വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 2, 2009

മനുഷ്യച്ചങ്ങലയില്‍ അണിചേരുക

മനുഷ്യച്ചങ്ങലയില്‍ അണിചേരുക

പിണറായി വിജയന്‍

(ദേശാഭിമാനി)

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ആസിയന്‍ കരാറിനെതിരായി നടക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുകൂലമായ പ്രതികരണമാണ് കേരളത്തിലെ എല്ലാ കോണുകളില്‍നിന്നും ലഭിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായിത്തന്നെ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അണിചേരുന്ന അനുഭവമാണ് കേരളത്തിലുടനീളം. ഇത് സ്വാഭാവികമായും വലതുപക്ഷ ശക്തികളില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിവിധതരം കള്ള പ്രചാരവേലകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ആരാച്ചാരാണെന്ന് സിപിഐ എമ്മിന്റെ മാത്രം അഭിപ്രായമല്ല.

കേരളത്തെ സ്നേഹിക്കുന്ന ജനങ്ങളെല്ലാംതന്നെ ഈ വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോഗ്രസുകാര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആസിയന്‍ കരാറിനെ സംബന്ധിച്ച് അദ്ദേഹത്തിനും കോഗ്രസിനുമുള്ള അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്്? കോഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ ആസിയന്‍ കരാര്‍ ഗുണകരമാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് എന്ന നിലയില്‍ ഒരു പ്രമേയം ആസിയന്‍ കരാറിനെ പിന്തുണച്ച്് പാസാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സ്വന്തം മുന്നണിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത കരാറിനെയല്ലേ കോഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചവരെ ഒറ്റപ്പെടുത്തിയ അനുഭവമാണ് കേരളത്തിനുള്ളത്.

യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പള്ളിമേധാവികള്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടായി. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു. സിപിഐ എം മുന്നോട്ടുവച്ച കാര്യങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവവികാസങ്ങള്‍. ജനങ്ങള്‍ ആകമാനം കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായി രംഗത്തുവരുന്നു എന്നതാണ് മനുഷ്യച്ചങ്ങലയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍നിന്ന് വ്യക്തമാകുന്നത്.

ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമായി നിര്‍ത്തുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കരാര്‍ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന് വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. യുഡിഎഫ് കേരളം ഭരിച്ച ഘട്ടത്തില്‍ ആഗോളവല്‍ക്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനാണ് പരിശ്രമിച്ചത്. അതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷികമേഖല തകരുകയുണ്ടായി. 1999-2000ല്‍ ഉല്‍പ്പാദനത്തില്‍ കൃഷിയുടെ പങ്ക് 21.4 ശതമാനമായിരുന്നത് യുഡിഎഫ് ഭരണം കഴിയുമ്പോഴേക്കും 13 ശതമാനമായി കുറഞ്ഞു.

1999-2000ല്‍ കേരളത്തിന്റെ കാര്‍ഷിക വരുമാനം 12,222 കോടി രൂപയുണ്ടായിരുന്നത് നാലുവര്‍ഷം കഴിയുമ്പോഴേക്കും 15 ശതമാനം കുറഞ്ഞ് 10,382 കോടി രൂപയായി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായി. ഏറെ കടബാധ്യതയുള്ള കര്‍ഷകര്‍ ജീവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ 50,000 രൂപ വീതം സഹായം നല്‍കി. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം പ്രഖ്യാപിച്ചു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടന്ന 36 ജില്ലയില്‍ മൂന്നെണ്ണം കേരളത്തിലായിരുന്നു.

രാജ്യത്തെ മറ്റ് 33 ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുമ്പോള്‍ അതിന് കേരളത്തില്‍ അറുതിവരുത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയസമീപനങ്ങള്‍മൂലമാണ്. ഈ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കാന്‍ കാരണം കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിനുപകരം ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചത് എന്ന് സൂചിപ്പിക്കാനാണ്. ആസിയന്‍ കരാറും സാമ്പത്തിക അതിര്‍വരമ്പുകള്‍ തട്ടിമാറ്റി ഒറ്റക്കമ്പോളമാക്കി ലോകത്തെ മാറ്റാനുള്ള നടപടിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കുക എന്ന കോഗ്രസിന്റെ നയസമീപനമാണ് ഇതിലൂടെ കൂടുതല്‍ തെളിഞ്ഞു വരുന്നത്.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച ഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നു എന്ന കാര്യവും കൂട്ടി വായിക്കേണ്ടതുണ്ട്. കേരളത്തെ സംരക്ഷിക്കാനുള്ള ഈ ജനകീയമുന്നേറ്റത്തെ തടയുന്നതിനും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള പരിശ്രമമാണ് കോഗ്രസും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നടത്തിയത്. അതുകൊണ്ടാണ് കേരളത്തിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ആസിയന്‍ കരാറിന്റെ ദുരിതങ്ങള്‍ അവര്‍ക്ക് ചര്‍ച്ചയാകാതെ പോയതും അപ്രസക്തമായ മറ്റു പലതും മാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചെടുത്തതും.

നെഗറ്റീവ് ലിസ്റിന്റെ പേര് പറഞ്ഞാണ് ചില ന്യായീകരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍, ഈ ലിസ്റില്‍ കേരളത്തിന്റെ സുപ്രധാന ഉല്‍പ്പന്നങ്ങള്‍ പലതും ഇല്ലെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ടു. നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന റബറിന്റെയും നാളികേരത്തിന്റെയും കാര്യത്തിലാകട്ടെ അതിനെ തുരങ്കംവയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ കരാറിലുണ്ടെന്ന കാര്യവും മറച്ചുവച്ചു. റബര്‍ നെഗറ്റീവ് ലിസ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ സിന്തറ്റിക് റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. മാത്രമല്ല, വിവിധയിനം ലാറ്റക്സുകള്‍, റീക്ളെയിംഡ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചുശതമാനമായും കുറയ്ക്കണം. ചുരുക്കത്തില്‍ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെട്ടു എന്നതിന്റെ ഗുണം സ്വാഭാവികമായും റബറിന് നഷ്ടപ്പെടുമെന്നര്‍ഥം.


വെളിച്ചെണ്ണ നെഗറ്റീവ് ലിസ്റില്‍ സ്ഥാനംപിടിച്ചപ്പോള്‍ പാമോയില്‍ നിയന്ത്രണമില്ലാതെ ഒഴുക്കാമെന്ന നിലയുണ്ടാക്കി. ബോണ്ട് റേറ്റുകളില്‍ കാണിച്ച തിരിമറികളും ചര്‍ച്ചകളില്‍നിന് മാറ്റിനിര്‍ത്തുന്നതിനാണ് ഇവര്‍ തയ്യാറായത്. സ്വതന്ത്ര വ്യാപാരവിപണിയില്‍ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതായിരിക്കുക എന്നത് പ്രധാനമാണ്. ആസിയന്‍ രാജ്യങ്ങളാകട്ടെ വിദേശ വിനിമയ നിരക്കില്‍ കൊടിയ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളുമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന 20 ശതമാനം ചുങ്കസംരക്ഷണം ഇല്ലാതാകണമെങ്കില്‍ വിദേശ വിനിമയ നിരക്കില്‍ കേവലം 20 ശതമാനം ഇടിവുണ്ടായാല്‍മതി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ആസിയന്‍ രാജ്യങ്ങളില്‍ വിദേശ വിനിമയ നിരക്ക് പത്തിലൊന്നായി കുറഞ്ഞതായി നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംരക്ഷണം ഏതു ഘട്ടത്തിലും നാമാവശേഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

പുതിയ ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റില്‍ കൊണ്ടുവരാന്‍ പറ്റും എന്നതാണ് ചിലരുടെ വാദം. ഇതും തെറ്റാണ്. കരാറില്‍ പറയുന്നത് കമ്പോളപ്രവേശനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിന് വിധേയമാക്കേണ്ടതാണ് എന്നാണ്. കമ്പോളപ്രവേശനമെന്നത് ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞ മാത്രമാണ്. ഇതിനര്‍ഥം നെഗറ്റീവ് ലിസ്റില്‍ പുതിയവ ഉള്‍പ്പെടുകയല്ല, ഉള്ളവതന്നെ ഇല്ലാതാകും എന്നതാണ്. ചില തരത്തിലുള്ള മത്സ്യങ്ങളെ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്കരിച്ച മത്സ്യം തീരുവ പൂര്‍ണമായും പിന്‍വലിച്ച നിലയിലാണ്. അതായത്,വെട്ടി വൃത്തിയാക്കി പാക്കറ്റിലാക്കി ഏത് മത്സ്യവും ഇറക്കുമതി ചെയ്യാം എന്നര്‍ഥം. ഇത് കാണിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖല വറുതിയിലേക്ക് വീഴാന്‍പോകുന്നു എന്നാണ്.

നമ്മുടേതിനേക്കാള്‍ ഉല്‍പ്പാദനക്ഷമത കൂടുതലുള്ള ആസിയന്‍ രാജ്യങ്ങളുമായി കാര്‍ഷികമേഖലയില്‍ മത്സരം അസാധ്യമായിരിക്കെ, കേരളത്തിന്റെ കാര്‍ഷികമേഖല തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ കരാറില്‍ നടത്തിയ ഇടപെടല്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാരില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങളെ ഒഴിച്ചുനിര്‍ത്താന്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ നിലപാട് സ്വീകരിക്കാന്‍ ജപ്പാന്‍ തയ്യാറായി. ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ കഴിയാതെ പോയത് കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്നതുകൊണ്ടാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ സ്വാഭാവികമായും ഈ പ്രശ്നത്തിലും അതേ നിസ്സംഗത തുടരുകയാണ് ചെയ്തത്.

കര്‍ഷകരുടെ താല്‍പ്പര്യമല്ല കുത്തകകളുടെ താല്‍പ്പര്യമാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന് പ്രധാനമായിരിക്കുന്നത്. ഇത് വര്‍ഗരാഷ്ട്രീയത്തിന്റെ പ്രശ്നമാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ചൈനയുടെ പേര് പറഞ്ഞ് തടിതപ്പാനാണ് ഇപ്പോഴും ചിലര്‍ പരിശ്രമിക്കുന്നത്. കരാര്‍ കേരളത്തിന് ദോഷകരമാണെന്ന് ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല, യുഡിഎഫിലെ ഘടകകക്ഷികളും ഇന്‍ഫാംപോലുള്ള സംഘടനകളും മതമേധാവികളുംവരെ ഉള്‍ക്കൊള്ളുന്നുണ്ട്. അവര്‍ക്കും ചൈനീസ് താല്‍പ്പര്യമാണോ ഉള്ളതെന്ന് വ്യക്തമാക്കേണ്ടത് കോഗ്രസുകാര്‍തന്നെയാണ്. കാര്‍ഷികമേഖലയും അനുബന്ധമേഖലകളും തകര്‍ന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മുടെ സമ്പദ്ഘടന വമ്പിച്ച പ്രതിസന്ധിയില്‍ എത്തിച്ചേരും. വാണിജ്യമേഖലകള്‍ ഉള്‍പ്പെടെ ഇതിനെത്തുടര്‍ന്ന് നിശ്ചലമാകും. അതിന്റെ അലകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലും അലയടിക്കുകയും ചെയ്യും.

ഈ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആത്മാഭിമാനമുള്ള കേരളീയന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ഗാന്ധിജയന്തി ദിനത്തിലെ ഈ മനുഷ്യച്ചങ്ങല. കേരളം ആരുടെയും കോളനിയായി നിലനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഉയര്‍ന്നുവരുന്നത്. ഇതുകൊണ്ട് ഈ സമരം അവസാനിക്കില്ല.

കേരളത്തിന്റെ ജനജീവിതം ലോകത്തിനുതന്നെ മാതൃകയാകുന്ന തരത്തിലേക്ക് ഉയര്‍ത്തിയെടുത്തത് ദീര്‍ഘകാലത്തെ സമരപോരാട്ടങ്ങളിലൂടെയാണ്. അതാണ് കേരളീയന്റെ ജീവിതത്തെ മുന്നോട്ടേക്കു നയിച്ചത്. അത് തകര്‍ക്കാന്‍ ആര് പരിശ്രമിച്ചാലും അതിന് അനുവദിക്കില്ലെന്ന പ്രഖ്യാപനംകൂടിയാണ് 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള ഈ സമരം. ഇത് അവസാനമല്ല. ഇരമ്പുന്ന തുടക്കം മാത്രമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്