‍ സി.പി.എം സെക്രട്ടറിയും ഇടതുമുന്നണി ഏകോപനസമിതി അദ്ധ്യക്ഷനുമായ ബിമന്‍ബോസ് ഇടറിയ വാക്കുകളിലാണ് ജ്യോതിബാസുവിന്റെ മരണം ഔപചാരികമായി അറിയിച്ചത്. "ജ്യോതിബാസു ഇനി നമ്മോടൊപ്പമില്ല" - കൂടുതലൊന്നും പറയാന്‍ ശക്തിയില്ലാതെ അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍നിന്ന് പിന്‍വാങ്ങി.
ബംഗാളികള്‍ ജ്യോതിബാബു എന്ന് നിറഞ്ഞ സ്നേഹത്തോടെ വിളിക്കുന്ന ജ്യോതിബാസു പൊതുരംഗത്തുവന്നതിന്റെ എഴുപതാം വാര്‍ഷികദിനമായിരുന്ന ജനുവരി ഒന്നിനാണ് ന്യൂമോണിയബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടദ്ദേഹം സുഖം പ്രാപിച്ചതേയില്ല. ഇടയ്ക്ക് നേരിയ പുരോഗതി കണ്ടെങ്കിലും ഓരോദിവസവും രോഗനില ഗുരുതരമായിക്കൊണ്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ ബാസുവിന്റെ ആന്തരാവയവങ്ങള്‍ ഒന്നൊന്നായി പ്രവര്‍ത്തനരഹിതമായി. വൃക്കകള്‍ സ്തംഭിച്ചതോടെ ഡയാലിസിസ് നടത്തി.

സാധാരണ ഡയാലിസിസ് താങ്ങാന്‍ കഴിയാത്തതിനാല്‍ ശനിയാഴ്ച എട്ടു മണിക്കൂര്‍ നീളുന്ന സാവധാനമുള്ള ഡയാലിസിസ് നടത്തി. ബാസുവിന്റെ ശരീരത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ ഏഴര മണിക്കൂറായപ്പോള്‍ അതും നിറുത്തിവച്ചു. ഏറ്റവുമൊടുവില്‍ ശനിയാഴ്ച രാത്രി ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായപ്പോള്‍ ശരീരത്തിനു വെളിയില്‍ താത്കാലിക പേസ്മേക്കര്‍ ഘടിപ്പിച്ചു. സുപ്രധാന ആന്തരാവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ ഐതിഹാസികമായ ആ ജീവിതത്തിന് അന്ത്യമായി.

മരണസമയത്ത് ഏക മകന്‍ ചന്ദനും പുത്രഭാര്യയും പേരക്കുട്ടികളായ പായല്‍, ദോയല്‍, കോയല്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെ സി.പി.എമ്മിന്റെ ദേശീയ നേതാക്കളും ബംഗാളിലെ നേതാക്കളും ഇന്നലെ രാവിലെ തന്നെ ആശുപത്രിയിലെത്തിയിരുന്നു.

ജ്യോതി ബസു: ഇതിഹാസതുല്യമായ ജീവിതം

ഇതിഹാസതുല്യമായ ജീവിതം

ദേശാഭിമാനി മുഖ പ്രസംഗം

ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി.

ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്. കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബസുവിന്റെ രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തുന്നത് ലണ്ടനിലെ നിയമവിദ്യാഭ്യാസ കാലമായിരുന്നു. മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു ബ്രിട്ടനിലെ പ്രധാന കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തു ബന്ധപ്പെടുന്നതിന് അവസരവും ലഭിച്ചു. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ച ബസു വളരെപെട്ടെന്ന് വലിയ അംഗീകാരം നേടി. ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം കത്തുന്ന സ്വാതന്ത്യ്രസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. വിവിധ ധാരകളുണ്ടായിരുന്ന പ്രക്ഷോഭത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച ബസു കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്നു.

കമ്യൂണിസ്റാവുകയെന്നത് മരണം തെരഞ്ഞെടുക്കുന്നതിനു തുല്യമായി കരുതിയിരുന്ന കാലത്തിന്റെ പീഡാനുഭവങ്ങളാണ് അദ്ദേഹത്തിലെ വിപ്ളവകാരിക്ക് കരുത്തുനല്‍കിയത്. ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിച്ച് വംഗജനതയെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതിനു നേതൃത്വം നല്‍കി. സ്വാതന്ത്യ്രാനന്തരകാലത്ത് ബംഗാളിലെ പാര്‍ടി പ്രവിശ്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബസു അഖിലേന്ത്യാ നേതൃത്വത്തിന്റെയും ഭാഗമായി. കമ്യൂണിസ്റ് പാര്‍ടിയിലെ ആശയസമരങ്ങളില്‍ രണ്ടുതരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.

പാര്‍ടി പിളര്‍ന്നപ്പോള്‍ ഏതു പക്ഷത്തുനില്‍ക്കണമെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പംപോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബസു, കഴിഞ്ഞ പാര്‍ടികോഗ്രസില്‍ അനാരോഗ്യം കാരണം ഒഴിവാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. അപ്പോഴും പിബിയിലെ ക്ഷണിതാവായിരിക്കണമെന്ന പാര്‍ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ജ്യോതിബസുവിന്റെ അനുഭവസമ്പത്ത് അത്രയും പ്രധാനമായിരുന്നു പാര്‍ടിക്ക്. 1946ല്‍ നിയമസഭാംഗമായ ജ്യോതിബസു, പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് മുഖ്യമന്ത്രിയാകുന്നത്.

സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് വാഴ്ചയുടെ ഭീകരാനുഭവങ്ങള്‍ ഇപ്പോഴും വംഗജനത മറക്കുന്നില്ല. അതിന്റെ മുറിവുകള്‍ ഉണക്കാനും ബംഗാളിനെ മുമ്പോട്ടു നയിക്കാനും ബസുവിനു കഴിഞ്ഞു. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന ഒരു രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യാനുഭവം കേരളത്തിനായിരുന്നെങ്കിലും ലഭിച്ച ഭരണം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബംഗാളിലായിരുന്നു. ഭുപരിഷ്കരണത്തിനും അധികാരവികേന്ദ്രീകരണത്തിലും ബംഗാള്‍ പുതിയ പാഠം നല്‍കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദന നിരക്കുള്ള സംസ്ഥാനമാക്കി ബംഗാളിനെ മാറ്റുന്നതില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ പ്രധാന സംഭാവന നല്‍കി. വര്‍ഗീയകലാപങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളും ഇരയായപ്പോള്‍ ബംഗാള്‍ വേറിട്ടുനിന്നു. ബാബറിപള്ളി തകര്‍ത്ത സമയത്ത് രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ വംഗജനത മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് സമുദായം വേട്ടയാടപ്പെട്ടപ്പോഴും ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ജ്യോതിബസുവിന്റെ വാക്കുകള്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ആദരവ് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും പല തവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും പരാജയപ്പെടാത്ത മുഖ്യമന്ത്രിയായി ഏറ്റവുമധികകാലം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനപങ്കാണ് ജ്യോതിബസു വഹിച്ചത്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നത് ജനതയാണെന്ന ശരിയായ കാഴ്ചപ്പാടാണ് അവസാന നാളുകളിലും അദ്ദേഹം പഠിപ്പിച്ചത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ജ്യോതിബസുവിനോട് അഭ്യര്‍ഥിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും സിപിഐ എമ്മിന്റെ നിലപാടുകളോടുള്ള ആദരവുമായിരുന്നു. എന്നാല്‍, പാര്‍ടി ആ നിര്‍ദേശം സ്വീകരിച്ചില്ല. പാര്‍ടി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കാളും പ്രധാനം കമ്യൂണിസ്റ് പാര്‍ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണെന്ന കമ്യൂണിസ്റ് ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും വ്യക്തികളുടെ പാര്‍ടിപ്രതിബദ്ധതയുടെ മാറ്റുരയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

സൌഹാര്‍ദങ്ങളുടെ കുളിര്‍മ എപ്പോഴും കാത്തുസൂക്ഷിച്ചു. ലോകകമ്യൂണിസ്റ് നേതാക്കളുമായും നല്ല ബന്ധമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്. വര്‍ഗീയതക്കെതിരായ വിശാലമുന്നണിക്ക് രൂപം നല്‍കുന്നതില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം പ്രധാന പങ്കാണ് ബസുവും വഹിച്ചത്. ആ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ മതിനിരപേക്ഷ ഇന്ത്യ അവശേഷിക്കുമായിരുന്നില്ല. അന്തര്‍ദേശീയ തലത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന പല നയതന്ത്ര ചര്‍ച്ചകളിലും ബസുവിന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

രാജ്യത്തും ബംഗാളിലും ഇടതുപക്ഷം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ജ്യോതിബസുവിനെ നഷ്ടമായത്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എങ്കിലും ബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്രമാത്രം പകരംവയ്ക്കാനാവാത്തതാണ് ഈ നഷ്ടം. മനുഷ്യവിമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനു സ്വജീവിതംകൊണ്ട് പുതിയ പാഠം നല്‍കിയ മഹാനായ കമ്യൂണിസ്റ്, പ്രണാമം.

ബസു: ചിതയിലേക്കില്ല, അന്ത്യയാത്ര നാളെ

ചിതയിലേക്കില്ല, അന്ത്യയാത്ര നാളെ

കേരള കൌമുദി

കൊല്‍ക്കത്ത : ജ്യോതിബാസുവിന്റെ ഭൌതികദേഹം ദാനം ചെയ്തതിനാല്‍ സംസ്കാരകര്‍മ്മങ്ങള്‍ ഇല്ല. ചൊവ്വാഴ്ച ഭൌതികദേഹം ആശുപത്രിക്ക് കൈമാറാനായി പാര്‍ട്ടി ഓഫീസില്‍നിന്ന് കൊണ്ടുപോകുന്നതാണ് ബാസുവിന്റെ അന്ത്യയാത്ര.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭൌതികദേഹം കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മകന്‍ ചന്ദന്‍ബാസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്കും പിന്നീട് അവിടെത്തന്നെയുള്ള ബാസുവിന്റെ സ്വന്തം വസതിയിലേക്കും കൊണ്ടുപോയി. അവിടെ ബന്ധുക്കളുടെയും ആരാധകരുടെയും അന്ത്യോപചാരങ്ങള്‍ക്കുശേഷം, ഭൌതികദേഹം സൂക്ഷിക്കുന്നതിനായി മദ്ധ്യ കൊല്‍ക്കത്തയിലെ പീസ് ഹാവന്‍ എന്ന മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച രാവിലെ ഭൌതികദേഹം ബാസു 23 വര്‍ഷം മുഖ്യമന്ത്രിയായി ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്സ് ബില്‍ഡിംഗിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് പത്തരയ്ക്ക് നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടരയ്ക്ക് അലിമുദ്ദീന്‍ സ്ട്രീറ്റിലെ സി.പി. എം ആസ്ഥാനത്തേക്ക് കൊണ്ടുപോകും. മൂന്നു മണി മുതല്‍ ഒരു മണിക്കൂര്‍ അവിടെ പൊതുദര്‍ശനത്തിനുശേഷം എസ്. എസ്.കെ. എം ആശുപത്രിക്ക് കൈമാറാനായി കൊണ്ടുപോകും.
ബാസുവിനോടുള്ള ആദരസൂചകമായി ബംഗാള്‍ ഗവണ്‍മെന്റ് ഇന്ന് അവധി പ്രഖ്യാപിച്ചു.

ജ്യോതി ബസു അന്തരിച്ചു

അണയില്ല ജ്യോതി

ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം.

ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു.

കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു. ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ്് ആശുപത്രിയിലേക്ക് പ്രവഹിച്ചത്.

കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും.

വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.

ദേശാഭിമാനി

Saturday, January 16, 2010

ജ്യോതി ബസു അന്തരിച്ചു

File:Jyotibasu.JPG
ജ്യോതി ബസു (ജനനം: ജൂലൈ 8,1914, മരണം 2010 ജാനുവരി 17 )

കല്‍ക്കത്തയില്‍ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി. ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാര്‍ടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ്‌ ബംഗാള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ല്‍ ബംഗാള്‍ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ വെസ്റ്റ്‌ ബംഗാള്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21 ന്‌ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. . ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യമന്ത്രിപദം വിട്ടു. സി.പി.(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

'എന്തുകൊണ്ട് രാജിവെച്ചു?''

'എന്തുകൊണ്ട് രാജിവെച്ചു?''

ഡോ. കെ.എസ്. മനോജ്, മുന്‍. എം.പി.

മാതൃഭൂമി ലേഖനം

പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസ പ്രമാണങ്ങ ള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍ കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും
നീതി പുലര്‍ത്താനാവാതെ മുന്നോട്ടുപോകുവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍
വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുവാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു

സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ മതവിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചും പ്രസ്തുത നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള എന്റെ രാജിയെ ഞാന്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന് വേണ്ടിയാണെന്ന ആരോപണമുന്നയിച്ചാണ് സി.പി.എം. നേരിടുന്നത്.
ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ക്ക് വിശദീകരണവും നല്‍കിയിട്ടില്ല.

2009 ഒക്ടോബര്‍ 23 മുതല്‍ 25 വരെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 3.12.2009 ല്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടികത്തിലെ (പാര്‍ട്ടികത്ത് 6/2009) രണ്ടാം ഭാഗത്തില്‍ 82ഉം 84ഉം പേജുകളിലെ നിര്‍ദേശങ്ങളാണ് എന്റെ രാജിക്കാധാരം.
പാര്‍ട്ടികത്തില്‍ നിന്ന്: ''നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങരുത്. അവര്‍ മതപരമായ
ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''

പ്രസ്തുത നിര്‍ദേശം ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ 25ാം വകുപ്പ് ഏതൊരു പൗരനും ഏതൊരു മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കുക എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണ്. അത്തരം ആചാരങ്ങളില്‍നിന്നു സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കുന്നത് ഭരണഘടനാ ലംഘനവും ശിക്ഷാര്‍ഹവുമാണ്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതിന് തുല്യമാണത്. സി.പി.എമ്മിന്റെ ഭരണഘടനയുടെ 25ാം വകുപ്പ്, ഇന്ത്യന്‍ ഭരണഘടനയിലുള്ള പാര്‍ട്ടിയുടെ വിശ്വാസവും വിധേയത്വവും പ്രഖ്യാപിക്കുന്നുണ്ട്.

പാര്‍ട്ടിഭരണഘടനയില്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്ന് വിവക്ഷിക്കുന്നുമില്ല.
ഇവിടെ മതവിശ്വാസികളുടെ ഇടയിലേക്ക് കടന്നുചെല്ലുന്നതിനുള്ള സി.പി.എമ്മിന്റെ കപടമുഖമാണ് കാണാന്‍ കഴിയുക. മതവിശ്വാസികള്‍ക്കു സ്വീകാര്യമായ ആശയങ്ങള്‍ അവതരിപ്പിച്ച് അവരെ സ്വാധീനിക്കുകയും പാര്‍ട്ടിയുടെ സ്വാധീന വലയത്തിലായിക്കഴിയുമ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുക. സി.പി.എമ്മിന് ഒരു മതേതര മുഖമുണ്ട്. പക്ഷേ, അത് മതവിശ്വാസത്തിന് എതിരുമാണ്.

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഞാന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആലപ്പുഴ രൂപത ഭാരവാഹിയായിരുന്നു. ഞാന്‍ വിശ്വാസിയാണെന്നറിഞ്ഞു തന്നെയാണ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കിയത്. തീരദേശത്തെ ലത്തീന്‍ കത്തോലിക്കാ ജനവിഭാഗത്തെ സ്വാധീനിക്കുവാനായി എന്നെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പാര്‍ട്ടിക്ക് എന്റെ വിശ്വാസം വിലങ്ങുതടിയായിരുന്നില്ല. എന്നാല്‍ ആ വിശ്വാസം ആചരിക്കാന്‍ പാടില്ല എന്നാണ് തിരുത്തല്‍ രേഖ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണത്തിന് പാര്‍ട്ടി പരിപാടികള്‍ ഉള്ളതുപോലെ തന്നെയാണ് വിശ്വാസിയുടെ വിശ്വാസ ജീവിതത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ഉള്ളതും. പാര്‍ട്ടി പ്രവര്‍ത്തകന് വിശ്വാസമാകാം. പക്ഷേ, അത് ഉള്ളില്‍ മാത്രം. പുറത്ത് പ്രകടിപ്പിക്കാന്‍ പാടില്ല.

2006 ലെ പാര്‍ട്ടി കത്തില്‍ എ.എ.മോനായിയും അയിഷാപോറ്റിയും നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു ദൈവവിശ്വാസം പ്രകടമാക്കുക വഴി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ വൈരുധ്യമാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. പ്രവൃത്തിയില്ലാതെയുള്ള വിശ്വാസവും പ്രത്യയശാസ്ത്രവും നിര്‍ജീവമാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുവാനുള്ള പ്രധാന കാരണം ഇതാണെങ്കിലും പാര്‍ട്ടിയില്‍ വന്ന പ്രത്യയശാസ്ത്രപരമായ അപചയവും വിഭാഗീയതയും തിക്താനുഭവങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നുപോകാന്‍ ഇടയാക്കിയിട്ടുണ്ട്.

വിമോചന ദൈവശാസ്ത്രത്തോടുണ്ടായിരുന്ന ആഭിമുഖ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നെ അടുപ്പിച്ചത്. ദരിദ്രരോടുള്ള പക്ഷ ചേരലും ചൂഷണരഹിത സമൂഹസൃഷ്ടിക്കായുള്ള കാഴ്ചപ്പാടുകളും മതേതരത്വ നിലപാടുകളുള്ള മറ്റാരെയുംപോലെ എനിക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ഞാന്‍ നോക്കിക്കണ്ട പാര്‍ട്ടിയായിരുന്നില്ല യഥാര്‍ഥ സി.പി.എം. പാര്‍ട്ടിക്കത്ത് വിശദമാക്കുന്നതുപോലെ തന്നെ പാര്‍ട്ടിയില്‍ അന്യവര്‍ഗ സ്വാധീനം മൂലം പ്രത്യയശാസ്ത്രപരമായ അപചയങ്ങള്‍ സംഭവിച്ചിരിക്കുന്നു. വിഭാഗീയത മുകള്‍ത്തട്ടു മുതല്‍ കീഴ്ത്തട്ടുവരെ ഗ്രസിച്ചിരിക്കുന്നു.

സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയുന്നതിനോ വിമര്‍ശിക്കുന്നതിനോ കഴിയുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. കേന്ദ്രീകൃത ജനാധിപത്യം മാത്രം അവശേഷിച്ചു. കേന്ദ്രീകൃതജനാധിപത്യം എന്നത് ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലായി മാറി. പാര്‍ട്ടിയില്‍ വി.എസ്. എടുത്ത നിലപാടുകളോട് ആഭിമുഖ്യമുള്ളപ്പോഴും നിഷ്പക്ഷമായ നിലപാടു സ്വീകരിച്ച എനിക്ക് പാര്‍ട്ടിയിലെ വിഭാഗീയത സ്വീകാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ എം.പി.യായിരുന്നിട്ടുപോലും വിഭാഗീയത മൂലം പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി പോലുമാക്കിയില്ല. എം.പി. എന്ന നിലയില്‍ ജനപ്രതിനിധിയായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായിരുന്നതിനാല്‍ പാര്‍ട്ടി നേതൃത്വം എം.പി. എന്ന നിലയിലുള്ള അംഗീകാരം നല്‍കിയില്ല.

മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പാര്‍ട്ടി നേതൃത്വം ശ്രമിച്ചില്ല. പാര്‍ട്ടി മാധ്യമങ്ങളും അവഗണനയാണ് കാട്ടിയത്. മറ്റൊരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വന്ന എന്നെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥമായിരുന്ന പാര്‍ട്ടി അത്തരം ശ്രമങ്ങള്‍ ഒന്നും തന്നെ നടത്തിയില്ല. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആരിലും സമ്മര്‍ദം ചെലുത്തിയില്ല. മറ്റു സ്ഥാനാര്‍ഥി മോഹികള്‍ ഉണ്ടായിരുന്നുതാനും. എന്റെ വ്യക്തിപരമായ കാരണങ്ങളാലല്ല മറിച്ച് പാര്‍ട്ടിയിലെ വിഭാഗീയതയും മുന്നണിയുടെ ശിഥിലീകരണവും ലാവലിന്‍ കേസും മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നകന്നതും പി.ഡി.പി. ബന്ധവുമൊക്കെയാലാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പു പരാജയത്തിനുശേഷവും പാര്‍ട്ടിയുമായുള്ള ബന്ധം തുടരാന്‍ തന്നെ ആഗ്രഹിച്ചു. പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി മറ്റ് ഉത്തരവാദിത്വങ്ങളൊന്നും നിര്‍ദേശിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തെ പൊതു സേവനമായി കണ്ട് ജോലി രാജിവെച്ചുവന്ന എനിക്ക് ഉദാസീനനായി നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. തൊഴില്‍ ചെയ്തു ജീവിക്കുന്നതിനാണ് ഡല്‍ഹിയിലുള്ള കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയത്. അതൊരു കുറ്റമാണോ?

പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍ കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും നീതി പുലര്‍ത്താനാവാതെ മുന്നോട്ടുപോകുവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുവാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു.
ഞാനുയര്‍ത്തിയ സന്ദേഹങ്ങള്‍ ആശയസംവാദമാക്കുവാനും വൈരുധ്യങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ വിശദമാക്കുവാനും പാര്‍ട്ടിക്കു കഴിയണം. മതവിശ്വാസത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചൂഷിതരഹിത സമൂഹ സൃഷ്ടിക്കായുള്ള സമരമുഖത്തില്‍ അണിനിരക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. അതിന് പ്രത്യയശാസ്ത്രത്തിന്റെ വിലക്ക് തടസ്സമാകരുത്.

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരു: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. ഈ നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി.

ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം. ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു.

നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി. വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

Friday, January 15, 2010

ഹെയ്തിയില്‍ മരണം ലക്ഷത്തിലേറെ

ഹെയ്തിയില്‍ മരണം ലക്ഷത്തിലേറെ

പോര്‍ട്ട് ഒ പ്രിന്‍സ് : ഹെയ്തിയില്‍ സര്‍വനാശം വിതച്ച ഭൂകമ്പത്തില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞതായി കണക്കാക്കുന്നു. ഏതാണ്ട് പൂര്‍ണമായും തകര്‍ന്നടിഞ്ഞ തലസ്ഥാനനഗരമായ പോര്‍ട്ട് ഒ പ്രിന്‍സിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

മരിച്ചവരെയും ജീവനുള്ളവരെയും പുറത്തെടുക്കാന്‍ ആവശ്യമായ സന്നാഹങ്ങളൊന്നുമില്ലാതെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും കുഴങ്ങുകയാണ്. തെരുവായ തെരുവെല്ലാം കെട്ടിടാവശിഷ്ടങ്ങളും മൃതദേഹങ്ങളും ചിതറിക്കിടക്കുകയാണ്. പുറത്തുകിടക്കുന്ന ജഡങ്ങള്‍ പോലും യഥാസമയം നീക്കം ചെയ്യാനും സംസ്കരിക്കാനും വേണ്ട സന്നാഹങ്ങളുമില്ല.

ദുരന്തം സംഭവിച്ച് രണ്ടുദിവസം പിന്നിടുമ്പോഴും പരിക്കേറ്റവരെപ്പോലും പൂര്‍ണമായി സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനോ അവര്‍ക്കാവശ്യമായ ചികിത്സയോ ഭക്ഷണമോ എത്തിക്കാനോ കഴിഞ്ഞിട്ടില്ല. പട്ടിണിപ്പാവങ്ങളുടെ നാടായ ഹെയ്തിയില്‍, ഇത്ര വലിയ ഒരു ഭൂകമ്പം തകര്‍ത്തിട്ട കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ത്തി മാറ്റാനുള്ള യന്ത്രങ്ങളോ മറ്റുപകരണങ്ങളോ ഇല്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ വെറും കൈകൊണ്ടാണ് കല്ലുംമണ്ണും കോണ്‍ക്രീറ്റ് കഷണങ്ങളുമൊക്കെ എടുത്തുമാറ്റുന്നത്.

അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഇത്തരം യന്ത്രങ്ങളും ഡോഗ്സ്ക്വാഡും മറ്റ് സജ്ജീകരണങ്ങളുമൊക്കെ വേണം. മരുന്നിനും ഭക്ഷണത്തിനും വെള്ളത്തിനുമെല്ലാം ദൌര്‍ലഭ്യം നേരിടുന്നത് ദുരിതങ്ങള്‍ രൂക്ഷമാക്കുകയാണ്. ദേഹത്ത് ഒടിവും ചതവുമൊക്കെ പറ്റിയവര്‍ക്ക് അടിയന്തരശസ്ത്രക്രിയ നടത്താനുള്ള സൌകര്യങ്ങളുമില്ല.

കരീബിയന്‍ കടലിനും ഉത്തര അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയില്‍ ക്യൂബയ്ക്ക ടുത്തു ള്ള ചെറു ദ്വീപ് രാഷ്ട്രമാണ് ഹെയ്തി
തലസ്ഥാനം: പോര്‍ട്ട് ഓ പ്രിന്‍സ്.
വിസ്തീര്‍ണം: 27,750 ചതുരശ്ര കി. മീറ്റര്‍.
ജനസംഖ്യ: 10,033,000. കറുത്ത വര്‍ഗക്കാര്‍ 95 ശതമാനം.
ഭാഷ: ക്രിയോള്‍, ഫ്രഞ്ച്
കറന്‍സി: ഗോര്‍ദ്
ഭരണം: പ്രസിഡന്റ് ഭരണം
പ്രസിഡന്റ്: റെനെ പ്രെവാല്‍
പ്രധാനമന്ത്രി: ജീന്‍ മാക്സ് ബെലെറൈസ്

കണ്ടെത്തിയത് കൊളംബസ്
സമുദ്രസഞ്ചാരിയായ ക്രിസ്റ്റഫര്‍ കൊളംബസ് 1492 ലാണ് ഹെയ്തി ദ്വീപു സമൂഹം കണ്ടെത്തിയത്. സ്പെയിനിന്റെ അധീനതയിലായ ഹെയ്തി പിന്നീട് ഫ്രഞ്ച് കോളനിയായി.
1804 ജനുവരി ഒന്നിന് സ്വതന്ത്രമായി. അടിമ വിപ്ളവത്തിലൂടെ സ്വാതന്ത്യ്രം നേടിയ രാഷ്ട്രം.

കേരള കൌമുദി

ജാനുവരി 16: ഹെയ്തിയില്‍ രണ്ടു ലക്ഷതിലധികംപേര്‍ മരിച്ചതായി ഇന്നത്തെ റിപ്പോര്‍ട്ട്

ഹെയ്തി: മരണം ലക്ഷം കവിഞ്ഞു

ഹെയ്തി: മരണം ലക്ഷം കവിഞ്ഞു

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ ദ്വീപ്രാഷ്ട്രമായ ഹെയ്തിയെ തരിപ്പണമാക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ ലക്ഷം കവിഞ്ഞു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിനെ തുടച്ചുനീക്കിയ ദുരന്തത്തെതുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ വിവരണാതീതമായ ദുരിതത്തിലാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍പോലും കഴിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സ ലഭിക്കാതെ തെരുവിലാണ്. പതിനായിരങ്ങളെക്കുറിച്ച് വിവരമൊന്നുമില്ല. ദുരന്തം അതിജീവിച്ചവര്‍ ഭക്ഷണവും വൈദ്യസഹായവും കിട്ടാതെ അലയുന്നു. മാരകമായി മുറിവേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍പോലും സംവിധാനമില്ല. ആശുപത്രികളും സ്കൂളുകളും ഹോട്ടലുകളും നിന്നിടത്ത് കോക്രീറ്റ് കൂമ്പാരങ്ങള്‍ മാത്രം. പാര്‍ലമെന്റ് മന്ദിരവും തകര്‍ന്നടിഞ്ഞു. റോഡുകള്‍ നാമാവശേഷമായതിനാല്‍ അയല്‍രാജ്യങ്ങളില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ലോകമെങ്ങുംനിന്ന് ഹെയ്തിയിലേക്ക് സഹായം പ്രവഹിക്കുകയാണ്. മരണസംഖ്യ കണക്കാക്കുക ഇപ്പോള്‍ അസാധ്യമാണെന്ന് പ്രധാനമന്ത്രി ജീന്‍ മാക്സ് ബെല്ലേറീവ് പറഞ്ഞു. എന്നാല്‍, ഒരുലക്ഷം കവിയുമെന്ന് അദ്ദേഹം അറിയിച്ചു. ഹെയ്തിയിലുള്ള യുഎന്‍ ദൌത്യസേനയിലെ 16 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തലവന്‍ ഹേദി അന്നാബിയും കൊല്ലപ്പെട്ടു. 150ല്‍പരം സേനാംഗങ്ങളെ കാണാതായി.

ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രസിഡന്റ് റെനെ പ്രെവലിനുപോലും തങ്ങാന്‍ ഇടമില്ല. തന്റെ കൊട്ടാരവും സര്‍ക്കാര്‍ മന്ദിരങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ എവിടെ കഴിയുമെന്ന ആശങ്കയിലാണെന്ന് പ്രെവല്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം 30ല്‍പരം തുടര്‍ചലനങ്ങളുണ്ടായി. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ ഇത് കൂടുതല്‍ ഭീകരമായ ദുരിതത്തിലേക്കെത്തിച്ചു. തലസ്ഥാനത്തെ പ്രധാന ജയില്‍ തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന കുറ്റവാളികളില്‍ ചിലര്‍ നഗരത്തിലേക്ക് കടന്നതായി കരുതുന്നു. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന നഗരത്തില്‍ ഇവരുടെ സാന്നിധ്യം കുഴപ്പം സൃഷ്ടിച്ചേക്കാം. അയല്‍രാജ്യങ്ങളായ ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും വെനസ്വേലയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍, ദുരന്തത്തിന്റെ വ്യാപ്തിക്കുമുന്നില്‍ രക്ഷാപ്രവര്‍ത്തനം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു.

ഈ ദരിദ്രരാജ്യത്തെ മോശം പശ്ചാത്തലസൌകര്യങ്ങളും സ്ഥിതി വഷളാക്കി. ദുരിശ്വാസപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, യുഎസ് എയ്ഡ് തലവന്‍ രാജീവ് ഷായ്ക്ക് നല്‍കി. റഷ്യ, ബ്രിട്ടന്‍, കനഡ, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ അയച്ചു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് രണ്ടുലക്ഷത്തില്‍പരം ആളുകളുടെ ജീവനപഹരിച്ച സുനാമി ദുരന്തത്തോടാണ് ഹെയ്തി ഭൂകമ്പത്തെ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലാരി ക്ളിന്റ താരതമ്യപ്പെടുത്തിയത്. വിദേശത്തായിരുന്ന ഹിലാരി ദുരിതാശ്വാസപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വാഷിങ്ടണിലേക്ക് മടങ്ങി. ഹെയ്തിയിലെ ഇന്ത്യന്‍ കോസുല്‍ ജനറല്‍ മാരി ആന്‍ഡ്രിന്‍ സുരക്ഷിതനാണെന്ന് ക്യൂബയിലെ ഇന്ത്യന്‍ അംബാസഡര്‍ മിത്ര വസിഷ്ഠ് അറിയിച്ചു. ആന്‍ഡ്രിന്റെ കുടുംബാംഗങ്ങളില്‍ ഒരാളുമായി സംസാരിക്കാന്‍ കഴിഞ്ഞുവെന്ന് ഹെയ്തിയുടെകൂടി ചുമതലയുള്ള മിത്ര പറഞ്ഞു.
യുഎന്‍ സേനയുടെ ഭാഗമായി ഹെയ്തിയില്‍ കഴിയുന്ന സിഐഎസ്എഫുകാര്‍ക്കും കുഴപ്പമൊന്നുമില്ല. അതേസമയം, ബിസിനസുകാരും മറ്റുമായി ഇവിടെയുള്ള നൂറോളംപേരെക്കുറിച്ച് വിവരമൊന്നുമില്ല.

ദേശാഭിമാനി

ജാനുവരി 16:
ഹെയ്തിയില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ചതായി ഇന്നത്തെ റിപ്പോര്‍ട്ട് (ജാനുവരി 16)

ഹെയ്തിയില്‍ ഭൂകമ്പം



സദാചാര സങ്കല്പവും സാംസ്കാരിക നിലവാരവും

രാജ്മോഹൻ ഉണ്ണിത്താൻ വിഷയം, സക്കറിയ വിവാദം എന്നിവയുമായി ബന്ധപ്പെടുത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് റ്റി.വി.രാജേഷ് എഴുതുന്ന ലേഖനമാണ് ഇത്. അദ്ദേഹം പേരു വച്ച് എഴുതിയ ലേഖനമാണെങ്കിലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായി കരുതേണ്ടതല്ല; മാത്രവുമല്ല സി.പി.എം ജിഹ്വയായ ദേശാഭിമാനിയിൽ തന്നെയാണ് ഇത് എഴുതിയിരിയ്ക്കുന്നത്. സൂക്ഷ്മമായ ആലോചനയുടെ ഫലമായി കരുതലോടെ തന്നെ എഴുതിയിട്ടുള്ളതാകണം ഈ ലേഖനം.

തീർച്ചയായും കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ യുടെ നേതാവായ അദ്ദേഹം ഈ പറയുന്ന കാര്യങ്ങൾ ഈ യുവജന സംഘടനയെ സംബന്ധിച്ച് ആധികാരികമെന്നു പറയാം.അത് ഇത്തരം വിഷയങ്ങളിൽ ഡി.വൈ.എഫ്.ഐ യുടെ നിലപാടായി തന്നെ കണക്കാക്കാവുന്നതാണ്.നമ്മുടെ ഒരു സാമൂഹ്യ പരിതസ്ഥിതികളിൽ നിന്ന് ഒരു പുരോഗമന യുവജനപ്രസ്ഥാനത്തിനു ഇത്തരം വിഷയത്തിൽ പരമാവധി സ്വീകരിക്കുവാൻ കഴിയുന്ന ഒരു നിലപാട് ഇതു തന്നെയാണ്.

സദാചാരസങ്കല്‍പ്പവും സാംസ്കാരികനിലവാരവും

ടി വി രാജേഷ്

(ദേശാഭിമാനി)

സദാചാരജീവിതത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് മലയാളികള്‍. അമ്മ പകരുന്ന ആദ്യക്ഷരം മുതല്‍ സര്‍വകലാശാലകള്‍വരെ പഠനത്തിലും ജീവിതത്തിലും എല്ലാ തലത്തിലുമുള്ള വിജ്ഞാനദാതാക്കള്‍ പകര്‍ന്നുതരുന്ന അറിവിലൊക്കെയും സദാചാര-സാമൂഹ്യമൂല്യങ്ങള്‍ക്കായുള്ള ആഹ്വാനം അന്തര്‍ലീനമാണ്. ഒരമ്മയും ഒരു ഗുരുനാഥനും വഴിവിട്ട ജീവിതത്തിനുള്ള മാര്‍ഗം പകരുകയില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ദേശവും ജനതയും ഉണ്ടാകാം. അത് അവരുടെ സംസ്കാരം.

നമ്മുടെ മൂല്യങ്ങള്‍ ഈ നാടിനെ, ജനതയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍, നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ആ മൂല്യങ്ങള്‍ക്ക് ചിതല്‍ബാധയുണ്ടായാല്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കും. രാഷ്ട്രീയ-സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അവ എഴുതപ്പെട്ട നിയമങ്ങളും നിബന്ധനകളുമല്ല. പക്ഷേ, അവ പാലിക്കപ്പെടണം. രാഷ്ട്രീയനേതൃത്വത്തില്‍ നില്‍ക്കുന്ന ഒരാള്‍ സദാചാരവൈകൃതത്തിന് ഉടമയായാല്‍ അദ്ദേഹത്തെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ടി സംഘടനയില്‍നിന്ന് പുറത്താക്കാറുണ്ട്. അത് പ്രസ്തുത രാഷ്ട്രീയപാര്‍ടിയുടെ മുഖംരക്ഷിക്കാന്‍ ഉതകുന്നതിനപ്പുറത്ത് പൊതുരാഷ്ട്രീയസങ്കല്‍പ്പത്തെയും ധാരണയെയും കാത്തുസൂക്ഷിക്കുന്നതിന് ഉതകുന്നതുമാണ്.

ഇവിടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ കോഗ്രസ് പുലര്‍ത്തുന്ന ദുര്‍ബലസമീപനം യഥാര്‍ഥത്തില്‍ പൊതുരാഷ്ട്രീയസങ്കല്‍പ്പത്തെയാണ് ആത്യന്തികമായി ബലഹീനപ്പെടുത്തുന്നത്. 2009 ഡിസംബര്‍ 20ന് കോഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്‍സേവാദള്‍ പ്രവര്‍ത്തകയായ യുവതിയുമൊന്നിച്ച് മഞ്ചേരിയില്‍വച്ച് പിടിയിലായി. സംശയകരമായ സാഹചര്യത്തില്‍, ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്. സ്ഥിരമായി അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ വീട് നാട്ടുകാര്‍ക്ക് ഒരു ശല്യവുമായിരുന്നു.

ഇനി വരുന്ന “കസ്റമേഴ്സിനെ’പിടികൂടാന്‍ നാട്ടുകാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്രെ. വലവിരിച്ചു.കുടുങ്ങിയത് ഉണ്ണിത്താനായിരുന്നു. ഒരുപക്ഷേ, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നാട്ടുകാര്‍ “പെരുമാറി’ പൊലീസില്‍ ഏല്‍പ്പിച്ച്, പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്ത് പിറ്റേദിവസം ജില്ലാ എഡിഷനിലെ പ്രാദേശികപേജില്‍ ചെറിയവാര്‍ത്തയില്‍ എല്ലാം ഒതുങ്ങിയേനേ. അതിലുപരിയായി ഒരു മാധ്യമ കവറേജോ “സാംസ്കാരിക’ലോകത്തിന്റെ പ്രതികരണമോ ഒന്നും സംഭവിക്കില്ലായിരുന്നു.

പക്ഷേ, ഇവിടെ സംഭവിച്ചത് ഇങ്ങനെയല്ലല്ലോ. പിടിയിലായത് ഉണ്ണിത്താന്‍. മലയാളമാധ്യമങ്ങള്‍ക്ക് ഇടതുപക്ഷവിരുദ്ധജ്വരം കലശലായി നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു മഞ്ചേരിസംഭവം. ചാനല്‍ചര്‍ച്ചകളിലെ തീപ്പൊരി ഗസ്റ്, രാത്രിവാര്‍ത്തകളില്‍ മാധ്യമങ്ങള്‍ പ്രഥമപരിഗണന കല്‍പ്പിച്ചിരുന്ന വ്യക്തി, സ്റുഡിയോയില്‍ കിട്ടിയിരുന്നില്ലെങ്കില്‍ ടെലിഇന്‍ ആയാലും മതി. ഉണ്ണിത്താന്‍ കഴിഞ്ഞേ വേറെ ആയുധംവേണ്ടൂ. അങ്ങനെയുള്ള ഉണ്ണിത്താന്‍ തലയില്‍ മുണ്ടിട്ട് പൊലീസ് ജീപ്പില്‍ ഇരിക്കുന്ന രംഗം കാട്ടാന്‍മാത്രം അത്ര കണ്ണില്‍ ചോരയില്ലാത്തവരല്ല തങ്ങളെന്ന് ഓരോ മാധ്യമവും തെളിയിക്കാന്‍ മത്സരിച്ചു. മാധ്യമങ്ങള്‍ മൌനം വെടിയാന്‍ തെല്ലെങ്കിലും നിര്‍ബന്ധിതമായത് കൈരളിയും പീപ്പിളും ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങള്‍കൊണ്ടുമാത്രമായിരുന്നു. മലയാള മാധ്യമങ്ങളുടെ ഈ ഒഴിഞ്ഞുമാറല്‍ മഞ്ചേരിസംഭവത്തേക്കാള്‍ വലിയ അശ്ളീലമായിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരിലൊരാളും സിപിഐ എമ്മിന്റെ പ്രമുഖനേതാവുമായ വ്യക്തിയുടെ “മകന്‍ റഷ്യന്‍വനിതകള്‍ക്കൊപ്പം’ എന്ന കെട്ടിച്ചമച്ച വാര്‍ത്ത പ്രക്ഷേപണംചെയ്ത മലയാളമാധ്യമങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുകയാണ്. ആ വാര്‍ത്ത തികഞ്ഞ കളവാണെന്ന് ബോധ്യപ്പെട്ടിട്ടും, ബന്ധപ്പെട്ട പൊലീസ് അധികൃതര്‍ വാര്‍ത്ത അസംബന്ധമാണെന്ന് വെളിപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താന്‍പോലും പ്രസ്തുത മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച വാര്‍ത്ത പുറത്തുവിട്ട അന്യസംസ്ഥാനചാനല്‍ ഇപ്പോള്‍ നിയമനടപടി നേരിടുകയുമാണ്. ഖദറിട്ടവര്‍ വ്യഭിചാരത്തിനു പോയാലും “സാംസ്കാരികസംരക്ഷണം.’ ഇടതുപക്ഷക്കാരുടെ മക്കളെ, നേതാക്കളെ, പ്രവര്‍ത്തകരെ “അസന്മാര്‍ഗികവാര്‍ത്തകള്‍ സൃഷ്ടിച്ച്’ വേട്ടയാടും.

ഇപ്പോഴിതാ സക്കറിയ, സിവിക്ചന്ദ്രന്‍ തുടങ്ങിയവര്‍ മാധ്യമങ്ങളില്‍നിന്ന് ബാറ്റണുകള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. ആണിനും പെണ്ണിനും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തിന്റെ ആശങ്ക പങ്കുവയ്ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയുടെ ഗതി മാറ്റാനാണ് ശ്രമിക്കുന്നത്. മറ്റൊരു പൊതുബോധത്തെ രൂപപ്പെടുത്താനും. ബസില്‍ യാത്രചെയ്യവെ പ്രായംചെന്നവര്‍, കുഞ്ഞുമായി എത്തുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ കാണുമ്പോള്‍ അവര്‍ക്കായി ഇരിപ്പടം ഒഴിഞ്ഞുകൊടുക്കാറുണ്ട് ചിലരെങ്കിലും; ഇത്തരത്തിലുള്ളവര്‍ക്കായി സീറ്റ് മാറണമെന്ന് എവിടെയും നിയമമില്ല. മാറിയില്ലെങ്കില്‍ പിഴയും കിട്ടില്ല. പക്ഷേ, മാറുന്നത് സാമാന്യമര്യാദയാണ്. ഇതുപോലെ പൊതുജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി മൂല്യങ്ങള്‍ ബന്ധപ്പെട്ട് നില്‍പ്പുണ്ട്.

ഒരു പുരോഗമന സമൂഹം നിലനില്‍ക്കുന്നത് സാംസ്കാരികമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. വ്യത്യസ്ത ദേശങ്ങളില്‍ സാംസ്കാരികസങ്കല്‍പ്പങ്ങളിലും സമീപനങ്ങളിലും വ്യത്യാസമുണ്ടാകാമെന്നുമാത്രം. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ക്ളിന്റനെതിരെ മോണിക്കാ ലെവന്‍സ്കി ആരോപണമുയര്‍ത്തിയ ഘട്ടത്തില്‍ ക്ളിന്റന്‍ തന്റെ ജനതയോട് ക്ഷമാപണം നടത്തി. അമേരിക്കയില്‍പോലും ക്ഷമാപണം നടത്താതെ പ്രസിഡന്റിന് പിടിച്ചുനില്‍ക്കാനായില്ല. തങ്ങളുടെ നേതാക്കള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായിരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു ക്ളിന്റന്‍. സദാചാരമൂല്യങ്ങള്‍ രൂഢമൂലമായ കേരളത്തിന്റെ പൊതുബോധത്തിനുമുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവം നിരവധി ചോദ്യങ്ങളുയര്‍ത്തി. ഈ പൊതുബോധത്തെയാണ് സക്കറിയാദികള്‍ ഇവിടെ ആക്രമിക്കുന്നത്.

സ്വന്തം ഭാര്യ, സഹോദരി സദാചാരലംഘനം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നവര്‍ ആരുമുണ്ടാകില്ല. സദാചാരമൂല്യങ്ങളെ സംബന്ധിച്ച പൊതുബോധം അതത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമാണ്. പാശ്ചാത്യലോകത്തെ വഴിവിട്ട സദാചാരരീതികള്‍ക്ക് ഇവിടെയും അംഗീകാരം ലഭിക്കണമെന്നു പറയുന്നവര്‍ മൂല്യാധിഷ്ഠിതമായ നമ്മുടെ സാമൂഹ്യജീവിതക്രമത്തെ ശിഥിലമാക്കാനാണ് യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ സക്കറിയക്കല്ല ഏതൊരാള്‍ക്കും അഭിപ്രായപ്രകടനം സ്വതന്ത്രമായി നടത്താം. ഉണ്ണിത്താനെ ന്യായീകരിക്കാന്‍ സക്കറിയക്ക് സ്വാതന്ത്യ്രമുണ്ട്. തിവാരിയെ ന്യായീകരിക്കാനും സ്വാതന്ത്യ്രമുണ്ട്. പക്ഷേ, ആ അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിന്റെ മറവില്‍, സമൂഹത്തിന്റെ സാമൂഹ്യനവോത്ഥാനപ്രക്രിയയില്‍ ജീവിതം സമര്‍പ്പിച്ച യുഗപ്രഭാവന്മാരെ അവഹേളിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നത്.

തന്റെ സദാചാരസങ്കല്‍പ്പത്തിന് അടിവരയിടാന്‍ മമറഞ്ഞ മഹാരഥന്മാരെക്കുറിച്ചുള്ള ഓര്‍മകളില്‍ ചെളിവാരിയെറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം പ്രകോപിതമാകുക സ്വാഭാവികം. രാഷ്ട്രീയവേദികളില്‍ എതിര്‍കക്ഷികളുടെ മരിച്ചുപോയ നേതൃത്വങ്ങളെപ്പറ്റി പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യമായ വാക്കും മിതത്വവും പാലിക്കാറുണ്ട്. ആരോപണങ്ങളില്‍പോലും മലയാളികള്‍ പുലര്‍ത്താറുള്ള ഈ മാന്യത നേരത്തെ സൂചിപ്പിച്ച സദാചാരസങ്കല്‍പ്പത്തെപ്പോലെ രാഷ്ട്രീയമര്യാദയുടെയും മാന്യതയുടെയും ഭാഗമാണ്. മര്യാദയും മാന്യതയും ലിഖിതനിയമമല്ല, അത് ഓരോ വ്യക്തിയുടെയും സാംസ്കാരികനിലവാരത്തിന്റെ പ്രതിഫലനമാണ്.

Thursday, January 14, 2010

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും

സിപിഐ എമ്മിന്റെ, കേരളത്തില്‍നിന്നുള്ള മുന്‍ എംപിയായ ഡോ. കെ എസ് മനോജ് ഈയിടെ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. അംഗങ്ങള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ നിര്‍ദേശം നല്‍കിയെന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഉറച്ച വിശ്വാസിയായതിനാല്‍ ഇത് തന്റെ വിശ്വാസത്തിന് എതിരാണ്. അതുകൊണ്ട് താന്‍ പാര്‍ടി അംഗത്വം രാജിവയ്ക്കുന്നു.

മനോജിന്റെ ഈ നടപടിയെ ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് സിപിഐ എമ്മില്‍ അംഗമാകുന്നത് ഒരു വ്യക്തിയുടെ മതവിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ്. വിശ്വാസികളെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ടോ എന്ന് ദൌര്‍ഭാഗ്യവശാല്‍ ചില മതനേതാക്കളും ചോദിക്കുന്നു.

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു.

മതത്തെയും നിരീശ്വരവാദകാഴ്ചപ്പാടിനെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം അവതരിപ്പിക്കവെ ലെനിന്‍ സ്വയം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചു:

"'ഇങ്ങനെയാണെങ്കില്‍, എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ നാം നിരീശ്വരവാദികളാണെന്നു പ്രഖ്യാപിക്കുന്നില്ല? ക്രൈസ്തവരും ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റുള്ളവരും പാര്‍ടിയില്‍ ചേരുന്നത് എന്തുകൊണ്ട് വിലക്കുന്നില്ല?''

ലെനിന്‍ ഇതിനുള്ള വിശദീകരണം നല്‍കിയത് ഇപ്രകാരമാണ്,

"മാര്‍ക്സിസ്റുകാര്‍ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വര്‍ഗസമരത്തിലെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലാളിവര്‍ഗപാര്‍ടി മുന്‍ഗണന നല്‍കേണ്ടത് മതവിശ്വാസികളാണോ അല്ലാത്തവരാണോ എന്നു നോക്കാതെ എല്ലാ തൊഴിലാളികളെയും മുതലാളിത്തക്രമത്തിനെതിരായ വര്‍ഗസമരത്തില്‍ അണിനിര്‍ത്താന്‍ സംഘടിപ്പിക്കുന്നതിലാണ്.“

ലെനിന്‍ ചൂണ്ടിക്കാട്ടുന്നു:

"ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കാന്‍ മര്‍ദിതജനവിഭാഗങ്ങള്‍ നടത്തുന്ന വിപ്ളവകരമായ പോരാട്ടത്തിലുള്ള ഐക്യമാണ് സ്വര്‍ഗത്തെക്കുറിച്ച് തൊഴിലാളിവര്‍ഗത്തിനുള്ള അഭിപ്രായ ഐക്യത്തിനേക്കാള്‍ നമുക്ക് പ്രധാനം''.

അതുകൊണ്ട് സിപിഐ എം ഭൌതികവാദ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതിനെ തടയുന്നില്ല. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പാര്‍ടിസംഘടനാ ഘടകത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പാര്‍ടി അംഗത്വത്തിനുള്ള നിബന്ധന.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ എം എതിര്‍ക്കുന്നത് മതത്തെയല്ല, മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന പാര്‍ടിയാണ് സിപിഐ എം.

സിപിഐ എം അംഗങ്ങള്‍ക്കിടയില്‍ മതവിശ്വാസികളായ ചിലരുണ്ട്. അവര്‍ തൊഴിലാളിവര്‍ഗത്തിലും കര്‍ഷകരിലും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരാണ്. അവരില്‍ ചിലര്‍ ക്ഷേത്രത്തിലും മോസ്കിലും പള്ളിയിലും ആരാധനയ്ക്കു പോകുന്നു. അവര്‍, ഡോ. മനോജ് പറഞ്ഞതുപോലെത്തന്നെ, സ്വന്തം മതവിശ്വാസത്തെ ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കുമൊപ്പമുള്ള പ്രവര്‍ത്തനവുമായി കൂട്ടിയോജിപ്പിക്കുന്നു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളുമായും മതനേതാക്കളുമായും കൈകോര്‍ക്കാന്‍ സിപിഐ എമ്മിനു മടിയില്ല. കേരളത്തില്‍ത്തന്നെ ഇത്തരം സഹകരണത്തിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. മാര്‍ക്സിസ്റ്റ്-ക്രൈസ്തവ സഹകരണത്തെക്കുറിച്ച് ഇ എം എസ് എഴുതിയിട്ടുണ്ട്, സഭയുടെ ചില നേതാക്കളുമായി അദ്ദേഹം സംവാദം നടത്തിയിട്ടുമുണ്ട്. ഇത്രയും പറഞ്ഞതില്‍നിന്ന് ഇപ്പോഴത്തെ പ്രശ്നം മതത്തെക്കുറിച്ചുള്ള സിപിഐ എം നിലപാടും വിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതുമല്ലെന്ന് വ്യക്തം. പാര്‍ടി ഏറ്റെടുത്തിരിക്കുന്ന തെറ്റുതിരുത്തല്‍ പ്രക്രിയയാണ് കാര്യം.

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ മതപരമായ പ്രവര്‍ത്തനത്തിന്റെ രണ്ടു വശം പരാമര്‍ശിക്കുന്നു.

കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു നിരക്കാത്ത സാമൂഹ്യവും ജാതീയവും മതപരവുമായ ആചാരങ്ങള്‍ വെടിയുന്നതിലേക്ക് പാര്‍ടി അംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് രേഖയിലെ മാര്‍ഗനിര്‍ദേശങ്ങളിലൊന്ന്. മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത, അയിത്തമോ വിധവാവിവാഹം തടയല്‍പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരായ നിലപാട് എടുക്കാന്‍ പാര്‍ടി അംഗങ്ങള്‍ ബാധ്യസ്ഥരാണ്. ജാതി, ലിംഗം, സാമൂഹ്യപദവി എന്നിവയുടെ പേരിലുള്ള സാമൂഹ്യ വിവേചനത്തിലേക്ക് നയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താന്‍ പാടില്ല എന്നാണ് പാര്‍ടി അംഗങ്ങള്‍ക്ക് തെറ്റുതിരുത്തല്‍രേഖയില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രണ്ടാമത്തേത്, പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധകമായതാണ്. അവരുടെ കുടുംബാംഗങ്ങളുടെ വിവാഹം ആര്‍ഭാടത്തോടെ നടത്തരുതെന്നും സ്ത്രീധനസമ്പ്രദായം ഉപേക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ലാ കമ്മിറ്റി അഗങ്ങള്‍, സോണല്‍- ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപ്പോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി-സാമൂഹ്യ ജീവിതത്തില്‍ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നു പ്രതീക്ഷിക്കുന്നു. അവര്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി അവ നടത്തുകയോ ചെയ്യരുത്. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാമെന്നതു വേറെ കാര്യം; പ്രത്യേകിച്ച് എംഎല്‍എ, പഞ്ചായത്ത് അംഗം എന്നിവരെപ്പോലുള്ളവര്‍ക്ക്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് പരസ്യമായി ഒന്നു പറയാനും വ്യക്തിപരമായി മറിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല.

ചുരുക്കത്തില്‍, മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി തടയുന്നില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ത്തന്നെ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ മതം നുഴഞ്ഞുകയറുന്നത് തടയുകയും ചെയ്യണം.
കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളെ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനാണ് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയത്. പ്രമുഖരായ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും മാര്‍ക്സിസ്റുകളായി ജീവിക്കണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.

പ്രമുഖരായ നേതാക്കളുടെ കാര്യത്തില്‍ സിപിഐ എം മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മനോജ് പ്രസ്താവിച്ചത് തീര്‍ത്തും തെറ്റാണ്. ഓരോ പൌരനും തന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന മതനിരപേക്ഷരാജ്യമാണ് ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ളത്. മതമില്ലാതെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. പാര്‍ടിയുടെ തത്വങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേരാന്‍ കഴിയുന്ന സംഘടനയാണ് സിപിഐ എം.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയതല്ല. ആദ്യത്തെ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് തുടക്കംകുറിച്ചപ്പോള്‍ 1996ല്‍ രൂപംനല്‍കിയതാണ്. ഏതായാലും ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നതിനാല്‍ മതത്തെയും കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെയും കുറിച്ചുള്ള പാര്‍ടി നിലപാട് വിശദീകരിക്കേണ്ടത് അനിവാര്യമായി.

ദേശാഭിമാനി

ഹെയ്തിയില്‍ വന്‍ ഭൂകമ്പം



slbv-Xn-bnð- h³- `q-I¼w

t]mÀ«v- Hm- {]n³-kv-: I-co-_n-b-³ Zzo-]v-cm-{ã-am-b- sl-bv-Xn-bnð- h-³ `q-I-¼-¯nð- B-bn-c-§Ä- sIm-ñ-s¸-«-Xm-bn- `-b-s¸-Sp-óp.- am-]n-\n-bnð- 7.-3 tc-J-s¸-Sp-¯n-b- `q-I-¼-¯nð- X-e-Øm-\-am-b- t]mÀ-«v- Hm- {]n-³kv- X-IÀ-ó-Sn-ªp.- 30 e-£w- t]-sc- Zp-c-´w-_m-[n-¨n-«p-ïm-Ip-sa-óv- cm-Pym-´-c- sd-Uv-t{Im-kv- h-àm-hv- ]-d-ªp.- Iyq-_-bv-¡pw- sh-\-tkz-e-bv-¡pw- a-t[y-bp-Å- Zzo-]m-Wv- sl-bv-Xn.- sNm-Æm-gv-N- ssh-In-«v- 4.-53\m-Wv- Zzo-]v-cm-Py-¯n-sâ- 200 hÀ-j-s¯- N-cn-{X-¯n-se- G-ä-hpw- h-en-b- `q-I-¼-ap-ïm-b-Xv.- ]n-óm-se- aq-óp- Xp-SÀ-N-e-\-hp-ap-ïm-bn.- {]-kn-U-ân-sâ- sIm-«m-cw- DÄ-s¸-sS- X-e-Øm-\-s¯- sI-«n-S-§-sf-ñmw- a-t®m-Sp-tNÀ-óp.- F-ómð,- {]-kn-U-âv- sd-s\- {]-h-epw- `m-cy-bpw- kp-c-£n-X-cm-sW-óm-Wv- dn-t¸mÀ-«v.- 2004ep-ïm-b- A-«n-a-dn-{i-a-¯n-\p-ti-jw- H-¼-Xn-\m-bn-c-t¯m-fw- bp-F-³ tk-\mw-K-§-sf- sl-bv-Xn-bnð- hn-\y-kn-¨n-cp-óp.- Zu-Xy-kw-L- X-e-h-³ tl-Zn- A-óm-_n-bpw- Im-Wm-Xm-b-h-cnð-s¸-Sp-óp.- 200 hn-tZ-in-IÄ- X-§n-bn-cp-ó- B-Uw-_-c-tlm-«-epw- \n-ew-s]m-¯n.- Z-cn-{Z-cm-Py-am-b- sl-bv-Xn- Zp-c-´w- Xm-§m-\m-Im-sX- X-cn-¨p-\nð-¡p-I-bm-Wv.- a-c-W-kw-Jy- Xn-«-s¸-Sp-¯m-³X-só- Zn-h-k-§Ä- th-ïn-h-cpw.- B-bn-c-§Ä- sI-«n-Sm-h-in-ã-§Ä-¡-Sn-bnð- Ip-Sp-§n-bn-«p-ïv.- B-ip-]-{Xn-IÄ- X-IÀ-ó-Xn-\mð- ]-cn-t¡-ä-h-sc- Nn-In-Õn-¡m-³ kw-hn-[m-\-an-ñ.- ssh-Zyp-Xn-þ-hmÀ-¯m-hn-\n-a-b- _-Ô-§Ä- X-IÀ-óv- an-¡-`m-K-hpw- H-ä-s¸-«p.- ho-Sv- \-ã-s¸-«-hÀ- sX-cp-hnð- B-ew-_-an-ñm-sX- I-gn-bp-I-bm-Wv.- ]-cn-t¡-ä-h-cpw- Ip-Spw-_mw-K-§-sf- \-ã-s¸-«-h-cpw- A-e-ap-d-bn-Sp-ó- Im-gv-N-bm-sW-§pw.- A-ta-cn-¡,- Iyq-_,- sh-\-tkz-e- Xp-S-§n-b- A-bð-cm-Py-§Ä- c-£m-{]-hÀ-¯-\-¯n-\v- ap-³ssI-sb-Sp-¯n-«p-ïv.- {_n-«-³,- {^m-³kv,- ssN-\- F-ón-h-cpw- klm-bw- hm-Kv-Zm-\w- sN-bv-Xp.- bp-F-³ Zu-Xy-kw-L-¯n-sâ- B-Øm-\-am-b- tlm-«ð- {In-kv-ä-^À- ]qÀ-W-am-bn- \-in-s¨-óv- bp-F-³ h-àm-hv- A-sse-³ eo-tdm-bn- \yq-tbmÀ-¡nð- ]-d-ªp.- 7000 ssk-\n-I-cpw- 2000 s]m-eo-kp-Im-cp-am-Wv- Zu-Xy-tk-\-bn-ep-Å-Xv.- Iyq-_-bpw- sUm-an-\n-¡-³ dn-¸-»n-¡pw- I-gn-ªmð- I-co-_n-b-bn-se- aq-óm-a-s¯- h-en-b- Zzo-]m-b- sl-bv-Xn-bnð- Np-g-en-¡m-äv- hn-\m-iw- hn-X-bv-¡p-ó-Xv- ]-Xn-hm-Wv.- X-e-Øm-\-¯p-\n-óv- 15 In-tem-ao-äÀ- sX-¡p-]-Sn-ªm-dm-Wv- `qI-¼-¯n-sâ- {]-`-h-tI-{µw.-

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

അസാധാരണമായ ഒരു ആകാശ പ്രതിഭാസത്തോടെയാണ് അടുത്ത പതിറ്റാണ്ടിന്റെ ആരംഭം. ജനുവരി 15ന് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ "വലയ സൂര്യഗ്രഹണ'ത്തിന് ലോകം സാക്ഷിയാകും. കേരളീയര്‍ക്കും ഇതു നന്നായി കാണാന്‍ അവസരം ഉണ്ടാകുമെന്നതും ഒരു പ്രത്യേകതയാണ്.

സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രബിംബത്തിനു കഴിയാതെവരികയും ഗ്രഹണം പൂര്‍ത്തിയാകുമ്പോള്‍ ചന്ദ്രന്റെ കറുത്ത രൂപം സൂര്യന്റെ നടുക്കും, സൂര്യന്റെ അരികുകള്‍, 'കനലില്‍ ചുട്ട കനകവളപോലെ' ചുറ്റും വൃത്തരൂപത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യുന്ന അസുലഭമായ ഒരു സൂര്യഗ്രഹണമാണിത്.

ഗ്രഹണം അതിന്റെ പൂര്‍ണരൂപത്തില്‍ വര്‍ക്കലയ്ക്കു തെക്കുഭാഗത്തേയ്ക്കു മാത്രമേ ദൃശ്യമാകു. കേരളത്തില്‍ എവിടെനിന്നും ഭാഗികമായി കാണാവുന്ന ഗ്രഹണം, തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലും (പുനലൂര്‍, അഞ്ചല്‍) പൂര്‍ണമായി കാണാനാകും. പകല്‍ 11.5ന് ആരംഭിക്കുന്ന ഗ്രഹണം 3.05ന് അവസാനിക്കും- നാലു മണിക്കൂര്‍. ഗ്രഹണത്തിന്റെ പരമകാഷ്ഠ 1.14നാണ്. സൂര്യന്റെ 92 ശതമാനവും ചന്ദ്രബിംബത്താല്‍ മറയുകയും ചുറ്റും പ്രഭാവൃത്തം ദൃശ്യമാകുകയും ചെയ്യുന്ന ഈ പ്രതിഭാസം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലമായി 'നാസ' പ്രഖ്യാപിച്ചിട്ടുള്ളത് തമിഴ്നാട്ടിലെ ധനുഷ്കോടിയാണ്.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകുമെങ്കിലും ഉഗാണ്ടയില്‍ തുടങ്ങി മധ്യ ആഫ്രിക്ക, മാലി ദ്വീപുകള്‍, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, വടക്കന്‍ ശ്രീലങ്ക, ബര്‍മ, തെക്കു കിഴക്കന്‍ ചൈന എന്നിങ്ങനെയാണ് പൂര്‍ണ വൃത്താകൃതിയിലുള്ള നിഴലിന്റെ സഞ്ചാരം. 300 കിലോ മീറ്റര്‍ വ്യാസമുള്ള ഈ നിഴല്‍ മണിക്കൂറില്‍ 1656 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. ഗ്രഹണം ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നത് അകലെ മഹാസാഗരത്തിനു നടുവിലാണ്- 11 മിനിറ്റും എട്ടു സെക്കന്‍ഡും. ഇത്രയും നേരം നീണ്ടുനില്‍ക്കുന്ന 'വലയ സൂര്യഗ്രഹണം' 1033 വര്‍ഷങ്ങള്‍ക്കുശേഷം ഇനി 3043-ാം ആണ്ടിലെ ഉണ്ടാകൂ.

ഗ്രഹണം ഉച്ചസമയത്താണ്. അസാധാരണമായത് ഉണ്ടാകുമ്പോള്‍ നോക്കാനുള്ള വ്യഗ്രത ഇവിടെയും സംഭവിക്കാം. എന്നാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യന്റെ ദിശയിലേക്കു നോക്കുന്നത് കണ്ണുകള്‍ക്ക് തകരാറുകളുണ്ടാക്കിയേക്കാം. അതുകൊണ്ട് പുകപിടിപ്പിച്ച ചില്ലുപാളിയോ, പ്രകാശവിധേയമാക്കിയ എക്സ്റേ ഫിലിമുകളോ ഉപയോഗിച്ചു മാത്രമേ ഗ്രഹണം കാണാന്‍പാടുള്ളു. ശാസ്ത്രസംഘടനകള്‍ നോക്കുന്നതിനായി ചില 'അരിപ്പ'കള്‍ സംവിധാനംചെയ്ത് വിതരണംചെയ്യുന്നുണ്ട്. കാര്‍ഡ്ബോര്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരമിട്ട് അതിലൂടെ സൂര്യരശ്മി കടന്നുപോകാന്‍ അനുവദിച്ച് അത് നിരപ്പായ പ്രതലത്തില്‍ വീഴ്ത്തിയാലും ഗ്രഹണത്തിന്റെ ഛായ ലഭിക്കും. ഒരുകാരണവശാലും ബൈനോക്കുലറിലൂടെയോ ടെലസ്കോപ്പിലൂടെയോ നോക്കരുത്.

അസാധാരണവും വിഷമയവുമായ കിരണങ്ങളൊന്നുംതന്നെ ഗ്രഹണസമയത്ത് ഉണ്ടാകില്ല. വീടിനുള്ളില്‍ ചടഞ്ഞുകൂടുകയോ ആഹാരം വര്‍ജിക്കുകയോ ചെയ്യേണ്ടതുമില്ല. ഇന്ന് ഗ്രഹണമാണല്ലോ എന്നു കരുതി സൂര്യന്‍ ചില പ്രത്യേക കിരണങ്ങള്‍ ഉതിര്‍ക്കുന്ന പതിവില്ല. ഗ്രഹണത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ വേണ്ടും വിവരമില്ലാതിരുന്ന കാലത്ത് സാധാരണക്കാരന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ രാഹു-കേതു കഥകളില്‍ ഇന്നും വിശ്വസിക്കുക എന്നത് ബുദ്ധിശൂന്യമാണ്. അടുത്ത സൂര്യഗ്രഹണം 2010 ജൂലൈ 11ന് കുക്സ്, ഈസ്റ്റര്‍ ദ്വീപസമൂഹങ്ങളില്‍ (കിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകള്‍) കാണാം. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇത് ഭാഗികമായി കാണാം. നമുക്ക് അത് ദൃശ്യമല്ല.

പ്രൊഫ. പി എസ് ശോഭന്‍,
ദേശാഭിമാനി കിളിവാതിൽ
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്