വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 27, 2009

റാഗിംഗ് നടത്തുന്നവര്‍ക്ക് ശക്തമായ താക്കീത്

റാഗിങ്‌ നടത്തുന്നവര്‍ക്ക്‌
ശക്തമായ താക്കീത്‌

(മാത്ര്ഭൂമി മുഖപ്രസംഗം, ഫെബ്രുവരി 27)

കോ ട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്‌.എം.ഇ) സെന്ററിലെ ലൈംഗികപീഡനക്കേസില്‍ പ്രത്യേകകോടതിയില്‍നിന്നുണ്ടായ വിധി, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ റാഗിങ്‌ നടത്തുന്നവര്‍ക്കുള്ള അതിശക്തമായ താക്കീതാണ്‌.

എസ്‌.എം.ഇ. സെന്ററിലെ നഴ്‌സിങ്‌ വിദ്യാര്‍ഥിനിയെ റാഗിങ്ങിന്റെ മറവില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക്‌ 10 വര്‍ഷം കഠിനതടവും 20,000 രൂപവീതം പിഴയും കോട്ടയം പ്രത്യേക കോടതി വിധിച്ചു. മൂന്നാം പ്രതിക്ക്‌ മൂന്നുവര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ്‌ ശിക്ഷ. ആറുപേരെ കുറ്റക്കാരല്ലെന്നുകണ്ട്‌ വിട്ടയച്ചു.

കേരളത്തില്‍ റാഗിങ്‌വിരുദ്ധനിയമം നിലവില്‍വന്നശേഷമുള്ള ആദ്യ കോടതിവിധിയാണിത്‌. എസ്‌.എം.ഇയിലെ സംഭവം മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഒന്നാണ്‌. അതിനുപിന്നിലുള്ളവരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുകയും ചെയ്യണമെന്ന്‌ കേരളത്തിലെ പ്രബുദ്ധസമൂഹം ശക്തമായി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ഉള്‍ക്കൊണ്ടുള്ള ഈ വിധി റാഗിങ്‌ എന്ന വിപത്ത്‌ തുടച്ചുനീക്കുന്നതിന്‌ എല്ലാനിലയ്‌ക്കും സഹായകമാകും.

പല പ്രൊഫഷണല്‍ കോളേജുകളിലും റാഗിങ്‌ നവാഗതര്‍ക്ക്‌ പേടിസ്വപ്‌നമാണ്‌. അതിന്റെ പേരിലുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്കു ശ്രമിച്ചവരും പഠിത്തംതന്നെ മതിയാക്കിയവരും ഏറെയുണ്ട്‌. അപമാനഭാരം, ഭയം എന്നിവകാരണം പഠനത്തില്‍ ശ്രദ്ധിക്കാനാവാത്തതിനാല്‍ പലരുടെയും ഭാവി തകരാറിലായി. റാഗിങ്ങിനിരയാകുന്നവരില്‍ പലരും പേടികൊണ്ട്‌ പരാതിപ്പെടാറില്ല. പരാതികളുണ്ടായാല്‍ത്തന്നെ അവ പിന്‍വലിക്കാന്‍ പലപ്പോഴും സമ്മര്‍ദമുണ്ടാകുന്നു.

സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയുംകൂടി പാഠശാലകളാകേണ്ടവയാണ്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. അവിടെ റാഗിങ്ങിന്റെ പേരില്‍ നവാഗതരുടെ മനസ്സിനും ശരീരത്തിനും ക്ഷതമേല്‌പിച്ചു രസിക്കുന്നവര്‍ വിദ്യാര്‍ഥിവര്‍ഗത്തിനുമാത്രമല്ല, സമൂഹത്തിനാകെ അപമാനമാണ്‌. അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായേ മതിയാകൂ. റാഗിങ്‌ തടയുന്ന കാര്യത്തില്‍ നമ്മുടെ നീതിപീഠങ്ങള്‍ കാണിക്കുന്ന താത്‌പര്യം അഭിനന്ദനീയമാണ്‌. ഈ വിഷയത്തെക്കുറിച്ച്‌ പഠിക്കാന്‍ നിയുക്തമായ ആര്‍.കെ. രാഘവന്‍സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച പരമോന്നതനീതിപീഠം അവ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

റാഗിങ്ങില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഉടന്‍ പ്രഥമവിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടപടിയെടുക്കണം, കുറ്റംചെയ്‌തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത പോലീസ്‌ ഓഫീസര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവണം എന്നിവ രാഘവന്‍സമിതിയുടെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു. റാഗിങ്ങിനെതിരെ ബോധവത്‌കരണം നടത്താനും ഓരോ സംസ്ഥാനത്തും റാഗിങ്‌വിരുദ്ധ സമിതി ഉണ്ടാക്കാനും സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. റാഗിങ്‌ അവസാനിപ്പിക്കാന്‍ നിയമം കര്‍ശനമാക്കണമെന്ന്‌ കേരള ഹൈക്കോടതിയും സംസ്ഥാനസര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയുണ്ടായി.

അധികൃതര്‍ക്ക്‌ ഇച്ഛാശക്തിയുണ്ടായാല്‍ റാഗിങ്ങിനെതിരായ നിയമം ഫലപ്രദമായിത്തന്നെ നടപ്പാക്കാനാവും. എസ്‌.എം.ഇ. പീഡനക്കേസിലെ വിധി റാഗിങ്‌ ഉന്മൂലനംചെയ്യുന്നതിന്‌ സാമൂഹിക ഇടപെടലുണ്ടാകാനും പ്രേരകമാകണം. ബോധവത്‌കരണത്തിലൂടെ, റാഗിങ്‌ തടയുന്ന കാര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനാധികൃതര്‍ക്കും വിദ്യാര്‍ഥിസംഘടനകള്‍ക്കും വലിയ പങ്കുവഹിക്കാനാവും. സീനിയര്‍ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്