വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, July 21, 2009

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

അന്‍പതുകളുടെ അവസാന നാളുകളില്‍ രൂപംകൊള്ളുകയും അറുപതുകളില്‍ ശക്തിപ്പെടുകയുംചെയ്ത ചേരിചേരാ പ്രസ്ഥാനം ഒരുകാലത്ത് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍തന്നെ സുപ്രധാന പങ്കാളിത്തമുള്ള ശക്തിയായി ഉയര്‍ന്നതായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖസ്ഥാനമുള്ള ഇന്ത്യയുടെ യശസ്സും പ്രാധാന്യവും അങ്ങനെ ഉയര്‍ന്നുനിന്നിരുന്നു. ഇന്ത്യയും ഈജിപ്തും യൂഗോസ്ളാവിയയും ഒത്തുചേര്‍ന്ന് രൂപംനല്‍കിയ കൂട്ടായ്മ അതിന്റെ ഉള്ളടക്കത്തില്‍ സാമ്രാജ്യവിരുദ്ധ സ്വഭാവമുള്ളതുമായിരുന്നു.

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും അംഗരാജ്യങ്ങളുടെ നിലപാടുമാറ്റങ്ങളും ചേരിചേരാ പ്രസ്ഥാനത്തെ ക്രമേണ ദുര്‍ബലമാക്കി. വഴിപാടുപോലെയുള്ള കൂടിച്ചേരലുകള്‍ മാത്രമാണ് പിന്നീടുണ്ടായത്. കഴിഞ്ഞ ദിവസം ഈജിപ്തില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയും അത്തരമൊന്നായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ പ്രഖ്യാപനത്തിലെ ചില വസ്തുതകള്‍ പ്രാധാന്യമുള്ളതാണ്. പതിനെട്ടുപേജ് വരുന്ന പ്രഖ്യാപനത്തിലെ ആദ്യഇനം ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ളതാണ്. തകര്‍ച്ചയുടെ സ്രോതസ്സ് അമേരിക്കയാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രമേയം, അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു.

അമേരിക്കന്‍സ്വപ്നമായ ഏകധ്രുവ ലോകമല്ല, ബഹുധ്രുവമായ ലോക ക്രമമാണുണ്ടാകേണ്ടതെന്നും അടിവരയിട്ട് പറയുന്നു. നിരായുധീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ പ്രശ്നങ്ങളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ തുറന്നുകാട്ടുന്നതാണ് പ്രസ്താവന. ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ച തീവ്രവാദത്തിനെതിരെ അവര്‍ സ്വീകരിക്കുന്ന നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതു സംബന്ധിച്ച് പിന്നീട് പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് വിശദീകരിക്കുകയുണ്ടായി.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുത്താലേ ഇരുരാജ്യവും തമ്മിലുള്ള അര്‍ഥവത്തായ സംഭാഷണം തുടരാന്‍ കഴിയൂ എന്നാണ് പാകിസ്ഥാനെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള വികാരം പാകിസ്ഥാനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന പൊതുവികാരമാണ് പാകിസ്ഥാനിലുള്ളതെന്നും പാക് പ്രധാനമന്ത്രി അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു. ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നു എന്ന ശരിയായ കണ്ടെത്തലാണ് ചേരിചേരാ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ വിശദീകരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ ഉച്ചകോടി പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള വിശാലവേദിയാണ് ചേരിചേരാ പ്രസ്ഥാനം എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. അമേരിക്കന്‍ ആധിപത്യമുള്ള അന്താരാഷ്ട്ര വേദികളിലെ ജൂനിയര്‍ പങ്കാളിത്തമല്ല, ബഹുധ്രുവ ലോകത്തിനുവേണ്ടി, രാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രവും പരമാധികാരവും മാനിച്ചുകൊണ്ട് ലോകത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചേരിചേരാ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളാണ് ഇന്ത്യക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കാകെയും കരുത്തുപകരുക എന്ന സന്ദേശം ഇതില്‍ നിറഞ്ഞുനില്‍പ്പുണ്ട്. അതു മനസ്സിലാക്കി, സാമ്രാജ്യാനുകൂല നയങ്ങളും അമേരിക്കന്‍ വിധേയത്വവും തിരുത്താനുള്ള സന്ദര്‍ഭംകൂടിയാണ് ഈജിപ്ത് ഉച്ചകോടി ഇന്ത്യക്കുമുന്നില്‍ തുറന്നിരിക്കുന്നത്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രസക്തി ഒരിക്കല്‍കൂടി കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യതന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

പി ഗോവിന്ദപ്പിള്ള

ചേരിചേരാപ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ യോഗം ജൂലൈ 16ന് ഈജിപ്തിലെ ശരം-എല്‍-ശൈഖ് നഗരത്തില്‍ 18 പുറങ്ങളുള്ള ഹ്രസ്വമായ രേഖ പ്രസിദ്ധീകരിച്ചുകൊണ്ട് സമാപിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കലാണ് പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണയോഗം ചേരുക. ഇതിനുമുമ്പത്തെ യോഗം 2006ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലായിരുന്നു ചേര്‍ന്നത്. അന്നത്തെ സമാപനരേഖയ്ക്ക് 280 പുറങ്ങളുണ്ടായിരുന്നു. അതില്‍നിന്നിപ്പോള്‍ 18 ആയി കുറഞ്ഞത് വളരെ വിവാദകരമായ പ്രശ്നങ്ങളിലേക്ക് വിശദമായി പ്രവേശിക്കാനുള്ള മടികൊണ്ടോ പറയുന്ന കാര്യങ്ങള്‍ കൃത്യമായി സംവേദനം ചെയ്യാന്‍ ഹ്രസ്വമായ പ്രസ്താവനയാണ് കൂടുതല്‍ ഉപകരിക്കുക എന്ന് കണ്ടതുകൊണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ഒരുകാര്യം വ്യക്തം. ഇന്ന് ലോകം നേരിടുന്ന വളരെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാംതന്നെ ഈ പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1950കളുടെ അവസാനനാളുകളിലും 1960കളുടെ ആദ്യനാളികളിലുമായി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയും മാര്‍ഷല്‍ ജോസിപ് ബ്രോസ് ടിറ്റോയുടെ നേതൃത്വത്തില്‍ യുഗോസ്ളാവിയയും കേണല്‍ അബ്ദുള്‍ നാസറിന്റെ ഈജിപ്തും (അന്ന് മറ്റ് ചില രാഷ്ട്രങ്ങളും ചേര്‍ന്ന് അത് യുണൈറ്റഡ് അറബ് റിപ്പബ്ളിക് എന്നായിരുന്നു) ചേര്‍ന്ന് രൂപീകരിച്ച ഈ പ്രസ്ഥാനം 1980കളുടെ അന്ത്യംവരെ ലോകകാര്യ വ്യവഹാരങ്ങളില്‍ ഒരു നിര്‍ണായക ശക്തിയായിരുന്നു. അമേരിക്കന്‍ ഐക്യനാടിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയിലും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് ചേരിയിലും അവയുമായി സൈനിക സഖ്യത്തിലേര്‍പ്പെട്ട രാജ്യങ്ങളുമായും സമദൂരം പാലിക്കുന്നു എന്നതിനാലാണല്ലോ ചേരിചോരായ്മ എന്ന വിശേഷണം ഈ പ്രസ്ഥാനത്തിന് ലഭിച്ചത്.

പുതുതായി സ്വാതന്ത്യ്രംനേടിയ പിന്‍നിലരാഷ്ട്രങ്ങളായി എന്നതിനാല്‍ യുദ്ധയന്ത്രങ്ങളില്‍ നിന്നൊഴിഞ്ഞുമാറി സാമ്പത്തിക വികസനത്തിലായിരുന്നു അവരുടെ മുഖ്യശ്രദ്ധ. അതിനായി ഔപചാരിക മേല്‍കോയ്മ വിട്ടിട്ടും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യം തുടരാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വശക്തികളെ അവര്‍ക്ക് എതിര്‍ക്കേണ്ടിവന്നതില്‍ അത്ഭുതമില്ല. 1991ല്‍ സോവിയറ്റ് തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരി ദുര്‍ബലമാകുകയും പല ചേരിചേരാ രാഷ്ട്രങ്ങളും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ആഗോളവല്‍ക്കരണാദി പുത്തന്‍ കൊളോണിയല്‍ നയങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തതോടെ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറഞ്ഞു. നെഹ്റുവിന്റെ നയങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കുകയും യുഗോസ്ളാവ്യ ശിഥിലമാകുകയും നാസറിനുശേഷം അധികാരത്തിലെത്തിയ അന്‍വര്‍സാദത്തും ഹോസ്നി മുബാറക്കും ഈജിപ്തിനെ പടിഞ്ഞാറന്‍ ചേരിയിലേക്ക് അടുപ്പിക്കുകയും ചെയ്തതോടെ മൂന്ന് സ്ഥാപക രാഷ്ട്രങ്ങളും പ്രസ്ഥാനത്തെ തളര്‍ത്താന്‍ തുടങ്ങി. എങ്കിലും വഴിപാടുപോലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന പതിവ് തുടര്‍ന്നു. പാസാക്കുന്ന പ്രമേയങ്ങള്‍ അനുസരിച്ച് ഐക്യരാഷ്ട്രസഭയിലും മറ്റ് സാര്‍വദേശീയ വേദികളിലും അംഗരാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമമോ ആത്മാര്‍ഥതയോ ഇല്ലാതായി.

ഈ സാഹചര്യത്തില്‍ ശരം-എല്‍-ശൈഖിലെ ചേരിചേരാ ഉച്ചകോടി പ്രസ്ഥാനത്തിന് ഒരു പുത്തനുണര്‍വ് നല്‍കാന്‍ ശ്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയെയും കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ അടുക്കളത്തോട്ടമായിരുന്ന ലാറ്റിനമേരിക്കയുടെ ഇടതുമുറയിലുള്ള കുതിച്ചുകയറ്റവും മറ്റും ഈ പുത്തന്‍ പ്രവണതകളും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായിച്ചുകൂടെന്നില്ല.

ശരം-എല്‍-ശൈഖിലെ സംയുക്ത പ്രഖ്യാപനം 18 പേജില്‍ ഒതുങ്ങി എങ്കിലും അതിലെ നിഗമനങ്ങളുംനിര്‍ദേശങ്ങളും പ്രസക്തവും കുറ്റമറ്റതുമാണ്.

1. സാമ്പത്തിക തകര്‍ച്ച: ലോക സാമ്പത്തിക തകര്‍ച്ചയുടെ മുഖ്യ സ്രോതസ്സ് അമേരിക്കന്‍ ഐക്യനാടാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോകത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ഭാരം മൂന്നാംലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തെ പ്രസ്ഥാനം എതിര്‍ക്കുന്നു. മാത്രമല്ല മൂന്നാം ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര വ്യവസായ സഹകരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും അമേരിക്കന്‍ സ്വപ്നമായ ഏകധ്രുവലോകത്തിന്റെ സ്ഥാനത്ത് ബഹുധ്രുവലോകനിര്‍മിതിക്കായി യത്നിക്കുകയും വേണം.

2. ഭീകരവാദം: ഭീകരവാദത്തിനെതിരെ ഒത്തൊരുമിക്കണം. ഭീകരവാദത്തിന്റെ സ്രോതസ്സുകള്‍ പലതും മൂന്നാം ലോക രാഷ്ട്രങ്ങളിലാണ്. ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മിലും ശത്രുത വളര്‍ത്തുന്നു. ഇതില്‍ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തെപ്പറ്റി എടുത്തുപറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍ സമ്മേളനത്തിന് പുറത്തുവച്ച് നടത്തിയ കൂടിയാലോചനകള്‍ പ്രത്യാശനല്‍കുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകരര്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉഭയകക്ഷി കൂടിയാലോചനകള്‍ ഈ കൂടിക്കാഴ്ചയ്ക്കുശേഷം പുനരാരംഭിച്ചത് ശുഭോദര്‍ക്കമാണ്.

3. പശ്ചിമേഷ്യന്‍ സമാധാനം: പശ്ചിമേഷ്യന്‍ സമാധാനത്തെക്കുറിച്ച് പൊതുവെയും ഇസ്രയേലി-പലസ്തീന്‍ തര്‍ക്കം സംബന്ധിച്ച് പ്രത്യേകമായും എടുത്ത തീരുമാനങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഇടമുറിയാത്തവിധം ബന്ധപ്പെടുത്തി പലസ്തീന്‍ ഏകീകൃത പരമാധികാരരാഷ്ട്രം രൂപീകരിക്കണമെന്നും ഇസ്രയേലി അതിക്രമങ്ങളും പലസ്തീനിന്റെ നിയമവിധേയപ്രദേശത്ത് കൈയേറി ഇസ്രയേലി പാര്‍പ്പിടങ്ങളും കോളനികളും സ്ഥാപിക്കുന്നത് ഉടന്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണ് (ഇസ്രയേലികളുടെ അനധികൃത കോളനി സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തിരസ്കരിച്ചിരിക്കുകയാണ്).

4. നിരായുധീകരണം: ആണവനിരായുധീകരണ യത്നങ്ങള്‍ ഊര്‍ജസ്വലമാക്കണം. അതില്‍ ചെറിയ ആണവരാഷ്ട്രങ്ങളോടും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവശക്തി നിര്‍മിക്കുന്ന ചെറുരാഷ്ട്രങ്ങളോടും വന്‍കിടക്കാര്‍ പ്രകടിപ്പിക്കുന്ന വിവേചനം അവസാനിപ്പിക്കുകയും വേണം.

5. കാലാവസ്ഥാമാറ്റം: കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തീരുമാനം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. 1998ലെ ക്യോട്ടോ പ്രോട്ടോകോളിന്റെ നടത്തിപ്പും പോരായ്മയും പരിശോധിക്കാന്‍ കോപ്പന്‍ഹാഗില്‍ ചേരാനിരിക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ആഗോളതാപനത്തിന്റെ മുഖ്യകുറ്റവാളികള്‍ അമേരിക്കയുള്‍പ്പെടെയുള്ള കൂറ്റന്‍ വ്യാവസായിക രാഷ്ട്രങ്ങളാണ്. അവരുടെ വിഷവാതകവിസര്‍ജനത്തിന് കാരണമായ രാസവ്യവസായങ്ങള്‍ പത്ത് ശതമാനമെങ്കിലും 10 വര്‍ഷത്തിനകം കുറയ്ക്കണമെന്ന ക്യോട്ടോ നിര്‍ദേശം സ്വീകാര്യമല്ലെന്നും വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളിലെ രാസവ്യവസായങ്ങള്‍ ആദ്യം കുറയ്ക്കട്ടെ എന്നുമാണ് അമേരിക്കന്‍ നിലപാടും അതിനെതിരെ ക്യോട്ടോ പ്രോട്ടോകോള്‍ പ്രകാരം അമേരിക്ക തങ്ങളുടെ വാഗ്ദാനം പാലിക്കണമെന്ന് രാഷ്ട്രങ്ങളുടെ പേരെടുത്തുപറയാതെ ശരം-എല്‍-ശൈഖ് സമ്മേളനം ആവശ്യപ്പെട്ടത് ഇന്ത്യക്കും മറ്റും വലിയ സഹായമായി, അന്തരീക്ഷതാപനം കുറയ്ക്കാനുള്ള യത്നങ്ങള്‍ക്ക് പ്രോത്സാഹനവും.

അമ്പതോളം വര്‍ഷംമുമ്പ് അമ്പതില്‍ കുറഞ്ഞ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ലോക രാഷ്ട്രീയത്തില്‍ ഫലപ്രദമായ പങ്കുവഹിച്ച ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 118 രാഷ്ട്രം അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭയില്‍ 192ഉം. തകര്‍ന്നുപോയ ലോകാധിപത്യം പുതിയ രൂപത്തില്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പടിഞ്ഞാറന്‍ ധനികരെ ചെറുക്കാന്‍ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ക്കുള്ള കവചമാണ് ഈ പ്രസ്ഥാനം- നോ അലൈന്‍സ് മൂവ്മെന്റ് എന്ന എന്‍എഎം- നാം. ശരം-എല്‍-ശൈഖില്‍ പ്രകടമായ ഒത്തൊരുമയും ലക്ഷ്യബോധവും ലോകവേദികളിലും നയതന്ത്ര ബന്ധങ്ങളിലും ഫലപ്രദമാക്കാന്‍ സംഘടിച്ച് പ്രവര്‍ത്തിക്കുന്നപക്ഷം ഈ മഹാപ്രസ്ഥാനം ഉയര്‍ത്തെണീക്കും. അങ്ങനെവന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനിക്കാം. പുരോഗതിക്കായി പ്രയോജനപ്പെടുത്താം. ഇല്ലെങ്കില്‍ തീനും കുടിയും കൃത്രിമച്ചിരിയുംഫോട്ടോയ്ക്ക് നിന്നുകൊടുക്കലുമായി ഈ മഹാപ്രസ്ഥാനം അധഃപതിക്കും.

ദേശാഭിമാനി ദിനപത്രത്തിൽനിന്ന്‌

Sunday, July 12, 2009

വി എസിനെ പിബിയില്‍ നിന്ന് ഒഴിവാക്കി

വി എസിനെ പിബിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സംഘടനാ തത്വങ്ങളും പാര്‍ടി അച്ചടക്കവും ലംഘിച്ചതിന് വി എസ് അച്യുതാനന്ദനെ സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഡല്‍ഹിയില്‍ രണ്ടുദിവസമായി ചേര്‍ന്ന സി സി യോഗമാണ് ഈ തീരുമാനം എടുത്തത്. എസ്എന്‍സി ലാവലിന്‍ കരാര്‍ സംബന്ധിച്ച് പി ബി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച കേന്ദ്രകമ്മിറ്റി പിണറായി വിജയന്‍ യാതൊരു അഴിമതിയും നടത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു

ദേശാഭിമാനി, ജൂലായ് 12

വിഎസ് പിബിയ്ക്ക് പുറത്ത്

വിഎസ് പിബിയ്ക്ക് പുറത്ത്








ന്യൂഡല്‍ഹി: തലമുതിര്‍ന്ന സിപിഎം നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്ത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ വിഎസ് ലംഘിച്ചതായി കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നതായി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.


കേന്ദ്രകമ്മിറ്റിയിലേക്കാണ് വിഎസിനെ തരംതാഴ്ത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായി തുടരും, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന തരത്തിലും ഉത്തരവാദിത്വം നിറവേറ്റും. സംസ്ഥാനത്തെ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ട്ടി കേരളഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമായി.

1964ല്‍ അവിഭക്തകമ്മ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങി സിപിഎമ്മിന് രൂപം കൊടുത്ത നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരാളുടെ പടിയിറക്കം കൂടിയാണ് ഇന്നത്തെ പാര്‍ട്ടി തീരുമാനം വഴിയുണ്ടാവുക. ആരോഗ്യകാരണങ്ങളാല്‍ വിഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ന് വൈകിട്ട് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.


അദ്ദേഹത്തെ പിബിയില്‍ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റി മുന്നോടിയായുള്ള പിബിയുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിനുനേരെ മാത്രം അച്ചടക്കനടപടിയെടുക്കുന്നതിനെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം വൈകിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുന്നതില്‍ പരാജയപ്പെട്ടതായി പിബി വിലയിരുത്തിയിരുന്നു.

കേരള കൌമുദി

ജൂലായ് 12

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്